Posted By
ലേഖകൻ: Dr Rajeev Jayadevan, Gasteroenterologist, Sunrise Hospital and IMA Kochi, President
പ്ലാസ്റ്റിക് എന്ന് കേൾക്കുമ്പോഴേ മരിച്ച് തുടങ്ങിയ പ്രകൃതിയെയാണ് ഓർമ്മ വരിക. ഉപയോഗം കുറയ്ക്കാൻ നാം പലപ്പോഴും നിർബന്ധിതരാവുകയും, താൽപര്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തതിനാൽ പ്ലാസ്റ്റിക് ഇപ്പോഴും സജീവമാണ്.
പലപ്പോഴും പ്ലാസ്റ്റിക് മണ്ണിലേക്കെത്തുന്നതിനേക്കാൾ അപകടകരം അവ കത്തിക്കുന്നതാണ്. മണ്ണിലെത്തുന്ന പ്ലാസ്റ്റിക ദീർഘകാലത്തിന് ശേഷമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെങ്കിൽ, പുകയായ് അന്തരീക്ഷത്തിൽ കലരുന്ന പ്ലാസ്റ്റിക് അതിനേക്കാൾ വേഗത്തിൽ നമ്മെ ബാധിക്കുന്നു. ചപ്പുചവറുകളോടൊപ്പം പ്ലാസ്റ്റിക് ബാഗുകളും, മറ്റു പ്ലാസ്റ്റിക് വസ്തുക്കളും റബറും ജനവാസമുള്ള പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നത് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പതിവാണ്. കേരളാ ഹൈക്കോടതി 2016-ൽ ഇതിനെ നിരോധിച്ചതാണെങ്കിലും ഇന്നും ഇതു ചെയ്യുന്നവർ ധാരാളം.
പ്ലാസ്റ്റിക്കുകൾ കത്തുമ്പോൾ വിഷവാതകങ്ങൾ ഉണ്ടാവുകയും അവ പരിസ്ഥിതിയെയും മനുഷ്യശരീരത്തെയും കേടു വരുത്തുകയും ചെയ്യുന്നു. പരിസരവാസികളിൽ കണ്ണ് നീറൽ, അലർജി, ചുമ, ശ്വാസം മുട്ട് മുതൽ കാൻസർ വരെ ഇത് മൂലം ഉണ്ടാവാം എന്നോർക്കണം. പിവിസി നിർമിതമായ പൈപ്പുകൾ, കുപ്പികൾ, വയറുകൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ മുതലായവയാണ് ഏറ്റവും കൂടുതൽ വിഷവാതകങ്ങൾ പുറപ്പെടുവിക്കുന്നത്. പ്ലാസ്റ്റിക്കുകൾ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണ്. അതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അവ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. വിട്ടിൽ ബാക്കി വരുന്ന പ്ലാസ്റ്റിക് മാലിന്യം ഒരു ചാക്കിൽ സംഭരിച്ച ശേഷം അത് ചിട്ടയായി ശേഖരിച്ചു കൊണ്ട് പോയി പൊടിച്ച് ചെറുകണങ്ങളാക്കി റീസൈക്കിൾ ചെയ്താൽ റോഡ് ടാർ ചെയ്യാനും മറ്റുപകരണങ്ങൾ നിർമ്മിക്കാനും സാധിക്കുന്നു. അങ്ങന ആരോഗ്യത്തിനും, പരിസ്ഥിതിക്കും കേടു വരാതെ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാം.
റെസിഡന്റ്‌സ് അസോസിയേഷനുകൾ മുൻകൈയെടുത്ത് അതാത് സ്ഥലങ്ങളിലെ പ്ലാസ്റ്റിക് ശേഖരണം ശാസ്ത്രിയമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു വേണം ഇത് നടത്താൻ. ഓർക്കുക, ഒരുപ്പാസ്റ്റിക് ബാഗ് കത്തിക്കുമ്പോൾ പോലും നാം ശ്വസിക്കുന്ന വിഷവാതകം ശ്വാസകോശത്തിന് ഹാനികരമാണ്. രോഗം വന്നിട്ടു ചികിത്സിക്കാൻ ശ്രമിക്കുന്നതിലും നല്ലത് രോഗംവരാതെ നോക്കുക തന്നെയാണ്.
Burning of plastic waste has been a huge challenge as it produces harmful gases