Posted By
ലേഖകൻ : ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ് ,ഐഎംഎ കൊച്ചി
എന്തിനാണ് ടെസ്റ്റ്? ലക്ഷണങ്ങൾ ഉണ്ടോ, വിദേശ യാത്ര ചെയ്തിട്ടുണ്ടോ എന്നു നോക്കിയാൽ പോരേ? പോരാ. കാരണം, കോവിഡ് ബാധിച്ചാൽ ലക്ഷണങ്ങൾ ഉണ്ടാവണം എന്നില്ല. ഒന്നോ രണ്ടോ ദിവസത്തെ ചില്ലറ അസ്വസ്ഥത മാത്രം വരാനും മതി. എന്നാൽ ആ ഘട്ടത്തിൽ ഇവർ സൂപ്പർ സ്‌പ്രെഡേഴ്‌സ് ആയി വൈറസ് വ്യാപനം നടത്തുന്നുണ്ട് എന്ന് ലോകമെമ്പാടും തെളിഞ്ഞിട്ടുണ്ട്.
ടെസ്റ്റിംഗ് കൊണ്ടു മാത്രമേ നമുക്ക് ഇവരെ കണ്ടെത്താനാകൂ. എന്നു വച്ച് മൊത്തം ജനങ്ങൾക്കും ടെസ്റ്റ് ചെയ്യേണ്ട കാര്യവുമില്ല. ആരെ ടെസ്റ്റ് ചെയ്യണം, എവിടെ ചെയ്യണം, എങ്ങനെ ചെയ്യണം?അവിടെയാണ് biostatistics epidemiology മുതലായ വിഷയങ്ങളുടെ പ്രസക്തി. ഈ വിഷയങ്ങൾ പഠിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു അധ്യായമാണ് 'സിസ്റ്റമാറ്റിക് സാംപ്ലിങ്' എന്നത്.
ചോദ്യമിതാണ്: രോഗവ്യാപനം അറിയാൻ എത്ര പേരെ ടെസ്റ്റ് ചെയ്യണം?മുപ്പത്തിമൂന്ന് ലക്ഷം ജനങ്ങളുള്ള ഒരു ജില്ലയിൽ ഒരു ദിവസം വെറും പതിനാറു സാംപിൾ പരിശോധിച്ചാൽ എല്ലാവരുടെയും അവസ്ഥ അളക്കാനാവുമോ? ഇല്ലേ ഇല്ല. മുപ്പത്തിമൂന്നു ലക്ഷം പേരയും ടെസ്റ്റ്ചെയ്യണോ? വേണ്ടേ വേണ്ട.
ഒന്നുരണ്ടു ഉദാഹരണങ്ങൾ പറയാം. സാധാരണ ഗതിയിൽ അരി വെന്തോ എന്നു നോക്കാൻ കലത്തിലെ രണ്ടോ മൂന്നോ അരി മാത്രം നോക്കിയാൽ മതി. കാരണം കലത്തിലെഅരി ഓരോന്നും ഒരേ തരമാണ്. ഒരേ വേവാണ്, ഒരേ സമയം ഒരേ അടുപ്പിൽ ഒരേ വെള്ളത്തിൽ വെന്തതാണ്. എന്നാൽ, ഒരു സമൂഹത്തെ സംബന്ധിച്ച് പറയുമ്പോൾ,പല കലങ്ങളിൽ, പല അടുപ്പുകളിൽ, പല വേവുള്ള പലതരം അരി, പരിപ്പുകൾ, കടല, ചെറുപയർ, കിഴങ്ങുകൾ ഇതെല്ലാം ഒരുമിച്ചിട്ടു വേവിക്കുന്നതു പോലെയാണ്.രണ്ടാമത്തെ സാഹചര്യത്തിൽ ഓരോ കലത്തിലുമുള്ള പല ധാന്യങ്ങളെയും മറ്റും വേവ് പ്രത്യേകം പ്രത്യേകം എടുത്തു സാമ്പിൾ പരിശോധിച്ചു നോക്കേണ്ടതുണ്ട്.എങ്കിലേ സത്യാവസ്ഥ തിട്ടപ്പെടുത്താനാവൂ. ഇതാണ് സാംപ്ലിങ്. 2500 പേർ പഠിക്കുന്ന ഒരു സ്‌കൂളിൽ അധ്യയനനിലവാരം പരിശോധിക്കാൻ ഒന്നാം റാങ്കു വാങ്ങിയ നാലു കുട്ടികളെ മാത്രം ഇന്റർവ്യൂ ചെയ്താൽ എങ്ങനെയിരിക്കും? പല ക്ലാസുകളിലെ, പല ശ്രേണിയിൽ നിൽക്കുന്ന വിദ്യാർത്ഥികളെ ക്രമരഹിതമായി (random), അതായത് മുൻവിധി കൂടാതെ വേണം വിലയിരുത്താൻ. എന്നാൽ എല്ലാവരേയുംപരിശോധിക്കേണ്ട കാര്യമില്ലതാനും. അതിനാണ് random sampling എന്ന് പറയുന്നത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റെ ജനലിൽ കൂടി ഇന്നു ഞാൻ പുറത്തേക്കു നോക്കിയപ്പോൾ ആനയെ കണ്ടില്ല. അതിന്റെയർത്ഥം ഈ നാട്ടിൽ ആനയില്ല എന്നാണോ? അതു പോലെ തന്നെയാണ് കോവിഡിന്റെ കാര്യവും.വൈറസ് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ random sample collect ചെയ്ത് വൈറസ് ഉണ്ടോയെന്ന് പരിശോധിക്കണം. സാധ്യത കൂടിയ ഇടങ്ങളായ ആശുപത്രികൾ, ക്ലിനിക്കുകൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ ഇവയിൽ നിന്നും സാംപ്ലിങ് തുടങ്ങാം.വലിയ ജനസംഖ്യയ്ക്ക് വലിയ സാമ്പിൾ ശൃംഖല തന്നെ വേണ്ടി വരും. അതു വിലയിരുത്താനാണ് വിവിധ രാജ്യങ്ങളിൽ നടത്തുന്ന ടെസ്റ്റുകളുടെ തോത്, test per million എന്ന അടിസ്ഥാനത്തിൽ കണക്കാക്കുന്നത്.
