Posted By
ലേഖകൻ :ഡോക്ടർ അശോക് എസ് MDS
Consultant Endodontist ,Bluesprings Dental Clinic Pongumoodu , Trivandrum
മാര്‍ച്ച് 20 ഇന്റര്‍നാഷണല്‍ ഓറല്‍ ഹെല്‍ത്ത് ദിവസമാണ്. പൊതുജനങ്ങളെ ദന്ത ആരോഗ്യത്തെപ്പറ്റിയും അതിന്റെ ആവശ്യകതകളെപ്പറ്റിയും ബോധവല്‍ക്കരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ദന്ത വിഭാഗം 2013 മുതല്‍ ഈ ദിനം ആചരിച്ചുവരുന്നു. ‘ആഹാ എന്നു പറയൂ: വായുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ഈ ദിവസത്തിന്റെ വിഷയം.
കേരളത്തിലെ ജനങ്ങളില്‍ 90 ശതമാനവും മോണസംബന്ധമായോ അനുബന്ധ ഭാഗങ്ങളുമായോ ബന്ധപ്പെട്ട (പെരിയോഡൊന്റല്‍) വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിലെ ദന്ത വിഭാഗം സമീപനാളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ജനസംഖ്യയില്‍ 55 ശതമാനവും രോഗം കഠിനാവസ്ഥയില്‍ ഉള്ളവരാണ്.
കുട്ടികളില്‍ 35 ശതമാനം പേരിലും പല്ലുകളുടെ സ്ഥാനംതെറ്റല്‍ പ്രശ്നമാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പല്ലുകളുടെ നിരതെറ്റൽ മുഖസൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രശ്നം മാത്രം അല്ല. അത് വാക്കുകളുടെ സ്ഫുടമായ ഉച്ചാരണത്തെയും ഭക്ഷണപദാർഥങ്ങളുടെ ചവക്കൽ പ്രക്രിയയെയും താടിയെല്ലുകളുടെ കൃത്യമായ വളർച്ചയെയും എല്ലാം ബാധിക്കുന്ന ഒന്നായി മാറുന്നു .
കേരളീയരില്‍ 60 മുതല്‍ 68 വരെ ശതമാനം ആളുകളില്‍ ദന്തക്ഷയം വ്യാപകമാണ്.
വായ്ക്കുള്ളിലുണ്ടാകുന്ന അര്‍ബുദവും അര്‍ബുദത്തിലേക്കു നയിച്ചേക്കാവുന്ന രോഗങ്ങളും മറ്റും ആളുകള്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാതെ പോയിട്ടുള്ള മേഖലകളാണ്. നാവിലും തൊണ്ടയിലും മോണയിലും മറ്റും വെളുത്തതോ ചാരനിറമുള്ളതോ ആയ പാടുകള്‍, ഉള്‍നാക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് കാന്‍സറിലേക്കു നയിച്ചേക്കാവുന്ന രോഗങ്ങള്‍. പുകവലി, വെറ്റിലമുറുക്കൽ, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ വായിലെ അർബുദത്തിന് കാരണമാവുന്നു എന്ന് പൊതുവെ അറിയപ്പെടുന്ന ഒരു വസ്തുത ആണ്.
ചികില്‍സിക്കാതെ വിടുന്ന വായ്ക്കുള്ളിലെ പല രോഗങ്ങളും ശരീരത്തിനുള്ളിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഗുരുതരമായ മോണരോഗമുള്ള ഗര്‍ഭിണികള്‍ മാസം തികയും മുന്‍പ് പ്രസവിക്കാനും ഭാരം കുറഞ്ഞ കുട്ടികള്‍ക്ക് ജന്മം കൊടുക്കാനും സാധ്യതയുണ്ട്. മോണരോഗം ഉണ്ടാക്കുന്ന രോഗാണുക്കൾ ഹൃദയ വാൽവുകൾക്കു അണുബാധ ഉണ്ടാക്കാം എന്ന് പഠനങ്ങൾ കാണിക്കുന്നു.
ജീവിതരീതികള്‍ മാറിവരുന്ന സാഹചര്യത്തില്‍ മറ്റേതൊരു പകര്‍ച്ചേതര രോഗങ്ങളേയും പോലെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് വായ്ക്കുള്ളിലുണ്ടാകുന്ന വിവിധ രോഗങ്ങളെന്ന് ദന്താരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ ദന്തക്ഷയം ഇപ്പോഴത്തെ 55-65 ശതമാനത്തില്‍ നിന്ന് അടുത്ത വര്‍ഷം 45-55 ശതമാനമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 35നും 45നും ഇടയില്‍ പ്രായമുള്ളവരിലെ മോണ സംബന്ധമായ രോഗങ്ങളുടെ തോത് 55 ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിലേക്ക് കുറയ്ക്കുകയുമാണ് ലക്ഷ്യം.
ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും ദന്താരോഗ്യ സംരക്ഷണം വളരെ അധികം ശ്രദ്ധ ആവശ്യമുള്ള ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും അവരുടെ മറ്റു ശാരീരികവും മാനസികവും ആയ പരിമിതികൾ മൂലവും സേവനങ്ങളുടെ
അപര്യാപ്തത മൂലവും വേണ്ടത്ര ശ്രദ്ധ ഇവർക്ക് കിട്ടാതെ പോവുന്നു.
വർധിച്ചു വരുന്ന വാഹനാപകടങ്ങളിലും മറ്റു തരത്തിലുള്ള അപകടങ്ങളിലും എല്ലാം തന്നെ വലിയൊരു ശതമാനം പരിക്കുകളും പല്ലും അനുബന്ധ മുഖാസ്‌ഥികളിലും സംഭവിക്കുന്നവയാണ്. സമയോചിതമായ ചികിത്സ ഭാവിയിൽ സംഭവിക്കാവുന്ന പല വൈകല്യങ്ങളെയും തടയാൻ അത്യാവശ്യമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് കളികൾക്കിടയിലും മറ്റും സംഭവിക്കുന്ന അപകടങ്ങളിൽ മുൻ നിരയിലെ പല്ലുകൾ പലപ്പോഴും നഷ്ടപെടാറുണ്ട്. എന്നാൽ അവ എത്രയും പെട്ടെന്ന് തിരിച്ചു അവയുടെ സ്ഥാനത്തു തന്നെ വെക്കാൻ സാധിച്ചാൽ വലിയൊരു ശതമാനം പേരിലും അവ ശരീരവുമായി ചേർന്ന് ഇരിക്കാൻ സാധ്യത കൂടുതൽ ആണ്. ഇത് കൃത്രിമ പല്ല് വളരെ ചെറുപ്പത്തിൽ വെക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ഒരു പരിധി വരെ രക്ഷിക്കുന്നു.
എല്ലാദിവസവും രാവിലേയും വൈകിട്ടും രണ്ടു മിനിട്ട് നേരം പല്ലുകള്‍ ബ്രഷ് ചെയ്യാന്‍ മറക്കരുത്. പല്ലുകളിലോ മോണയിലോ വായ്ക്കുള്ളിലോ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ ദന്തഡോക്ടറെ കാണുക. ഗുരുതരമായ രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ ഇതുപകരിക്കും. രോഗമുക്തമായ പല്ലുകള്‍ക്കും അനുബന്ധ അവയവങ്ങള്‍ക്കുമായി നമുക്കൊന്നിച്ചു നില്‍ക്കാം.
World Oral Health Day (WOHD) is celebrated globally every year on 20 March