Posted By
ലേഖകൻ : ഡോ. എൻ. സുന്ദരേശൻ, മുൻ പത്തോളജി പ്രൊഫസർ
സിഎസ്‌ഐ മെഡിക്കൽ കോളേജ്, കോട്ടയം
ഒരു കാൻസർ രോഗിയുടെ കഥ ഇങ്ങനെ. ചികിത്സക്കായി അയാൾ ആദ്യം ഒരു ഓങ്കോളജിസ്റ്റിനെ സമീപിച്ചു. ഔഷധ ചികിത്സയിലൂടെ രോഗം ശമിപ്പിക്കാം എന്നായി അദ്ദേഹം. രോഗി പറഞ്ഞു വേണ്ട, ഞാൻ ദൈവത്തിന്റെ ഒരത്ഭുതത്തിനു വേണ്ടി കാത്തിരിക്കുകയാണ്. കുറച്ചുനാൾ കഴിഞ്ഞ് രോഗി ഒരു റേഡിയോളജിസ്റ്റിനെ കണ്ടു. റേഡിയേഷൻ ഇതിനു ഫലപ്രദമാണെന്നായി ഡോക്ടർ. രോഗി പറഞ്ഞു വേണ്ട, ഞാൻ ഒരത്ഭുതത്തിനായി കാത്തിരിക്കുകയാണ്. പിന്നീടൊരിക്കൽ രോഗിയെ ആരോ ഒരു സർജന്റെയടുത്തെത്തിച്ചു. ഒരു ഓപ്പറേഷൻ കൊണ്ട് എല്ലാം ഭേദമാക്കാം എന്ന് സർജനും പറഞ്ഞു. രോഗി അപ്പോഴും പറഞ്ഞു, ഞാൻ ഒരത്ഭുതത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന്.
കുറേനാൾ കഴിഞ്ഞ് രോഗി മരിച്ചു. ദൈവത്തിന്റെ അടുക്കലെത്തി. അയാൾ ദൈവത്തോടു ചോദിച്ചു. ഞാൻ അങ്ങയുടെ അത്ഭുതത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്തേ എന്നെ കൈ വിട്ടത് എന്ന്. ദൈവം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞുവത്രേ. മൂന്നു പ്രാവശ്യം ഞാൻ നിന്നെ അത്ഭുതങ്ങളുടെ അടുത്തെത്തിച്ചു, പക്ഷേ നീ ആ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തി എന്ന്. കഥ അവിടെ നിൽക്കട്ടെ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ കാൻസർ ചികിത്സ എന്നത് കഥയിൽ സൂചിപ്പിച്ച മൂന്നു മേഖലകളിലാണ് പ്രധാനമായും ഊന്നൽനൽകുന്നത്. ഔഷധ ചികിത്സ(Chemotherapy), റേഡിയേഷൻ ഉപയോഗിച്ചുള്ള ചികിത്സ ( Radiation therapy), ശസ്ത്രക്രിയ (Surgical treatment). അടുത്ത കാലത്ത് മറ്റൊന്നുകൂടിയുണ്ട്. രോഗത്തിന്റെ ജനിതക വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യവേധിയായ ചികിത്സ, അതായത് ടാർഗെറ്റഡ് തെറാപ്പി (Targeted therapy). ഇവയൊക്കെയാണ് അംഗീകൃത കാൻസർ ചികിത്സകൾ.