ഇന്ത്യയുടെ ഇപ്പോഴത്തെ കോവിഡ്ടെസ്റ്റ് റാങ്കിങ്, ലോക രാജ്യങ്ങളിൽ വച്ച് നോക്കുമ്പോൾ എറെ പിന്നിലാണ്. എന്നു വച്ചാൽ, 'സമൂഹ വ്യാപനം നിങ്ങളുടെ രാജ്യത്ത് എത്രത്തോളം ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോൾ നൽകുന്ന ഉത്തരത്തിന് എത്രത്തോളം കൃത്യതയുണ്ട്, വിശ്വാസ്യത ഉണ്ട് എന്നാണ് ആ കണക്കു കൊണ്ടുദ്ദേശിക്കുന്നത്. കൂടുതൽ ടെസ്റ്റ് അല്ലാതെ മറ്റൊരു മാർഗം നമ്മുടെ മുൻപിലില്ല.17 ഏപ്രിൽ വരെ ഇന്ത്യയിൽ ടെസ്റ്റ് ചെയ്തത് 3,18,449 വ്യക്തികളെയാണ്, 237per million. മറ്റു രാജ്യങ്ങളുടെ സമാനകണക്കുകൾ ബംഗ്ലാദേശ് 100,പാക്കിസ്ഥാൻ 410, സൗത്ത് ആഫ്രിക്ക 1620,ഇംഗ്ലണ്ട് 4870, അമേരിക്ക 10,260, ദക്ഷിണകൊറിയ 10,460 എന്നിങ്ങനെയാണ്.
ഇത്രയുമൊക്കെ എന്തിനു ചെയ്യണം,എങ്ങനെ ചെയ്യും, ജനസംഖ്യ കൂടുതലല്ലേ, ചിലവല്ലേ എന്ന് തോന്നിയാലും എറെനാളത്തെ കണക്കു നോക്കിയാൽ വലിയ ലാഭമാവും നമുക്ക് ഉണ്ടാവുക, എറെ പേരുടെ ജീവനും രക്ഷിക്കാനാകും.ടെസ്റ്റിംഗ് നടത്തി കോവിഡ്ബാധയ്ക്കു സാധ്യത കൂടുതലുള്ള ഇടങ്ങൾ കൃത്യമായി കണ്ടെത്തിയാൽ നിയന്ത്രണങ്ങൾ അതനുസരിച്ചു ക്രമീകരിക്കുകയും, മറ്റുള്ള ഭാഗങ്ങളിൽ അയവ് വരുത്തി സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യാം,മൊത്തത്തിലുള്ള ചികിത്സാ ചിലവിന്റെ കാര്യത്തിലും കുറവുണ്ടാകും
"You can't fight the virus if you don't know where it is" എന്ന് WHO തലവൻ ഡോ.റ്റെഡ്‌റോസ്
ഇടയ്ക്കിടയ്ക്കു പറയാറണ്ട്, അനേകവർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇതു പറയുന്നത്.അതിനാൽ, ചിട്ടയായി സ്‌ക്രീനിങ് അഥവാ സർവ്വേ രൂപത്തിൽ ലോക്ക്ഡൌൺ തീരുന്നതിനു മുൻപ് തന്നെ ടെസ്റ്റുകൾ നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. എവിടെ, എപ്പോൾ, എങ്ങനെ ചെയ്യണം എന്നത് ആരോഗ്യവകുപ്പിലെ വിദഗ്ധർതീരുമാനിക്കും. അതനുസരിച്ച് മൈക്രോപ്ലാനിംഗ് ചെയ്യേണ്ടതുണ്ട്.
ക്‌ളൈമാക്‌സ് എഴുതാൻ തീരെ സമയമായിട്ടില്ല, ഈ കഥ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ പറയുന്നു. രാജ്യം ഇന്നുവരെ നടത്തിയ നീക്കങ്ങൾ എറെ പ്രശംസയർഹിക്കുന്നതാണ്, പ്രത്യേകിച്ചും കൃത്യ സമയത്തുള്ള ലോക്ക്ഡൗൺ. വേഗത്തിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും മറ്റാരെക്കാളും മുമ്പുതന്നെ ഇതുവരെ ചെയ്ത നമ്മുടെ രാജ്യത്തിന്,ടെസ്റ്റിംഗിലെ അപര്യാപ്തത എന്നത് ഒരു കുറവാകാതിരിക്കട്ടെ. ഒരു കാരണവശാലും ഇനിയും വൈകരുത്.
Systematic testing at large scale & containment is the only way forward to contain the spread of the virus says Dr. Rajeev Jayadevan, President, IMA Cochin.