Posted By
ലേഖിക : ഡോ. വീണാ വിശ്വം മെഡിക്കൽ ഡയറക്ടർ
അമർദീപ് ഐ കെയർ പേരൂർക്കട, തിരുവനന്തപുരം
'കണ്ണിലെ കൃഷ്ണമണി പോലെ' എന്നാണല്ലോ കുട്ടികളെക്കുറിച്ച് നമ്മൾ പറയാറുള്ളത്. ഒരു ആയുഷ്‌ക്കാലമത്രയും പുറംലോകത്തിലേയ്ക്കുള്ള ജാലകങ്ങളായി പ്രവർത്തിക്കുന്ന കണ്ണുകളുടെ സംരക്ഷണം, ജനിച്ചസമയം തൊട്ടുതന്നെ പ്രാധാന്യം അർഹിക്കുന്നു. ജനനം മുതൽ ഏകദേശം 10 വയസ്സു വരെ കാഴ്ചശക്തി വികസിക്കുന്നതിനാൽ ഈ സമയത്ത് കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്.
ജനിച്ചു വീണയുടനെ കുട്ടിയുടെ കാഴ്ച മുതിർന്ന ഒരു വ്യക്തിയുടെതുപോലെ പൂർണ്ണമായി വികസിച്ചിട്ടുണ്ടാവില്ല. ജനിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ശിശുക്കൾ മെല്ലെമെല്ലെ കണ്ണുചിമ്മി ചുറ്റും നോക്കുന്നത് കണ്ടിട്ടില്ലേ? കുഞ്ഞിക്കണ്ണുകൾ കൊണ്ട് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് അവർ. പുറംലോകത്തെ കുറിച്ച് കുഞ്ഞിന് അറിവും ഉണർവും നൽകുന്നത് ഇത്തരത്തിൽ കണ്ണുകളിൽ നിന്ന് തലച്ചോറിലേയ്‌ക്കെത്തുന്ന സിഗ്നലുകളാണ്. ഒരു വസ്തുവിൽ കണ്ണുകളുടെ കേന്ദ്രീകരണം, കണ്ണുകളുടെ കൃത്യമായ ചലനം, ഇരു കണ്ണുകളുടെയും കാഴ്ച്ചയുടെ പരിധി ഏകോപിപ്പിക്കൽ എന്നീ കഴിവുകൾ വളർച്ചയുടെ പല ഘട്ടങ്ങളിലായി കുഞ്ഞ് ആർജ്ജിക്കുന്നു.
നവജാത ശിശുവിന്റെ കണ്ണുകളിൽ വലിപ്പ വ്യത്യാസം, തടിപ്പ്, ചുമപ്പ്, വെള്ളം ഒലിപ്പ്, പീള അടിയൽ എന്നിങ്ങനെ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്‌ദ്ധോപദേശം തേടേണ്ടതാണ്. ശിശുവിന്റെ കണ്ണുകളിൽ ഉണ്ടായേക്കാവുന്ന നേരിയ അണുബാധ മുതൽ ജൻമനാ ഉണ്ടാകാവുന്ന ഗ്ലോക്കോമ എന്ന രോഗം വരെ പല കാരണങ്ങൾ കൊണ്ടും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങൾ എത്രയും വേഗം കണ്ടുപിടിക്കുന്നതിൽ കുട്ടിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർ എന്ന നിലയിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്.
വൈകല്യങ്ങൾ നേരത്തേ തിരിച്ചറിയാൻ ശിശുക്കളുടെ കാഴ്ച വികസനത്തിന്റെ പ്രധാനപ്പെട്ട നാഴികക്കല്ലുകളെ ക്കുറിച്ചും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യത്തെ ഏതാനും ആഴ്ചകളിൽ ചിലപ്പോൾ കണ്ണുകളെ ഏകോപിപ്പിച്ചു നിർത്താൻ സാധിക്കാത്തതിനാൽ കുഞ്ഞിന് കോങ്കണ്ണുള്ളതായി അനുഭവപ്പെടാം. സാധാരണ, ഇത് പതുക്കെ മാറിവരുന്നതായി കാണാം. പക്ഷേ സ്ഥിരമായി കണ്ണ് ഉള്ളിലേയ്‌ക്കോ പുറത്തേയ്‌ക്കോ തിരിഞ്ഞിരിക്കുന്നതായി കണ്ടാൽ നേത്രരോഗ വിദഗ്ദ്ധന്റെ ഉപദേശം തേടണം.
