Posted By
ലേഖിക : ഡോ. ഗീത വി.കെ.പി ,Consultant Opthalmologist / Surgeon
‘'ഇന്റെ പേരന്റെ കണ്ണ് നോക്കണത് എവടിയാണ് മാനേ?''
അവസാനത്തെ രോഗിയും പോയിക്കഴിഞ്ഞ് വാതിലടയ്ക്കാൻ തിരിഞ്ഞപ്പോഴാണ് വേശുവമ്മയൂടെ തല വാതിൽക്കൽ കണ്ടത്.
വേശുവമ്മ ഞങ്ങളുടെ കോളനിയിലെ ഒരുപാട് വീടുകളിലെ സഹായിയാണ്. പുറംപണികളിലെല്ലാം സഹായിക്കുന്ന വിശ്വസ്തയായ അമ്മ. വിധവയായ അവർക്ക് ഒറ്റ മകളാണ്. ഈയിടെ ജനിച്ച പേരക്കുട്ടിയുടെ കാര്യമാണ് അവരിപ്പോൾ അവതരിപ്പിച്ചത്.
‘’കണ്ണ് കണ്ണിന്റെ ഒ.പി.യിലല്ലേ അമ്മാ നോക്കുക'' എന്ന് പറയാൻ തുടങ്ങവേ '’അയ് ഇന്റെ പച്ചക്കൂട്ടീനെ എവിടയാണ് വേ നോക്കണത്'' എന്ന് അമ്മ വീണ്ടും. അപ്പോഴാണ് ഓർമ്മവന്നത് അവരുടെ മകളുടെ പ്രസവം മാസം തികയാതെയായിരുന്നു.
ഗവൺമെന്റ് ആശുപത്രിയിൽ ആണ് പ്രസവിച്ചെങ്കിലും കുഞ്ഞിനെ കുറച്ചുദിവസം സ്വകാര്യ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ കിടത്തിയിരുന്നു. ഒ.ആർ.ഒ.പി സ്ക്രീനിംഗ് ആണ് കാര്യം. ഞാൻ ചോദിച്ചു:
''കണ്ണ് കാണിക്കാൻ എവിടെ നിന്നാ പറഞ്ഞത് വേശുവമ്മേ''
''അയ് കൂട്ടിനെ നോക്കണ ഡോട്ടരാ പറഞ്ഞത്, കണ്ണ് ധർമ്മസ്പത്രീല് കൊണ്ടോയി കാണിക്കാൻ.”
അവിടെ ഇതിനൊക്കെയുള്ള സൗകര്യമുണ്ടോ എന്ന ചെറിയൊരു സംശയം അവരുടെ മനസ്സിലുണ്ട് എന്ന് എനിക്ക് മനസ്സിലായി.
“വേശുവമ്മ ഒന്നും പേടിക്കണ്ട. ബിന്ദുന്റെ മോനെ നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മൂന്നാം നിലയിൽ ഡി.ഇ.ഐ.സി* എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് കൊണ്ടുവരേണ്ടത്.”
കേട്ടത് ശരിക്ക് മനസ്സിലായിട്ടില്ല അവരുടെ മുഖം പറയുന്നുണ്ട്.
''അമ്മ ഒരു കാര്യം ചെയ്യു, ബിന്ദുവിനെ വിളിച്ചുകൊണ്ടുവരൂ, അവളോട് പറഞ്ഞ് കൊടുക്കാം.''
''ഞാൻ ഇപ്പൊ വിളിച്ചിട്ടു വരാം മാളെ.” വേശു അമ്മ ശരവേഗത്തിൽ പുറത്തേയ്ക്ക് പോയി.
പത്തു മിനിട്ടിനുള്ളിൽ ബിന്ദു എന്റെ മുന്നിലെത്തി
“ഡോക്ടർ, എന്തിനാണ് മോന്റെ കണ്ണു ടെസ്റ്റ് ചെയ്യുന്നത്?''
“ബിന്ദു പേടിക്കണ്ട. മാസം തികയാതെ പ്രസവിക്കുന്ന കൂട്ടികൾക്ക് കണ്ണിനുണ്ടാവുന്ന ഒരു അസുഖം കണ്ടുപിടിക്കാനുള്ളഒരു പരിശോധന ആണിത്. റെറ്റിനോപ്പതി ഓഫ് പ്രിമച്ചുറിറ്റി (ആർ.ഒ.പി) സ്ക്രീനിംഗ് എന്നാണ് ഇതിനെ പറയുന്നത്.”
എങ്ങനെയാണിപ്പോ ഇത് ബിന്ദുവിനെ പറഞ്ഞു മനസ്സിലാക്കിക്കുക എന്നാലോചിച്ചപ്പോഴാണ് മേശപ്പുറത്തിരുന്ന കണ്ണിന്റെ ചിത്രം കണ്ടത്.
