Posted By
ലേഖിക : ഡോ. സ്മിത രാമദാസ് അസി. പ്രൊഫസർ, സൈക്യാട്രി
ഗവ.മെഡിക്കൽ കോളേജ് ,തൃശ്ശൂർ
മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപഭോഗം കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പ്രാഥമിക നിരീക്ഷണങ്ങൾ അതു സൂചിപ്പിക്കുമ്പോൾ, അതിനെക്കുറിച്ച് ആഴത്തിലുള്ള ശാസ്ത്രീയ പഠനങ്ങൾ വേണ്ടിയിരിക്കുന്നു.
കൊച്ചുകേരളത്തിന്റെ മനസ്സിന് എന്തുപറ്റി?
വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സാമൂഹ്യ ആരോഗ്യ സുചികകൾ ഉള്ള കേരളത്തിൽ, മാനസിക രോഗങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും കൂടുതലാണ്. ചെറിയ മാനസികപ്രശ്നങ്ങൾക്കു പോലും സൈക്യാട്രിസ്റ്റിനെ(psychiatrist) സമീപിക്കുന്ന സമീപനവും മാനസിക രോഗങ്ങളെ ശാരീരിക രോഗങ്ങൾക്ക് സമാനമായി കാണുന്ന പ്രവണതയുമാണിവിടെ. മാനസികരോഗങ്ങളെക്കുറിച്ചുള്ള വികലമായ ധാരണകളും മിഥ്യാധാരണകളും പൊതുജനങ്ങളിൽ കുറഞ്ഞുവരുന്നു.
കേരളജനതയിൽ മാനസിക രോഗങ്ങൾ യഥാർത്ഥത്തിൽ കൂടുതലാണോ? 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 12.43% ജനങ്ങളിൽ മാനസിക രോഗങ്ങൾ കണ്ടുവരുന്നുണ്ട് (ലഘുവായ മാനസിക പ്രശ്നങ്ങൾ ഉൾപ്പടെ). ആത്മഹത്യാ നിരക്കിലും കേരളം മുൻനിരയിലുണ്ടായിരുന്നല്ലോ? മദ്യാസക്തിയിലും കേരളം ഒട്ടും പുറകിലല്ല. ഇവയൊക്കെ ചുണ്ടിക്കാണിക്കുന്നത്, 'മാനസിക- അനാരോഗ്യം' തന്നെ. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഉപയോഗവും കൂടുന്നു.
മറ്റു ചില വസ്തുതകൾ നിരത്തട്ടെ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ, അനസ്യൂതം തുടരുന്ന 'ചികിത്സ’ ഇവിടെ ഒരു പ്രശ്നമാണ്. ചെയ്യേണ്ട ലബോറട്ടറി പരിശോധനകൾ ഒന്നും ചെയ്യാതെ ആപൽക്കരമായ രീതിയിൽ മരുന്ന് കഴിക്കുന്നതും മറ്റൊരു പ്രശ്നമാണ്. പല മരുന്നുകളും ഒരാൾ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തുടരുമ്പോൾ അവയ്ക്ക് അടിമപ്പെടുന്നുണ്ടെന്നതാണ് വസ്തുത.
മനുഷ്യരുടെ എല്ലാ ദുഃഖങ്ങളും ജീവിതപ്രശ്നങ്ങളും ഒരു കാപ്സ്യൂൾ മാത്രം കഴിച്ച് തീർക്കാവുന്നതല്ല. മാനസികരോഗവിദഗ്ദ്ധരല്ലാത്ത ഡോക്ടർമാർ ''സൈക്കോടോപ്പിക് ഡ്രഗ്സ്' (psychotropic drugs)കുറിച്ചു കൊടുക്കുമ്പോൾ ''ഈ മരുന്ന്. ഇപ്പോൾ രോഗിക്ക് ആവശ്യമാണോ? എങ്കിൽ എത്ര ഡോസ്, എത്രനാൾ'' - ഈ മൂന്ന് ചോദ്യങ്ങൾ വിശകലനം ചെയ്താണോ കുറിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.സൈക്യാട്രിസ്റ്റ് കുറിച്ചു കൊടുക്കുന്ന മരുന്നുകളല്ലാത്തതിനാൽ രോഗികൾ സസന്തോഷം തുടരുന്നു. ഇതേ മരുന്നുകൾ സൈക്യാട്രിന്റ് (sleep hygiene)കുറിച്ചു കൊടുക്കുമ്പോൾ നൂറു ശങ്കകളാണ് അവർക്ക്! സൈക്യാട്രിസ്റ്റ്(sleep hygiene) അല്ലാത്ത ഡോക്ടർമാർ കുറിച്ചു കൊടുക്കുമ്പോൾ തങ്ങൾ കഴിക്കുന്ന മരുന്ന്, സൈക്കോടോപ്പിക് ഡ്രഗ്(psychotropic drugs) ആണെന്ന് പല രോഗികളും പലപ്പോഴും അറിയുന്നുപോലുമുണ്ടാവില്ല.
