Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭിക്കാത്തത് കാരണം ഇന്ത്യയിൽ ഓരോ വർഷവും മരിക്കുന്നത് 16 ലക്ഷം പേരെന്ന് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ 50 ലക്ഷം പേരാണ് ഇക്കാരണത്താൽ മരണപ്പെടുന്നത്. ഇതിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വസ്തുതകൾ ഉള്ളത്. മോശം ആരോഗ്യ സേവനങ്ങൾ ഒരു പകർച്ച വ്യാധി പോലെയാണ് ഇന്ത്യയിൽ മനുഷ്യ ജീവനുകൾ എടുത്തു കൊണ്ടിരിക്കുന്നത്. 30 ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗേറ്റ്സ് ഫൗണ്ടേഷനും ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പിന്തുണയോടു കൂടിയായിരുന്നു പഠനങ്ങൾ നടത്തിയത്. ഓരോരുത്തരുടെയും തൊട്ടടുത്ത് ആരോഗ്യ സേവനങ്ങൾ ലഭ്യമാണെങ്കിലും അത് ഏറ്റവും മികച്ചതായിരിക്കണം എന്നില്ല എന്നതാണ് പുതിയ പഠനങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്
ഭൂരിഭാഗം മരണങ്ങളും ഹൃദയാഘാതം,പക്ഷാഘാതം, പ്രമേഹം, നവജാത ശിശുക്കളുടെ മരണം, അപകടത്തിൽ ഉണ്ടാകുന്ന പരിക്കുകൾ എന്നിവയിലൂടെയാണ് സംഭവിക്കുന്നത്. അടിയന്തരമായി ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നില്ല എന്നതും, ഗുണനിലവാരമുള്ള ചികിൽസയുടെ അഭാവവും നില നിൽക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് പ്രദാനം ചെയ്യേണ്ടതുണ്ട്.
പ്രസവ സമയത്ത് അമ്മമാരുടെയും നവജാത ശിശുക്കളുടെയും മരണം ഒഴിവാക്കാൻ നിരവധി പദ്ധതികൾ ഇന്ത്യയിൽ നടപ്പാക്കുന്നുണ്ട്. ഉദാഹരണത്തിന് ജനനീ സുരക്ഷാ യോജനയിലൂടെ പ്രസവ സമയത്ത് സാമ്പത്തിക സഹായം നൽകുന്നുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രസവ സമയത്ത് ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെങ്കിലും മരണ നിരക്ക് കുറക്കാനാകുന്നില്ല. ഓരോ ലക്ഷം പ്രസവത്തിനിടയിലും 130 സ്ത്രീകൾ ഇന്ത്യയിൽ മരണപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പറയുന്നു
ലോക ആരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് പ്രസവ സമയത്ത് കരുതേണ്ടവയുടെ 40 ശതമാനം മാത്രമാണ് ഉത്തർ പ്രദേശിൽ ഉപയോഗിക്കുന്നത്. കുട്ടികളിൽ ഉണ്ടാകുന്ന ന്യൂമോണിയ കണ്ടെത്തുന്നതിനുള്ള കൃത്യത ഇന്ത്യയിലെ പ്രാഥമിക ആരോഗ്യ മേഖലയിൽ 8 മുതൽ 20 ശതമാനം വരെ മാത്രമാണ്. മാമോഗ്രാമിൻറെ കാര്യത്തിൽ ഇത് 1 ശതമാനം മാത്രമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ആരോഗ്യ സേവന മേഖലയിൽ വലിയ പുരോഗതി ആണ് ഉണ്ടായത്.എന്നാൽ മികച്ച ആരോഗ്യ സേവനം എന്ന ലക്ഷ്യത്തിലേക്ക് കൂടി എത്തേണ്ടതുണ്ട്
Every Year, At Least 16 Lakh People Die In India Due To Poor Healthcare Facilities