Posted By
ഇന്ത്യൻ സിനിമയിലെ കരുത്തരായ നടന്മാരിൽ ഒരാളായ സൽമാൻ ഖാന് 2001ൽ ഒരു രോഗം വന്നു. മുഖത്തിന്റെ ഒരു വശത്ത് കഠിനമായ വേദന. തുടർച്ചയായി നീണ്ടുനിൽക്കുന്ന വേദനയല്ല, ഷോക്കടിക്കുന്നതുപോലെയോ വെടിയേൽക്കുന്നതുപോലെയോ ഉള്ള വേദന. ചിലപ്പോൾ അത് ഏതാനും സെക്കൻഡുകളിലേക്കാണെങ്കിൽ മറ്റു ചിലപ്പോൾ ദിവസങ്ങൾ നീളാം. അതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും. സ്പര്‍ശിക്കുമ്പോഴോ പല്ലുതേയ്ക്കുമ്പോഴോ ആഹാര സാധനങ്ങൾ ചവയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചിലപ്പോൾ മുഖത്തേയ്ക്ക് ചെറുതായി കാറ്റടിച്ചാൽപോലുമോ ആ വേദനവരും. കവിൾ, താടി, പല്ല്, മോണകൾ, ചുണ്ടുകൾ, ചിലപ്പോള്‍ കണ്ണിലും നെറ്റിയിലുമൊക്കെ ആ വേദനയുടെ മിന്നൽപ്രവാഹം അനുഭവിക്കേണ്ടിവരും.
അത് വെറുമൊരു വേദനയല്ല, മുഖത്തുകൂടി കടന്നുപോകുന്ന ട്രൈജെമിനൽ നാഡിയിലുണ്ടാകുന്ന രോഗമാണിത്. പേര് ട്രൈജെമിനൽ ന്യൂറാൾജിയ. മനുഷ്യർ അനുഭവിക്കുന്ന ഏറ്റവും കാഠിന്യമുള്ള വേദനയാണ് ട്രൈജെമിനൽ ന്യൂറാൾജിയ മൂലമുണ്ടാകുന്നത്. അനുഭവിക്കുന്നവരെ ആത്മഹത്യക്കുവരെ പ്രേരിപ്പിക്കുംവിധം കഠിനം. സൽമാൻ ഖാനും തുടക്കത്തിൽ ഇതിനെ അവഗണിച്ചു. ജോലിയിൽ മുഴുകി വേദനയെ പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. അവസാനം ലോസ് ആഞ്ചലസിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായാണ് സൽമാൻ ഖാൻ ഈ രോഗത്തിൽ നിന്ന് രക്ഷനേടിയത്.
വേദന സഹിക്കാനാകാതെ ആത്മഹത്യചെയ്യുന്നവർ ഈ രോഗം ബാധിച്ചവർക്കിടയിൽ ഏറെയുള്ളതിനാൽ ആത്മഹത്യാ രോഗമെന്നും ട്രൈജമിനൽ ന്യൂറാൾജിയക്ക് പേരുണ്ട്. ശരീരത്തിലെ 12 മസ്തക നാഡികളിൽ അഞ്ചാമനായ ട്രൈജെമിനൽ പലവിധ കാരണങ്ങളാൽ ഞെരിയുന്നതാണ് ഈ രോഗം. മുഖത്തിന്റെ പ്രവർത്തനങ്ങളിൽ മിക്കതും നിയന്ത്രിക്കപ്പെടുന്നത് ഈ നാഡിയിലൂടെയാണ്. ഏതു പ്രായക്കാരേയും ഇത് ബാധിച്ചേക്കാമെങ്കിലും അൻപതു വയസ്സിനുമേൽ പ്രായമുള്ളവരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
വ്യക്തമായ ശാരീരിക ലക്ഷണങ്ങളോ ലബോറട്ടറി പരിശോധനകളോ ഇല്ലാത്ത അവസ്ഥകളിൽ ട്രൈജെമിനൽ ന്യൂറാൾജിയ മറ്റെന്തെങ്കിലും രോഗമായി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. പല്ലുവേദന കഠിനമായി പല്ലു മുഴുവനും എടുത്തുകഴിയുമ്പോഴാകും സംഗതി ട്രൈജെമിനൽ ന്യൂറാൾജിയ ആണെന്ന് മനസ്സിലാകുക. അതുകൊണ്ടുതന്നെ ഈ രോഗം തുടക്കത്തിൽ തന്നെ കൃത്യമായി നിർണയിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. എംആർഐ സ്‌കാൻ, എംആർ ആൻജിയോഗ്രാം തുടങ്ങിയവയൊക്കെ രോഗം കണ്ടെത്താൻ സഹായിക്കും.
