Posted By
ലേഖകൻ :ഡോക്ടർ .സുജിത്ത് ശ്രീനിവാസ് , Forensic medicine
ആരോഗ്യവും പുരോഗതിയുമുള്ള ഒരു സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് കുട്ടികൾ. കുട്ടികളുടെ സംരക്ഷണവും, സന്തോഷവും, ആരോഗ്യവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. 2012 ജൂൺ ഇരുപതിനാണ്, ഭാരതത്തിന്റെ നീതിന്യായ മന്ത്രാലയം കുഞ്ഞുങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് ലൈംഗിക അതിക്രമങ്ങൾ, പീഡനം, പോണോഗ്രഫി മുതലായവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും, ഇത്തരം കേസുകൾ നടത്താനുള്ള അതിവേഗ കോടതികൾ സ്ഥാപിക്കാനുമുള്ള നിയമം പാസാക്കിയത്.
മസ്തിഷ്‌കവികാസത്തിന് മുൻപുള്ള പ്രായത്തിൽ (9 വയസ്സിനും 13 വയസ്സിനും ഇടയിൽ) കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് അവരിൽ മാനസിക വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയുണ്ടാകുന്നതിനും ഭാവിയിൽ ലൈംഗികമനോരോഗികളാവുന്നതിനും ഇടയാക്കുന്നു. ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനൊപ്പം പ്രായപൂർത്തിയാവുന്നതിനു മുൻപുള്ള കുട്ടിയുടെ സ്വകാര്യതയ്ക്കും, സാമൂഹികജീവിതത്തിനും എല്ലാവിധ സംരക്ഷണവും ഈ നിയമം നൽകുന്നുണ്ട്.
ഒരു പോലീസ് സർജന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ഇന്ത്യയിലെ കുട്ടികളുടെ സുരക്ഷിതമായ സാമൂഹ്യജീവിതത്തെ പോക്‌സോയ്ക്ക് മുൻപും ശേഷവും എന്ന രീതിയിൽ വിഭജിക്കാവുന്നതാണ്. കുട്ടികളെ എല്ലാത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളിൽ നിന്നും ശിശുപീഡകരിൽ നിന്നും സംരക്ഷിക്കുന്ന ഒരു രക്ഷകന്റെ മുഖമാണ് പോക്‌സോയ്ക്ക് ഉള്ളത്.
കുട്ടികൾക്കെതിരായ അക്രമങ്ങളെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുകയും, നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുകയും ചെയ്താൽ മാത്രമേ, ഇത്തരം അതിക്രമങ്ങളെ പൂർണ്ണമായും ഫലവത്തായും ചെറുക്കാൻ സാധിക്കുകയുള്ളൂ. അതിക്രമങ്ങൾക്ക് പ്രേരണ നൽകുന്നതും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ, ലൈംഗികചൂഷണത്തിന് കൂട്ടുനിന്ന എല്ലാവരും ശിക്ഷിക്കപ്പെടുകയും ചെയ്യും.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ ഭൂരിഭാഗവും കുട്ടികളോട് വളരെയടുത്തവരിൽ നിന്നോ, അവർക്ക് വിശ്വാസമുള്ളവരിൽ നിന്നോ ആണ് സംഭവിക്കുന്നത്. ആരോഗ്യപൂർണമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവുമൂലം, കുട്ടികളിൽ ഭൂരിപക്ഷത്തിനും തങ്ങളോട് ചെയ്യുന്ന അതിക്രമം മനസ്സിലാക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ സാധിക്കാറില്ല. ഇത് കുട്ടികളെ കൂടുതൽ എളുപ്പത്തിൽ ചൂഷണം ചെയ്യുന്നതിന് കുറ്റവാളികളെ സഹായിക്കുന്നു.
ഇത്തരം ചൂഷണത്തെ കുറിച്ച് സംസാരിക്കാനോ, അവരുടെ അനുഭവങ്ങൾ തുറന്നു പറയാനോ കുട്ടികൾക്കുള്ള വിമുഖത വൈദ്യപരിശോധനയുടെ സമയത്ത് കുട്ടികളിൽ ആവർത്തിച്ച് കണ്ടിട്ടുള്ള ഒരു പ്രവണതയാണ്. കുട്ടികൾ പലപ്പോഴും പരിഭ്രാന്തരാകുകയോ, അവരുടെ ശ്രദ്ധ പെട്ടെന്നുതന്നെ വ്യതിചലിക്കുകയോ ചെയ്യുന്നത്, കുറ്റകൃത്യത്തെ രേഖപ്പെടുത്തുന്നവർക്കുള്ള വലിയൊരു വെല്ലുവിളിയാണ്. ഇത് ലൈംഗികാതിക്രമത്തിന് ശേഷമുള്ള കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളോ (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോർഡർ), മാനസികവൈരുദ്ധ്യങ്ങളോ മൂലമാകാം.
വൈദ്യപരിശോധന വൈകുന്നത് തെളിവുകൾ ശേഖരിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. പരിശോധനയിൽ സാധാരണയായി സ്വീകരിക്കാറുള്ള തെളിവുകൾ അഴുക്കുപിടിച്ച വസ്ത്രം, സ്വകാര്യഭാഗങ്ങളിലുള്ള പരിക്കുകളുടെ തെളിവുകൾ, പഞ്ഞി ഉപയോഗിച്ച് മലദ്വാരത്തിൽനിന്നും തുടകൾ, പൃഷ്ഠം എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന തെളിവുകൾ, ശുക്ലത്തിന്റേയോ മറ്റ് ശാരീരിക ദ്രവങ്ങളുടെയോ സാന്നിധ്യം എന്നിവയാണ്. ലൈംഗിക അതിക്രമങ്ങളിൽ എപ്പോഴും സാക്ഷികളുടെ അഭാവം ഉണ്ടാവുന്നതിനാൽ, വൈദ്യപരിശോധനയ്ക്ക് മുഖ്യമായ പങ്കാണുള്ളത്.
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട കുട്ടികൾക്ക് പിന്നീടുണ്ടാകുന്ന കുറ്റബോധം അവരെ മാനസികമായി സമ്മർദത്തിലാഴ്ത്തുകയും പഠനം, പെരുമാറ്റം, ശ്രദ്ധ എന്നിവയെ മോശമായി ബാധിക്കുകയും ചെയ്യും. കുട്ടികളിലെ ലൈംഗികാതിക്രമങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ സമയോചിതവും ആരോഗ്യപൂർണ്ണവുമായ ലൈംഗിക വിദ്യാഭ്യാസം നൽകുക മാത്രമാണ് ഏക വഴി. എന്നിരുന്നാലും പോക്‌സോ നിയമത്തിന്റെ വരവോടെ ഇത്തരം കുറ്റകൃത്യങ്ങളിൽ വളരെ കർക്കശമായ നിലപാടാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്.
Pocso act to protect children in India from sexual abuse