Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
പൊണ്ണത്തടി ചിലർക്കെങ്കിലും നാണക്കേടുണ്ടാക്കാറുണ്ട്. മറ്റുചിലരാകട്ടെ അതൊരലങ്കാരമായി കൊണ്ടുനടക്കുന്നവരാണ്. പൊണ്ണത്തടിയുള്ളവരെ 'ഡാ തടിയാ' എന്നോ 'ഡീ തടിച്ചീ' എന്നോ ഒക്കെ വിളിച്ച് കളിയായും കാര്യമായും ആക്ഷേപിക്കുന്നതും ചിലർക്ക് രസമാണ്. ഇങ്ങനെ പൊണ്ണത്തടിയുള്ളവരെ, അവരുടെ തടിയെച്ചൊല്ലി കളിയാക്കുന്നതിനാണ് ഫാറ്റ് ഷെയ്മിംഗ് എന്നു പറയുന്നത്.
തടിയുള്ളവരെ വെറുതേ ‘തടിയാ’ എന്നോ ‘തടിച്ചീ’ എന്നോ മാത്രം വിളിച്ചല്ല പലരും ആക്ഷേപിക്കുന്നത്. പകരം, അവരുടെ ഭക്ഷണരീതി ഉൾപ്പെടെയുള്ള കാര്യങ്ങളും വിമർശനവിധേയമാകാറുണ്ട്. അങ്ങനെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അവർ ഭക്ഷണം കുറയ്ക്കുമെന്നും കൂടുതൽ വ്യായാമങ്ങളിൽ ഏർപ്പെടുമെന്നും അതിലൂടെ തടി കുറയുമെന്നുമാണ് വിമർശകരുടെ ധാരണ. സ്ത്രീകളാണ് ഇതിനിരയാകുന്നവരിലേറെയും. ഇങ്ങനെ കളിയാക്കുന്നവരിലേറെപ്പേരും മെലിഞ്ഞവരോ ഭാരംമൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കാത്തവരോ ആയിരിക്കും.
എന്നാൽ ഇത്തരത്തിലുള്ള ആക്ഷേപിക്കലുകൾ അമിതഭാരമുള്ളവരിൽ വലിയതോതിലുള്ള മാനസ്സികപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. വിവേചനവും കളിയാക്കലുകളും അവരെ അമിതസമ്മർദ്ദത്തിലാക്കുകയും ഈ സമ്മർദ്ദം കൂടുതൽ ഭക്ഷണം കഴിക്കാനും അതിലൂടെ വീണ്ടും ഭാരം വിർധിക്കാനും കാരണമാകുകയും ചെയ്യും. കളിയാക്കിയതുകൊണ്ട് മിക്കവരുടേയും ഭാരം കുറയണമെന്നില്ലെന്നർഥം.
മാത്രമല്ല, ഇത്തരത്തിലുള്ള കളിയാക്കലുകൾക്ക് നിരന്തരം ഇരയാകുന്നതോടെ ഇവർ വിഷാദംപോലുള്ള രോഗങ്ങളുടെയും വിവിധ മാനസ്സികപ്രശ്‌നങ്ങളുടെയും പിടിയിലാകും. ഇവരുടെ ഭക്ഷണരീതികൾ താളംതെറ്റുകയും അതുമൂലം പലദോഷങ്ങൾ സംഭവിക്കുകയും ചെയ്യും. പലതരം രോഗങ്ങളുള്ളവരാണെങ്കിൽ അവ വർധിക്കുന്നതിലും ദീർഘകാലത്തേക്ക് നീണ്ടുപോകുന്നതിനും കാരണമായേക്കാം. ഇതൊക്കെ ഒരുപക്ഷേ, ആത്മഹത്യയിലേക്കു വരെ കാര്യങ്ങളെ എത്തിച്ചേക്കാം.
പൊണ്ണത്തടിയുടെ പേരിൽ ആക്ഷേപിക്കപ്പെടുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് 2.7 ഇരട്ടി വിഷാദരോഗ സാധ്യതയുള്ളവരാണെന്നാണ് പഠനത്തിൽ വ്യക്തമായിട്ടുള്ളത്. പൊണ്ണത്തടിയുള്ളവരിൽ ബഹുഭൂരിപക്ഷവും വിഷാദത്തിനടിമകളുമാണ്. ആത്മഹത്യത്തോത് ഇത്തരക്കാരിൽ കൂടാനുള്ള പ്രധാന കാരണമിതാണ്.
അതുകൊണ്ട് വണ്ണം കൂടിപ്പോയവരെ അതിന്റെ പേരു പറഞ്ഞ് കളിയാക്കുകയോ ആക്ഷേപിക്കുകയോ ചെയ്യും മുൻപ് ഒന്നുകൂടി ചിന്തിക്കുക, അവരെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിവിടണോ എന്ന്.
Body shaming and fat shaming is the same as bullying, whether it be in person, or online