Posted By
കുട്ടികളെ വളർത്തുന്നതിന് പരിശീലനം ആവശ്യമാണോ? ആവശ്യമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പണ്ടുള്ളവർക്ക് കുട്ടികളെ വളർത്തി വലുതാക്കാൻ യാതൊരു പരിശീലനവും ലഭിച്ചിരുന്നില്ല. പക്ഷേ, അതുപോലെ മാറിയകാലത്ത് കുട്ടികളെ വളർത്താൻ ശ്രമിച്ചാൽ അത് അത്ര വിജയിക്കണമെന്നില്ല. ഇവിടെയാണ് പേരന്റിംഗിന്റെ പ്രസക്തി. വ്യത്യസ്ത തരത്തിലുള്ള പേരന്റിംഗ് അഥവാ കുട്ടികളെ വളർത്തുന്ന രീതികളെപ്പറ്റി പരിശോധിക്കുന്ന പരമ്പരയുടെ രണ്ടാം അധ്യായം.
ബന്ധാത്മക രക്ഷാകർതൃത്വം (Attachment Parenting)
‘തലയിൽ വച്ചാൽ പേനരിക്കും, തറയിൽ വച്ചാൽ ഉറുമ്പരിക്കും’ എന്ന ചൊല്ല് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും മക്കളോടുള്ള സമീപനം തന്നെയാണ്. അമിതമായ രീതിയിൽ വൈകാരിക സംരക്ഷണം നൽകി കുട്ടികളെ വളർത്തുന്ന ഈ രീതിയെ ആണ് ബന്ധാത്മക രക്ഷാകർതൃത്വം (Attachment Parenting) എന്നു പറയുന്നത്. കുട്ടികളുടെ മനസ്സ് ഒരു തരത്തിലും വേദനിക്കരുതെന്ന നിർബന്ധബുദ്ധി ഇവിടെ രക്ഷിതാക്കൾക്കുണ്ട്. അവരുടെ കണ്ണുനിറഞ്ഞാൽ രക്ഷിതാക്കൾ കടുത്ത മനോവേദനയിലാകും. അത്രമാത്രം ആത്മബന്ധം രക്ഷിതാക്കൾക്ക് കുട്ടികളോടുണ്ടാകും. ഗുണത്തേക്കാളേറെ ദോഷമാണ് ഇത്തരത്തിലുള്ള രക്ഷാകർതൃത്വത്തിലുള്ളത്.
മക്കളെ ഇങ്ങനെ പൊന്നുപോലെ നോക്കുന്നവർ അവരുടെ എല്ലാ ആവശ്യങ്ങളും എന്തു ത്യാഗം സഹിച്ചും സാധിച്ചുകൊടുക്കും. പലപ്പോഴും പണമൊരു പ്രശ്‌നമാകുക പോലുമില്ല. മക്കളറിയാതെ ചിലപ്പോൾ പലിശയ്ക്ക് കടംവാങ്ങിവരെ അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. പതിനെട്ടു വയസ്സു തികയും മുൻപ് മക്കൾ ആവശ്യപ്പെട്ടാൽ ബൈക്കോ കാറോ വാങ്ങിക്കൊടുക്കാൻ വരെ ഇവർ തയ്യാറായെന്നിരിക്കും. ഇതുമൂലം കുട്ടികൾക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഈ മാതാപിതാക്കൾ അറിയുന്നില്ലെന്നതാണ് വാസ്തവം.
