Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഓരോ ദിവസം കഴിയുന്തോറും സമൂഹത്തിൽ ക്രൂരത വർധിച്ചുവരികയാണ്. മനുഷ്യന് മനുഷ്യനെ കൊല്ലാനും, പച്ചയ്ക്ക് കത്തിക്കാനും ഒട്ടും മടിയില്ലാതായിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിലർ ഒരു യുവതിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയും, മരണം ഉറപ്പിക്കാനായി പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്. തൊട്ടടുത്ത ദിവസം പീഡനക്കേസിൽ പരാതിപ്പെട്ട മറ്റൊരു പെൺകുട്ടിയും തീപ്പൊള്ളലേറ്റ് മരിച്ചു. എന്തുകൊണ്ടാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുന്നത്?
ക്രിമിനൽക്കേസുകളിൽ പ്രതികൾ ഇരയെ കത്തിക്കുന്നത് തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്, ചിലപ്പോൾ മരിച്ചയാളെ തിരിച്ചറിയാതിരിക്കാനും. വിരലടയാളം, തലമുടി, ഉമിനീര് തുടങ്ങി പ്രതിയിലേക്ക് പോലീസ് എത്തിച്ചേരാൻ സഹായകരമായ എല്ലാ വഴികളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന കത്തിക്കൽ പലപ്പോഴും ഉദ്ദേശിച്ച ലക്ഷ്യത്തിലയ്ക്ക് എത്താറില്ല. കാരണം അഗ്നിക്കിരയായാലും ശരീരത്തിൽ ചില തെളിവുകൾ ബാക്കിയുണ്ടാവും. കത്തിച്ചാലും കരിയാത്ത പല അടയാളങ്ങളും ഫോറൻസിക് വിദഗ്ധർക്ക് നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് കണ്ടെത്താനാകും.
കത്തിച്ച ശരീരത്തിൽ നിന്ന് ഇരയെ തിരിച്ചറിയുന്നത് എങ്ങനെ?
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കത്തിയെരിക്കപ്പെട്ട മൃതശരീരം ആരുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി അസ്ഥികൾ പരിശോധിക്കുകയും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുകയും വേണ്ടിവരും. എന്നാൽ അഗ്നിക്കിരയായ ശരീരത്തിനും അസ്ഥികൾക്കും രാസസ്വാഭാവത്തിലും ഘടനയിലും വലിയ മാറ്റം വന്നിരിക്കും. ഇത്തരമൊരു അവസ്ഥയിൽ തെളിവുകൾ (DNA profiling) ശേഖരിക്കുക എന്നത് ശ്രമകരമാണ്. അസ്ഥികൾ ഉയർന്ന താപനിലയിലൂടെ കടന്നുപോയതിനാൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കും. അതിനാൽത്തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് അസ്ഥി കത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം തെളിവ് സംബന്ധിച്ച ചർച്ചകൾ മുന്നോട്ട് പോകേണ്ടത്. കത്തുന്ന സമയത്ത് അസ്ഥികളുടെ നിറം, ഭാരം, രൂപം, ഡിഎൻഎ എന്നിവയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കപ്പെടണമെന്ന് സാരം.
