Posted By
ലേഖകൻ : Dr. Madhu Sreedharan
MBBS, DM (Cardiology),
MD (General Medicine), MRCP, FIC(Aus.),
FRCP(London), FRCP(EDIN), FSCAI, FACC
ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയും ഹൃദ്രോഗത്തെ ഭേദപ്പെടുത്തുന്നില്ലെന്നും രോഗിക്കും ബന്ധുക്കൾക്കും ആത്മവിശ്വാസം നൽകാൻ മാത്രമേ അവ ഉപകരിക്കുകയുള്ളുവെന്നും നാൽപതു വർഷത്തെ അനുഭവപരിചയമുള്ള കാർഡിയോളജിസ്റ്റ് ആണെന്ന് അവകാശപ്പെട്ട് ഒരു ഡോക്ടർ നടത്തുന്ന പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൈപ്പാസ് ശസ്ത്രക്രിയക്കും ആൻജിയോപ്ലാസ്റ്റിക്കും എതിരായ ഡോ. കുഞ്ഞാലിയുടെ പ്രസ്താവന തെറ്റാണെന്നു മാത്രമല്ല അത് രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ഹൃദ്രോഗമുള്ളവർ ആവശ്യമായ ചികിൽസാ നടപടികൾക്ക് വിധേയരാകാതെ പ്രശ്‌നം കൂടുതൽ വഷളാക്കാന്‍ കാരണമാകുകയും ചെയ്യുന്ന ഒന്നാണ്.
ഹൃദയ ധമനികളിൽ കാലക്രമത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന അതിറോക്ലീറോസിസ് എന്ന രോഗം ചികിൽസിക്കുന്നതിനുള്ള ഉപാധിയാണ് ആൻജിയോപ്ലാസ്റ്റി. രോഗിക്ക് ഹൃദയാഘാതമോ കഠിനമായ നെഞ്ചുവേദനയോ പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത് ചെയ്യുക. അക്യൂട്ട് കൊറോണറി സിന്‍ഡ്രോം അഥവാ അണ്‍സ്റ്റേബിള്‍ ആന്‍ജൈന, ക്രോണിക് സ്റ്റേബിള്‍ ആന്‍ജൈന എന്നിവയാണ് ഹൃദയാഘാതത്തിലേക്കു നയിക്കുന്ന രോഗാവസ്ഥകള്‍.
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം പോലുള്ള രോഗാവസ്ഥയാണ് അണ്‍സ്റ്റേബിള്‍ ആന്‍ജൈന അഥവാ അക്യൂട്ട് കൊറോണറി സിന്‍ഡ്രോം. ഇതിന് ആന്‍ജിയോപ്ലാസ്റ്റിയല്ലാതെ മറ്റ് ചികില്‍സാ മാര്‍ഗങ്ങളില്ല. ചില ഘട്ടങ്ങളില്‍ ബൈപ്പാസ് ശസ്ത്രക്രിയയും ആവശ്യമായി വരും. ഇത്തരം രോഗികള്‍ ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപ്പാസിനും ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുള്ള ജീവിതശൈലി അനുവര്‍ത്തിക്കേണ്ടത് സുഖകരമായ ജീവിതത്തിന് അത്യാവശ്യമാണ്.
ക്രോണിക് സ്റ്റേബിള്‍ ആന്‍ജൈന ആണെങ്കില്‍ രോഗികളെ നിരീക്ഷണത്തില്‍ വയ്ക്കുകയാണ് ആദ്യം ചെയ്യുക. ഇവരുടെ ജീവിതശൈലി ക്രമീകരിച്ചും ചില മരുന്നുകള്‍ നല്‍കിയും രോഗാവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കും. അതിനുശേഷം അത്യാവശ്യമെന്നു തോന്നുന്ന സാഹചര്യത്തിലാണ് ഇവരില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുക.
എന്നിരുന്നാലും ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവരുന്നവരില്‍ 70 ശതമാനം ഹൃദ്രോഗികളും ആദ്യം പറഞ്ഞ അക്യൂട്ട് വിഭാഗത്തില്‍ പെടുന്നവരാണ്. ബാക്കി മുപ്പതുശതമാനം മാത്രമാണ് ക്രോണിക് വിഭാഗത്തിലുള്ളത്. ഈ മുപ്പതു ശതമാനത്തിന്റെ കാര്യമാകണം ഡോ. കുഞ്ഞാലി തന്റെ വീഡിയോയില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ക്കും കുറച്ചു നാളത്തെ നിരീക്ഷണത്തിനുശേഷം ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവരുമെന്നതാണ് വാസ്തവം.
ഹൃദയത്തിന്റെ ഇടതുവശത്തെ പ്രധാന കൊറോണറി ആർട്ടെറിയിൽ (എല്‍എംസിഎ) അൻപതു ശതമാനമോ അതിലധികമോ മറ്റ് ഹൃദയധമനികളില്‍ എഴുപത് ശതമാനത്തിലേറെയോ തടസ്സമുണ്ടാകുമ്പോഴാണ് നെഞ്ചുവേദന ഉണ്ടാകുന്നത്. ഇത്തരം ബ്ലോക്കുകള്‍ നേരത്തേ കണ്ടെത്തിയാല്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയും മരുന്നു നല്‍കിയും അത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഹൃദയചികില്‍സയുടെ മൂലക്കല്ലും ഇതാണ്. ഹൃദയധമനികളിലെ ബ്ലോക്കുകള്‍ കാലക്രമേണ വര്‍ധിച്ചാണ് ഹൃദയസ്തംഭനവും മറ്റുമുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്തില്ലെങ്കില്‍ രോഗി മരിക്കാന്‍ അത് കാരണമാകും. ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും അധികം മരുന്നുകളുടെ സഹായമില്ലാതെ നെഞ്ചുവേദന ഇല്ലാതാക്കാനോ പരമാവധി കുറയ്ക്കാനോ സാധിക്കുകയും ചെയ്യും. ഇത് രോഗിയുടെ ജീവിതഗുണനിലവാരം വളരെയേറെ വർധിപ്പിക്കും.
ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ വേണ്ടെന്നും ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നും പറയുന്നത് ഒരാള്‍ക്ക് വലംകൈ മാത്രം മതി ഇടംകൈ ആവശ്യമില്ലെന്ന് പറയുന്നതുപോലെയാണ്. രണ്ടു കൈകളും ചേര്‍ന്നാല്‍ മാത്രമേ കൈകളുടെ പ്രവര്‍ത്തനം പൂര്‍ണതയിലെത്തൂ. അതുകൊണ്ടുതന്നെ ഒരു വീഡിയോയിൽ പറയുന്നതു കേട്ട് ഹൃദ്രോഗമുള്ളവർ തീരുമാനമെടുക്കരുതെന്നും നിങ്ങൾക്ക് വിശ്വാസമുള്ള ഒരു ഡോക്ടറെ സമീപിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് വേണം തീരുമാനങ്ങളെടുക്കാനെന്നും അഭ്യർഥിക്കുന്നു.
Angioplasty and Bypass surgery can save lives of CVD patients