Posted By
ലേഖകൻ :Dr Abdul Gafoor, Consultant in Infectious Diseases, Apollo Hospital, Chennai
വൈദ്യസമൂഹത്തിന്റെ അനിയന്ത്രിതവും അനാവശ്യവുമായ ആന്റിബയോട്ടിക് ഉപയോഗമാണ് എഎംആർ അഥവാ സൂപ്പർബഗ് ക്രൈസിസിന് കാരണം എന്ന് പറയുന്ന ഒരു തെറ്റായ ധാരണ രാഷ്ട്രീയവൃത്തങ്ങളിലും, പൊതുജനങ്ങൾക്കിടയിലും, മാധ്യമപ്രവർത്തകർക്കിടയിലും മാത്രമല്ല വൈദ്യസമൂഹത്തിൽ തന്നെ നിലവിലുണ്ട്. സൂപ്പർബഗ് പ്രതിസന്ധി ഒരു രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വിഷയമാണ്. ഡോകടർമാർക്കിടയിലുള്ള ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം എഎംആർ പ്രതിസന്ധിയുടെ പല കാരണങ്ങളിൽ ഒന്ന് മാത്രമാണ്.
ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന ആന്റിബയോട്ടിക്കിൽ 70%വും കോഴികളുടേയും കന്നുകാലികളുടേയും വളർച്ച കൂട്ടാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. 30% മാത്രമേ മനുഷ്യനിൽ ഉപയോഗിക്കുന്നുള്ളൂ. ഇതിൽ പകുതിയോളവും രോഗികൾ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകടകളിൽ നിന്നും നേരിട്ട് വാങ്ങി ഉപയോഗിക്കുന്നതാണ്. ആകെ മരുന്നുൽപ്പാദനത്തിന്റെ 15%ത്തോളം മാത്രമേ ഡോക്ടർമാർ ഉപയോഗിക്കുന്നുള്ളൂ. ഇതിൽ പകുതിയും അശാസ്തരീയ ഉപയോഗമാണെന്ന് നാം കരുതിയാൽ തന്നെയും, ആകെ ആന്റിബയോട്ടിക് ദുരുപയോഗത്തിന്റെ പത്തിൽ താഴെ ശതമാനം മാത്രമേ ഡോക്ടർമാരുടെ സംഭാവനയായി ഉണ്ടാവുകയുള്ളൂ.
അമേരിക്കയിലും പല യൂറോപ്പയൻ രാജ്യങ്ങളിലും പ്രതിശീർഷ ആന്റിബയോട്ടിക് ഉപയോഗം ഇന്ത്യയിലേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്. പക്ഷേ എന്തുകൊണ്ടാണ് ഇന്ത്യ പോലുള്ള വികസ്വര രാഷ്ട്രങ്ങളിൽ സൂപ്പർബഗ് നിരക്ക് വികസിത രാജ്യങ്ങളേക്കാൾ വളരെ കൂടുതലായിട്ടുള്ളത്. പരിസ്ഥിതി ശുചീകരണം കുറഞ്ഞ രാജ്യങ്ങളിൽ എഎംആർ നിരക്ക് കൂടുതലും, ശുചീകരണ നിലവാരം പുലർത്തുന്ന രാജ്യങ്ങളിൽ എഎംആർ സാന്ദ്രത കുറവുമാണ്. വൈദ്യസമൂഹത്തിന്റേയും രോഗികളുടേയും, കോഴി കർഷകരുടേയും അമിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം സൂപ്പർ ബഗുകൾ സൃഷ്ടിക്കപ്പെടുന്നു. ആശുപത്രികളിലേയും സമൂഹത്തിലേയും ശുചിത്വമില്ലായ്മ മൂലം ഈ സൂപ്പർബഗുകൾ പടർന്ന് പിടിക്കുന്നു. ഒരു പരിധിക്ക് മുകളിൽ എഎംആർ സാന്ദ്രത കൂടിയാൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറച്ചാലും, എഎംആർ സാന്ദ്രത കുറയ്ക്കാൻ കഴിഞ്ഞെന്നുവരില്ല. വളരെയധികം സൂപ്പർബഗുകൾ ഇതിനകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കും. ഇവ സമൂഹത്തിൽ പടർന്ന് പിടിച്ചുകൊണ്ടേയിരിക്കും.
ആന്റിബയോട്ടിക്കുകളുടെ ശാസ്ത്രീയ ഉപയോഗം ആവശ്യമില്ല എന്നാണോ ഞാൻ വാദിക്കുന്നത്?
ശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം വൈദ്യശാസ്ത്രത്തിന്റെ തന്നെ ഏറ്റവും അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. ശരിയായ ആന്റിബയോട്ടിക് ശരിയായ അളവിൽ കൃത്യസമയത്ത് ഉപയോഗിക്കുന്നതിനെയാണ് യുക്തിസഹമായ ആന്റിബയോട്ടിക് ഉപയോഗം എന്ന് പറയുന്നത്. രോഗിക്ക് അണുബാധയിൽ നിന്ന് മുക്തി നേടാനും, പാർശ്വഫലങ്ങൾ വളരെ കുറയ്ക്കാനും ഇത് കൂടിയേ തീരൂ. ഇത് വൈദ്യസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യയെപ്പോലുള്ള സമൂഹ ശുചിത്വത്തിൽ കുറവുള്ള ഒരു രാജ്യത്ത് യുക്തിസഹമായ ആന്റിബയോട്ടിക് ഉപയോഗം മൂലം എഎംആർ സാന്ദ്രതയിൽ വലിയ കുറവ് ഉണ്ടാകില്ല എന്നേ ഞാൻ പ്രസാവിക്കുന്നുള്ളൂ.
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കാനാണോ നാം ശ്രമിക്കേണ്ടത്? അല്ല, മറിച്ച് അശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കാനാണ് നാം ശ്രമിക്കേണ്ടത്. ലോകത്തിൽ ഏറ്റവുമധികം ആന്റിബയോട്ടിക് ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, പ്രതിശീർഷ ആന്റിബയോട്ടിക് ഉപയോഗം ഇന്ത്യയിൽ യൂറോപ്പിനേക്കാളും, അമേരിക്കയേക്കാളും കുറവാണ്. ഒരു വിഭാഗം രോഗികളിൽ ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിക്കുമ്പോൾ(Excess), മറ്റൊരു വിഭാഗം ജനങ്ങൾക്ക് ഈ മരുന്നുകൾ അപ്രാപ്യമാണ്(Lack of access). ഈ എക്‌സസും, ആക്‌സസും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഇന്ത്യൻ വൈദ്യസമൂഹത്തിന്റെ എഎംആറിനെക്കുറിച്ചുള്ള അറിവില്ലായ്മയാണോ, ആന്റിബയോട്ടിക്കുകളുടെ അശാസ്തരീയമായ ഉപയോഗത്തിന് കാരണം? അല്ലെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനടക്കമുള്ള മെഡിക്കൽ സംഘടനകളും, മാധ്യമങ്ങളും, സർക്കാർ സംവിധാനങ്ങളും, ചെന്നൈ പ്രഖ്യാപനം പോലുള്ള സംരംഭങ്ങളുടെ പ്രവർത്തനം മൂലവും വൈദ്യസമൂഹത്തിൽ സൂപ്പർബഗുകളെക്കുറിച്ചുള്ള അറിവ് വളരെയധികം വ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഈ അറിവ് അശസ്തരീയമായ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ കാര്യത്തിൽ എത്രമാത്രം ഉപയോഗിച്ചിട്ടുണ്ട് എന്നതിൽ നമുക്ക് സംശയമുണ്ട്. ഇതിന് കാരണം നമ്മുടെ ആരോഗ്യവ്യവസ്ഥകളുടെ ന്യൂനതയാണ്. രോഗനിർണയ സംവിധാനങ്ങളുടെ അപര്യാപ്തതയും, ആരോഗ്യരംഗത്തെ അസമത്വവും ശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളാണ്. ഇത്തരം അപര്യാപ്തതകൾ മറികടക്കാനുള്ള ഒരു കുറുക്കുവഴിയായി മാറിയിരിക്കുകയാണ് അമിത ആന്റിബയോട്ടിക് ഉപയോഗം. ഇക്കാരണങ്ങൾ കൊണ്ടാണ് ഞാൻ പറയുന്നത്, ഇന്ത്യയാകമാനം ശാസ്തരീയ ആന്റിബയോട്ടിക് ഉപയോഗം നടപ്പാക്കുകയെന്നത് അസാധ്യമായ ഒരു ലക്ഷ്യമാണെന്നത്.
സൂപ്പർബഗ് ക്രൈസിസിനെക്കുറിച്ച് ഏറ്റവും അധികം പരിജ്ഞാനമുള്ളത് വൈദ്യശാസ്ത്ര സമൂഹത്തിനാണ്. വൈദ്യസമൂഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം സൂപ്പർബഗ് ക്രൈസിസ് പരിഹരിക്കാൻ കഴിയില്ല. പക്ഷേ എഎംആറിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളേയും, അധികാരികളേയും, മാധ്യമങ്ങളേയും ബോധവൽക്കരിക്കേണ്ടതിന്റെ ഉത്തരവാദിത്തം വൈദ്യസമൂഹത്തിനാണ്.
Antimicrobial resistance (AMR) is considered one of the most significant challenges the world faces today.