Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഓരോ പകർച്ചവ്യാധികളും പനികളും വരുമ്പോഴും അതേക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വ്യാജവാർത്തകളും കൂടെ പരക്കാൻ തുടങ്ങും. മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെട്ടോട്ടെ എന്നുകരുതി നമ്മൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നവ സത്യമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ അതിന് വിപരീതഫലമാണ് ഉണ്ടാകുക.
വ്യക്തിശുചിത്വവും ആരോഗ്യസംവിധാനങ്ങളും പൗരബോധവുമാണ് നിപ്പയടക്കമുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി ചെറുക്കാൻ നമ്മെ സഹായിച്ചത് എന്നോർക്കുക. അതുകൊണ്ട് നമ്മൾ സംസാരത്തിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ പങ്കുവെയ്ക്കുന്ന ആരോഗ്യവാർത്തകൾ അടിസ്ഥാനമുള്ളവയാണ് എന്ന് ഉറപ്പുവരുത്തുന്നത് നമ്മുടെ ഉത്തരവാദിത്വമായി എല്ലാവരും കണക്കാക്കണം. WHO, CDC, DHS (directorate of health services), IMA (Indian Medical Association) മുതലായ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പങ്കുവെക്കുക.
കോവിഡ് 19 : സംശയങ്ങളാകാം ഊഹങ്ങൾ വേണ്ട
1. വ്യാജ വാർത്ത : ഉപ്പുവെള്ളം, വെളുത്തുള്ളി, എള്ള്, എണ്ണ, രസം ,27 ഡിഗ്രി താപനില, ഹാൻഡ് ഡ്രയർ, മദ്യം എന്നിവയ്ക്ക് കൊറോണ വൈറസ് അണുബാധ തടയാൻ കഴിയും.
സത്യം : കൊറോണ വൈറസിന് പ്രത്യേക മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. വൈറസിനെ പറ്റിയുള്ള നിരവധി പഠനങ്ങൾ വിവിധ രാജ്യങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കയാണ്. ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മറ്റൊന്നിലും വിശ്വസിക്കാതിരിക്കുക.
2. വ്യാജ വാർത്ത: നിങ്ങളുടെ ശരീരത്തിൽ മദ്യം, ക്ലോറിൻ എന്നിവ തളിച്ചാലോ , ബ്ലീച്ച് കഴിച്ചാലോ വൈറസ് നശിച്ചുപോകും.
സത്യം: ഇവയൊന്നും വൈറസിനെ നശിപ്പിക്കില്ലെന്ന് മാത്രമല്ല നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുകയും ചെയ്യും. ബ്ലീച്ച് കഴിക്കുന്നത് വളരെ മാരകമായ ഫലങ്ങൾ ഉണ്ടാക്കും.
3. വ്യാജ വാർത്ത: വളർത്തുമൃഗങ്ങൾക്ക് അണുബാധയുണ്ടാക്കാനും കൊറോണ വൈറസ് പടർത്താനും കഴിയും.
സത്യം: വളർത്തുമൃഗങ്ങൾ വൈറസ്ബാധ പരത്തുന്നില്ല എന്നാൽ കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്.
4. വ്യാജ വാർത്ത: ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, തപാൽ, പാക്കേജുകൾ എന്നിവയിൽ നിന്ന് വൈറസ് പടരാം.
സത്യം: കൊറോണ വൈറസ് വസ്തുക്കളിൽ അധികകാലം നിലനിൽക്കില്ല. ചൈനയിൽ നിന്ന് ദിവസങ്ങളോ ആഴ്ചകളോ എടുത്തെത്തിയ പാക്കേജുകളോ ചൈനീസ് ഉൽപ്പനങ്ങളോ സ്വീകരിക്കുന്നതിൽ അപകടസാധ്യതയില്ല.
5. വ്യാജ വാർത്ത: കോവിഡ്-19 ബാധിക്കുന്നവർ എല്ലാവരും മരിക്കും.
സത്യം: കോവിഡ്-19 ബാധിക്കുന്നവർ എല്ലാവരും മരിക്കുകയില്ല. വൈറസ് ബാധ പിടിപെടുന്നവരിൽ ചെറിയൊരു ശതമാനം ആളുകളിൽ മാത്രമാണ് ഇത് മാരകമായ അവസ്ഥയിലേക്ക് പുരോഗമിക്കുന്നത്. എബോള, നിപ്പ പോലുള്ള വൈറസ് ബാധകളെ അപേക്ഷിച്ച് കോറോണയുടെ മരണനിരക്ക് വളരെ കുറവാണ്.
6. വ്യാജ വാർത്ത: ഫെയ്‌സ് മാസ്കുകൾ കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകും
സത്യം: ആരോഗ്യപ്രവർത്തകർ പ്രൊഫഷണൽ ഫെയ്‌സ് മാസ്കുകൾ ഉപയോഗിക്കണം, ഇത് അണുബാധയിൽ നിന്ന് അവരെ സംരക്ഷിക്കുന്നു. എന്നാൽ, ഡിസ്പോസിബിൾ ഫെയ്സ് മാസ്കുകൾ അത്തരം സംരക്ഷണം നൽകാൻ സാധ്യതയില്ല. എന്നിരുന്നാലും, ഒരാൾക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെങ്കിൽ, മാസ്ക് ധരിക്കുന്നത് മറ്റുള്ളവരെ രോഗബാധിതരാകാതിരിക്കാൻ സഹായിക്കും. കോവിഡ്-19 ഉണ്ടെന്ന് സംശയിക്കുന്ന ഒരാളെ പരിചരിക്കുന്ന ആളുകൾ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ പതിവായി, ആൽക്കഹോളുള്ള ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും വേണം. കൂടാതെ, ഒരു മാസ്ക് ഉപയോഗിക്കുമ്പോൾ, അത് ശരിയായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.
7. വ്യാജ വാർത്ത: വൈറസ് ബാധയുള്ള ഒരാളുമായി 10 മിനിറ്റ് എങ്കിലും ഇടപഴകിയാലേ വൈറസ് പകരുകയുള്ളു.
സത്യം: രോഗം ബാധിച്ച ഒരാളുമായി എത്ര കൂടുതൽ നേരം ഇടപഴകുന്നുവോ അത്രയും രോഗം പകരാനുള്ള സാധ്യതയും കൂടും. പത്തുമിനിട്ടിൽ കുറവ് സമയം ചിലവഴിച്ചാലും രോഗം പകരാനുള്ള സാധ്യത ഉണ്ട്.
8. വ്യാജ വാർത്ത: മലത്തിലൂടെയും മൂത്രത്തിലൂടെയും വൈറസ് പകരാം.
സത്യം: ഇതുവരെ ഇത്തരം രീതിയിൽ വൈറസ് പകരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. നമ്മളുടെ വയറ്റിലെ ആസിഡ് വൈറസുകളെ നശിപ്പിക്കുന്നതിനാൽ മലത്തിൽ വൈറസ് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
We have a look at the popular myths and misinformation spreading around due to the COVID-19 outbreak in Kerala.