Posted By
ലേഖകൻ :Dr Arun B Nair, Assistant Professor in Psychiatry, Medical College, Trivandrum
സമീപകാലത്തായി ഒട്ടേറേപേർ ചേർന്ന് ഒരു സ്ത്രീയെ ബലാൽസംഗംചെയ്ത് ജീവൻ തന്നെ ഇല്ലാതാക്കുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിർഭയ സംഭവമെന്നും ദിശ സംഭവമെന്നും പല പേരുകളിൽ പല സ്ഥലങ്ങളിൽ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് പുരുഷൻമാർ കൂട്ടബലാൽസംഗത്തിനു മുതിരുന്നത്? എത്തരം സവിശേഷതകളുള്ള പുരുഷൻമാരാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കുന്നത്?
കൂട്ടബലാൽസംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ഒരു സംഘടിതമായ പൊടുന്നനെയുണ്ടാകുന്ന എടുത്തുചാട്ട സ്വഭാവത്തിന്റെ പ്രതിഫലനമാണ് എന്ന് വിലയിരുത്താം. ഇതിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിർണായക പങ്ക് വഹിക്കുന്നത്. ഒന്ന്, ഒരു സ്ത്രീയുടെ മേൽ അധീശത്വം സ്ഥാപിക്കാനുള്ള പുരുഷന്റെ വ്യഗ്രത. രണ്ട്, മനസ്സിൽ അടിച്ചമർത്തി വച്ചുകൊണ്ടിരുന്ന ദേഷ്യവും അക്രമവാസനയും പ്രതിഫലിപ്പിക്കാനുള്ള പരിശ്രമം. മൂന്ന്, അസംതൃപ്തമായ ലൈംഗിക ചോദനകളുടെ ബഹിർസ്ഫുരണം. പലപ്പോഴും ക്രൂരമായ ബലാൽസംഗ ശ്രമങ്ങളിലൊക്കെ ഈ മൂന്ന് ഘടകങ്ങളും ഏറിയും കുറഞ്ഞും പ്രകടമാകാറുണ്ട്.
പരമ്പരാഗതമായി നമ്മുടെ നാട്ടിൽ സ്ത്രീ പുരുഷന് വിധേയപ്പെട്ട് ജീവിക്കേണ്ടതാണ് എന്ന ചിന്ത നിലവിലുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീയുടെ മേൽ അധികാരം സ്ഥാപിക്കാനുള്ള അവകാശം എല്ലാ അർത്ഥത്തിലും പുരുഷന് ഉണ്ട് എന്നും കരുതപ്പെട്ടുവരുന്നു. സ്വന്തം ശരീരത്തിനുമേൽ സ്ത്രീക്ക് അവകാശമില്ല എന്നും, ഒരു പുരുഷൻ ലൈംഗികവേഴ്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞാൽ വഴങ്ങിക്കൊടുക്കുകയാണ് സ്ത്രീ ചെയ്യേണ്ടതെന്നും ഉള്ള ചിന്തയാണ് വർഷങ്ങളായി നമ്മുടെ നാട്ടിൽ നിലനിന്ന് വരുന്നത്. എതിർപ്പ് രേഖപ്പെടുത്താനുള്ള അവകാശം സ്ത്രീക്കില്ല അഥവാ സാധ്യമല്ല എന്ന് പറയാനുള്ള സ്വഭാവദൃഢത സ്ത്രീകൾ പ്രദർശിപ്പിക്കാൻ പാടില്ല എന്നും ഈ ചിന്ത അടിവരയിടുന്നു. ചെറുപ്രായം തൊട്ട് തന്നെ ഇത്തരമൊരു ചിന്ത പുരുഷൻമാരിൽ നിന്നും മാത്രമല്ല സ്ത്രീകളിൽ നിന്നും വിനിമയം ചെയ്യപ്പെട്ടുവരുന്ന ഒരു സാംസ്‌കാരിക പശ്ചാത്തലം നമ്മുടെ നാട്ടിൽ ചില പ്രദേശത്തെങ്കിലും വ്യാപകമാണ്.
ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കണമെങ്കിൽ ആ വ്യക്തിയുടെ സമ്മതം ആവശ്യമായിട്ടുണ്ട് എന്ന യാഥാർത്ഥ്യബോധം ബലാൽസംഗം ചെയ്യുന്ന പുരുഷൻമാരിലും കാണാനില്ല. ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീയും പുരുഷനും ആഹ്ലാദാനുഭൂതികളിലൂടെ കടന്ന് പോകുന്ന ഒരു പ്രവർത്തനമാണ് ലൈംഗികബന്ധം അഥവാ രതി എന്ന ബോധം ഇല്ലാത്ത പുരുഷൻമാരാണ് പലപ്പോഴും ബലപ്രയോഗം നടത്തി ഒരു സ്ത്രീയെ കീഴ്‌പെടുത്തി ലൈംഗികവേഴ്ച്ചയ്ക്ക് വിധേയയാക്കുന്നത്. സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്, സ്വന്തം ശരീരത്തിന് മേൽ അവൾക്ക് അവകാശമുണ്ട്, ലൈംഗികബന്ധം പുലർത്താനുള്ള ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്നീ വസ്തുതകൾ അംഗീകരിക്കാൻ കഴിയാതെ പോകുന്ന പുരുഷൻമാരാണ് പലപ്പോഴും ഇത്തരം കുൽസിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ത്രീ പുരുഷന് വിധേയയാകേണ്ടവളാണ് എന്ന തെറ്റായ ബോധം തന്നെയാണ് ഇത്തരം പുരുഷൻമാരെ നയിക്കുന്ന ചിന്താഗതി.
ഏത് തരം സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തിന് തിരഞ്ഞെടുക്കുന്നത്?
ഇതിന്റെ മറ്റൊരു വശം തന്നെയാണ് ഏത് തരം സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തിന് ഇവർ തിരഞ്ഞെടുക്കുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. പലപ്പോഴും രാത്രിസമയത്ത് സഞ്ചരിക്കുകയോ, ജോലി ചെയ്ത് ജീവിക്കുകയോ, വസ്ത്രധാരണത്തിൽ സ്വതന്ത്രമായ രീതികൾ വച്ചുപുലർത്തുകയോ ചെയ്യുന്ന സ്ത്രീകളെയാണ് ഇത്തരക്കാർ ലക്ഷ്യംവയ്ക്കുന്നത്. രാത്രിയിൽ ഇറങ്ങി നടക്കുന്ന സ്ത്രീ അധാർമ്മിക ചിന്താഗതിയുള്ള വ്യക്തിയാണ് എന്ന മുൻവിധി ഇവരിൽ പൊതുവെ കാണപ്പെടാറുണ്ട്. പാശ്ചാത്യരാജ്യങ്ങളിലുള്ള വസ്ത്രധാരണരീതി അവലംബിക്കുന്ന ഒരു സ്ത്രീ ലൈംഗിക അസംതൃപ്തി അനുഭവിക്കുന്നയാളാണ്, അവൾ ആരെങ്കിലുമായി ലൈംഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു എന്ന ധാരണയും ഇത്തരം പുരുഷൻമാർ വച്ചുപുലർത്താറുണ്ട്. പുരുഷൻമാരുടേതിന് സമാനമായ വസ്ത്രധാരണ രീതിയും മട്ടും ഭാവവുമൊക്കെയായി നടക്കുന്ന സ്ത്രീകളും ഇത്തരത്തിൽ ലൈംഗിക അസംതൃപ്തി അനുഭവിക്കുന്നവരാണ് എന്ന മുൻവിധി ഇത്തരം പുരുഷൻമാരിൽ ശക്തമായിത്തന്നെ നിലകൊള്ളുന്നു.
തന്റെ പുരുഷ സുഹൃത്തുമായി അല്ലെങ്കിൽ കാമുകനുമായി പരസ്യമായി സഞ്ചരിക്കുന്ന സ്ത്രീകളാണ് ഇത്തരം ക്രൂരതയ്ക്ക് വിധേയരാകുന്ന മറ്റൊരു വിഭാഗം. ഇവിടെ കാമുകനോടൊപ്പം വളരെ സ്വതന്ത്രമായി ഇടപഴകിക്കൊണ്ട് പോകുന്ന ഒരു സ്ത്രീ ഏതൊരു പുരുഷനും വിധേയ ആയിക്കൊടുക്കേണ്ടവളാണ് എന്ന ധാരണ ബലാൽസംഗത്തിനു നേതൃത്വം നൽകുന്നവരിൽ കാണാം. കൂട്ടബലാൽസംഗകേസുകളിൽ പ്രതികളായവരിൽ ചിലർ തങ്ങൾ ബലാൽസംഗം ചെയ്ത പെൺകുട്ടി മറ്റൊരു പുരുഷനുമായി ഇഴുകിച്ചേർന്ന് നടക്കുകയായിരുന്നു, അതുകൊണ്ട് അവളെ ബലാൽസംഗംചെയ്തതിൽ എന്താണ് തെറ്റ് എന്ന ചോദ്യം ഉന്നയിക്കുന്നത് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരു സ്ത്രീക്ക് എല്ലാ പുരുഷൻമാരോടും അഭിനിവേശം തോന്നണമെന്നില്ല, അഥവാ ഏതെങ്കിലും ഒരു പുരുഷനോട് അടുപ്പം പുലർത്താനുള്ള അവകാശം അവൾക്കുണ്ട് എന്ന അടിസ്ഥാന ബോധം പോലും ഇല്ലാത്ത വ്യക്തികളാണ് ബലാൽസംഗത്തിന് പുറപ്പെടുന്നത് എന്നത് വ്യക്തമാണ്. സ്വതന്ത്രമായ രീതിയിൽ സ്വന്തം കാമുകനോട് ഇടപെട്ട് ജീവിക്കുന്ന ഒരു സ്ത്രീ എല്ലാ പുരുഷൻമാർക്കും വിധേയയായി പോകേണ്ടവളാണ്. കാരണം പരസ്യമായി തന്റെ ലൈംഗിക അഭിനിവേശമോ പ്രണയമോ പ്രകടിപ്പിക്കുന്ന ഒരു സ്ത്രീ 'പിശകാണ്' എന്ന ധാരണയാണ് ഇവിടെ പ്രകടമായിക്കൊണ്ടിരിക്കുന്നത്.
