Posted By
ലേഖകൻ: ഡോ.മിഹിർ ഷാ സീനിയർ കൺസൾട്ടന്റ് സർജൻ
വാസൻ ഐ കെയർ ഹോസ്പിറ്റൽ
കോഴിക്കോട്
പ്രമേഹം വളരെ ഗുരുതരമായി മനുഷ്യശരീരത്തിലെ അവയവങ്ങളെ ബാധിക്കാറുണ്ട്. അതിലൊരു അവയവമാണ് കണ്ണ്.സാധാരണയായി പ്രമേഹം കണ്ണിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നതായി കണ്ടുവരുന്നു. അതിനാൽ പലതരം ലക്ഷണങ്ങളും കാണാറുണ്ട്.
കൺപോള
ആവർത്തിച്ചുവരുന്ന കൺകുരു: പ്രമേഹമുള്ളവർക്ക് അണുബാധക്ക് സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും പ്രമേഹം നിയന്ത്രണത്തിലല്ലെങ്കിൽ. കൺപോളകളുടെ അരികിൽ വേദനയും വീക്കവും ആണ് കൺകുരുവിന്റെ ആദ്യ ലക്ഷണം
സാന്തെലാസ്മ(Xanthelasma) : കൺപോളകളുടെ അകത്തെ കോണുകളിൽ കാണപ്പെടുന്ന മഞ്ഞപാടുകളാണിത്. ഇത് കൊളസ്‌ട്രോൾ നിക്ഷേപമാണ്.
കൺജക്റ്റീവ്
പ്രമേഹം കണ്ണുനീരിന്റെ ചലനം നഷ്ടെപ്പടുത്തുകയും കണ്ണുകൾ വരണ്ടതാക്കുകയും ചെയ്യും. ഇതിന്റെ ലക്ഷണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ, തടച്ചിൽ എന്നിവയാണ്. പ്രമേഹരോഗികളിൽ ബാക്ടീരിയൽ കൺജക്റ്റിവിറ്റീസിന് സാധ്യത കൂടുതലാണ്.
കോർണിയ
പ്രമേഹം കാരണം കണ്ണിലെ ഞരമ്പിന് സംവേദന ക്ഷമത കുറയുന്നു. അതുകാരണം കോർണിയുടെ കാര്യക്ഷമത കുറയുവാനും സ്ഥിരമായ എപ്പിത്തീലയൽ വൈകല്ല്യത്തിന് സാധ്യത കൂടുതലാണ്. ഇതിന്റെ ലക്ഷണങ്ങൾ അസഹനീയമായ വേദനയും വെളിച്ചത്തിലേക്ക് നോക്കുമ്പോൾ ബുദ്ധിമുട്ടുമാണ്.
ലെൻസ്
കണ്ണിന്റെ പവറിന്റെ വ്യതിയാനം: കണ്ണിലെ സ്വഭാവിക ലൻസിൽ ഡോർബിറ്റോൾ അടിഞ്ഞുകൂടുന്നതിന്റെ ഭാഗമായി കണ്ണിന്റെ ലൻസിന് വീക്കം സംഭവിക്കുകയും തൽഫലമായി റിഫ്രാക്ടീവ് പവറിന് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ബ്ലഡ് ഷുഗറിന്റെ അളവ് കൂടുമ്പോൾ അത് ദീർഘ ദൃഷ്ടിക്കും അളവ് കുറയുമ്പോൾ ഹ്രസ്വദൃഷ്ടിക്കും കാരണമാകുന്നു. അതിനാൽ പ്രമേഹ രോഗികൾ അവരുടെ ബ്ലഡ് ഷുഗർ ലവൽ നിയന്ത്രണവിധേയമാണെന്ന് കാഴ്ച പരിശോധനക്ക് മുന്നോടിയായി ഉറപ്പ് വരുത്തണം.
തിമിരം
പ്രമേഹ രോഗികൾക്ക് ചെറുപ്രായത്തിലെ തിമിരം വരുവാനും അത് കൂടുവാനും സാധ്യതയേറെയാണ്. ഇതിന്റെ പ്രാരംഭലക്ഷണങ്ങൾ കാഴ്ചക്കുറവ്, പ്രകാശത്തിലേയ്ക്ക് നോക്കുമ്പോൾ ചിന്നിച്ചിതറിയത് പോലെ അനുഭവപ്പെടുകയുമാണ്.
ഗ്ലോക്കോമ
പ്രമേഹം ഇല്ലാത്തവരേക്കാൾ പ്രമേഹരോഗികളിലാണ് കൂടുതലായും ഗ്ലോക്കോമ കണ്ടുവരുന്നത്. രണ്ട് തരത്തിലുള്ള ഗ്ലോക്കോമയാണ് പ്രമേഹ രോഗികളിൽ സാധാരണയായി കണ്ടുവരുന്നത്.
ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ: പ്രാരംഭഘട്ടത്തിൽ ഒരു ലക്ഷണവും കാണിക്കാതിരിക്കുകയും എന്നാൽ പിന്നീട് ക്രമേണ പൂർണ്ണമായ അന്ധതക്ക് കാരണമാവുകയും ചെയ്യും. നിശ്ചിത സമയത്തുള്ള നേത്ര പരിശോധനയിലൂടെ നിങ്ങളുടെ നേത്രരോഗ വിദഗ്ദ്ധന് കണ്ടുപിടിക്കാൻ സാധിക്കും.