''നോക്കു ബിന്ദു, ഇതാണ് നമ്മുടെ കണ്ണിന്റെ ഘടന. ഗോളാകൃതിയിലുള്ള കണ്ണിന് അടരുകൾ ഉണ്ട്. ഏറ്റവും പുറത്തുള്ള സ്കസീറ എന്ന ഒരു പാളി, അതിനകത്തുള്ള യുവിയ എന്ന രക്തക്കുഴലുകൾ അടങ്ങിയ മറ്റൊരു പാളി, ഏറ്റവും അകത്തായി ഞരമ്പുകോശങ്ങളാൽ തീർത്ത റെറ്റിന എന്ന ഒരു പാളി കൂടി. ഇവയിൽ ആർ.ഒ.പി എന്ന അസുഖം ബാധിക്കുന്നത് റെറ്റിനയെയാണ്. അതായത് കണ്ണെന്ന ക്യാമറയിലെ ഫിലിമിനെയാണ് എന്ന് പറയാം.”
റെറ്റിനയുടെ ചിത്രം കാണിച്ചുകൊണ്ട് തുടർന്നു.
“ഈ റെറ്റിനയിലെ രക്തക്കുഴലുകൾ കണ്ടില്ലേ? അവ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ പൂർണ്ണ വളർച്ച പ്രാപിച്ചിട്ടുണ്ടാവില്ല. ജനനശേഷം അന്തരീക്ഷവായുവിലെ പ്രാണവായുവിന്റെ അളവ് കൂടുതലായതിനാൽ ഈ രക്തക്കുഴലുകളുടെ വളർച്ച വേണ്ട രീതിയിൽ ഇല്ലാതിരിക്കുമ്പോൾ രക്തചംക്രമണം വേഗമാക്കുവാൻ വാസ്കുലർ എൻഡോത്തീലിയൽ ഗ്രോത്ത് ഫാക്ടർ എന്ന ഒരു വസ്തു ക്രമാതീതമായി ഉൽപ്പാദിപ്പിക്കപ്പെടുകയും തത്ഫലമായി രക്തക്കുഴലുകളും മറ്റും റെറ്റിനയിൽ ആഴ്ന്നിറങ്ങുകയും റെറ്റിനയ്ക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്യും. ഇതുമൂലം കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെടാം. ഇതിനെയാണ് റെറ്റിനോപ്പതി ഓഫ് പ്രിമച്ചുറിറ്റി എന്നു പറയുന്നത്. ഈ പ്രശ്നം സാധാരണയായി മാസം തികയാതെ പ്രസവിക്കുകയും ഓക്സിജൻ കൊടുക്കേണ്ടി വരികയും ചെയ്യുന്ന കൂട്ടികൾക്കാണ് കൂടുതലായും ഉണ്ടാവുന്നത്. അതിനാൽ അത്തരം കുട്ടികളില്‍ ആദ്യത്തെ മുപ്പത് ദിവസങ്ങൾക്കുള്ളിൽ കണ്ണിന്റെ ഞരമ്പു പരിശോധന നടത്തേണ്ടതായി വരും.”
''അതേ, മോന് നാലഞ്ചുദിവസം ഓക്സിജൻ കൊടുക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് എന്തെങ്കിലും കുഴപ്പം വരുമെന്ന് വിചാരിച്ചില്ല.''
''കുഴപ്പമുണ്ടെന്നല്ല ബിന്ദു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധന നടത്തണമെന്നാണ് പറഞ്ഞത്. അത് നടത്തി റെറ്റിന പൂർണ്ണ വളർച്ച എത്തിയതായി തെളിഞ്ഞാൽ പിന്നെ പ്രശ്നമില്ല. ഇത് നടത്താനാണ് ജില്ലാ ആശുപത്രിയിൽ വരാൻ പറഞ്ഞത്.''
''എന്റെ നാത്തുന്റെ മാസം തികയാത്ത കൂട്ടിക്ക് ഇതൊന്നും ചെയ്തില്ലല്ലോ. അവർ അട്ടപ്പാടീലാണ്. ഇപ്പോൾ ആറ് മാസമായി.”
''മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കൂട്ടികൾക്കും ഈ അസുഖം ഉണ്ടാവണമെന്നില്ല ബിന്ദു. ഒരുപക്ഷേ ആ കൂട്ടിക്ക് ആർ.ഒ.പി ഉണ്ടായിക്കാണില്ല. അല്ലെങ്കിൽ ഉണ്ടായെങ്കിലും ചികിത്സചെയ്യാതെ തന്നെ ഭേദപ്പെട്ടു കാണും.”
''അപ്പോൾ ഈ അസുഖം ചികിത്സിക്കാതെ മാറുമോ?''
