Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
അമിതവണ്ണവും ദാരിദ്രവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒരിടത്ത് ഭക്ഷണം വേണ്ടത്ര ലഭിക്കാതാകുമ്പോൾ മറ്റൊരിടത്ത് അത് കൂടുന്നതാണ് പ്രശ്നം. രണ്ടായാലും മനുഷ്യരുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ് ഇവ എന്നതിൽ സംശയമില്ല.
കോവിഡ് 19 മൂലമുള്ള പ്രതിസന്ധി ദിനം പ്രതി കൂടുതൽ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്. ഇത്തരത്തിൽ ലോകമെമ്പാടും പട്ടിണിയും പോഷകാഹാരക്കുറവും വർദ്ധിച്ചുവരികയാണ്. കോവിഡ് ബാധയും ലോക്ഡൗണും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, ആവശ്യമായ ഭക്ഷണസാമഗ്രികൾ ലഭിക്കാത്തത് എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്.
കഴിഞ്ഞ വർഷം ഏകദേശം 690 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരായിരുന്നു. എന്നാൽ ഈ വർഷം പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിൽ വൻകുതിച്ചുകയറ്റമാണ് ഉണ്ടായിട്ടുളളത്. വർഷാവസാനത്തോടെ 132 ദശലക്ഷം ആളുകൾ നിത്യദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും വീഴുമെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ആരോഗ്യകരമായ ഭക്ഷണം ലഭ്യമല്ലാത്തതിനാൽ കോടിക്കണക്കിന് ആളുകളിൽ അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് കോവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക തകർച്ചയെ കൂടുതൽ സങ്കീർണ്ണമാക്കും. 2016 ൽ മാത്രം മൊത്തം ജനസംഖ്യയുടെ 13% ആളുകൾക്ക് അമിതവണ്ണം ഉണ്ടായിരുന്നു. അമിതവണ്ണമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെയും അത് ബാധിച്ചിരിക്കുന്ന ജനസംഖ്യയെയും കണക്കിലെടുക്കുമ്പോൾ അതും മറ്റൊരു മഹാമാരി തന്നെയാണെന്ന് പറയാം.
ലോക്ക്ഡൌണും കോവിഡ് പ്രതിസന്ധികളും കാരണം കൂടുതൽ ആളുകൾ വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണത്തിലേക്ക് മാറുന്നുണ്ട്, ഇത് അമിതവണ്ണവും ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ജീവിത രീതികളിലുണ്ടായ വൻ വ്യത്യാസങ്ങൾ; വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുന്നതും, വ്യായാമത്തിനായി പുറത്തുപോകാൻ പറ്റാത്തതുമെല്ലാം സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, സാമ്പത്തിക മാന്ദ്യം എന്നിവ അടുത്ത കാലത്തായി പട്ടിണി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആഫ്രിക്കയിൽ വെട്ടുകിളികൾ പൊട്ടിപ്പുറപ്പെട്ടതും അവ നമ്മുടെ നാട്ടിലും വന്നു വിള നശിപ്പിക്കുകയും ചെയ്ത വാർത്ത പലരും ഓർക്കുന്നുണ്ടാവും. ഇത്തരത്തിൽ പലരീതികളിലൂടെ ലോകം കൂടുതൽ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പട്ടിണിയെയും ദരിദ്രരെയും നമ്മൾ എപ്പോഴും ആഫ്രിക്കയുമായാണ് ബന്ധിപ്പിക്കാറ് എന്നാൽ പോഷകാഹാരക്കുറവുള്ള ഭൂരിഭാഗം ആളുകളും ഏഷ്യയിലാണ് താമസിക്കുന്നത്. ഇതേ രീതിയിലാണ് കാര്യങ്ങൾ തുടരുന്നതെങ്കിൽ, ലോകമെമ്പാടുമുള്ള പട്ടിണി ബാധിച്ചവരുടെ എണ്ണം 2030 ഓടെ 840 ദശലക്ഷത്തിലധികമാവും. 2004 ലാണ് അവസാനമായി ഇത്രയും ആളുകൾ പട്ടിണിയുടെ പിടിയിലമരുന്നത് . തുടർന്നങ്ങോട്ട് എണ്ണത്തിൽ കുറവ് വരികയുണ്ടായി. 2030 ഓടെ ലോകത്തു നിന്നും പട്ടിണി തുടച്ചുമാറ്റണം എന്നാണ് യുഎൻ ലക്ഷ്യമിട്ടിരുന്നത്.
ലോക്ക് ഡൗണുകളുടെയും മറ്റ് വൈറസ് നിയന്ത്രണ നടപടികളുടെയും മുഴുവൻ പ്രത്യാഘാതവും വിലയിരുത്താൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. നിലവിൽ ആഗോള സാമ്പത്തിക മാന്ദ്യം മാത്രം മൂലം ഈ വർഷം 83 -132 ദശലക്ഷം വരെ ആളുകൾ പട്ടിണിയിലേക്ക് നീങ്ങുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഏകദേശം 2 ബില്യൺ ആളുകൾക്ക് സുരക്ഷിതവും പോഷകമൂല്യമുള്ളതുമായ ഭക്ഷണം ആവശ്യത്തിന് ലഭിച്ചിട്ടില്ലെന്നാണ് യുഎന്നിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പഴം, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണരീതികൾ 3 ബില്ല്യണിലധികം ആളുകൾക്ക് ഇപ്പോഴും താങ്ങാനാവില്ല എന്നതാണ് യാഥാർഥ്യം. കോവിഡ് -19 മൂലം ഇതു വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അപര്യാപ്തമായ ഇത്തരം ഭക്ഷണരീതികൾ ജനങ്ങളെ കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.
കഴിഞ്ഞ വർഷം, 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ 21% പേർക്ക് വളർച്ച കുറവുണ്ടായിരുന്നു അതേ സമയം 6.9% വളരെ മെലിഞ്ഞവരും 5.6% അമിതഭാരമുള്ളവരുമായിരുന്നു. പോഷകാഹാര കുറവിന്റെയും ആരോഗ്യകരമായ ഭക്ഷണരീതിയുടെയും വ്യായാമത്തിന്റെയും അഭാവത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്
വിലകുറഞ്ഞതും പോഷകമൂല്യമുള്ളതുമായ ഭക്ഷണം കൂടുതൽ പേർക്ക് ലഭ്യമാവുന്ന രീതിയിലേക്ക് ഭക്ഷ്യ ഉൽപാദന രീതികൾ മാറ്റേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിനായി സർക്കാരുകൾ ദരിദ്ര കുടുംബങ്ങൾക്ക് സാമൂഹിക പരിരക്ഷാ പദ്ധതികൾ വിപുലീകരിക്കുകയും പോഷകാഹാരം അവർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയും ചെയ്യണമെന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ ആവശ്യപ്പെട്ടു.
Obesity & Malnutrition are one of the biggest concerns during this lockdown due to improper eating habits. Let's see what kind of effects does this have on our body.