Posted By
ലേഖകൻ :ഡോ. രവികുമാർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
എൻ.എസ്. മെമ്മോറിയൽ കോപ്പറേറ്റീവ്
ഹോസ്പിറ്റൽ, കൊല്ലം.
ഇന്ത്യയിലെ ആളോഹരി മദ്യ ഉപയോഗം മൂന്നരലിറ്റർ ആണെന്നിരിക്കെ കേരളത്തിൽ അത് 8.7 ലിറ്റർ ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 15 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്മാരുടെ മദ്യപാനത്തിന്റെ ദേശീയ ശരാശരി 30 ശതമാനം ആണെങ്കിൽ കേരളത്തിൽ അത് 45 ശതമാനമാണ്. കൗമാരപ്രായക്കാരിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന മദ്യപാനശീലവും തന്മൂലമുണ്ടാകുന്ന സാമൂഹ്യ ആരോഗ്യപശ്നങ്ങളും ആശങ്കയുളവാക്കുതാണ്. മുമ്പ് ലഹരി ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ ശരാശരി വയസ്സ് 21 ആയിരുന്നു. പിന്നീടത് 18 ആയും ഇപ്പോൾ 14 ആയും കുറഞ്ഞിരിക്കുന്നു. സമീപകാലത്ത് മദ്യപാനശീലം സ്ത്രീകളിലേയ്ക്കും എത്തിയെന്നതാണ് നടുക്കുന്ന വസ്തുത. കേരളത്തിലെ സ്ത്രീകളിലെ മൂന്നു മുതൽ അഞ്ചുവരെ ശതമാനം ലഹരി ശീലമാക്കിയവരാണ്. സ്ത്രീ പുരുഷ സമത്വത്തോടൊപ്പം പുരുഷന്റെ മദ്യപാനശീലത്തിലേക്കും അവർ വളർന്നിരിക്കുന്നു.
കൗതുകം കൊണ്ടോ കൂട്ടുകാരുടെ സമ്മർദ്ദംകൊണ്ടോ മദ്യം ഉപയോഗിക്കുന്നവരിൽ പലരും പിന്നീട് മദ്യത്തിന്റെ പതിവുകാരായി മാറുന്നത് കാണാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കൂട്ടികൾക്കായി സമയം കണ്ടെത്താൻ സാധിക്കാത്ത മാതാപിതാക്കൾ അതിന് പ്രായശ്ചിത്തം തീർക്കുന്നത് മക്കൾക്ക് നല്ലൊരുതുക പോക്കറ്റുമണി നൽകിയാണ്. ഇതെങ്ങനെ ചെലവഴിക്കുന്നുവെന്ന് അവര്‍ അന്വേഷിക്കാറുമില്ല. അമിതമായ ലാളന, പണത്തിന്റെ ലഭ്യത, വിദ്യാലയങ്ങളിൽ ലഹരിസാധനങ്ങളുടെ ലഭ്യത, ദുഷിച്ച സുഹൃദ്വലയങ്ങൾ, വീട്ടിലും ക്ലാസ്സിലും വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, ഗൃഹാന്തരീക്ഷത്തിലെ സംഘർഷങ്ങൾ ഇവയെല്ലാം ഇളംപ്രായക്കാരിലെ ചിലരെയെങ്കിലും ലഹരിയൂടെ കൂട്ടുകാരാക്കുന്നു. കൂട്ടികൾക്ക് മാതൃകയാകേണ്ട മാതാപിതാക്കൾ തന്നെ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടാൽ അവരെ തിരുത്തി നേർവഴിക്ക് നയിക്കാനുള്ള ധാർമ്മികത നഷ്ടപ്പെടും.
മദ്യാസക്തി ജീവിതനൈരാശ്യത്തിന്റെ അളവുകോലായി കണ്ടിരുന്ന കാലം മാറി. ജീവിതത്തിലെ ഏതവസ്ഥയ്ക്കും മദ്യത്തെ കൂട്ടുപിടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. വാരാന്ത്യങ്ങൾ, ഓണം, വിഷു, ക്രിസ്തുമസ്, പുതുവർഷം, കല്യാണം, ദീപാവലി, പ്രമോഷൻ, ജന്മദിനം, ജനനം, ഹർത്താൽ എന്തിന് മരണം പോലും മദ്യത്തിന്റെ ലഹരിയിൽ ആസ്വദിക്കുന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നുവെന്നതാണ് സത്യം. ഗാർഹിക സദസ്സുകളിൽ മദ്യസാന്നിദ്ധ്യം വർദ്ധിച്ചതും, മദ്യപാനം പരുഷ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടുന്നതും കൂട്ടികൾ അതിലേക്ക് ആകർഷിക്കപ്പെടുന്നതിനുള്ള സാദ്ധ്യത കൂട്ടുന്നു.