ആദ്യഘട്ടത്തിൽ മരുന്നുകളുപയോഗിച്ച് ചികിൽസിക്കാനാകുന്ന രോഗമാണ് ട്രൈജെമിനൽ ന്യൂറാൾജിയ. അപസ്മാര ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും വിഷാദരോഗത്തിനുള്ള മരുന്നുകളും രോഗികൾക്ക് നൽകാറുണ്ട്. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ മരുന്നു കഴിക്കേണ്ടിവന്നേക്കാം. 80% രോഗികളിലും മരുന്ന് ചികിൽസ ഫലപ്രദമാണെന്നാണ് കണ്ടുവരുന്നത്. മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയോ പാർശ്വഫലങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ കുത്തിവയ്പിലൂടെയും ശസ്ത്രക്രിയയിലൂടെയും ഈ രോഗം ചികിൽസിച്ചു മാറ്റാം. ഗ്ലിസറോൾ എന്ന ദ്രാവകം ട്രൈജെമിനൽ നാഡിയിൽ കുത്തിവച്ച് വേദനാ സന്ദേശങ്ങൾ തലച്ചോറിൽ എത്തുന്നത് തടസ്സപ്പെടുത്തുകയാണ് കുത്തിവയ്പിലൂടെ ചെയ്യുന്നത്.
അടുത്ത പ്രതിവിധിയാണ് ശസ്ത്രക്രിയ. ചെവിക്ക് പിന്നിൽ ചെറിയ മുറിവുണ്ടാക്കി, തലയോട്ടി തുറന്ന് മസ്തിഷ്‌കാവരണത്തിൽ കൂടി ട്രൈജെമിനൽ നാഡിയുടെ സമീപമുള്ള രക്തധമനികൾ മാറ്റി സ്ഥാപിക്കുകയും നാഡിയും ധമനികളും തമ്മിൽ ഉരസാതിരിക്കാൻ അവയ്ക്കിടയിൽ സ്‌പോഞ്ച് പോലുള്ള ഒരു പാഡ് സ്ഥാപിക്കുകയും ചെയ്യുന്ന മൈക്രോ വാസ്‌കുലാർ ഡീകംപ്രഷൻ എന്ന ശസ്ത്രക്രിയാ രീതിയാണ് വേദനനിവാരണത്തിന് വ്യാപകമായി ചെയ്യുന്നത്. മുറിവുകളുണ്ടാക്കാതെ ചെയ്യുന്ന ആധുനിക ചികിൽസാ രീതിയായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ, ബലൂൺ കംപ്രഷൻ എന്നിവയിലൂടെയും ഇത് സാധ്യമാണ്. 80 മുതൽ 90 വരെ ശതമാനം രോഗികളിലും ഈ ചികിൽസാരീതികൾ ഫലപ്രദമാകുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വേദനാ സന്ദേശങ്ങള്‍ തലച്ചോറിലെത്തുന്നത് തടയുകയാണ് ഈ പ്രക്രിയകളിലൂടെയും ചെയ്യുന്നത്.
ഡോക്ടർ സജികുമാർ ജെ
Trigeminal neuralgia is a chronic pain condition that affects the trigeminal nerve, which carries sensation from your face to your brain.