''ആർ.ഒ.പി എന്ന അസുഖത്തിനു അഞ്ചു ഘട്ടങ്ങളുണ്ട്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ കണ്ടുപിടിച്ചാലും അടുത്ത ഘട്ടത്തിലേക്ക് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക മാത്രമാണ് ചെയ്യുക. ചിലരിൽ അസുഖം മുന്നാമത്തെ ഘട്ടത്തിലേക്ക് പോകും. മറ്റ് ചിലരിൽ അസുഖം തനിയെ കുറയുകയും റെറ്റിന പൂർണ്ണ വളർച്ച പ്രാപിക്കുകയും ചെയ്യും. മൂന്നാമത്തെ ഘട്ടത്തിൽ എത്തിയാൽ ഉടൻ തന്നെ റെറ്റിനയിൽ ലേസർ ചികിത്സ ചെയ്യണം. ഇല്ലെങ്കിൽ റെറ്റിനയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കുന്ന അവസ്ഥ (റെറ്റിനൽ ഡിറ്റാച്ച്മെന്റ്) ഉണ്ടാവുകയും (നാലും അഞ്ചും ഘട്ടങ്ങൾ) കുഞ്ഞിന് എന്നന്നേക്കുമായി കാഴ്ച നഷ്പ്പെടുകയും ചെയ്യും. ഇതിനാലാണ് ഈ അസുഖം വളരെ ഗൗരവമുള്ളതായി കണക്കാക്കുന്നത്.''
ബിന്ദുവിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട ഞാൻ വിശദീകരണം നിർത്തി.
“ബിന്ദു വിഷമിക്കണ്ട. ഇതൊക്കെ വളരെ ചുരുക്കം കൂട്ടികൾക്കേ ഉണ്ടാവു. പക്ഷേ നമ്മുടെ കുഞ്ഞിനുണ്ടോ എന്നറിയാൻ പരിശോധിക്കണമെന്ന് മാത്രം.''
''നമുക്കിപ്പൊതന്നെ നോക്കാം ഡോക്ടർ. ഞാനിപ്പൊത്തന്നെ ഉണ്ണിനെ കൊണ്ടരാം...''
“വേണ്ട, ബിന്ദു. ഇപ്പോൾ നോക്കാൻ പറ്റില്ല. നാളെ രാവിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നാൽ മതി. കുഞ്ഞിന് കണ്ണിൽ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണി വികസിപ്പിച്ചതിനു ശേഷമേ ഞരമ്പ് കാണാൻ പറ്റു. ഒരുപാട് സമയമെടുക്കുന്ന ഒരു പരിശോധനയാണിത്. നമ്മുടെ ആശുപത്രിയിൽ എല്ലാ വ്യാഴാഴ്ചയും ഇത് സൗജന്യയമായി ചെയ്യുന്നുണ്ട്. മറ്റ് പ്രൈവറ്റ് ആശുപ്രതികളിൽ നിന്നു പോലും കൂട്ടികളെ പരിശോധനയ്ക്കായി കൊണ്ടുവരുന്നുണ്ട്.
''കുഴപ്പം വല്ലതും കണ്ടാലോ?''
''ഒന്നും പേടിക്കേണ്ട ബിന്ദു, തക്ക സമയത്ത് കണ്ടുപിടിക്കുകയാണെങ്കിൽ ലേസർ ചികിത്സ കൊണ്ട് പൂർണ്ണമായും സുഖപ്പെടുന്ന ഒരുസുഖമാണിത്.''
“ശരി ഡോക്ടർ”
ബിന്ദു മുഖം തുടച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ നാളെ തന്നെ ഉണ്ണിനെ കൊണ്ടരാം.”
“ഒരു കാര്യം കൂടി ബിന്ദു…” ബോധവൽക്കരത്തിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താതെ ഞാൻ തുടർന്നു.
“32 ആഴ്ചയ്ക്കുള്ളിൽ ജനിക്കുകയും ജനനസമയത്ത് തൂക്കം 15 കിലോഗ്രാം കുറവോ ആയിട്ടുള്ള എല്ലാ കുട്ടികളേയും 30 ദിവസത്തിനുള്ളിൽ കണ്ണുപരിശോധന നടത്തണമെന്ന് എല്ലാവരോടും പറയൂ. ഇരുപത്തെട്ട് നടത്തുന്നതിനുള്ളിൽ കണ്ണ് നോക്കണമെന്നർത്ഥം.”
പേരൻ- പേരക്കുട്ടി
പച്ചക്കുട്ടി- നവജാതശിശു
ഡി.ഇ.ഐ.സി- ഡിസ്ട്രിക്ട് എയർലി ഇന്റര്‍വെൻഷൻ സെന്റർ
Retinopathy of prematurity is an eye disease that can happen in premature babies.