മറ്റൊരു ''ഉറക്കം കെടുത്തുന്ന പ്രശ്നം'' ഉറക്കമില്ലായ്മയാണ്. ഇതിന്റെ ശരിയായ കാരണം കണ്ടുപിടിക്കാതെ, സ്ലീപ്പ് ഹൈജീൻപോലെ(sleep hygiene), മരുന്നുകളില്ലാത്ത മാർഗ്ഗം ആദ്യം പ്രയോഗിക്കാതെ, മരുന്നുകൾ നിർലോപം പ്രയോഗിക്കുമ്പോൾ ആ രോഗി ഉറങ്ങുമായിരിക്കും. പക്ഷേ ആ ഉറക്കം അത്രതന്നെ വേണോ എന്നതാണ് ചോദ്യം.
മലയാളികളുടെ ജീവിതശൈലി വളരെയേറെ മാറിപ്പോയി. വ്യായാമങ്ങളും ആരോഗ്യപരമായ വിനോദങ്ങളും ഇല്ലേയില്ല; പലരും വെയിൽ കണ്ടിട്ട് നാളേറെയായി. കുട്ടികൾക്ക് കളിക്കാൻ നേരമില്ല. ജീവിതത്തിന്റെ എല്ലാ തുറകളിലും മത്സരങ്ങൾ മാത്രമാണ്. പുത്തൻ ഇലക്ട്രോണിക് ഗാഡ്ജറ്റുമായി രാത്രിയുടെ അന്ത്യയാമങ്ങൾ വരെ യുവതലമുറ ഇരിക്കുമ്പോൾ, രാത്രിയേത് പകലേത് എന്നു വ്യത്യാസം പോലും മറന്നുപോകുന്നു! ഇവയെല്ലാം പലതരം മാനസിക അസ്വസ്ഥതകൾക്കും വഴി തെളിക്കാം. ഉറക്കക്കുറവിന് കാരണവുമാകാം.
മനസ്സിന്റെ പല അസ്വസ്ഥതകളും രോഗങ്ങളും നിയന്ത്രിക്കാൻ മരുന്നുകൾ അനിവാര്യമാണ്. സൈക്കോസിസ് (psychosis)പോലെയുള്ള രോഗങ്ങൾക്ക് എത്രയും പെട്ടെന്നുള്ള മരുന്നു ചികിത്സ അത്യാവശ്യമാണ്. യഥാസമയത്തുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ആത്മഹത്യകൾവരെ തടയാൻ കഴിയുന്നുണ്ട്. പക്ഷേ ഇതിനെല്ലാം ശാസ്ത്രീയാടിസ്ഥാനത്തിലുള്ള സമതുലിതമായ ഉപയോഗം അത്യാവശ്യമാണ് - ഈ മരുന്നുകളുടെ മാത്രകളും കാലയളവും വിദഗ്ദ്ധ പരീശീലനം നേടിയ മാനസിക രോഗവിദഗ്ദ്ധർ തന്നെ തീരുമാനിക്കട്ടെ.
നിയന്ത്രണമില്ലാതെ തുടരുന്ന സൈക്കോട്രോപ്പിക് മരുന്നുകളുടെ ഉപയോഗം, ഒടിസി (ഓവർ ദി കൗണ്ടർ) വിതരണം, വിദഗ്ദ്ധ പരിശീലനമില്ലാതെയുള്ള മരുന്നുകളുടെ കുറിപ്പടി -ഇവയൊക്കെ ഗുണത്തെക്കാളേറെ ദോഷം വരുത്തുമെന്നതിൽ എന്താണ്സംശയം?
Managing Mental Health Medications