Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
ഇക്കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഇന്ദോറിൽ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാൻ ചെന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും മറ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാർ കല്ലെറിഞ്ഞോടിച്ചത്. ഇവിടങ്ങളിൽ തന്നെ പരിശോധനയ്ക്കായെത്തുന്ന ഡോക്ടർമാരെ തുപ്പുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉത്തർപ്രദേശിലും, കർണാടകയിലും, തമിഴ്‌നാട്ടിലും, മഹാരാഷ്ട്രയിലുമെല്ലാം ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടു. കേരളത്തിലും ചിലയിടങ്ങളിൽ ആരോഗ്യപ്രവർത്തകരോട് അകൽച്ച കാണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.
ഇവിടങ്ങളിലെല്ലാം ജനങ്ങൾ മറന്നുപോകുന്ന ഒന്നുണ്ട്, മരുന്നില്ലാത്ത മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ വന്നവരാണ് അക്രമത്തിന് ഇരയാകുന്ന ആരോഗ്യപ്രവർത്തകരെന്ന്. രോഗബാധിതരായ ഓരോരുത്തരും ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നത് ഇത്തരക്കാരുടെ നിസ്വാർത്ഥ സേവനത്തിലൂടെയാണെന്ന് പലരും സൗകര്യപൂർവ്വം മറക്കുന്നു. സാഹചര്യങ്ങൾ അത്രകണ്ട് മോശമാണെന്ന് മനസ്സിലാക്കിയാകണം, കേന്ദ്രസർക്കാർ 1897ലെ പകർച്ചവ്യാധിനിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരേ നടക്കുന്ന ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ഭേദഗതി. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി ഓർഡിനൻസ് ഉടനെ പുറപ്പെടുവിക്കും. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ, ആശാ വർക്കർമാർ തുടങ്ങി ആരോഗ്യമേഖലയിലുള്ളവർ എല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജീവൻ പോലും പണയംവെച്ച് ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ തുടർച്ചയായി അഭിപ്രായപ്പെട്ടിരുന്നു.
ശിക്ഷ ഇപ്രകാരം:
ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റം. പോലീസിന് സ്വമേധയാ കേസെടുക്കാം.
ആക്രമണം ഉണ്ടായാൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി തീർപ്പ് കൽപ്പിക്കണം.
ആക്രമണം ഗുരുതരമല്ലെങ്കിൽ മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും, അര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
ആക്രമണവും പരിക്കും ഗുരുതരമാണെങ്കിൽ ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവും, ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും.
വാഹനങ്ങൾ, സ്വത്തുക്കൾ, ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചാൽ അവയുടെ വിപണിവിലയുടെ രണ്ട് മടങ്ങ് ഉത്തരവാദികളിൽ നിന്ന് നഷ്ടപരിഹാരമായി ഈടാക്കും.
Following complaints from the medical fraternity, the government has decided to make acts of violence against doctors and other medical staff as a serious and non-bailable offense.