മാനസികപ്രശ്‌നങ്ങൾ
മനസ്സിൽ കുമിഞ്ഞുകൂടിയിരിക്കുന്ന അടിച്ചമർത്തപ്പെട്ട അക്രമവാസനയും ദേഷ്യവും ഇത്തരം ബലാൽസംഗ കേസുകളിൽ പങ്കാളികളാകുന്ന വ്യക്തികളുടെ മറ്റൊരു സവിശേഷത. വളരെ ക്രൂരമായ ശാരീരികമാനസിക ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായിട്ടുള്ളവരാകാൻ സാധ്യതയുണ്ട് ബലാൽസംഗങ്ങൾക്ക് മുൻകയ്യെടുക്കുന്ന പലരും. ചെറുപ്രായത്തിൽ തന്നെ കഠിനമായ ശാരീരിക ശിക്ഷകളിലൂടെ കടന്നുപോയിട്ടുള്ള ചില വ്യക്തികൾക്ക് മറ്റൊരു വ്യക്തിയുടെ വേദനകൾ മനസ്സിലാക്കാനുള്ള കഴിവ് അഥവാ അനുതാപം നഷ്ടപ്പെട്ട് പോയിരിക്കാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തനിക്ക് ലഭിച്ച ഈ വേദന മറ്റുള്ളവരും അർഹിക്കുന്നുണ്ട് എന്ന ഉപബോധമനസ്സിലെ ചിന്തയാണ് ചിലപ്പോഴെങ്കിലും ഇത്തരം ബലാൽസംഗകൃത്യങ്ങളെ പരമാവധി ക്രൂരസ്വഭാവത്തിലേയ്ക്ക് നയിക്കുന്നത്. പണ്ട് തനിക്ക് ലഭിച്ച കഠിനമായ ശിക്ഷകളുടെ തീവ്രത മറ്റുള്ളവരും അനുഭവിച്ചറിയണം, അതിനുള്ള അർഹത തനിക്കുണ്ട് എന്ന ബോധമാണ് ഇവരെ ഭരിച്ചുകൊണ്ടിരിക്കുന്ന പ്രധാന വികാരം. ഇത്തരക്കാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ആ പെൺകുട്ടിയെ പരമാവധി വേദനിപ്പിക്കാനും അതുകണ്ട് ആഹ്ലാദം അനുഭവിക്കാനും സാധ്യതയുള്ള ഒരു വ്യക്തികളാണ്.
ഇര വേട്ടക്കാരനായി മാറുന്ന ഒരു പ്രതിഭാസം കൂടിയാണ് ബലാൽസംഗംപോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ. കുട്ടിക്കാലത്ത് അഥവാ ചെറുപ്രായത്തിൽ ലൈംഗിക ചൂഷണത്തിന് വിധേയരായ ചിലർ മറ്റുള്ളവരെ പിൽക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തിൽ തന്നെ അൽപ്പം ആഹ്ലാദം ലഭിക്കുന്ന ലൈംഗിക ചൂഷണ അനുഭവത്തിലൂടെ കടന്നുപോയ വ്യക്തികൾ, ഇത്തരത്തിലുള്ള ആഹ്ലാദാനുഭൂതികൾ മറ്റുള്ളവർക്കും ഇഷ്ടമാണ് എന്ന് കരുതി താൽപര്യമില്ലാത്ത വ്യക്തികളെ ലൈംഗികബന്ധത്തിന് സമീപിക്കുകയും അവർ എതിർക്കുമ്പോൾ കായികബലം ഉപയോഗിച്ച് അവരെ കീഴ്‌പെടുത്താൻശ്രമിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്.
