Posted By
ലേഖകൻ :Dr. Sulphi
കഴിഞ്ഞ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ചർച്ച വിഷയങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിൽ നൽകിയ കീമോതെറാപ്പിയും മറ്റൊരു രോഗി ചികിത്സ കിട്ടാതെ മരിച്ചു എന്ന വാർത്തയും
രണ്ടിനെ കുറിച്ചും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തനതായ രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് .
തെറ്റുകളുണ്ടെങ്കിൽ തിരുത്തപ്പെടണം നിരപരാധികൾ ക്രൂശിക്കപ്പെടാൻ ഒരിക്കലും പാടില്ല.
ആദ്യം കീമോ തെറാപ്പി .
ഒരു കള്ളം ആയിരം വട്ടം പറഞ്ഞാൽ അത് സത്യം ആകില്ല .അത് ഇവിടെയും അങ്ങനെ തന്നെ.
രോഗിക്ക് കീമോതെറാപ്പിനൽകിയത് തെറ്റ് എന്ന് പറയുന്ന ഒരു ഡോക്ടർ പോലും ഉണ്ടാകും എന്ന് കരുതാൻ നിവൃത്തിയില്ല.
ലോകത്ത് ഒരിടത്തും
കാരണം രോഗലക്ഷണങ്ങൾ ക്യാൻസറിനു സമാനം.
മാമോഗ്രാം അതി ശക്തമായി കാൻസറിലേക്ക് വിരൽചൂണ്ടുന്നു.
മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച സീനിയർ പാത്തോളജി വിഭാഗം ഡോക്ടർ ക്യാൻസർ എന്ന ബയോപ്സി റിസൾട്ട് നൽകുന്നു .
മാറിലെ കാൻസർ രണ്ടാഴ്ചയ്ക്കകം ഒരു സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് പോകാം എന്നുള്ളതിനാൽ ചികിത്സ വൈകിപ്പിക്കുന്നത് പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്ന എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
അതിനാൽ തന്നെ കീമോതെറാപ്പി ,ഈ മൂന്നു നിഗമനങ്ങളുടേയും അടിസ്ഥാനത്തിൽ രോഗലക്ഷണം ,മാമോഗ്രാം , ബയോപ്സി ഫലം എന്നിവയുടെ അടിസ്ഥാനത്തിൽ ഡോക്ടർ എടുത്ത തീരുമാനത്തെ ഒരു ശാസ്ത്രവും ഒരു ഡോക്ടർമാരും തള്ളി പറയില്ല എന്ന് നൂറു ശതമാനം ഉറപ്പ്.
കേരളത്തിലെ ആശുപത്രിയിൽ മാത്രമല്ല ലോകത്തെ എല്ലാ ആശുപത്രികളിലും ഇതേ നിലപാട് സ്വീകരിക്കും.
കമ്മീഷൻ നേടാനുള്ള സംവിധാനമാണ് ഇത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് അബദ്ധജടിലമാണ് .
കുപ്രചരണം ആണ് ..
കള്ളപ്രചാരണം ആണ്
ബാലിശമാണ് ..
അനീതിയാണ് ..
ഒരു മാസത്തിൽ ഏറെ കഴിഞ്ഞ് പത്തോളജി വിഭാഗത്തിൽ നിന്നും കിട്ടിയ റിസൾട് നെഗറ്റീവ് ആയിരുന്നതിനാൽ സ്വാഭാവികമായും കീമോതെറാപ്പി ,ഡോക്ടർമാർ തമ്മിൽ ചർച്ച ചെയ്തതിനുശേഷം നിർത്തിവെച്ചു .
ക്യാൻസറിന് ഏതാണ്ട് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഗ്രാനുലോമ റ്റസ് മാസ്റ്റേറ്റിസ് എന്ന് ബയോപ്സി ഫലമാണ് പത്തോളജി വിഭാഗത്തിൽ നിന്നും ലഭിച്ചത്
രോഗി വീണ്ടും മാറില് പഴുപ്പു കെട്ടുമായി വന്നതിനാൽ വീണ്ടും ഓപ്പറേഷൻ ചെയ്തത് ബിയോപ്സിക്കു അയക്കുകയും ചെയ്തു . കീമോതെറാപ്പിക്ക് ശേഷമുള്ള ഉള്ള ബയോപ്സി റിസൾട്ട് വീണ്ടും കാൻസർ തന്നെ ആയിക്കൊള്ളണമെന്നില്ല.അതു നെഗറ്റീവ് ആയി തന്നെ വന്നു.
രോഗി പോലീസ് പരാതി നൽകി എന്ന് അറിയാൻ കഴിഞ്ഞു .വിദഗ്ധസമിതിയുടെ ആദ്യ നിഗമനവും ചികിത്സാപിഴവ് നടന്നില്ല എന്നുള്ളത് തന്നെയാണ് .പോലീസിന് തുടർനടപടികൾ സ്വീകരിക്കണം എങ്കിലും നിയമപ്രകാരമുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമേ ചെയ്യുവാൻ കഴിയുകയുള്ളൂ .
ചികിത്സാ പിഴവ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരോ മാധ്യമങ്ങളോ അല്ല . അത് തീരുമാനിക്കേണ്ടത് വിദഗ്ധസമിതി തന്നെയാണ്.