ഈ ചികിത്സാരീതികൾ ഉപേക്ഷിച്ച് പല രോഗികളും ബദൽ ചികിത്സകൾ തേടിപ്പോകാറുണ്ട്. കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയുടെ കാൻസർ ഒരു നാട്ടുവൈദ്യൻ പച്ചമരുന്നുകൾ കൊണ്ടു സുഖപ്പെടുത്തിയെന്നും, അദ്ദേഹത്തിന് ശബ്ദം തിരിച്ചു കിട്ടിയെന്നും മറ്റുമുള്ള വാർത്തകൾ ഈയിടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടുകയുണ്ടായി. കാൻസർ പലപ്പോഴും ഒരു വലിയ ആരോഗ്യപ്രശ്‌നം
തന്നെയാണ്. ചികിത്സ കഠിനവും ചെലവേറിയതുമാണ്. നിരാലംബരും നിരാശരും ആയിത്തീരുന്ന രോഗികളും ബന്ധുക്കളും കിട്ടാവുന്ന ഏതു പിടിവള്ളിയും തേടിപ്പോവും. കാൻസറിന് ഒറ്റമൂലി ചികിത്സയില്ല. മറിച്ചുള്ള വാദങ്ങൾ അടിസ്ഥാന രഹിതമാണ്. ഏതെങ്കിലും ഒരു പ്രത്യേക ചെടിയുടെ ഇല കഴിച്ചതു കൊണ്ടോ, ലോഹഭസ്മ പൊടി കഴിച്ചതു കൊണ്ടോ കാൻസർ സുഖപ്പെടുത്താം എന്ന വാദങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നില്ല. കാരണം ഇത്തരം വാദങ്ങളിലൊന്നും തന്നെ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല. പ്രസിദ്ധീകരിച്ച പഠനങ്ങൾ തന്നെ ഗുണമേൻമ ഇല്ലാത്തവയാണ്. അവയിലെ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ വളരെ ശോചനീയമാണ്. മാത്രമല്ല ഈ മരുന്നുകൾ ഏതളവിൽ (dose) കഴിക്കണം എന്നതിനെ കുറിച്ച് യാതൊരു നിഷ്‌കർഷയും ഇല്ല.
ഒരു ഔഷധം വികസിപ്പിച്ചെടുക്കാൻ ഏറെവർഷങ്ങളുടെ പഠനവും ഗവേഷണങ്ങളും ആവശ്യമാണ്, ധനവും. പിന്നീടത് മൃഗങ്ങളിൽ പരീക്ഷിക്കും. ഒടുവിൽ മനുഷ്യരിൽ ക്ലിനിക്കൽ ട്രയൽ നടത്തും. ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഏജൻസികളുടെ അനുമതിയോടെ അവസാനം മാർക്കറ്റിലെത്തും. ഇത്തരത്തിലുള്ള കടമ്പകളൊന്നും കടക്കാതെയാണ് ഒറ്റമൂലികൾ പ്രചരിക്കുന്നത്. ഇവയ്ക്ക് പത്രങ്ങളും പരസ്യങ്ങളും സമൂഹമാദ്ധ്യമങ്ങളും അമിത പ്രാധാന്യം നൽകുന്നു. പാവം ജനങ്ങൾ അത് വിശ്വസിക്കുന്നു. കാൻസർ എന്ന ഒരു പൊതുനാമാവലിക്കു കീഴേ മനുഷ്യ ശരീരത്തിലെ വ്യത്യസ്തങ്ങളായ അവയവങ്ങളിൽ, അതിലെ തന്നെ വ്യത്യസ്തങ്ങളായ കോശങ്ങളിൽ നിന്ന് വ്യത്യസ്ത സ്വഭാവങ്ങളുള്ള നിരവധി തരത്തിലുള്ള കാൻസർ രോഗങ്ങളുണ്ട്.