മനുഷ്യത്വപരമായ പരിഗണനകൾ വച്ച് നോക്കുമ്പോൾ വളരെ ദയനീയമായൊരു അവസ്ഥ തന്നെയാണിത്. കാരണം, ഇവർ ഒരേ സമയം ഇരകളും വേട്ടക്കാരുമാണ്. അവർക്കുണ്ടായ ലൈംഗിക ചൂഷണ സമയത്ത് നീതി നിഷേധിക്കപ്പെടുകയും അത് അവരുടെ വ്യക്തിത്വത്തേയും ലൈംഗിക അഭിവിന്യാസത്തേയും സ്വാധീനിക്കുകയും, പിൽക്കാലത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രധാനപ്പെട്ട പ്രചോദനമായി മാറുകയും ചെയ്യുന്നു. ഇത്തരക്കാർ ലൈംഗിക കുറ്റകൃത്യം ചെയ്തതിന് നിയമനടപടികൾക്ക് വിധേയരാകുമ്പോൾ എപ്പോഴും തങ്ങൾ മാത്രം ഇരയാക്കപ്പെടുകയാണ് എന്ന വാദം ഉയർത്തുന്നത് കണ്ടുവരുന്ന കാര്യമാണ്. ചെറുപ്പത്തിൽ തങ്ങൾക്ക് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നപ്പോൾ തങ്ങളെ രക്ഷിക്കാൻ ആരുമുണ്ടായില്ല ഇന്നിപ്പോൾ അതേ പ്രവർത്തി തങ്ങൾ ചെയ്യുമ്പോൾ നിയമം തുറുങ്കിലടക്കാൻ ശ്രമിക്കുന്നു. ഇത് അനീതിയാണ് എന്ന് അവർ ഉറച്ച് വിശ്വസിക്കുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.
അസംതൃപ്ത ലൈംഗികജീവിതം
അസംതൃപ്ത ലൈംഗികജീവിതമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകുന്ന മറ്റൊരു ഘടകം. ഒരുപക്ഷേ തന്റെ ലൈംഗികാഭിരുചിക്ക് അനുയോജ്യമായ സഹകരണം തരുന്ന ഒരു ഇണയുടെ അഭാവം ഇത്തരക്കാരെ ലൈംഗിക കുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ചേക്കാം. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ കൊണ്ട് വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുന്ന ചില വ്യക്തികളെങ്കിലും അവരുടെ ലൈംഗിക അസംതൃപ്തി ലൈംഗിക കുറ്റകൃത്യങ്ങളിലൂടെ തീർക്കുന്നതായി കാണാവുന്നതാണ്. വ്യത്യസ്തമായ ലൈംഗികരീതികൾ പരീക്ഷിക്കാൻ താൽപര്യമുള്ള ചില പുരുഷൻമാർക്ക് അതിനോട് സഹകരിക്കാൻ അവരുടെ ലൈംഗിക പങ്കാളികൾ തയ്യാറാകാതെ വരുമ്പോൾ ബലപ്രയോഗം വഴി അവരെ ലൈംഗികമായി കീഴ്‌പ്പെടുത്താനും പ്രകൃതിവിരുദ്ധ രീതികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെറ്റായ ചില ലൈംഗിക രീതികൾ നിർബന്ധപൂർവ്വം അവരെ ചെയ്യിപ്പിക്കാനും ഇവർ ശ്രമിച്ചേക്കാം. സ്വന്തം ജീവിതപങ്കാളി ഇത്തരം കാര്യങ്ങൾക്ക് തയ്യാറാകാതെ വരുമ്പോൾ, പുറത്തുള്ള മറ്റ് ചിലരുടെമേൽ അത്തരം കാര്യങ്ങൾചെയ്യാൻ ഇവർ ശ്രമിക്കുന്നതുമാണ്.
സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം
ലഹരി വസ്തുക്കളുടേയും ഇന്റർനെറ്റിന്റേയും സ്വാധീനം , ജൻമനാ തന്നെ തലച്ചോറിലെ ചില വൈകല്യങ്ങൾ, ജനിതകമായ ഘടകങ്ങളുമൊക്കെ ഇത്തരം ലൈംഗിക കുറ്റകൃത്യം ചെയ്യുന്ന വ്യക്തികളിൽ കാണപ്പെടുന്ന വിലയിരുത്തപ്പെടേണ്ട സവിശേഷതകൾ തന്നെയാണ്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം(Antisocial personality disorder) എന്ന മാനസികാരോഗ്യ പ്രശ്‌നമുള്ളവർ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായി കണ്ടുവരുന്നു. ഇത്തരക്കാർ ചെറുപ്രായം മുതൽക്ക് തന്നെ അമിത ദേഷ്യം, അനുസരണക്കേട്, നിഷേധഭാവം എന്നിവ പ്രകടിപ്പിക്കുന്നകുട്ടികളായിരിക്കും. മുതിർന്ന് വരുന്ന മുറയ്ക്ക് നിരന്തരമായി മോഷണം, കളവ് പറയുക, സ്‌കൂളിൽ പോകാതെ കറങ്ങി നടക്കുക, മൃഗങ്ങളേയും മറ്റ് കുട്ടികളേയും ക്രൂരമായി ഉപദ്രവിക്കുക എന്നീ രീതികളൊക്കെ ഇവർ പ്രദർശിപ്പിച്ചുവന്നേക്കാം. പ്രായം കൂടുന്നതിന് അനുസരിച്ച് സമാന സ്വഭാവമുള്ള സുഹൃത്തുക്കളെ ഇവർ കൂടെ കൂട്ടുകയും ഒരു സംഘമായി ചേർന്ന് സംഘടിത കുറ്റകൃത്യങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കുകയും ചെയ്യും.