ഇത്തരത്തിൽ ഓമനിച്ചു വളർത്തപ്പെടുന്ന കുട്ടികൾക്ക് രക്ഷിതാക്കളോട് നല്ല രീതിയിൽ ആത്മബന്ധമുണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ, അതിനപ്പുറം സമൂഹത്തിൽ നിന്നും ജീവിതത്തില്‍ നിന്നും ഉണ്ടാകുന്ന തിരിച്ചടികളെ നേരിടാനുള്ള പ്രാപ്തി ഇവർക്ക് ഉണ്ടായെന്നു വരില്ല. എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് ഈ കുട്ടികളെത്തിയേക്കാം. ചുരുക്കം ചില മാതാപിതാക്കളെങ്കിലും അതിൽ സന്തോഷിച്ചെന്നിരിക്കും. തങ്ങളുടെ മക്കൾ എല്ലാ കാര്യങ്ങളും തങ്ങളോടു ചോദിച്ചും തങ്ങളെ ആശ്രയിച്ചും ചെയ്യുന്നതു കാണുമ്പോൾ, ആ മക്കൾ തങ്ങളെ വിട്ടുപോകുന്നില്ലല്ലോ എന്ന സ്വാർഥത നിറഞ്ഞ സന്തോഷമാണത്. പുറത്ത് സ്വതന്ത്രമായി സാഹചര്യങ്ങളെ നേരിടാനാകാതെ ആ കുട്ടികൾ അപ്പോൾ വിഷമിക്കുകയും കുടുംബത്തിലേക്ക് ചുരുങ്ങിപ്പോകാൻ കാരണമാകുകയും ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
വിവാഹം കഴിയുമ്പോഴാണ് ഇത് കൂടുതൽ പ്രശ്‌നങ്ങളിലെത്തുക. ജീവിതപങ്കാളിയുമായുള്ള ചെറിയ വിഷയങ്ങൾ പോലും ഇവർ മാതാപിതാക്കളുമായി പങ്കുവച്ചെന്നിരിക്കും. അത് പങ്കാളിക്ക് ഇഷ്ടപ്പെടുന്ന കാര്യമാകണമെന്നില്ല. സ്വാഭാവികമായും കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഓമനിച്ചു വളർത്തിയ സ്വന്തം മക്കളുടെ ഭാഗം മാത്രം പരിഗണിക്കാൻ തയ്യാറാകുന്ന മാതാപിതാക്കൾ അവരുടെ വിവാഹ മോചനത്തിലേക്കു പോലും കാര്യങ്ങൾ കൊണ്ടെത്തിച്ചെന്നുമിരിക്കും.
ജോലി ചെയ്യുന്നിടത്ത് ഇത്തരക്കാർ പ്രശ്‌നങ്ങളെ നേരിട്ടാലും ഉടനടി പരിഹാരം അന്വേഷിച്ച് മാതാപിതാക്കളുടെ അടുത്തെത്തും. സ്വയം അതിനെ നേരിടാനോ പരിഹാരം കാണാനോ ഇവർക്ക് സാധിച്ചെന്നു വരില്ല. ഇത് ജോലി സ്ഥലത്തും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. മാതാപിതാക്കൾ നഷ്ടമായാൽ വളരെ പെട്ടെന്ന് അനാഥത്വത്തിലേക്കും പ്രതിസന്ധികളെ അതിജീവിക്കാനാകാത്ത സ്ഥിതിയിലേക്കും മക്കൾ എത്തിപ്പെട്ടേക്കാമെന്നതും ബന്ധാത്മക രക്ഷാകർതൃത്വത്തിന്റെ പ്രശ്‌നങ്ങളാണ്.
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന അച്ഛന്മാരുടെ മക്കളില്‍ ഇത്തരമൊരു പ്രശ്നം വ്യാപകമായി കണ്ടുവരുന്നുണ്ട്. വര്‍ഷത്തില്‍ ഒരു മാസം, അല്ലെങ്കില്‍ ചുരുങ്ങിയ ദിവസത്തേക്കു മാത്രം നാട്ടിലെത്തുന്ന അച്ഛന്‍ മക്കളെ കാര്യമായി ലാളിക്കുന്നു. അവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ അവര്‍ക്ക് വാങ്ങിക്കൊടുക്കുന്നു. അവരേയും കൊണ്ട് പുറത്ത് കറങ്ങാന്‍ പോകുന്നു. അവരാഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകുന്നു. ഈ ഒരു മാസക്കാലം കൊണ്ട്, പതിനൊന്നുമാസക്കാലം വീട്ടിലുള്ള അമ്മ വളര്‍ത്തിയെടുത്ത അച്ചടക്ക ശീലങ്ങളെല്ലാം