Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഓരോ ദിവസം മുന്നോട്ടുപോകുന്തോറും നമ്മുടെ അന്തരീക്ഷ വായു അടിക്കടി മലിനമായിക്കൊണ്ടിരിക്കുകയാണ്. ശുദ്ധമായ വായു ശ്വസിക്കാനുള്ള ജീവജാലങ്ങളുടെ അവകാശമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ലോകത്തെ 92 ശതമാനം ജനങ്ങള്‍ക്കും ശുദ്ധമായ വായു ശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഇത് കണക്കിലെടുത്താണ് ഈ വര്‍ഷത്തെ പരിസരദിനത്തിന്റെ വിഷയമായി വായു മലിനീകരണം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
ഒരുകാലത്ത് വായുമലിനീകരണത്തിന്റെ പ്രധാന കാരണം വ്യവസായ ശാലകളില്‍ നിന്നുള്ള രാസ മലിനീകരണമായിരുന്നു. എന്നാല്‍ വ്യവസായ മലിനീകരണത്തെ അപ്രധാനമാക്കിക്കൊണ്ട് ഗതാഗത മേഖലയും നിര്‍മാണ മേഖലയും, ഇന്ന്, പ്രധാന വായു മലിനീകരണ സ്രോതസ്സുകളായി മാറിക്കഴിഞ്ഞു. 2017ലെ കണക്കനുസരിച്ച് പ്രതിവര്‍ഷം 70 ലക്ഷം പേരുടെ അകാല മരണത്തിന് വായു മലിനീകരണം കാരണമാകുന്നുണ്ട്. ഇതില്‍ 14 ലക്ഷം മരണവും ഇന്ത്യയില്‍ ആണ്. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം അഞ്ചു വര്‍ഷം വരെ കുറയ്ക്കുന്നതിന് വായു മലിനീകരണം കാരണമാകുന്നുണ്ട്. ഡീസല്‍ വാഹനങ്ങളാണ് വായു മലിനീകരണം മൂലമുള്ള അകാല മരണങ്ങളിൽ പകുതിയുടേയും കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് എല്ലാ വര്‍ഷവും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ്.
2-5 മൈക്രോണ്‍ (മൈക്രോ മീറ്റര്‍) വരെ വലുപ്പമുള്ള പദാര്‍ത്ഥ കണികകള്‍ (PM2-5) ആണ് വായു മലിനീകരണത്തിന്റെ പ്രധാന ഉത്തരവാദി. ഇതില്‍ 41 ശതമാനവും വാഹനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. 21.5 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പൊടിപടലമാണ്. ഇതില്‍ വ്യവസായങ്ങളുടെ പങ്ക് 18 ശതമാനമാണ്. ഇതിനു പുറമെയാണ് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങള്‍. ഇവയെല്ലാം ചേര്‍ത്ത് കണക്കാക്കുമ്പോഴാണ് ഇന്ത്യന്‍ നഗരങ്ങള്‍ മലിനീകരണത്തില്‍ മുന്‍പന്തിയിലെത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നത്. വായു മലിനീകരണത്തില്‍ മുന്‍പന്തിയിലുള്ള ലോകത്തെ 10 നഗരങ്ങളില്‍ ഏഴ് എണ്ണവും ഇന്ത്യയിലാണ്. തലസ്ഥാന നഗരങ്ങളില്‍ ഒന്നാമത് നമ്മുടെ തലസ്ഥാനമായ ഡല്‍ഹിയാണ്.