ഇവർ ചെയ്യുന്ന സംഘടിത കുറ്റകൃത്യങ്ങൾ അനവധിയുണ്ട്, അതിൽ ഒന്നാണ് സംഘം ചേർന്നുള്ള ബലാൽസംഗംപോലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ. സാമൂഹ്യവിരുദ്ധ വ്യക്തിത്വമുള്ളവരുടെ തലച്ചോറിൽ ധർപ്പണ നാഡീവ്യൂഹങ്ങൾ എന്ന നാഡീകോശങ്ങൾ പ്രവർത്തനക്ഷമമല്ല എന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു വ്യക്തിയുടെ വൈകാരിക അവസ്ഥ മനസ്സിലാക്കി അയാളുടെ സ്ഥാനത്ത് സ്വയം സങ്കൽപ്പിച്ച് അതിനനുസൃതമായി പ്രവർത്തിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന അനുതാപം എന്ന ഗുണം ധർപ്പണ നാഡീവ്യൂഹങ്ങളാണ് നിയന്ത്രിക്കുന്നത്. ജൻമനാ തന്നെ ധർപ്പണ നാഡീവ്യൂഹ വ്യവസ്ഥിതി ദുർബലമായവർക്ക് സ്വാഭാവികമായും മറ്റുള്ളവരുടെ വൈകാരികാവസ്ഥ മനസ്സിലാക്കാനും അവരുമായി അനുതാപം സാധ്യമാക്കാനും കഴിയാറില്ല. അവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർക്ക് വേദനയോ വിഷമതകളോ ഉണ്ടാകാറില്ല. അവരെല്ലാം തനിക്ക് തല്ലിപ്പൊട്ടിക്കാനുള്ള കളിപ്പാട്ടങ്ങളാണ് എന്ന് ധരിക്കുകയും ചെയ്യും. സ്വാഭാവികമായും ഈ വൈകല്യമുള്ളവർ വളരെ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയേറെയാണ്.
പാരമ്പര്യമാണ് ഇത്തരക്കാരിൽ കണ്ടുവരുന്ന മറ്റൊരു ഘടകം. നമ്മുടെ പല സ്വഭാവങ്ങളും ചെറിയ തോതിലെങ്കിലും ജീനിലൂടെ മുൻ തലമുറയിൽ നിന്ന് നമുക്ക് ലഭിക്കുന്നവയാണ്. കഠിനമായ ലൈംഗിക കുറ്റകൃത്യവാസനയുള്ള അച്ഛന്റെ മകനിലേയ്ക്ക് ജീനുകൾ വഴി ഈ പെരുമാറ്റം പകർന്ന് കിട്ടാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ അനുകൂലമായൊരു ജീവിത സാഹചര്യമാണ് ലഭിക്കുന്നതെങ്കിൽ സ്വാഭാവികമായും അത്തരം കുട്ടികൾ ഭാവിയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഇതോടൊപ്പം എടുത്ത് പറയേണ്ട രണ്ട് ഘടകങ്ങളാണ് ഇന്റർനെറ്റിന്റേയും ലഹരിവസ്തുക്കളുടേയും സ്വാധീനം.
