Posted By
ലേഖകൻ :ഡോ സുൽഫി നൂഹു
മുഖത്തടിച്ചതു പോലെയായിരുന്നു ആ ചോദ്യം. ചോദിച്ചത് അവിചാരിതമായി കണ്ടുമുട്ടിയ സുഹൃത്ത് അല്ലാത്ത ഒരു ഫേസ്ബുക്ക് സുഹൃത്ത്.
ദില്ലിയിലെ കോൺഫറൻസിന്റെ അവസാനദിവസം.ഫ്ലൈറ് പിടിക്കാൻ കഷ്ടിച്ചു 2 മണിക്കൂർ ഉള്ളതിനിടയുള്ള ഷോപ്പിങ്.
പെട്ടെന്ന് മുന്നിലെത്തിയ തളർന്ന മുഖമുള്ള, ചെറുപ്പക്കാരന്റെ ചോദ്യം.
"ഡോ.സുൽഫിയല്ലേ?"
അതെന്നു ഉത്തരം പറഞ്ഞു,തിരക്കിട്ട് നടക്കാൻ തുടങ്ങിയ എന്നോട് വീണ്ടും
"ഞാൻ ഡോക്ടറിന്റെ എഫ്ബി ഫ്രണ്ടാ,"
ഞാനൊന്നു പകച്ചു. ഇതേതോ ഹോമിയോ കക്ഷി തന്നെ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോമിയോ പൊങ്കാലയാണല്ലോ എന്റെ ഇൻബോക്സിൽ. ഫ്രണ്ട്സ് ലിസ്റ്റിൽ നിന്നും ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.ഏയ്, ഒരു പിടിയും കിട്ടുന്നില്ല.
എന്റെ ശരീര ഭാഷ ഒട്ടും പോസിറ്റീവ് അല്ലെന്നു കണ്ടിട്ടാകണം ,ചെറുപ്പക്കാരൻ പെട്ടെന്ന് പറഞ്ഞു
"ഞാൻ ഡോക്ടർ എഴുതുന്നതെല്ലാം വായിക്കാറുണ്ട്.ഡോക്ടറുടെ മാത്രമല്ല,ആരോഗ്യ സംബന്ധമായാ എന്തു കണ്ടാലും വായിക്കും .വടക്കാഞ്ചേരി പറയുന്നത് വരെ വിടാറില്ല."
"ഓ, അപ്പൊ ഡോക്ടർ ആണല്ലേ " ഞാൻ അല്പം അക്ഷമനായി.
"അല്ല, ഞാൻ ടെക്നോപാർക്കിലാ."
എനിക്കാശ്വാസമായി. എന്തായാലും ഹോമിയോക്കാരനല്ലല്ലോ.ചൊറിയാൻ നിൽക്കില്ല.
"ഡോക്ടറെ എനിക്കൊരു അഞ്ചു മിനുറ്റ് തരാമോ??"
ചോദ്യ വീണ്ടും
എനിക്കണേൽ മൂത്ത പുത്രൻ കൊറേ നാളായി ചോദിക്കുന്ന എഴുതി നൽകിയ ലിസ്റ്റ് കയ്യിൽ ,ഇലക്ട്രോണിക് ഷോപ്പിൽ നിന്നും വാങ്ങാൻ. കുറഞ്ഞത് അരമണിക്കൂർ വേണം.എനിക്കണേൽ ഒട്ടും പരിചയമില്ലാത്ത ഇനങ്ങൾ ലിസ്റ്റിൽ. ഹോട്ടലിൽ പോയി റൂം വെക്കേറ്റു ചെത് ഫ്ലൈറ് പിടിക്കുകയും വേണം .
ഞാൻ പറഞ്ഞു നോക്കി ബുദ്ധിമുട്ടൊക്കെ.ചെറുപ്പക്കാരൻ വിടാൻ ഭാവമില്ല.കണ്ണുകളിലെ ദൈന്യത എന്നെ അസ്വസ്ഥനാക്കി.
കസിന്റെ കാറിൽ ഹോട്ടലിൽ വിടാമെന്നു കൂടെ പറഞ്ഞപ്പോൾ പാതി മനസ്സോടെ ഞാൻ സമ്മതിച്ചു.
തൊട്ടടുത്ത കോഫീ ഷോപ്പിലേക്കു നടക്കുംമ്പോൾ ഞാൻ ചെറുപ്പക്കാരനെ കൂടുതൽ ശ്രദ്ധിച്ചു.
നല്ല വണ്ണം, ഒരു തൊണ്ണൂറു കിലോ വരും .തെറ്റില്ലാത്ത കുടവയർ. പൊക്കം തീരെ കുറവും .