ചെറുപ്പക്കാരിൽ തൊഴിൽ സമ്മർദ്ദം അനുഭവിക്കുന്നവർ ഏറെയാണ്. തൊഴിലിലെ അസംതൃപ്തിയും മാനസികപിരിമുറക്കവും അമിത മദ്യപാനത്തിലേക്ക് നയിക്കുന്നതായും കണ്ടുവരുന്നു. ആരോഗ്യകരമല്ലാത്ത മത്സരവും താരതമ്യം ചെയ്യലും പെട്ടെന്ന് ധനവാനാകാൻ വേണ്ടി വീണ്ടുവിചാരമില്ലാതെ എടുക്കുന്ന തീരുമാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭവിഷ്യത്തുക്കളും മദ്യത്തിൽ അഭയം തേടാൻ പ്രേരകങ്ങളാണ്. തെറ്റുകൾ തിരുത്തിത്തരുന്ന യഥാർത്ഥസ്നേഹമുള്ള കൂട്ടുകാരെ തഴഞ്ഞ് മുഖസ്തുതി പറഞ്ഞ് സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി മദ്യപാനത്തിന് പ്രേരിപ്പിക്കുന്ന വ്യാജസുഹൃത്തുക്കളുടെ പിറകേ പോകുന്നവരും നമ്മുടെ ഇടയിൽ കാണപ്പെടുന്നു. മലയാളിയുടെ പൊങ്ങച്ചവും സാമ്പത്തികമായ അച്ചടക്കമില്ലായ്മയും എല്ലാം അറിയാമെന്ന ഭാവവും പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. സാമ്പത്തിക ബാദ്ധ്യതകളുടെയും കടക്കെണിയുടെയും വിഷമം തീർക്കാനെന്ന പേരിൽ ദിവസവും അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് മദ്യപിക്കുന്ന മലയാളിയും ഒരു വിരോധാഭാസമായി കാണപ്പെടുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് മദ്യപാനശീലത്തെ ന്യായീകരിക്കാൻ വേണ്ടുന്നതൊക്കെ നമ്മുടെ സമൂഹം നൽകുന്നുണ്ട്. കഠിന ജോലിചെയ്ത് ക്ഷീണിക്കുമ്പോൾ ശരീരത്തിന് ഒരയവ് വരാൻ മദ്യം തന്നെയാണ് പരിഹാരം എന്നാണ് നാട്ടുവർത്തമാനം.
എല്ലാവരാലും ഒറ്റപ്പെടുന്നുവെന്നും ഒറ്റപ്പെടുത്തുന്നുവെന്നുമുള്ള തെറ്റായ വിശ്വാസങ്ങളും മദ്യപാനിയുടെ പ്രത്യേക മാനസികാവസ്ഥയാണ്. ഭാര്യയോ മക്കളോ കുറ്റപ്പെടുത്തിയാൽ ദുർവാശിയുടെ പുറത്ത് വിണ്ടും മദ്യപിച്ചിട്ട് വരുന്ന ഗൃഹനാഥന്മാരേയും കാണാൻ കഴിയും. ആണുങ്ങളായാൽ അൽപ്പം കുടിക്കും എന്ന് മകനെ ന്യായീകരിച്ചുകൊണ്ട്, മകൻ നശിച്ചാലും മരുമകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന മട്ടിൽ പെരുമാറുന്ന ചില അമ്മമാരും ഇതിന് ആക്കം കൂട്ടുന്നു.
വിഷമങ്ങൾ മാറാനെന്ന പേരിലും, ഉത്ക്കണ്ഠ, ആധി, ഇല്ലാത്ത രോഗങ്ങളിൽ നിന്ന് ഉടലെടുക്കുന്ന മരണഭയം, ലൈംഗികതാൽപ്പര്യമില്ലായ്മ, ദൗർബല്യം തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനായി മദ്യപിക്കുന്നവരേയും കണ്ടുവരുന്നുണ്ട്. മദ്യം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ മനസ്സിലാക്കുന്നില്ല.
നേരേമറിച്ച് മദ്യത്തിന്റെ ലഹരി (കെട്ട്) വിടുമ്പോൾ മേൽപ്പറഞ്ഞ ഉത്ക്കണ്ഠയും വിഷമങ്ങളും പതിന്മടങ്ങ് വർദ്ധിച്ചതായി അനുഭവപ്പെടുകയും പിന്നീട് മദ്യപാനശീലത്തിലേക്ക് വഴുതിമാറുകയും ചെയ്യുന്നത് സാധാരണമാണ്. തുടക്കത്തിലേയുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മോചനം ഇല്ലാതാകുന്നതോടൊപ്പം മദ്യപാനശീലത്തിന്റെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളുമായി ഇക്കൂട്ടർ ആശുപത്രികളിൽ അഭയം പ്രാപിക്കേണ്ടതായും വരുന്നു.
നമ്മുടെ നാട്ടിൽ ക്യു നിന്ന് മദ്യം വാങ്ങി വലിയ ഒരളവ് പെട്ടെന്ന് കുടിച്ചുതിർത്ത് റോഡരുകിൽ ബോധമില്ലാതെ കിടക്കുകയും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറുകയും ചെയ്യുന്നവർ ഒരു സ്ഥിരം കാഴ്ചയാണ്. നിയന്ത്രിതമായ അളവിൽ വകതിരിവോടെ പരിമിതമായ മദ്യപാനം മലയാളി പഠിക്കേണ്ടിയിരിക്കുന്നു. മലയാളികൾ കൂടിച്ചു തീർക്കുന്ന മദ്യത്തിന്റെ അളവ് ഓരോ വർഷവും കൂടിവരികയാണെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ വാർഷിക വിറ്റുവരവ് കണക്കുകൾ സൂചിപ്പിക്കുന്നു. വേഗതയേറിയ ജീവിതസാഹചര്യങ്ങളും അനുദിനം മാറുന്ന സാമൂഹിക അന്തരീക്ഷവും പാശ്ചാത്യവൽക്കരണവും ജീവിതസമ്മർദ്ദവും തൊഴിൽസാഹചര്യങ്ങളുമൊക്കെ സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ ഉപോത്പന്നം കൂടിയായി ഈ സാമുഹ്യ വിപത്തിനെ കാണാവുന്നതാണ്.
Why is there excess alcoholism among Malayalis