Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ബീഹാറിലെ മുസാഫർപൂരിലും സമീപ ജില്ലകളിലും മസ്തിഷ്‌കജ്വരം ബാധിച്ച് 93 കുട്ടികൾ മരിച്ചു. ഒന്ന് മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അമിത ചൂടാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ശക്തമായ തലവേദനയും, പനിയുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. തുടർന്ന് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതാണ് പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നത്. മസ്ത്ഷിക ജ്വരത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്തെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ലിച്ചി ടോക്‌സിനാകാമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് സുലഭമായി ലഭിക്കുന്ന ലിച്ചി പഴത്തിൽ നിന്നുമാണ് മസ്തിഷ്‌ക ജ്വരത്തിന്റെ ഉൽഭവം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ കുട്ടികൾ ലിച്ചി മാത്രം ഭക്ഷിക്കുന്നതിലൂടെയാണ് ടോക്‌സിൻ ഉള്ളിലെത്തുന്നതും മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നതെന്നുമാണ് കണ്ടെത്തൽ. 2014ൽ ലിച്ചിയുടെ അമിത ഉപയോഗം മൂലം നിരവധി കുട്ടികൾ ഇതേ അസുഖം പിടിപ്പെട്ട് മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Encephalitis Death toll reaches 100 in Bihar