താറുമാറാകുന്നു. അമ്മമാരുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, ഒരു വര്‍ഷംകൊണ്ട് ഉണ്ടാക്കിയെടുത്ത ചിട്ടകളെല്ലാം തെറ്റിച്ചിട്ട് ഒരുമാസം കൊണ്ട് അച്ഛന്‍ വിമാനം കയറിയങ്ങു പോകും. പൂര്‍ണമായും കുത്തഴിഞ്ഞ രീതിയിലേക്കു മാറിയ കുട്ടികളുടെ ജീവിതത്തെ വീണ്ടും അച്ചടക്കവും ചിട്ടയുമുള്ളതാക്കി മാറ്റുകയെന്നത് അമ്മയുടെ മാത്രം ബാധ്യതയായി മാറുന്നു. ഇത് ബന്ധാത്മക രക്ഷാകര്‍തൃത്വത്തിന്റെ മറ്റൊരു വശമാണ്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം മക്കളെ കാണാന്‍ അവസരം കിട്ടുന്ന അച്ഛന്‍ കിട്ടിയ അവസരംകൊണ്ട് മക്കളെ ലാളിച്ച് വഷളാക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. തന്റെ കുഞ്ഞിന് താനല്ലാതെ മറ്റാര് ഇതൊക്കെ ചെയ്തു കൊടുക്കും എന്നായിരിക്കും ഇത്തരം അച്ഛന്‍മാരുടെ ന്യായീകരണം. കുട്ടികളെ കയ്യില്‍ കിട്ടുന്ന കുറഞ്ഞ സമയംകൊണ്ട് അവരെ അതിരറ്റ് സ്നേഹിക്കുകയും ലാളിക്കുകയും അവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കിക്കൊടുക്കുകയും ചെയ്യുന്ന ഈ അച്ഛന്മാര്‍ പിന്നീട് അമ്മമാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന അച്ഛനും അച്ചടക്കത്തിന്റെ വാള്‍ വീശുന്ന അമ്മയും കുട്ടികള്‍ക്കും പ്രശ്നമുണ്ടാക്കുന്നുണ്ട്. അച്ഛനോട് അമിതമായ വിധേയത്വവും അമ്മയോട് തീര്‍ത്താല്‍ തീരാത്ത വിദ്വേഷവുമായിരിക്കും ഇത്തരത്തില്‍ വളരുന്ന കുട്ടികളുടെ മനസ്സില്‍ ബാക്കിയുണ്ടാകുക. ഇങ്ങനെ വളരുന്ന കുട്ടികള്‍ കൗമാരത്തിലേക്കെത്തുമ്പോള്‍ അവരുടെ ആവശ്യങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നതായും കണ്ടുവരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ബൈക്ക്, കാറ് തുടങ്ങിയ വാഹനങ്ങള്‍ ആവശ്യപ്പെടുന്ന ഇവര്‍ പലപ്പോഴും വീടിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ വലിയതോതില്‍ പണച്ചെലവുള്ള ആവശ്യങ്ങള്‍ തുടര്‍ച്ചയായി മുന്നോട്ടു വയ്ക്കുന്നതും പതിവാണ്. ഗള്‍ഫിലെ ജോലി മതിയാക്കിയോ മറ്റോ നാട്ടില്‍ മടങ്ങിയെത്തുന്ന അച്ഛന് ചിലപ്പോള്‍ കുട്ടികളുടെ ഈ വലിയ ആവശ്യങ്ങള്‍ സഫലീകരിച്ചുകൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകണമെന്നില്ല. ഈ ഘട്ടത്തിലായിരിക്കും മക്കള്‍ അച്ഛനുമായി തെറ്റുന്നത്. ഇത്രയും നാള്‍ പറഞ്ഞകാര്യങ്ങളെല്ലാം ഉടനടി സാധിച്ചുകൊടുത്തിരുന്ന അച്ഛന് അതിന് കഴിയാതെ വരുമ്പോള്‍ അച്ഛനോടും കുട്ടികള്‍ക്ക് വിദ്വേഷം ഉണ്ടാകുന്ന സാഹചര്യം സംജാതമാകുകയാണ്. ബന്ധാത്മക രക്ഷാകര്‍തൃത്വം അപകടകരമായ ഒന്നായി മാറുന്നത് ഇങ്ങിനെയൊക്കെയായിരിക്കും.
ഡോക്ടർ അരുൺ ബി നായർ
We all want the best for our kids, but accurate parenting info is hard to come by.What is your goal in raising a child?