നിയോ വാസ്‌ക്കുലാർ ഗ്ലോക്കോമ: ഇതിന്റെ ലക്ഷണങ്ങൾ തലവേദന, കണ്ണുവേദന, കണ്ണിൽകൂടി വെള്ളം വരുക, മങ്ങിയ കാഴ്ച കൂടാതെ കാഴ്ച നഷ്ടപ്പെടുക എന്നതാണ്.
ഡയബെറ്റിക് റെറ്റിനോപതി
നമ്മുടെ കണ്ണുകളുടെ സുപ്രധാന രോഗങ്ങളിലൊന്നാണ് ഡയബെറ്റിക് റെറ്റിനോപതി. രോഗത്തിന്റെ ആരംഭഘട്ടത്തിൽ പലപ്പോഴും രോഗികൾക്ക് യാതോരുവിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാകാറില്ല. രോഗി പോലും അറിയാതെ വളരെ സാവധാനത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. സമൂഹത്തിൽ ഏത് തരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ അസുഖം കണ്ടുവരുന്നു. ഡയബെറ്റിക് റെറ്റിനോപതിയെ നാല് ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു.
മൈൽഡ് നോൺ പ്രൊലിഫെറേറ്റീവ് റെറ്റിനോപ്പതി: ഈ ഘട്ടത്തിൽ റെറ്റിനെയുടെ രക്തക്കുഴലുകൾ ചെറിയ കുമിളകൾപോലെ വീർത്ത് വരുന്ന അവസ്ഥ ഉണ്ടാകുന്നു.
മോഡറേറ്റ് നോൺ പ്രൊലിഫെറേറ്റീവ് റെറ്റിനോപ്പതി: ഈ ഘട്ടത്തിൽ രോഗം അൽപം മൂർച്ഛിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് കുറച്ച് രക്തക്കുഴലുകൾ പുഷ്ടിപ്രാപിച്ച് രക്തക്കുഴലുകൾ അടയുന്നു.
സിവിയർ നോൺ പ്രൊലിഫെറേറ്റീവ് റെറ്റിനോപ്പതി: ഈ ഘട്ടത്തിൽ റെറ്റിനയിലേക്കുള്ള മിക്ക രക്തക്കുഴലുകളും തടസ്സപ്പെടുന്നു. ഇത് മൂലം പുതിയ രക്തധമനികളെ വളർത്തുതിനായി റെറ്റിനയിൽനിന്ന് ശരീരത്തിന് സൂചന നൽകുന്നു.
പ്രൊലിഫെറേറ്റീവ് റെറ്റിനോപ്പതി: ഡയബെറ്റിക് റെറ്റിനോപതിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥയാണിത്. റെറ്റിനയിൽനിന്നും മുൻ അവസ്ഥയിൽ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള രക്തക്കുഴലുകൾ വളർന്ന് വരുന്നു. ഈ പുതിയ രക്തക്കുഴലുകൾ ക്രമവിരുദ്ധവും ദുർബലവുമായിരിക്കും. ഇവ റെറ്റിനയുടെ മേൽ വളർന്ന് മാത്രമല്ല നേത്രാന്തര പടലത്തിനും കൃഷ്ണമണിക്കും ഇടയിലുള്ള അർദ്ധഖരഭാഗത്തും വളർന്നു വരുന്നു.
റെറ്റിനൽ വെയിൻ ഒക്ലൂഷൻ
പെട്ടെന്നുള്ള കാഴ്ച്ചശക്തി നഷ്ടപ്പെടുന്നതും വേദനരഹിതമായ പൊങ്ങിക്കിടക്കുന്ന പാടുകളുടെ പെട്ടെന്നുള്ള ആക്രമണവുമാണ് സിര തടസ്സത്തിന്റെ ലക്ഷണങ്ങൾ.
ഒപ്റ്റിക് നെർവ്
കാഴ്ചയുടെ മണ്ഡലത്തിന്റെ പെട്ടെന്നുള്ള നഷ്ടം മുകളിലെ പകുതി അല്ലെങ്കിൽ താഴത്തെ പകുതി എന്നിങ്ങനെയാണ് ലക്ഷണങ്ങൾ.
എക്‌സ്ട്രാ ഓക്കുലാർ മസിൽസ്
കണ്ണ് ചലിപ്പിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ പ്രമേഹം ബാധിക്കുകയും അതിനാൽ ഈ പേശികളെ തളർത്തുകയും ചെയ്യുന്നു. ഇതിന്റെ ലക്ഷണങ്ങൾ പെട്ടെന്നുള്ള ഇരട്ടകാഴ്ചയും പടികയറാനുള്ള ബുദ്ധിമുട്ടും. ഇത്തരത്തിലുള്ള പക്ഷാഘാതം വീണ്ടെടുക്കാൻ ഒന്നു മുതൽ മൂന്ന് മാസം വരെ എടുക്കും.
Diabetic eye disease is a group of eye problems that can affect people with diabetes.