ഒന്നര മുതൽ രണ്ട് മാസം വരെ ആകുമ്പോഴേയ്ക്കും അമ്മയുടെ മുഖത്ത് കണ്ണുകൾ കേന്ദ്രീകരിക്കാൻ കുട്ടി പഠിക്കുന്നു. വ്യക്തികളുടെ മുഖത്ത് നോക്കി കുഞ്ഞ് ചിരിച്ചു തുടങ്ങുന്നത് ഈ പ്രായത്തിലാണ്. മൂന്ന് മാസം ആകുമ്പോഴേയ്ക്കും കണ്ണുകളാൽ ഒരു വസ്തുവിനെ അനുഗമിക്കാനും വസ്തുക്കൾക്കായി കൈയെത്താനും കുട്ടി ശ്രമിച്ചു തുടങ്ങുന്നു. ചെറിയ കളിക്കോപ്പുകൾക്കായി കുഞ്ഞ് താത്പര്യം പ്രകടിപ്പിച്ച് തുടങ്ങുന്നത് ഈ പ്രായത്തിലാണ്. രണ്ട് വയസ്സ് ആകുമ്പോഴേയ്ക്കും കുട്ടി പുസ്തകത്തിലെ ചിത്രങ്ങൾ നോക്കി പേരുപറയാനും കുത്തിവരയ്ക്കാനുമൊക്കെ പഠിക്കുന്നു. കുട്ടികളിൽ സാധാരണമായ കാഴ്ച്ച വൈകല്യങ്ങളായ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിവ സ്‌കൂളിൽ പോയിത്തുടങ്ങുന്ന പ്രായത്തിലാണ് പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത്. പുസ്തകങ്ങളും കളിക്കോപ്പുകളും വളരെ അടുത്ത് പിടിച്ച് നോക്കുക, ടെലിവിഷൻ, ബ്ലാക്ക് ബോർഡ് എന്നിവ കാണാൻ അവയുടെ അടുത്തേയ്ക്ക് പോയി നോക്കുക എന്നിവ കാഴ്ച വൈകല്യങ്ങളുടെ ലക്ഷണങ്ങളാണ്. ഈ പ്രായത്തിൽ കുട്ടികൾ കൂടുതൽ സമയം സ്‌കൂളുകളിൽ ചിലവഴിക്കുന്നതിനാൽ ഇത്തരം വൈകല്യങ്ങൾ നേരത്തേ കണ്ടുപിടിക്കുന്നതിൽ അദ്ധ്യാപകർക്ക് വളരെ വലിയ പങ്കുണ്ട്. ഇത്തരം കാഴ്ചവൈകല്യങ്ങൾ ഉണ്ടെങ്കിൽ അനുയോജ്യമായ കണ്ണട ഉപയോഗിക്കുകയും കൃത്യമായ ഇടവേളകളിൽ കണ്ണുകൾ പരിശോധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
കുഞ്ഞിന് ഒരു വസ്തുവിൽ ദൃഷ്ടി കേന്ദ്രീകരിച്ചു നിർത്താനാകാത്ത രീതിയിൽ കണ്ണുകൾക്ക് അസാധാരണമായ ചലനം ഉണ്ടെങ്കിൽ, അത് സാരമായ കാഴ്ചക്കുറവിന്റെ ലക്ഷണമാകാം. Nystagmus എന്നറിയപ്പെടുന്ന ഈ അവസ്ഥ ചിലപ്പോൾ, തലച്ചോറിനെ ബാധിക്കുന്നചില രോഗങ്ങളുടെ ഭാഗമായും ഉണ്ടായേക്കാം. കുട്ടിയുടെ കണ്ണിലേയ്ക്ക് നോക്കുമ്പോൾ കൃഷ്ണമണിയുടെ ഉള്ളിൽ നിന്നും വെള്ളനിറത്തിലുള്ള പ്രതിഫലനം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിദഗ്‌ദ്ധോപദേശം ആവശ്യമാണ്. ഇത് കണ്ണിനുള്ളിലെ ചില ട്യൂമറുകൾ, റെറ്റിന വിട്ടുപോയ അവസ്ഥ, തിമിരം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ഉണ്ടായേക്കാം.
Infant eye health