Posted By
ലേഖകൻ :Dr. Sribiju, Govt.Hospital of Dermatology, Chevayur, Calicut
2016 നു ശേഷം ആദ്യമായി കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. പക്ഷിപ്പനി കേരളത്തിലെത്തിയ സാഹചര്യത്തില് ആശങ്കപ്പെടേണ്ടതില്ല. മറിച്ച് ശാസ്ത്രീയമായ നിയന്ത്രണ മാര്ഗ്ഗങ്ങള് അനുവര്ത്തിച്ച് പ്രവര്ത്തിക്കണം. ശ്രദ്ധയോടെയുള്ള കരുതലും, ബോധവല്ക്കരണവും രോഗം വരാതിരിക്കാന് സഹായിക്കും.
എന്താണ് പക്ഷിപ്പനി (Bird Flu ) അഥവാ ഏവിയൻ ഇൻഫ്ലുവൻസ?
പക്ഷികളിൽ വരുന്ന വൈറൽ പനിയാണ് പക്ഷിപ്പനി. ഏവിയൻ ഇന്ഫ്ലുവന്സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. വാർത്തുപക്ഷികൾ, ദേശാടനപക്ഷികൾ ഉൾപ്പെടെ പലയിനം പക്ഷികളിൽ ഇത് ബാധിക്കാം. മനുഷ്യരിൽ പക്ഷിപ്പനിയുടെ മരണനിരക്ക് 60 ശതമാനം വരെയാകാം.
എങ്ങനെയാണ് രോഗപ്പകർച്ച?
പക്ഷിപ്പനി പരത്തുന്ന സൂനോട്ടിക് വൈറസുകൾ അഥവാ ജന്തുജന്യ വൈറസുകൾ മനുഷ്യർക്കിടയിൽ എളുപ്പത്തിൽ പടരാറില്ല. മാത്രമല്ല ഇവ വളരെ വിരളവുമാണ്. അതായത് മനുഷ്യർക്കിടയിൽ ഇവ പടരുന്നത് പ്രധാനമായും രോഗബാധയുള്ള മൃഗങ്ങളുമായോ മലിനമായ അന്തരീക്ഷവുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്.
രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, സ്രവങ്ങൾ, കാഷ്ടം എന്നിവയിൽ വൈറസുകളുടെ സാന്നിധ്യം ഉണ്ട്. അതുകൊണ്ടുതന്നെ പക്ഷികളുമായി അടുത്തിടപഴകുന്നവർ - പക്ഷി വളർത്തുകേന്ദ്രങ്ങളിലെ ജീവനക്കാർ , അവയുടെ കാഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നവർ, ഇറച്ചിക്കടയിലെ ജീവനക്കാർ, ആരോഗ്യപ്രവര്ത്തകർ തുടങ്ങിയവർക്കാണ് ഇത് പകരാൻ കൂടുതൽ സാധ്യത.
ഇവയുമായി ഇടപെടുമ്പോൾ വായുവിലൂടെയോ നേരിട്ട് ശ്വാസ കോശത്തിലേക്കോ, വൃത്തിയാക്കാത്ത കൈകൾ മുഖേനയോ മറ്റു ശരീരഭാഗങ്ങളിലൂടെയോ ഒരു വ്യക്തിയുടെ കണ്ണുകൾ, മൂക്ക്, വാ എന്നിവിടങ്ങളിൽ രോഗാണുക്കൾ എത്തപ്പെടുമ്പോൾ ആണ് സാധാരണഗതിയിൽ രോഗാണു സംക്രമണം നടക്കുന്നത്.
നന്നായി പാചകം ചെയ്യാത്ത പക്ഷി മാംസം അല്ലെങ്കിൽ മുട്ട കഴിക്കുന്നത് വഴിയും രോഗബാധ ഉണ്ടാവാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന അവസരങ്ങൾ വളരെ കുറവാണ്, എന്നാൽ ഇത്തരം വൈറസുകൾ വേഗതയിൽ ജനിതക മാറ്റങ്ങൾ സംഭവിച്ചു സ്വഭാവം തന്നെ മാറാൻ ഇടയുള്ളവ ആയതിനാൽ നാം കരുതലോടെ തന്നെ ഇതിനെ നേരിടണം.
എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ?
സാധാരണ വൈറൽ പനികളുടെ പൊതു ലക്ഷണങ്ങൾ തന്നെയാണ് പക്ഷിപ്പനിയ്ക്കും. എച്ച് 5 എൻ 1 വൈറസിന്റെ ഇൻകുബേഷൻ കാലാവധി സാധാരണയായി ഏഴു ദിവസമോ അതിൽ കുറവോ ആണ്. പക്ഷിപ്പനി മൂലം പനി, ചുമ മുതൽ കഠിനമായ ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, തുടങ്ങി മരണം വരെ സംഭവിക്കാം. വളരെ പെട്ടെന്ന് തന്നെ മൂർഛിക്കുന്ന സ്വഭാവവും ഈ വൈറസ് ബാധയ്ക്കുണ്ട്.
പ്രധാന ലക്ഷണങ്ങൾ 38 ° C ഓ അതിലധികമോ ഉള്ള പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, വയറുവേദന, മൂക്കിൽ നിന്നോ മോണയിൽ നിന്നോ ഉള്ള രക്തസ്രാവം, എൻസെഫലൈറ്റിസ്, നെഞ്ച് വേദന, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് ശരീരവേദന, ക്ഷീണം, തലവേദന, കണ്ണ് ചുവപ്പ്, ശ്വാസം മുട്ട്, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയാണ്. മറ്റു രോഗബാധകൾ ഉള്ളവർ, രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ, ഗർഭിണികൾ, പ്രായമുളളവർ എന്നിവർക്ക് അപകട സാധ്യത കൂടുതലാണ്. അണുബാധ കൂടിയാൽ കഠിനമായ ന്യുമോണിയ, അവയവങ്ങൾ നിഷ്ക്രിയമാകുക, ഹൈപ്പോക്സെമിക് റെസ്പിറേറ്ററി ഫെയിലിയർ, ഫംഗസ് അണുബാധകൾഎന്നിവ ഉണ്ടാവാം.
പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
ഈ അണുബാധ നിർണ്ണയിക്കാൻ ലബോറട്ടറി പരിശോധനകൾ ആവശ്യമാണ്. ചില ആൻറിവൈറൽ മരുന്നുകൾക്ക് വൈറസ് ബാധ കുറയ്‌ക്കാനും അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്താനും കഴിയുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു; എന്നിരുന്നാലും അതേപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ചികിത്സ കുറഞ്ഞത് 5 ദിവസത്തേക്കെങ്കിലും ആവശ്യമാണ്. മെച്ചപ്പെടുന്നതുവരെ ചികിത്സ തുടരുകയും ചെയ്യാം.
അസാധാരണമായുള്ള കൂട്ട മരണങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്ത മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും സംശയ നിവാരണത്തിനായി തൊട്ടടുത്തുള്ള പഞ്ചായത്തിലെ മൃഗ ഡോക്ടറെ സമീപിക്കുകയും വേണം.
രോഗം പടരുന്നത് എങ്ങനെ തടയാം?
ഇനിപ്പറയുന്ന സംരക്ഷണ നടപടികൾ പാലിക്കുക:
തെറ്റിദ്ധരിപ്പിക്കുന്നതും അനാവശ്യ ഭീതി ഉളവാക്കുന്നതുമായ സാമൂഹിക മാധ്യമ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ, സംശയ നിവാരണങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പിനെയോ വെറ്ററിനറി സർവകലാശാലയെയൊ സമീപിക്കാവുന്നതാണ്. നന്നായി പാകം ചെയ്ത് കഴിക്കുന്ന മുട്ട, ഇറച്ചി എന്നിവയിലൂടെ ഒരു കാരണവശാലും രോഗം പകരില്ല എന്നതിനാൽ കോഴി ഇറച്ചിയോ മുട്ടയോ കഴിക്കുന്നതിന് ഒട്ടും ഭയക്കേണ്ടതില്ല.
Even as COVID-19 scare persists, bird flu or avian influenza has been confirmed at West Kodiyathur and Vengeri in Kozhikode district of Kerala