ഇതിനെയെല്ലാം ഒരുപോലെ കാണാനാവില്ല. അതുകൊണ്ട് തന്നെ ഒറ്റക്കുടക്കീഴിൽ ഇവയെ ഒരേ മൂലികകൾ കൊണ്ട് വരുതിയിലാക്കാം എത് വ്യാമോഹമാണ്. കാൻസർ ചികിത്സയിൽ ഗവേഷണം നടക്കുന്ന മേഖലകൾ വേറെയും ഉണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കു കുർക്കുമിൻ എന്ന രാസവസ്തു കാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് എന്നു കരുതി മഞ്ഞൾ കഴിച്ചാൽ കാൻസർ മാറും എന്ന് പ്രചരിപ്പിക്കുത് ശരിയല്ല. ഒരു തരം കുമിളുകളിൽ കാണപ്പെടുന്ന Psilocybin, ചൈനീസ് പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിക്കുന്ന പ്രത്യേക ഇനത്തിൽപ്പെട്ട തവളകളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ഇതിലൊക്കെ പഠനങ്ങൾ നടക്കുന്നുണ്ട്. ചികിത്സക്കായി പ്രയോജനപ്പെടുത്തു കഞ്ചാവ് (medical cannabis), കാൻസർ രോഗികളിൽ വിശപ്പുണ്ടാകാനും വേദന ശമിപ്പിക്കാനും കഴിവുള്ളതാണത്രേ. ഉടനെ കഞ്ചാവ് ഉപയോഗിച്ചാൽ കാൻസറുണ്ടാകില്ല എന്നു പറഞ്ഞു നടക്കുന്നത് വിഡ്ഢിത്തമാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും കഞ്ചാവ് രോഗ ചികിത്സാവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട് എന്നറിഞ്ഞിരിക്കുക.
ഏതു കാൻസറും പ്രാരംഭദശയിൽ കണ്ടെത്തിയാൽ ചികിത്സ ഫലപ്രദമാവും അല്ലെങ്കിൽ കൈവിട്ടു പോകും. തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കുകയും അംഗീകൃത ചികിത്സകൾക്ക് വിധേയരാവുകയും ചെയ്യുക എന്നതാണ് കാൻസറിനെതിരെ നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. രോഗം മൂർച്ഛിച്ച് തീരെ അവശരായവർക്ക് സാന്ത്വനചികിത്സയുടെ സഹായം തേടാവുന്നതാണ്. അപകട സാധ്യതകൾ മനസ്സിലാക്കി ജീവിതശൈലികളിലും ആഹാരക്രമങ്ങളിലും മാറ്റം വരുത്തുകയും വേണം. കേട്ടുകേൾവികളുടെ പിറകേ പോകാതിരിക്കുക. ഒരു സ്പൂൺ നാരങ്ങാനീര് ദിവസവും കഴിച്ചാൽ കാൻസർ വരില്ല, അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർക്ക് കാൻസർ വരില്ല ഇത്യാദി മണ്ടത്തരങ്ങളിൽ വിശ്വസിക്കാതിരിക്കുക.
പ്രധാന ചികിത്സാരീതികൾക്കു പുറമേയാണ് complementary therapy എന്ന അനുബന്ധ ചികിത്സകൾ. ശാസ്ത്രം അംഗീകരിച്ച കാൻസർ ചികിത്സയോടൊപ്പം ഒരു പൂരകമായി പ്രവർത്തിക്കുക എന്നതുമാത്രമാണ് ഈ ജാതി ചികിത്സകളുടെ സ്ഥാനം. അല്ലാതെ അവ കാൻസറിനുള്ള മറുമരുന്നല്ല. പൊതുവേ കാൻസർ രോഗികളിൽ കാണപ്പെടുന്ന ഉത്കണ്ഠ, വ്യാകുലത, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ, വേദന, ക്ഷീണം ഇവക്കൊക്കെ ഒരു പരിധി വരെ ശമനമേകാനും ശരീരത്തിന് ഉന്മേഷം നൽകാനും ഈ ജാതി ചികിത്സാരീതികൾക്കു സാധിക്കും