കോഫീയുമായി ഇരിക്കുമ്പോ ചെറുപ്പക്കാരന്റെ തളർന്ന ശബ്ദം
"ഡോക്ടറേ ,എനിക്കൊരു സഹായം വേണം "
"എനിക്കൊരു കിഡ്നി വേണം .ഡോക്ടറിന്റെ കമ്മീഷൻ കൃത്യമായി എത്തിക്കാം"
ഞാൻ ശരിക്കും ഞെട്ടി. എന്നെ കളിയാക്കിയതാണോ അതോ ?
മുഖത്തെ ഗൗരവം കണ്ടു ഞാൻ ഒന്ന് പകച്ചു .
കയ്യിലെ കോഫി മഗ് താഴെ വീഴാതെ ഞാൻ അമർത്തി പിടിച്ചു ,.
ദൂരേക്ക് നോക്കി എന്റെ അനിഷ്ടം ഞാൻ വ്യക്തമാക്കി.
പതിയെ പതിയെ എന്റെ ഫ്ബി ഫ്രൻഡ് മനസ്സു തുറന്നു.
കഴിഞ്ഞ 15 കൊല്ലമായി പ്രമേഹ രോഗി.കിഡ്നി യെ ബാധിച്ചിട്ടു ഏതാണ്ട് 2 കൊല്ലം .കഴിഞ്ഞ ഒരു കൊല്ലത്തോളം മുമ്പ് തന്നെ കിഡ്നി മാറ്റിവെക്കണം എന്നു ഡോക്ടർമാർ നിർദേശിച്ചു. കൃത്യമായി ഡയാലിസിസ് ചെയ്‌യുന്നത് കോണ്ട് ജീവൻ നിൽക്കുന്നു
കിഡ്നി മാറ്റിവക്കാൻ ഒരു ഡോണറെയോ ,അല്ലെങ്കിൽ ബ്രെയിൻ ഡെത്ത് ആയ ആളുടെ കിഡ്നിയോ കാത്തിരിക്കുന്ന ഹതഭാഗ്യൻ
ടെക്നോ പാർക്കിലെ വലിയ കമ്പനിയിൽ, ചെറിയ ശമ്പളത്തിന് ജോലി.ഭാര്യ ,രണ്ട് കുട്ടികൾ, അച്ഛൻ 'അമ്മ.കുടുബത്തിന്റെ ഏക വരുമാന സ്രോതസ്സ്.
കിഡ്നി കിട്ടാനായി ചുവപ്പു നാട അഴിച്ചു കിട്ടാൻ പോകാത്ത സ്ഥാലങ്ങളില്ല.
മുട്ടാത്ത വാതിലുകളും ഇല്ല .ബ്രെയിൻ ഡെത്ത് ആയ ആരെയും കിട്ടില്ല എന്നും ലൈവ ഡോണർ തന്നെ വേണം എന്ന തിരിച്ചറിവും കിഡ്നി വാങ്ങാൻ സർവവും വിൽക്കാൻ തയ്യാറായി ചെറുപ്പക്കാരൻ
ഇപ്പൊ കസിൻ സിസ്റ്ററിനെ കണ്ടു കുറച്ചു രൂപ ചോദിക്കാൻ ഡൽഹിയിൽ.
അറിയാതെ വിതുമ്പി പോയി ഇടക്കയാൾ. മൊബൈൽ ഫോണിൽ രണ്ടു സുന്ദരി കുട്ടിളെ കാട്ടി അയാൾ പറഞ്ഞു.
"എനിക്ക് ജീവിക്കണം ഡോക്ടറെ ,ഇവർക്ക് വേണ്ടിയെങ്കിലും ."
ഇതാണ് കേരളത്തിലെ അവയവ ദാനത്തിന്റെ യഥാർഥ ചിത്രം .
അവയവ മാറ്റിവെക്കൽ തീരെ നടക്കാതെ ദിവസവും പൊലിഞ്ഞു പോകുന്ന ജീവനുകൾ.
ലോകത്തിനു മാതൃകയായ കേരള മോഡലിന് തീരാ കളങ്കം.
ഒരു ഡോക്ടർ, അതും ആധുനിക വൈദ്യശാസ്ത്ര ശാഖയിലെ ഒരു ഡോക്ടർ,ഒരു സിനിമ നടൻ,എന്നിവർ ആർക്കും നീതീകരിക്കാൻ കഴിയാത്ത ,കണ്ണിൽ ചോരയില്ലാത്ത നിലപാട് എടുത്തത് മൂലം ഉണ്ടായ കൊലപാതകങ്ങൾ ആണ് നമ്മുടെ മുൻപിൽ പൊലിഞ്ഞു പോകുന്ന ഈ ജീവനുകൾ.