ഈ നിയമപ്രകാരം ഫോം ചെയ്യുന്ന വിദഗ്ധസമിതി പലപ്പോഴും പല ചികിത്സ പിഴവുകളും ചൂണ്ടിക്കാണിച്ച് പോലീസിലും കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട് .
ഇവിടെയും ഒരു വിദഗ്ധ സമിതി ഡോക്ടർ ചെയ്ത തെറ്റ് എന്നു പറയുന്നു എങ്കിൽ മാത്രം,
എങ്കിൽ മാത്രം ,
തുടർ നടപടികളിലേക്ക് പോകാൻ കഴിയും.
ഈ രോഗി ,തീർച്ചയായും അനുതാപം അർഹിക്കുന്നു . വൈദ്യശാസ്ത്രത്തിന് പരിമിതികളിൽ പെട്ടുപോയ ഒരു പാവം രോഗിയാണ് അവർ.
മേൽപ്പറഞ്ഞ കീമോതെറാപ്പിക്ക് വിധേയയായ സ്ത്രീക്ക് ,അവർക്ക് വേണ്ടുന്ന സഹായം ചെയ്യുവാൻ എല്ലാവരും ബാധ്യസ്ഥരാണ് .
അവരോട് സ്നേഹപൂർവ്വം ഒരു വാക്ക് മാത്രം.
ചികിത്സ നിർത്തരുത് ഡോക്ടറുടെ നിർദേശപ്രകാരം തുടർ ചികിത്സയിൽ തുടരണം .
ഈ പറഞ്ഞതിൽ പ്രത്യേക കാരണങ്ങൾ ഉണ്ട് എന്ന് മാത്രം കരുതുക.
സ്വകാര്യ ആശുപത്രികളെ തള്ളിപ്പറയുന്നതിന് മുൻപ്.
കേരളത്തിലെ 70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ തന്നെയാണ് .
കേരളത്തിൻറെ ഉയർന്ന ആരോഗ്യ നിലവാരത്തിന് കാരണങ്ങളിലൊന്നു സ്വകാര്യ ആശുപത്രികൾ തന്നെയാണ് .
പ്രളയം വന്നപ്പോഴും ,ഓക്കി വന്നപ്പോഴും മറ്റെല്ലാ സാംക്രമിക രോഗ പരമ്പരകളിലും കേരള ജനതയെ സംരക്ഷിച്ച് നിർത്തിയതിൽ ഒരു വലിയ പങ്ക് വഹിച്ചത് മേൽപ്പറഞ്ഞിരിക്കുന്ന സ്വകാര്യ ആശുപത്രികൾ തന്നെയാണ്.
എന്തിനേറെ നിപ്പാ രോഗം ആദ്യമേ കണ്ടുപിടിച്ചതും ഈ സ്വകാര്യ ആശുപത്രികൾ തന്നെ . രണ്ടു തവണയും.
രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിൽ
അപ്പോൾ സ്വകാര്യ ആശുപത്രികളെപ്പറ്റി അയിത്തം കാണിക്കേണ്ട കാര്യമില്ല .
മെഡിക്കൽ കോളജിലെ പാത്തോളജി ലാബിൽ മൂന്നുദിവസംകൊണ്ട് എല്ലാ റിസൾട്ട് കളും നൽകാൻ കഴിയുമെങ്കിൽ ഈ സ്വകാര്യ ആശുപത്രികൾ ആവശ്യമേ ഉണ്ടാകില്ലല്ലോ.
ഇനി കോട്ടയത്തെ വെൻറിലേറ്റർ പ്രശ്നം അത് പറയുന്നതിന് മുൻപ് മുരുകൻ പ്രശ്നം ഒന്നു കൂടെ പറയാം .
ചികിത്സ കിട്ടാതെ അല്ല മുരുകൻ മരിച്ചത്. മുരുകൻ മരിക്കുമ്പോഴും വെൻറിലേറ്റരിൽ തന്നെ ആയിരുന്നു .പക്ഷേ അത് ആംബുലൻസിന് അകത്തുള്ള വെൻറിലേറ്റർ ആയിരുന്നു എന്ന് മാത്രം.
ആശുപത്രികളിൽ വെൻറിലേറ്റർ നൽകാൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം.
വിദേശരാജ്യങ്ങളിൽ മുരുകന്റെ അതേ രോഗാവസ്ഥ ഉള്ള രോഗിക്ക് വെൻറിലേറ്റർ നൽകില്ലത്രെ.
കാരണം ആ വെൻറിലേറ്റർ നൽകിയാലും രോഗി മരിച്ചു പോകാനുള്ള സാധ്യത 100 ശതമാനം.
ഇനി കോട്ടയം വെൻറിലേറ്റർ.
ഇവിടെ വെൻറിലേറ്റർ ലഭ്യമായിരുന്നോ? ഇവിടെ രോഗിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചോ?
സ്വകാര്യ ആശുപത്രികൾ എന്തുകൊണ്ട് രോഗിയെ വീണ്ടും റഫർ ചെയ്തു,?
ഇതെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
അതിനു മുൻപ് വിധിനിർണയം നടത്തുന്നത് , മാധ്യമ വിചാരണ നടത്തുന്നത് അഭികാമ്യമല്ല
Is there any truth behind Medical negligence reported by Media about Kottayam Medical college