Posted By
ലേഖകൻ Dr രാജീവ് ജയദേവൻ Vice President IMA Cochin
Convener, Communication skills for doctors, Kerala State IMA
ഒരു സൈക്കിളോ കാറോ നന്നാക്കുന്നതു പോലെയല്ല മനുഷ്യ ശരീരത്തിന്റെ കാര്യം. നൂറ്റാണ്ടുകളുടെ ഗവേഷണഫലവും ആഴത്തിലുള്ള അറിവുമുണ്ടെങ്കിലും ഇന്നും പല രോഗങ്ങളുടെയും കാരണമോ ചികിത്സയോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവം. മനുഷ്യശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ശാസ്ത്രത്തിന് പൂർണമായി വിശദീകരിക്കാനായിട്ടില്ല.
പരിമിതമായ സൗകര്യങ്ങളും രോഗികളുടെ അനിയന്ത്രിതമായ തിരക്കും, സ്വന്തം ഉറക്കമില്ലായ്മയും ക്രമം തെറ്റിയ ഭക്ഷണവും, റയിൽ പാളം പോലെ നീണ്ടു പോകുന്ന അധ്യയനജീവിതവും തന്മൂലം സ്വന്തം ഭാവിയെ പറ്റിയുള്ള ആശങ്കയും മറ്റും വക വയ്ക്കാതെയാണ് രാജ്യത്തെ പല ആശുപത്രികളിലും ഡോക്ടർമാർ ജോലി ചെയ്യുന്നത്.
പരമാവധി സുരക്ഷാ ക്രമീകരണങ്ങളും മേൽനോട്ടവും മറ്റും ഉണ്ടെങ്കിലും മേല്പറഞ്ഞ അനേകം അനിശ്ചിതത്വങ്ങൾ മൂലം, കൃത്യമായ ചികിത്സ ചെയ്താൽ പോലും രോഗിയുടെ അവസ്ഥ എല്ലായ്‌പോഴും നമ്മൾ ആഗ്രഹിക്കുന്ന പോലെ മെച്ചപ്പെടണമെന്നില്ല.
പിഴവുകൾ ആർക്കും പറ്റാം. വൈദ്യത്തിന്റെ കാര്യം മാത്രമല്ല, ബഹിരാകാശയാത്ര മുതൽ അടുക്കളയിൽ മീൻ വെട്ടുന്നതു വരെയുള്ള കാര്യങ്ങൾ പിഴവില്ലാതെ ചെയ്യാൻ ആർക്കും സാധിക്കുന്നില്ല. മനപൂർവം ഒരു ഡോക്ടറും രോഗിക്ക് ദോഷം വരട്ടെ എന്ന് ആഗ്രഹിക്കുന്നില്ല.
അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം ഇവിടങ്ങളിൽ കാണപ്പെടുന്ന രോഗങ്ങളുടെ സ്വഭാവം അനിശ്ചിതത്വം നിറഞ്ഞതാണ്. പെട്ടെന്ന് വഷളാകാൻ സാധ്യത കൂടുതലാണ്. അപ്രതീക്ഷിതമായി മരണപ്പെടാനും ഇടയായേക്കാം. എന്നാൽ ഇതെല്ലാം ഡോക്ടറുടെയോ നേഴ്‌സിന്റെയോ കുറ്റമാണ് എന്നൊരു നിലപാട് അപൂർവ്വമായെങ്കിലും ചിലർക്കുണ്ട്.
പലതരം നൈരാശ്യങ്ങളും ആശങ്കകളും തളം കെട്ടി നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ ചെറിയൊരു തീപ്പൊരി മതി കാര്യങ്ങൾ കൈവിട്ടു പോകാൻ. ഒപ്പം പുട്ടിനു പീരയെന്നോണം ചിലരുടെ കുത്തു വാക്കുകളും കൂടിയാവുമ്പോൾ രോഗിയുടെ ബന്ധുക്കൾ ആകെ ആശയക്കുഴപ്പത്തിൽ ആവുകയും പെട്ടെന്ന് എല്ലാവരും കൂടി ഒറ്റക്കെട്ടായി ചികിതസിക്കുന്നവരുടെ നേർക്കു തിരിയാനും മതി.