2017 ൽ പുറത്തിറങ്ങിയ വിവാദ ഉത്തരവിലൂടെ അവയവ ദാനം ശരിക്കും നിലച്ചു പോയിരിക്കുന്നു.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാൻ 4 ഡോക്ടർമാർ, പുറത്തു നിന്നുള്ള ഒരു സർക്കാർ ന്യൂറോളജി ഡോക്ടർ ഉൾപ്പെടെ വേണമെന്ന വിചിത്രമായ നിലപാട് മികച്ച രീതിൽ നടന്നു വന്നിരുന്ന ഒരു പദ്ധതിയുടെ കടക്കൽ കത്തി വയ്ക്കുന്നതായി എന്നുള്ളതാണ് യാഥാർഥ്യം.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാൻ കടുത്ത നിയമ നടപടികൾ
സ്വകാര്യ ആശുപത്രികൾ മരിക്കാത്ത രോഗി മരിച്ചു എന്നു പറഞ്ഞ് അവയവം മോഷ്ഠിക്കുന്നു എന്ന വിചിത്രമായ ഒരിക്കലും നടക്കാത്ത, നോവേലിലും സിനിമയിലും സീരിയലുകളിലും മാത്രം കാണുന്ന പ്രമേയം.
കേരളത്തിൽ എന്നല്ല ലോകത്തു ഒരിടത്തും ഇത് സംഭാവ്യമല്ല.
രോഗിയെ നോക്കാൻ പോലും തികയാത്ത വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത സർക്കാർ ന്യൂറോളജിസ്റ്റുകൾ സ്വകാര്യ ആശുപത്രിയിൽ വന്നു മരണം സ്ഥിരീകരിക്കുക പ്രായോഗികമേ അല്ല.
കണക്കുകൾ മരിച്ചു കൊണ്ടിരിക്കുന്ന, അല്ല, കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന
മനുഷ്യ ജീവനുകളുടെ ഞെട്ടിക്കുന്ന എണ്ണം പറയും.
അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ 2018 ൽ നടന്നത് വെറും 14 മാത്രം. ഇരുന്നൂറിൽ പരം ശസ്ത്രക്രിയ നടന്നിരുന്നിടത്താണിത്.
2020 പേർ അവയവം മാറ്റി വെക്കൽ നടക്കാതെ ദിവസവും *മരണത്തോട് അടുക്കുന്നു .
അടുത്ത കാലത്തെ പ്രളയത്തിൽ നഷ്ടപെട്ട ജീവനുകളുടെ പതിന്മടങ്ങ്,നമ്മുടെ കൺമുൻപിൽ മരിച്ചു വീഴുന്നു.
വിദേശ രാജ്യങ്ങളിൽ ഒക്കെ തന്നെ മസ്തിഷ്ക മരണങ്ങൾ മൂലം ലഭിക്കുന്ന അവയവങ്ങൾ ജീവനുകളെ തിരിച്ചു പിടിക്കുമ്പോഴാണ് ഇവിടെ ഇഞനെ വിചിത്രമായ ആചാരങ്ങൾ.
ഈ നിയമം മാറണം. ദിവസവും കണ്മുപിൽ മരിച്ചു വീഴുന്ന ജീവനുകൾ തിരിച്ചു പിടിക്കാൻ.
പ്രിയപ്പെട്ട ഫ്ബി ഫ്രണ്ട്,നിങ്ങളുടെ ജീവൻ തിരികെ പിടിക്കാൻ ഞാനിവിടെ പ്രതിജ്ഞ എടുക്കുന്നു.
എന്നോടൊപ്പം എന്റെ സംഘടനയും ഉണ്ട് ആ 2020 ജീവനുകൾ തിരികെ പിടിക്കാൻ.
താങ്കളുടെ ആ രണ്ടു പിഞ്ചോമനകളുടെ കണ്ണു നിറയാതിരിക്കാൻ , അവരുടെ പ്രിയപ്പെട്ട പപ്പ മരിക്കാതിരിക്കാൻ
ഞാൻ കിണഞ്ഞ് ശ്രമിക്കും ,ഉറപ്പ്.
കിഡ്നി വാങ്ങി തരാൻ അറിയില്ല, അതിനുള്ള വഴികളും അറിയില്ല. ഒന്നുറപ്പ്, മസ്‌തിഷ്‌ക്ക മരണം സംഭവിച്ച ആളുടെ ഒരു കിഡ്നി താങ്കൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു.
Kidney transplantation or renal transplantation is the organ transplant of a kidney into a patient with end-stage renal disease