Posted By
ലേഖകൻ:ഡോക്ടർ സുൽഫി നൂഹു
അതെ , ഇത്തവണ ഡോക്ടര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട സൈബർ ആക്രമണം ,ഇങ്ങ് കേരള തലസ്ഥാനത്ത് , തിരുവനന്തപുരത്ത്.
ഇത്തവണ ഈ ആള്‍ക്കൂട്ട സൈബര്‍ ആക്രമണം നടത്തി സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചത് കേരളത്തിലെ, ഒരു പക്ഷേ ഭാരതത്തിലെ ,ഏറ്റവും തലമുതിര്‍ന്ന ഡോക്ടർ ,മെഡിസിന്‍വിഭാഗം മുന്‍ മേധാവി , റിട്ട. പ്രൊഫസര്‍ ആയ ഡോ. മാത്യു തോമസിനെ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പരിശോധന മുറിയില്‍കടന്ന് ചെന്ന് ഒളിച്ച് വെച്ച മൊബൈല്‍ കാമറിയിലൂടെ,റെക്കോർഡ് ചെയ്ത് അദ്ദേഹത്തിന് എതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ശാപവാക്കുകള്‍ ഒരുവിട്ട് അവര്‍പോയി. അത്തരം വീഡിയോ സമൂഹ മാധ്യമങ്ങളില്‍പറത്തിവിട്ട് ഈ മുതിര്‍ന്ന ഡോക്ടറെ കൊല്ലാക്കൊല ചെയ്യുകയാണ് ചിലര്‍.
അതോ, അപൂര്‍വ്വങ്ങളില്‍ അത്യാപൂര്‍വ്വമായ ഒരു രോഗം ബാധിച്ച രോഗി ചികിത്സയിലിരിക്കെ മരിച്ച് പോയതാണ് കാരണം.
കമ്പിൻഡ് ഇമ്മ്യൂണോ ഡെഫിസിൻസി അഥവാ ജന്മനാ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെട്ട അവസ്ഥ.
ഈ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ രോഗം ജന്‍മനാ തന്നെ ഉണ്ടായിരുന്നതാവം വളരെ അപൂര്‍വ്വമായ ഈ രോഗം ഡോക്ടര്‍മാരുടെ മികവുറ്റ വൈദഗ്ധ്യത്തിലൂടെ തന്നെയാണ് രോഗ നിര്‍ണയം നടത്തി, 35 വര്‍ഷത്തോളം രോഗിയെ ജീവിച്ചിരിക്കാന്‍ സഹായിച്ചതും.
ആശുപത്രിയിലേക്ക് കടന്ന് വന്നപ്പോള്‍ "നടന്നു "വന്നുവെന്നാണ് ആരോപണം. അങ്ങനെ "നടന്നു " അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന പലരുടെയും
മരണത്തിന്റെ കരാള ഹസ്തത്തിലേക്കുള്ള ദൂരം ഒരു തലനാഴിരയാണ് ,എന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ ഉറപ്പിച്ച് പറയും .
പലപ്പോഴും അങ്ങനെയാണ്.
ജന്‍മാനാ തന്നെ പ്രതിരോധ ശേഷി നഷ്ടപ്പെട്ട രോഗി ആശുപത്രിയില്‍ എത്തുകയും , ചികിത്സയില്‍ ഇരിക്കെ നിമോണിയ ബാധിച്ച് പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ എത്തി മരണപ്പെടുകയുമാണ് ചെയ്ത ത്.
അതിന് എതിരെ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വീഡിയോവില്‍പ്രസ്തുത ഡോക്ടര്‍ മരുന്നു കുത്തിവെക്കാന്‍ ശ്രമിച്ചുവെന്നും, മുന്‍പ് മരുന്ന് കുത്തിവെച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ഒക്കെ പറയുന്നുണ്ട്.
നിജസ്ഥിതി എന്താണെന്ന് അറിയേണ്ടെ...
ഇമ്മ്യൂണോഗ്ലോബലിൻ എന്ന വളരെ വില കൂടിയ ഒരു മരുന്നിന്റെ കാര്യമാണ് ഇവര്‍ പറഞ്ഞുവെക്കുന്നത്.
ഒരു പക്ഷേ അവരുടെ ജീവന്‍ ഈ 35 വര്‍ഷത്തോളം പിടിച്ചു നിര്‍ത്തിയതിന് കാരണങ്ങളില്‍ ഒന്ന് ആ മരുന്ന് തന്നെയായിരിക്കണം. അത് വീണ്ടും മറ്റൊരു ഡോസ് കൂടി എടുക്കേണ്ടിയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാതാണ് ഈ ഡോക്ടര്‍ക്കെതിരെ സൈബര്‍ ആക്രമണത്തിന് കാരണമായത്.
35 വര്‍ഷം ജീവന്‍ പിടിച്ചു നിര്‍ത്തിയ ഡോക്ടര്‍ക്ക് നല്‍കിയ ശിക്ഷ കടുത്തതാണ്.
ഇത് ആധാര്‍മ്മികമാണ്.
ആര്‍ക്കും എപ്പോഴും ആരുടേയും പരിശോധന മുറിയില്‍ കടന്ന് ചെന്ന് അസഭ്യവര്‍ഷവും, ശാപവാക്കുകളും പറഞ്ഞ് സമൂഹ മാധ്യമങ്ങില്‍ പ്രചരിപ്പിച്ച് ഒരു ഡോക്ടറുടെ ജീവിതം തകര്‍ക്കുകയും, ഒരു ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് കൊണ്ട് ചിലരുടെ മാനസിക വിഭ്രാന്തി മാറും എന്നല്ലാതെ മറ്റൊരു ഗുണവുമില്ല.
ഇത്തരം മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.
ഇവര്‍ക്കെതിയുള്ള സൈബര്‍ നടപടികള്‍ക്കായി ഐഎംഎ മുന്നിട്ടിറങ്ങും ഡോക്ടറെ സമൂഹ മാധ്യമങ്ങളില്‍അധിക്ഷേപിച്ചവര്‍ക്കെതിരെ മാനനഷ്ടത്തിനുള്ള കേസ് കൊടുക്കുവാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.
എന്തെങ്കിലും വിളിച്ച് പറയുന്നതിന് മുന്‍പ് എന്താണ് നടന്നതെന്ന വ്യക്തമായ ബോധം ഉണ്ടാകണം. ആരുടെയെങ്കിലും ജീവിതം സമൂഹ മാധ്യമങ്ങളില്‍ പിച്ചി ചീന്താന്‍ തുടങ്ങിയാല്‍ അങ്ങനെയുള്ളവര്‍ക്ക് കടുത്ത ശിക്ഷ കിട്ടിയേ തീരൂ.
ഇന്നതെ പത്രം കണ്ടുകാണുമായിരിക്കും.
കേരളം ഭാരത്തിലെ ഏറ്റവും മികച്ച ആരോഗ്യ രക്ഷാ സംവിധാനമുള്ള സംസ്ഥാനം എന്ന പദവി.
എന്നാല്‍ ഇവിടെ ഇങ്ങനെ.
അപ്പോള്‍ പശ്ചിമ ബംഗാളിലും ഏറ്റവും അവസാനം നില്‍ക്കുന്ന ഉത്തര്‍പ്രദേശിലും എന്തായിരിക്കും സ്ഥിതി.
മലയാളി സമൂഹ മാധ്യമങ്ങിലും മര്യാദ കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഡോ സുൽഫി നൂഹു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Stop violence against Doctors