ഇന്റർനെറ്റിന്റേയും ലഹരിവസ്തുക്കളുടേയും സ്വാധീനം
ഇന്റർനെറ്റ് വന്നതോടെ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന രണ്ട് മാറ്റങ്ങൾ ഒന്ന്, ഏത് വിജ്ഞാനശകലവും ലോകത്തിന്റെ ഏത് കോണിലിരുന്നും ഏത് വ്യക്തിക്കും സ്വായത്തമാക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നുവെന്നതും, രണ്ട് വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന ലൈംഗിക വൈകൃതരംഗങ്ങൾ നേരിട്ട് കാണുവാൻ ഇന്റർനെറ്റ് അവസരം ഒരുക്കിത്തരുന്നു എന്നതുമാണ്. ആദ്യത്തേത് വിജ്ഞാനം സാർവ്വത്രികമാക്കാനും എല്ലാ വ്യക്തികൾക്കും എല്ലാ വിഷയങ്ങളേക്കുറിച്ചും അറിയാനുള്ള അവസരം ഒരുക്കി കൊടുക്കുന്നുവെങ്കിൽ രണ്ടാമത് പറഞ്ഞ ഘടകം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വളംവയ്ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമായി മാറുന്നു. ശരാശരി 12 വയസ്സ് കഴിഞ്ഞ ശേഷമാണ് ഒരു മനുഷ്യനിൽ ഗുണദോഷ യുക്തിവിചാരം(Critical thinking) എന്ന കഴിവ് വികസിക്കുന്നത്. എന്നാൽ നമ്മുടെ തലച്ചോറിന്റെ ആത്മനിയന്ത്രണത്തിന്റെ കേന്ദ്രമായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് (Prefrontal cortex) എന്ന തലച്ചോറിന്റെ മുൻഭാഗം പൂർണമായും വികസിക്കുന്നത് ഏകദേശം 23 വയസ്സാകുമ്പോഴാണ്. മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്ന മസ്തിഷ്‌ക ഭാഗം ഈ പ്രീഫ്രോണ്ടൽ കോർട്ടെക്‌സാണ്. ഇത് പൂർണമായി വികാസം പ്രാപിച്ച ശേഷം നാമെടുക്കുന്ന തീരുമാനങ്ങൾ കൂടുതൽ യുക്തിസഹമായ തീരുമാനങ്ങളാകാൻ സാധ്യതയുണ്ട്. എന്നാൽ ഈ ഭാഗം പൂർണമായി വികസിക്കുന്നതിന് മുൻപുള്ള പ്രായത്തിൽ നാമെടുക്കുന്ന തീരുമാനങ്ങൾ അതിവൈകാരികവും അപക്വവുമാകാനുള്ള സാധ്യതയുണ്ട്. 12 വയസ്സിൽ താഴെയുള്ള പ്രായത്തിലാണെങ്കിൽ കൺമുന്നിൽ കാണുന്ന രംഗങ്ങൾ അതേപോലെ ആസ്വദിക്കാനും സ്വാംശീകരിക്കാനും അനുകരിക്കാനുമുള്ള പ്രവണത വ്യക്തികളിലുണ്ടാകാൻ സാധ്യതയുണ്ട്. ലൈംഗികസ്വഭാവമുള്ള രംഗങ്ങൾ 12 വയസ്സിന് മുൻപ് തന്നെ കണ്ടുതുടങ്ങുന്ന വ്യക്തികൾ അത് മറ്റുള്ളവരുടെ മേൽ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ 11 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടി അയൽവീട്ടിൽ താമസിക്കുന്ന നാല് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ശേഷം ആ പെൺകുട്ടിയുടെ മൃതശരീരം വീടിനടുത്തുള്ളൊരു മരപ്പൊത്തിൽ ഒളിപ്പിച്ചു വച്ച സംഭവം ഉണ്ടായി. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന്റെ നാൾവഴികൾ പരിശോധിച്ചപ്പോഴാണ് ചില യാഥാർത്ഥ്യങ്ങൾ നമ്മുടെ മുൻപിൽ വെളിച്ചത്ത് വന്നത്. ഈ 11 വയസ്സുള്ള കുട്ടി അവന്റെ വീട്ടിൽ, അമ്മയും അച്ഛനും ലൈംഗിക സ്വഭാവമുള്ള രംഗങ്ങൾ നിരന്തരം രാത്രിയിൽ കാണുന്നത് കാണാനിടയാവുകയും പിന്നീട് എല്ലാ രാത്രികളിലും അച്ഛനമ്മമാർ അത്തരം രംഗങ്ങൾ കാണുന്നത് ഒളിച്ചിരുന്ന് ഈ കുട്ടി കാണാൻ തുടങ്ങുകയും, അതിലെ പല രംഗങ്ങളും അവനെ ആകർഷിക്കുകയും അത് പരീക്ഷിക്കാനുള്ള ത്വര അവനിൽ പ്രകടമാവുകയും ചെയ്തു. അവന്റെ പ്രായത്തിന് അനുയോജ്യമായ ഒരു പരീക്ഷണവസ്തുവായി ലഭിച്ചത് അയൽ വീട്ടിലെ കുട്ടിയെ ആയിരുന്നു. അവളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ അവൾ പ്രതിഷേധിക്കുകയും തുടർന്ന് ആ പെൺകുട്ടിയെ കൊലപ്പെടുത്തുകയുമാണ് ഉണ്ടായത്. ഇക്കാരണം കൊണ്ടുതന്നെ ചെറുപ്രായത്തിൽ മൊബൈൽ മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കുട്ടികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ ജാഗരൂകരാകേണ്ടതുണ്ട്. വളരെ ചെറുപ്രായത്തിൽ തന്നെ ലൈംഗികസ്വഭാവമുള്ള രംഗങ്ങൾ കുട്ടികൾ കാണാനിടയായാൽ അവർ അത് പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.
