Posted By
ലേഖകൻ : ഡോ. ജയന്ത് തോമസ് മാത്യു
സ്ഥായിയായ വൃക്ക സ്തംഭനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. കാലക്രമേണ നമ്മുടെ ശരീരത്തെ കീഴ്‌പ്പെടുത്തുന്ന ഒരു രോഗമാണ് വൃക്കരോഗം കുറച്ചു വർഷങ്ങൾ മുമ്പ് ലോകജനതയുടെ ഇടയിൽ 10% ഉണ്ടായിരുന്ന വൃക്കരോഗം ഇന്ന് ഏകദേശം 14 ശതമാനമായി ഉയർന്നിരിക്കുന്നു. 40 വയസിന് താഴെയുള്ളവരിലും ഈ രോഗം ഇന്നു സർവ്വസാധാരണമായി കാണപ്പെടുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ, വ്യായാമക്കുറവ് ഇവയെല്ലാം വൃക്കരോഗം ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു.
പണ്ടൊക്കെ അണുബാധയെ തുടർന്നുണ്ടാകുന്ന വീക്കമായിരുന്നു വൃക്കരോഗത്തിന്റെ പ്രധാന കാരണം. എന്നാൽ ഇന്ന് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് 65% വ്യക്കരോഗങ്ങളുടെയും കാരണം. പ്രമേഹത്തിന്റെ തലസ്ഥാനമായ കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നു.
പ്രമേഹം
കേരളത്തിലെ പ്രമേഹരോഗികളിൽ 60 ശതമാനത്തിലധികം പേരിലും പ്രമേഹം നിയന്ത്രണത്തിലല്ല. ഇതുകാരണം വൃക്കരോഗവും ഹൃദ്രോഗവും വളരെ അധികം കണ്ടുവരുന്നു. മറ്റ് ജനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ പ്രമേഹം ഏകദേശം 10 വർഷം നേരത്തെ കണ്ടുവരുന്നു. മാത്രവുമല്ല, മെലിഞ്ഞ ശരീരപ്രകൃതിയുളളവരിലും പ്രമേഹം കണ്ടുവരുന്നു. അതിനാൽ പലപ്പോഴും ജനങ്ങൾ അവർക്ക് പ്രമേഹമുണ്ടെന്ന് അറിയുന്നില്ല.
ഉയർന്ന രക്തസമ്മർദ്ദം
ലക്ഷണങ്ങളൊന്നുമില്ലാത്ത ഈ അവസ്ഥ വൃക്കരോഗത്തിന്റെ ഒരു പ്രധാന കാരണമാണ്. ഇന്ത്യയിൽ ശരാശരി 17-20% ജനങ്ങളിൽ ഉയർന്നരക്തസമ്മർദ്ദം ഉണ്ട്. എന്നാൽ കേരളത്തിൽ 35-40% ജനങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം കണ്ടുവരുന്നു.ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ പകുതി പേരും അതുണ്ടെന്നു അറിയുന്നില്ല. അറിയുന്നവരിൽ പകുതി പേർ മാത്രമേ ചികിത്സ തേടുന്നുള്ളു. ചികിത്സിക്കുന്നവരിൽ പകുതിപേർ മാത്രമേ നിയന്ത്രണത്തിലുള്ളൂ. അതിനാൽ വലിയൊരു സംഖ്യ ജനങ്ങളും നിയന്ത്രണാതീതമായ രക്തസമ്മർദ്ദം മുലം വൃക്കരോഗികളായി മാറുന്നു.
വ്യായാമക്കുറവ്
കാലത്തിന്റെ പുരോഗതി അനുസരിച്ച് സൗകര്യങ്ങൾ കൂടുകയും ശാരീരികമായ അധ്വാനത്തിന്റെ ആവശ്യം കുറയുകയും ചെയ്യുന്നു. വീട്ടുജോലികൾ അടക്കമുള്ള ചെറു വ്യയാമങ്ങൾ പോലും മലയാളി ഇന്ന് ഉപേക്ഷിച്ചിരിക്കുന്നു. ഇത് ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂട്ടുകയും വൃക്കരോഗത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
സ്വയംചികിത്സ
സ്വയം ചികിത്സ കേരളത്തിൽ വളരെയധികം കണ്ടുവരുന്നു. ചെറിയ പനി, തലവേദന തുടങ്ങിയവയ്ക്ക് ഡോക്ടറെ കാണാതെ മെഡിക്കൽ ഷോപ്പിൽ പോയി വേദനസംഹാരികൾ കഴിക്കുന്നു. അമിതമായ ഈ മരുന്നുകളുടെ ഉപയോഗം വൃക്കരോഗത്തിന് കാരണമാകുന്നു.
ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ അമിത സ്വാധീനം
കേരളത്തിൽ വൃക്കരോഗം മാത്രമല്ല, മറ്റു പല രോഗങ്ങൾ അധികമായി കണ്ടുവരാൻ കാരണം യുട്യൂബിലും, വാട്‌സ് ആപ്പിലും വരുന്ന പല തെറ്റായ നിർദ്ദേശങ്ങളാണ്. പല അസുഖങ്ങൾക്കും, ''ഷോർട്ട് കട്ട്' ചികിത്സാ മാർഗ്ഗങ്ങൾ പ്രചരിച്ചുവരുന്നു. പ്രമേഹം അകറ്റാൻ ഒറ്റമൂലികൾ ഉണ്ടെന്ന്തെറ്റായ നിർദ്ദേശങ്ങൾ വരുമ്പോൾ, പലപ്പോഴും അതിൽ ജനങ്ങൾ വിശ്വസിക്കുകയും ശരിയായ ചികിത്സ നിർത്തുകയും ചെയ്യുന്നു. ഇത് വളരെ അപകടകരമാണ്.
പലപ്പോഴും ഒരു ഡോക്ടറെ കാണാൻ പോകുന്നതിനു മുമ്പ് ഇന്റർനെറ്റിൽ പോയി പല കാര്യങ്ങളും രോഗികൾ പഠിക്കുന്നു. രോഗവിവരം അറിയുന്നത് നല്ലതാണെങ്കിലും, പലപ്പോഴും തെറ്റായ വിവരങ്ങളും കിട്ടുന്നു. ഇതുകാരണം ഒരു മുൻവിധിയോടു കൂടിയാണ് ഡോക്ടറെ കാണുന്നത്. അതിനാൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി സ്വീകരിക്കുന്നില്ല.
Kidney disease grips Kerala. Number of patients keep increasing.