ബംഗാളിൽ നടന്നത് ആസൂത്രിതമായ അക്രമണമാണെകിൽ (premeditated violence), മേൽപ്പറഞ്ഞ സാഹചര്യങ്ങൾ മൂലം വികാരം ആളിക്കത്തി പെട്ടെന്നുണ്ടാകുന്ന ആക്രമണമാണ് (spontaneous violence) ആശുപത്രികളിൽ ഉണ്ടാവാൻ സാധ്യത കൂടുതൽ. അമേരിക്ക, ഇംഗ്ലണ്ട്, ചൈന അടക്കമുള്ള എല്ലാ രാജ്യങ്ങളിലും ഇതു കണ്ടുവരുന്നു.
സമീപകാലത്തു നടന്ന ആക്രമണങ്ങൾ അപലപനീയമെന്നിരിക്കെ, ബഹുഭൂരിപക്ഷം രോഗികളും അവരുടെ ബന്ധുക്കളും ക്ഷമാശീലരും മര്യാദക്കാരുമാണ് എന്ന കാര്യവും ഡോക്ടർമാർ മറന്നു കൂടാ.
എന്നാൽ, ബോധവത്കരണം കൊണ്ടോ പൊതുജനങ്ങളുടെ മനസാക്ഷിക്ക് അപ്പീലു കൊടുത്തതു കൊണ്ടോ ഇതവസാനിക്കില്ല.
വേണ്ടത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്.
1. നിയമനിർമ്മാണം അഥവാ legislation. അതായത് ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമം, നമ്മുടെ കേരളത്തിലെ (Hospital Protection Act 14 Kerala Gazette Vol. 57 No. 1559: 2012) പോലെ രാജ്യത്താകെ ജാമ്യമില്ലാ കുറ്റമാക്കുക.
ശിക്ഷാ നടപടി കർശനമാവുമ്പോൾ ആക്രമിക്കാനുള്ള ഉത്സാഹം താനെ കുറയും. കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലെന്നു പറയുന്നതു പോലെയാണിത്. മാത്രമല്ല, കുറ്റക്കാരെ വിട്ടു കളയാൻ നടക്കാറുള്ള രാഷ്ട്രീയ സമ്മർദം നിഷ്ഫലമാവുന്ന രീതിയിൽ വേണം ഇതു നടപ്പാക്കാൻ.
2. അത്യാഹിത വിഭാഗത്തിലും തീവ പരിചരണ വിഭാഗത്തിലും ആവശ്യത്തിന് എക്സ്‌പീരിയൻന്സുള്ള സ്റ്റാഫും, ജൂനിയേഴ്സിനിടൊപ്പം സീനിയർ ഡോക്ടർമാരും സെക്യൂരിരിട്ടിയും ലഭ്യമാക്കണം. സ്ഥിരം നാട്ടിൽ കാണാറുള്ളതു പോലെ പാവം പിടിച്ച കുറെ ജൂനിയർ ഡോക്ടർമാരുടെ തലയിൽ കെട്ടി വെയ്‌ക്കേണ്ടതല്ല ആതുരസേവനം.
3. രോഗങ്ങളെ മരുന്നും ഓപ്പറേഷനും കൊണ്ടു ചികിത്സിക്കാൻ മാത്രമല്ല, രോഗിയോടും ബന്ധുക്കളോടും മാന്യമായി ആശയവിനിമയം ചെയ്യാനും ആത്മാർഥമായി അവരെ ആശ്വസിപ്പിക്കാനും ഉള്ള ഔദ്യോഗികമായ പരിശീലനം (communication skills) മെഡിക്കൽ കോളേജിൽ മറ്റേതു വിഷയത്തേക്കാളും നിർബന്ധമാക്കുക.
3 Suggestions to prevent an attack on hospitals and doctors