Posted By
ലേഖകൻ ഡോ. ജയപ്രകാശ് മാധവൻ
സീനിയർ കൺസൾട്ടന്റ്, ഓങ്കോളജി, കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം.
മുൻ പ്രൊഫസർ & സൂപ്രണ്ട്, റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം
കാൻസർ രോഗം കേരളത്തില്‍മാത്രമല്ല, ആഗോളതലത്തിൽതന്നെ ഇന്ന് കൂടിവരികയാണ്. കേരളത്തിൽ ഓരോ വർഷവും അമ്പതിനായിരത്തോളം പുതിയ രോഗികൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് മുപ്പതു ശതമാനം വർദ്ധനവാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് ഉപയോഗിച്ചിരിക്കുന്ന സ്ഥിതിവിവര കണക്കുകൾ, തിരുവനന്തപുരത്തും കൊല്ലത്തും പ്രവർത്തിക്കുന്ന കാൻസർ രജിസ്ട്രറികളിൽ നിന്ന് ലഭ്യമായതാണ്. ഈ വർദ്ധനവിനുള്ള മുഖ്യകാരണങ്ങൾ കേരളത്തിലെ ജനങ്ങളിലെ ജീവിതദൈർഘ്യം കൂടിയതും ജീവിതശൈലിയിലെ വ്യത്യാസങ്ങളുമാണ്. കൂടാതെ ചികിത്സാനിർണ്ണയത്തിനുള്ള സൗകര്യം എല്ലായിടത്തും ലഭ്യമായതിലൂടെ കാന്‍സര്‍ രോഗം കൂടുതല്‍ പേരില്‍ തിരിച്ചറിയാനാകുന്നുവെന്നതും എണ്ണത്തിലെ വർദ്ധനവിനെ സ്വാധീനിക്കുന്നുണ്ട്.
കേരളത്തിലെ മുഖ്യ കാൻസറുകൾ
വായിലും തൊണ്ടയിലും വരുന്ന കാൻസർ, ശ്വാസകോശ കാൻസർ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ, അന്നനാളത്തിലെയും ആമാശയത്തിലെയും കാൻസർ, വൻകുടൽ കാൻസർ തുടങ്ങിയവയാണ് പുരുഷന്മാരില്‍ കൂടുതലായി കാണുന്നത്. ഈയിടെയായി കരളിലെ കാൻസറുകളും ഇതില്‍ ഉള്‍പ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാർബുദമാണ്. രണ്ടാമതായി കാണുന്നത് തൈറോയിഡ് ഗ്രന്ഥിയിൽ വരുന്ന ട്യൂമറുകൾ ആണ്.
മുപ്പതുവർഷം മുന്‍പ് സ്ത്രീകളിൽ ഏറ്റവും കൂടുതലായി വന്നിരുന്ന ഗർഭാശയഗള കാൻസർ ഇന്ന് വളരെ കുറവാണ്. അതിനു തൊട്ടുപിന്നില്‍ ഗർഭാശയ കാൻസർ, അണ്ഡാശയ കാൻസർ തുടങ്ങിയവയുണ്ട്. സ്ത്രീകളിൽ ശ്വാസകോശ കാൻസറും സ്ത്രീകളിലും പുരുഷന്മാരിലും രക്താർബുദവും ലിംഫോമയും പ്രായമായവരിൽ മൾട്ടിപ്പിൾ മൈലോമയെന്ന രക്താർബുദവും കൂടുതൽ ആയി കാണുന്നു. കുട്ടികളിൽ രക്താർബുദവും ബ്രെയിൻ ട്യൂമറുകളുമാണ് കൂടുതൽ കാണുന്നത്. ഈ സന്ദർഭത്തിൽ കേരളത്തിൽ മൊത്തമായിട്ടുള്ള ഒരു കാൻസർ രജിസ്ട്രി തുടങ്ങേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്. ഇതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും, ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. കേരളത്തിലെ, എല്ലാ കാൻസർ ചികിത്സാ കേന്ദ്രങ്ങളെയും ഒരു ഡിജിറ്റൽ നെറ്റ്‌വർക്കിൽ കൊണ്ടുവന്ന് ഒരു സ്വതന്ത്ര കേരള കാൻസർ രജിസ്ട്രി തുടങ്ങേണ്ടതാണ്.
Understanding different types of cancer can help you take an active role in your care, especially if you are diagnosed