എന്നാണു കണ്ടെത്തൽ. ഇതിൽ പലതിനും ശാസ്ത്രീയമായ തെളിവുകൾ നിരത്താൻ നമുക്കു കഴിഞ്ഞിട്ടില്ല എങ്കിലും ചിലർക്കു ചിലപ്പോഴൊക്കെ ഉപകാരപ്പെടും എന്നേ പറയാൻ കഴിയൂ. അക്യുപംക്ചർ എന്ന ചൈനീസ് ചികിത്സ ഒരു വേദന ശമനി എന്ന നിലയിൽ ചില രോഗികൾക്കു പ്രയോജനപ്പെടാം. മിതമായ വ്യായാമം, തിരുമ്മൽ ചികിത്സ (massage) സുഗന്ധലേപനങ്ങളുപയോഗിച്ചുള്ള ചികിത്സകൾ (aroma therapy) തുടങ്ങിയവ വേദന, ക്ഷീണം ഇതൊക്കെ മാറാൻ ഉപകരിക്കും. സംഗീതം ഉൾപ്പെടുത്തിയുള്ള ചികിത്സാ രീതി (musical therapy), ധ്യാനം (meditation) ഇവ മാനസിക പിരിമുറുക്കം കുറച്ച് ലാഘവത്വത്തിലേക്കു നയിക്കാം. ശ്വസനക്രിയ ക്രമീകരിച്ചും പേശീചലനങ്ങളെ നിയന്ത്രിച്ചും ഉള്ള യോഗ അതുപോലെ തന്നെ ആയാസരഹിതമായ മൃദു ചലനങ്ങളുപയോഗിച്ചുള്ള ജാപ്പനീസ് നൃത്തരൂപമായ 'Tai Chi' ഇതൊക്കെ ചിലർക്കെങ്കിലും പ്രയോജനപ്പെടും. അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്ക് ആശുപത്രി ഈ തരത്തിലുള്ള പത്തോളം ചികിത്സാരീതികളെ കോംപ്ലിമെന്ററി തെറാപ്പിയായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സംഗീതം കൊണ്ടോ യോഗ കൊണ്ടോ കാൻസർ ഭേദമാക്കാം എന്ന് ധരിക്കുന്നത് മൗഢ്യമാണ്.
ഇനി മറ്റൊന്ന് ബയോളജിക്കൽ തെറാപ്പി - ജൈവിക ചികിത്സാ രീതികളാണ്. ജീവികൾ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സ. ഇതിൽ പലതും ഇപ്പോഴും ശാസ്ത്രീയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഘട്ടത്തിൽ തന്നെയാണ് എന്നോർക്കണം. കാൻസറിനെതിരേയുള്ള പ്രതിരോധ വാക്‌സിനുകൾ, വൈറസുകളെ ഉപയോഗിച്ചുള്ള ചികിത്സ, ജനിതക ചികിത്സ, Cytokines പോലെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സ, ബിസിജി ചികിത്സ (ക്ഷയരോഗ പ്രതിരോധത്തിനുപയോഗിക്കുന്ന വാക്‌സിൻ ചില തരം മൂത്രാശയ കാൻസറുകളിൽ ഉപയോഗപ്പെടുത്താറുണ്ട്). ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശക്തിയെ ഉദ്ദീപിപ്പിക്കുന്ന ഇമ്മ്യൂൺ ചെക്‌പോയിന്റ് ഇൻഹിബിറ്റേഴ്‌സ് (Immune checkpoint inhibitsor)പോലെയുള്ള ഔഷധങ്ങൾ, മോണോക്ലോണൽ ആന്റിബോഡീസ്(Monoclonal antibodies) ഇതൊക്കെ ഇതിൽപ്പെടും. ഇമ്മ്യൂണോതെറാപ്പി(Immunotherapy) എന്ന വിഭാഗത്തിലാണിത്. പ്രതിരോധശക്തി വർദ്ധിപ്പിച്ച് കാൻസറിനെ നേരിടാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും കാൻസർ കോശങ്ങൾ പലപ്പോഴും ആട്ടിൻ തോലിട്ട ചെന്നായയെ പോലാണ്. പുറമേക്ക് സാധാരണ കോശങ്ങളെപ്പോലെ പെരുമാറി അവ അട്ടിമറി തുടർന്നു നമ്മെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
Cancer alternative therapy