ലഹരിവസ്തുക്കളുടെ ഉപയോഗം വളരെ വ്യാപകമായിരിക്കുന്നതും ലൈംഗിക കുറ്റകൃത്യങ്ങൾ കൂടാനുള്ള കാരണമാണ്. മുൻകാലങ്ങളിൽ മദ്യപാനമോ പുകവലിശീലമോ മാത്രമായി ഒതുങ്ങിയിരുന്ന ലഹരി ഉപയോഗം ഇന്ന് കഞ്ചാവ്, ചിത്തഭ്രമജന്യ ലഹരിവസ്തുക്കളായ എൽഎസ്ഡി, എംഡിഎംഎ, കൊക്കെയ്ൻ, ഇൻജക്ഷൻ രൂപത്തിലുള്ള ബ്രൗൺഷുഗർ പോലെയുള്ള ലഹരിവസ്തുക്കൾ എന്നിവയും കടന്ന് പുതുതലമുറ ലഹരിവസ്തുക്കളിലേയ്ക്ക് എത്തിനിൽക്കുകയാണ്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൽ മന്ദീഭവിക്കാനുള്ള സാധ്യതയുണ്ട്. നമ്മുടെ ആത്മനിയന്തരണത്തിന്റെ കേന്ദ്രമായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിന്റെ പ്രവർത്തനം മന്ദീഭവിക്കുമ്പോൾ നമുക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും ഏതറ്റം വരെയും പോകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ പ്രദർശിപ്പിക്കുന്ന സ്ഥിതി സംജാതമാവുകയും ചെയ്യും. നിരന്തരമായി ലൈംഗിക രംഗങ്ങൾ ഇന്റർനെറ്റിലും മറ്റും കണ്ട ഒരു വ്യക്തി ലഹരിവസ്തുക്കൾ ഉപയോഗിക്കകൂടി ചെയ്താൽ അദ്ദേഹത്തിന്റെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന മൃഗതൃഷ്ണകൾ മറനീക്കി പുറത്തുവരികയും അവ മറ്റൊരു വ്യക്തിയുടെ മേൽ പരീക്ഷിക്കാനുള്ള വിമുഖത ഇല്ലാതാവുകയും ചെയ്യും. ഇത്തരക്കാർ എല്ലായ്‌പ്പോഴും ലഭ്യമായ അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഏതൊരു വ്യക്തിയേയും ലൈംഗികമായി ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ട്. ലഹരി ഉപയോഗം സംഘം ചേർന്നാകുമ്പോൾ സംഘടിതമായ കുറ്റകൃത്യങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യും. പലപ്പോഴും രാത്രിയിൽ അസമയയത്തും മറ്റും ലഹരിവസ്തുക്കൾ ഉപയോഗിച്ച് അതിന്റെ മായാവലയത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് സ്ത്രീകളെ കണ്ടാൽ അവരെ കീഴ്‌പ്പെടുത്താനുള്ള ചിന്ത പ്രകടമാവുകയും അത് സംഘടിത ബലാൽസംഗത്തിന് കാരണമാവുകയും ചെയ്യുന്നതായി കണ്ടുവരുന്നു.
പരിഹാരം കുട്ടികളിൽ നിന്ന് തുടങ്ങാം
എന്താണ് ഇത് മാറാനായി നമുക്ക് ചെയ്യാൻ സാധിക്കുക? അടിസ്ഥാനപരമായി സമൂഹത്തിലെ വ്യക്തികളുടെ മനോഭാവത്തിൽ മാറ്റം വരിക എന്നതാണ് ഇതിന്റെ ആത്യന്തികമായ പരിഹാരം. ഇതിനുള്ള പരിശ്രമങ്ങൾ ചെറുപ്രായത്തിൽ കുട്ടികള വളർത്തുമ്പോൾ വീടുകൾക്കുള്ളിൽ നിന്ന് തുടങ്ങേണ്ടതായിട്ടുണ്ട്. മറ്റൊരു വ്യക്തിയെ, അത് സ്ത്രീയായിക്കോട്ടെ പുരുഷനായിക്കോട്ടെ, ലിംഗഭേദമില്ലാതെ ബഹുമാനിക്കുവാനുള്ള പരിശീലനം കുട്ടികൾക്ക് നാം കൊടുക്കേണ്ടതായിട്ടുണ്ട്. മറ്റൊരു വ്യക്തി നമ്മളെപ്പോലെ വിചാര വികാരങ്ങളുള്ള ഒരു ജീവിയാണ് എന്നും ആ വ്യക്തിയുടെ വികാരങ്ങൾ പരിഗണിച്ചുവേണം അയാളുമായി ഇടപെടാൻ എന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേയ്ക്ക് വിനിമയം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീവിരുദ്ധമായ പരാമർശങ്ങളും നിലപാടുകളും നമ്മുടെ കുടുംബ പശ്ചാത്തലങ്ങളിൽ ഒഴിവാക്കേണ്ടതും, കുട്ടികളെ വളർത്തുമ്പോൾ പെൺകുട്ടിക്ക് നിരവധി നിയന്ത്രണങ്ങളും ആൺകുട്ടിക്ക് നിയന്ത്രണങ്ങൾ കുറവായിരിക്കുകയും, പെൺകുട്ടിയെ ഒരു ഭാരമാണ് എന്ന രീതിയിൽ കരുതുന്ന നിലപാടുകളും മറ്റും വീടുകളിൽ നിലവിലുണ്ട്. ഇത് മാറി ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുപോലെ പരിഗണിക്കുന്ന സ്ഥിതിവിശേഷം കുടുംബങ്ങളിൽ രൂപപ്പെട്ട് വരേണ്ടതുണ്ട്.