ഡീസല്‍ വാഹനങ്ങളില്‍ നിന്നു പുറത്തേക്കുവരുന്ന രാസവസ്തുക്കള്‍ കൂടുതല്‍ അപകടകരമാണ്. ബാഷ്പശീലമുള്ള കാര്‍ബണിക രാസവസ്തുക്കളും നൈട്രജന്‍ ഓക്സൈഡുകളും ഈ കൂട്ടത്തില്‍ പെടും. ഇവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ അന്തരീക്ഷ വായുവില്‍ ഓസോണ്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വളരെയേറെ രാസക്രിയാശേഷിയുള്ള ഒരു രാസവസ്തുവാണ് ഓസോണ്‍. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുമുകളിലുള്ള അന്തരീക്ഷ വായുവില്‍ ഉണ്ടാകുന്ന ഓസോണ്‍ ചുമ, ആസ്ത്മ, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ശ്വാസകോശ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്കും ഇത് ഇടവരുത്തും. എന്നാല്‍ സ്‌ട്രാറ്റോസ്ഫിയറില്‍ ഉള്ള ഓസോണ്‍ ആണ് കോസ്മിക് രശ്മികളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്നതു വിസ്മരിക്കരുത്. ഓസോണ്‍, സസ്യങ്ങള്‍ക്കും ജന്തുകള്‍ക്കും അപകടം വരുത്തും. കാര്‍ഷിക മേഖലയില്‍ വലിയ തകര്‍ച്ചയ്ക്ക് ഇത് ഇടവരുത്തും. ഇന്നത്തെ നിലയില്‍ ഓസോണ്‍ ഉല്പാദനം നടന്നാൽ 2030 ആകുമ്പോഴേക്കും ധാന്യ ഉല്‍പാദനത്തില്‍ 26 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ഗൗരവമായ പരിഗണന അര്‍ഹിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവ് വളരെ അപകടകരമായ ഭാവിയെയാണ് സൂചിപ്പിക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരത്തുകളില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ഒരു ലക്ഷ്യമാണ് പലരും മുന്നോട്ടു വയ്ക്കുന്നത്. പക്ഷേ, ഇത് അത്ര പെട്ടെന്നു സാധിക്കുന്ന ഒരു കാര്യമല്ല. ഒന്നാമതായി, നിരത്തില്‍ നിലവിലുള്ള ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കുക സാധ്യമല്ല. പുതിയ വാഹനങ്ങള്‍ ഇറക്കാതിരിക്കുകയെന്നതാണ് ചെയ്യാനാകുന്നത്. ചില വാഹന കമ്പനികള്‍ അതിന് ശ്രമിക്കുന്നുണ്ട്. ബസുകള്‍പോലെ പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ ഇലക്ട്രിക് ആക്കുകയെന്നതും പരിഹാര മാര്‍ഗമാണ്. കാറുകളും ബസുകളുമൊക്കെ ഇലക്ട്രിക് ആയി മാറിത്തുടങ്ങിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും വിജയിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളോളമെടുക്കും.
നഗരപ്രദേശങ്ങളിലെ മറ്റൊരു മലിനീകരണ കാരണമാണ് മാലിന്യങ്ങളും മറ്റും കത്തിക്കുന്നത്. ഇപ്പോള്‍ ഇത് ഗ്രാമങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഇന്‍സിനറേഷന്‍ എന്ന നടപടി പലതരത്തിലും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്നതിനാല്‍ അതിനെതിരെ ലോകവ്യാപകമായിത്തന്നെ ക്യാംപെയ്നുകള്‍ നടക്കുന്നുണ്ട്. മാലിന്യസംസ്കരണത്തിന്റെ ഭാഗമായിപ്പോലും ഇന്‍സിനറേഷന്‍ പാടില്ലെന്നാണ് പല പരിസ്ഥിതി സംഘടനകളും പറയുന്നത്. അപ്പോഴാണ് നാടൊട്ടുക്ക് വന്‍തോതില്‍ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തിയിട്ട് കത്തിക്കുന്നത്. ഇത് പ്രസ്തുത പരിസരത്ത് സൃഷ്ടിക്കുന്ന വിഷസാന്നിധ്യം അതിഭീകരമാണെന്നതാണ് വസ്തുത.
വേനല്‍ക്കാലങ്ങളില്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന വലിയ തീപിടുത്തങ്ങളും കാട്ടുതീയുമെല്ലാം അന്തരീക്ഷ വായുവിനെ മലിനീകരിക്കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വായുമലിനീകരണത്തിലെ നമ്മുടെ പങ്കാളിത്തം കുറയ്ക്കാന്‍ ചിലതൊക്കെ ചെയ്യാനാകും. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക.
ഒരിടത്തേക്ക് ഒന്നിലേറെപ്പേര്‍ക്ക് ഒരേ സ്ഥലത്തുനിന്നു പോകാനുണ്ടെങ്കില്‍ എല്ലാവരും ഓരോ വാഹനത്തില്‍ പോകാതെ ഒരു വാഹനത്തില്‍തന്നെ പോകാന്‍ ശ്രമിക്കുക.
ചെറിയ ദൂരത്തേക്ക് വാഹനത്തില്‍ പോകാതെ നടക്കുകയോ സൈക്കിള്‍ ഉപയോഗിക്കുകയോ ചെയ്യുക.
ട്രാഫിക് സിഗ്നലുകളിലും മറ്റും നിറുത്തിയിടേണ്ടി വരുമ്പോള്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓഫാക്കുക.
ഭക്ഷണമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കുക.
ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റുകളും ഫാനുകളും മറ്റും ഓഫാക്കുക.
ഒരുതരത്തിലുള്ള മാലിന്യങ്ങളും കത്തിക്കരുത്.
പ്ലാസ്റ്റിക്കും പേപ്പറും ഉള്‍പ്പെടെയുള്ളവ അവ ശേഖരിക്കുന്നവര്‍ക്ക് കൈമാറുക.
മരങ്ങള്‍ മുറിക്കാതിരിക്കുക, കഴിയുന്നത്ര വച്ചുപിടിപ്പിക്കുക
സ്കൂളുകളിലും കോളജുകളിലും വായുമലിനീകരണത്തിനെതിരായ അവബോധമുണ്ടാക്കുകയും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക
Air Pollution affects the lungs and causes inflammation leading to allergy, asthma and many other breathing related problems.