ഇത്തരം കേസുകളിൽ ഭൂരിഭാഗം സ്ത്രീകളും കൊല്ലപ്പെടുന്നത് ലൈംഗികാതിക്രമത്തിന്റെ ഭാഗമായാണ്. മരണപ്പെടുന്നതിന് മുൻപ് വളരെ മൃഗീയമായ രീതിയിൽ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. കൊലപാതകത്തിന് ശേഷവും പീഡിപ്പിക്കപ്പെടുന്നു എന്നതാണ് ഇവിടെ ഏറ്റവും ഭയാനകം. ഇനി ഒരു സംഭവകഥ പറയാം. ഒരു കെട്ടിടത്തിന് പിന്നിൽ തീപിടുത്തമുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് അഗ്നിശമനസേന സ്ഥലത്തെത്തുന്നത്. എന്നാൽ കത്തിയെരിയുന്നത് ഒരു മനുഷ്യശരീരമാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ആളുകൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ഭൂരിഭാഗവും കത്തിയ ശരീരം ഒരു സ്ത്രീയുടേതാണെന്ന നിഗമനത്തിലെത്താനായി. വളരെ മോശമായ രീതിയിൽ പൊള്ളലേറ്റിരുന്നുന്ന ആ ശരീരം പരിശോധിച്ചപ്പോൾ ലഭ്യമായ ഏക വിവരം വലിയ ഉയരമോ തൂക്കമോ ഇല്ലാത്ത ഒരാളുടേതാണ് ശരീരം എന്നതായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ തലക്കേറ്റ കടുത്ത ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. പക്ഷേ ക്രൂരതയുടെ അങ്ങേത്തലം എന്ന് പറയാം, മരിച്ചിട്ടു പോലും അക്രമി ആ സ്ത്രീയെ വെറുതെ വിട്ടിരുന്നില്ല. അവരുടെ യോനീനാളത്തിൽ ആവുന്നടത്തോളം പരിക്കേൽപ്പിച്ചിരുന്നു. ആ സ്ത്രീയെ ചുട്ടു തള്ളിയെങ്കിലും യോനിയിൽ നിന്ന് ശുക്ലത്തിന്റെ സാന്നിധ്യം കണ്ടെത്താനായി. കിട്ടിയ തെളിവുകൾ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിശകലനം ചെയ്ത് നോക്കി. തുടർന്ന് സംശയമുള്ള ആളുകളെ നിരീക്ഷിക്കുകയും ഡിഎൻഎയുമായി പൊരുത്തപ്പെട്ട വ്യക്തിയാണ് കൃത്യം ചെയ്തതെന്ന് മനസ്സിലാക്കുകയും ചെയ്തു.
ഒരു ശരീരം കത്തിക്കുന്നത് സാധാരണയായി തെളിവുകൾ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആയിരിക്കും. ശരീരം കത്തിയാലും ഡിഎൻഎ കണ്ടെത്താനായി നിരവധി മാർഗ്ഗങ്ങളുണ്ട്. എന്നാൽ പെട്രോൾ പോലുള്ള കത്താൻ സഹായിക്കുന്ന എന്തെങ്കിലും ഉപയോഗിച്ചാണ് കൃത്യം നടത്തുന്നതെങ്കിൽ ഉപരിതലങ്ങളിൽ നിന്നുമുള്ള തെളിവുകൾ ശേഖരിക്കുക ബുദ്ധിമുട്ടേറിയതാണ്. എന്നാൽ പല്ലിൽ നിന്നോ അസ്ഥിമജ്ജയിൽ നിന്നോ ഡിഎൻഎ കണ്ടെത്താനാകും. ശരീരം കത്തിയെരിഞ്ഞാലും തലയോട്ടി വലിയ കേടുപാടുകളില്ലാതെ തുടരും എന്ന് മാത്രമല്ല ഒരു പരിധിവരെ തലച്ചോറിനെ നല്ല രീതിയിൽ സംരക്ഷിക്കാനും തലയോട്ടിക്കാകും. ആന്തരികാവയവങ്ങൾ ചില സമയങ്ങളിൽ കേടുകൂടാതെ കണ്ടുവരാറുണ്ട്. അവയിൽ നിന്നും രക്തം എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാം. ഒരു വ്യക്തിയുടെ ടൂത്ത് ബ്രഷിൽ നിന്നോ ഹെയർ ബ്രഷിൽ നിന്നോ സാംപിൾ ശേഖരിക്കാനും, അവ കുടുംബാംഗങ്ങളുടെ രക്തസാമ്പിളുമായി താരതമ്യപ്പെടുത്തിയും ഇരയുടെ ഡിഎൻഎ തീരുമാനിക്കാനാകും. എന്നാൽ ഇത് കൂടുതൽ സമയവും അധ്വാനവും വേണ്ടിവരുന്ന ഒന്നാണ്.
പ്രതികളെ കണ്ടെത്തുന്നത് ലളിതമല്ലെങ്കിലും അസാധ്യമല്ല. ഇരയുടെ ചർമ്മത്തിൽ സാരമായ പൊള്ളലേൽക്കുന്നതിനാൽ പ്രതിയുടെ വിരലടയാളങ്ങൾ കണ്ടെത്തുക അസാധ്യമാണ്. എന്നാൽ ചില കേസുകളിൽ പല്ലുകളുടെ അടയാളങ്ങൾ തെളിവായി ലഭിക്കാറുണ്ട്. കത്തിയാലും കടിച്ച പാടോ, പല്ലുകളാലേറ്റ ക്ഷതങ്ങളോ മായാതെ നിലനിൽക്കും. ഇത്തരം തെളിവുകൾ പ്രതിയിലേക്ക് എത്താനുള്ള മാർഗ്ഗം എളുപ്പമാക്കും.
Identification from burnt remains