കൗമാരത്തിലേയ്ക്ക് കാലൂന്നുന്ന കുട്ടികളെ ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ചിന്തിക്കാൻ നാം പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ കാലശേഷം അടുത്ത തലമുറ നിങ്ങളെ എന്തിന്റെ പേരിൽ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന ചോദ്യം കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികളോട് ചോദിക്കേണ്ടതായിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആ വ്യക്തിയുടെ ജീവിതത്തിന്റെ തത്വചിന്ത. ആ തത്വചിന്തയിലേയ്ക്ക് എത്താൻ നാം സ്വീകരിക്കേണ്ട മാർഗ്ഗങ്ങളാണ് ജീവിതത്തിലെ മൂല്യങ്ങൾ. ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലത്രയും പരമാവധി ആളുകൾക്ക് പ്രയോജനമുള്ള വ്യക്തിയായി ജീവിക്കണം എന്നാണാഗ്രഹം എന്ന തത്വചിന്ത ഒരു വ്യക്തി നിശ്ചയിച്ചാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ആ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനം സ്വാഭാവികമായി ലഭിക്കുന്നു. അപ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ വ്രണപ്പെടുത്താതെ മറ്റുള്ളവരുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള ജീവിതരീതി കടന്നുവരുന്നു.
ഇത്തരത്തിൽ വ്യക്തമായൊരു തത്വചിന്ത ഇല്ലാത്ത വ്യക്തികളാണ് പലപ്പോഴും അക്രമവാസസനയിലേയ്ക്കും, ലഹരിലൈംഗിക അടിമത്തങ്ങളിലേയ്ക്കും, അവനവനെ ഉൻമൂലനം ചെയ്യുന്ന രീതിയിലേയ്ക്കുമൊക്കെ എത്തിച്ചേരുന്നത്. വിദ്യാലയങ്ങളിൽ ചിട്ടയായ ജീവിത നിപുണതാ വിദ്യാഭ്യാസം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജീവിത്തിലെ പുതുമയുള്ള സാഹചര്യങ്ങളും പ്രയാസമുള്ള സാഹചര്യങ്ങളും തരണം ചെയ്യാൻ ഒരു വ്യക്തി ആർജ്ജിക്കേണ്ട കഴിവുകളാണ് ജീവിത നിപുണതകൾ. പങ്കാളിത്ത സ്വഭാവമുള്ള പ്രവർത്തനാധിഷ്ഠിതമായ അനുഭവാത്മകമായ പരിശീലനങ്ങളിലൂടെ വേണം ജീവിത നിപുണതാ വിദ്യാഭ്യാസം സ്‌കൂളുകളിൽ നൽകാൻ. കേരളത്തിലും ഇതിനുള്ള പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. അത് എല്ലാ വിദ്യാലയങ്ങളിലും വ്യാപകമാകേണ്ടത് അടിയന്തിരപ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. മറ്റൊരു വ്യക്തിയെ ബഹുമാനിക്കാനും ആ വ്യക്തിയുടെ വികാരങ്ങൾ പരിഗണിച്ചുകൊണ്ട് മാത്രം ആ വ്യക്തിയോട് പെരുമാറാനുമുള്ള അറിവ് കുട്ടികൾക്ക് നൽകാം. ചെറുപ്രായത്തിൽ തന്നെ പെരുമാറ്റ പ്രശ്‌നങ്ങൾ പ്രദർശിപ്പിക്കുന്ന കുട്ടികളെ കൃത്യമായി ചികിത്സിച്ച് ആ ലക്ഷണങ്ങൾ ഭേദപ്പെടുത്താൻ ശ്രമിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തീർച്ചയായും ഇന്നത്തെ സ്ഥിതിവിശേഷം പരിഹരിക്കാൻ സഹായകമാകും
Inside the rapist's mind