Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഇന്ത്യയിലാകെ 21.17 ലക്ഷത്തിലധികം എച്ച്. ഐ. വി. ബാധിതരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ ചൊവ്വാഴ്ചയിലെ അറിയിപ്പ് പ്രകാരം എച്ച്. ഐ. വി. എയിഡ്സ് ആക്ട് 2017 കഴിഞ്ഞ സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു. എച്ച്. ഐ. വി. വൈറസ് ബാധിതരായ രോഗികൾക്കെതിരായ വിവേചനത്തിനെ കുറ്റകൃത്യമായി കണക്കാക്കുന്ന ബിൽ കഴിഞ്ഞ മാർച്ചിലാണ് രാജ്യസഭ പാസാക്കിയത്. മനുഷ്യരുടെ രോഗപ്രതിരോധവ്യവസ്ഥയെ ആക്രമിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന വൈറസാണ് എച്ച്. ഐ. വി.
* ചികില്സ , വിദ്യാഭ്യാസം, ഇൻഷുറൻസ്, പൊതു സൗകര്യങ്ങൾ എന്നീ സേവനങ്ങൾ തേടുന്നതിനും. ജോലി,സ്വത്ത് അവകാശം മുതായലവ നേടിയെടുക്കാനും ശ്രമിക്കുന്ന എച്ച്. ഐ. വി.ബാധിതർക്ക് ഈ മേഖലകളിൽ നേരിടുന്ന വിവേചനത്തെപ്പറ്റി പരാതിപ്പെടാവുന്നതാണ്. ഇത്തരത്തിൽ എച്ച്. ഐ. വി. ബാധിതരായ ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ നിയമം.
*എച്ച്. ഐ. വി. ബാധിതർക്ക് എതിരായി വെറുപ്പ് വളർത്തുന്ന പ്രചാരണങ്ങൾ നടത്തുന്ന ആളുകളെ നിയമപ്രകാരം മൂന്നുമാസം മുതൽ രണ്ടുവർഷം വരെ തടവ് ശിക്ഷയോ ഒരു ലക്ഷം രൂപവരെ പിഴയോ ചുമത്തി ശിക്ഷിക്കാവുന്നതാണ്.
* ഈ നിയമപ്രകാരംആന്റി -റിട്രോവൈറൽ ട്രീറ്റ്മെന്റ് (ART) എച്ച്. ഐ. വി. ബാധിതരുടെ അവകാശമായി മാറിയിരിക്കുന്നു. പരിശോധനയ്ക്ക് ശേഷം ചികില്സിക്കുക എന്ന ഈ ബില്ലിന്റെ നയ പ്രകാരം എച്ച്. ഐ. വി. ബാധിതരാണെന്ന് പരിശോധനപ്രകാരം തെളിയിക്കപ്പെട്ടാൽ സംസ്ഥാന ഗവൺമെന്റിനോ കേന്ദഗവൺമെന്റിനോ കീഴിൽ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. മുൻപ് ഈ സേവനം സി.ഡി. 4 കൗണ്ട് റേറ്റ് മാത്രം അനുസരിച്ചായിരുന്നു ലഭ്യമായിരുന്നത്.
*എച്ച്. ഐ. വി. രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്ന ബിൽ രോഗവുമായി ബന്ധപ്പെട്ട പരിശോധനകളും, ചികിത്സയും പഠനവും നടത്തുന്നതിന് ബന്ധപ്പെട്ട വ്യക്തികളുടെ അനുവാദം വേണമെന്നത് നിർബന്ധവുമാക്കുന്നുണ്ട്.
* നിയമലംഘനമോ അവകാശലംഘനമോ നടന്നുവെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ അന്വേഷണം നടത്താനായി സംസ്ഥാന സർക്കാർ ഒരു ഓംബുഡ്സ്മാനെ നിയമിക്കണം എന്നത് കൂടി നിയമത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്.
* നിർദ്ദേശിക്കുന്ന സമയപരിധിക്കുള്ളിൽ ആരോപിക്കപ്പെട്ട വ്യക്തികളോ സ്ഥാപനങ്ങളോ ഓംബുഡ്സ്മാന്റെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നു എങ്കിൽ ഈ ബിൽ പ്രകാരം കൂടിയത് പതിനായിരം രൂപ പിഴ ചുമത്താനും സാധിക്കും. ഇത് കൂടാതെ ഉത്തരവ് പൂർത്തിയാക്കാത്തടുത്തോളം ഓരോ ദിവസവും 5000 രൂപ അധികം നൽകേണ്ടി വരും.
* എച്ച്. ഐ. വി. ബാധിതരുടെ സ്വത്തവകാശത്തിനും ഈ ബിൽ മുൻതൂക്കം നൽകുന്നുണ്ട്. പ്രായപൂർത്തിയാവാത്ത ഓരോ എച്ച്. ഐ. വി. ബാധിതനും സ്വന്തം വീട്ടിലോ നിയമപ്രകാരം ഓഹരിയുള്ള മറ്റേതെങ്കിലും വീട്ടിലോ താമസിക്കുവാനും ആ വീട്ടിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുവാനും മറ്റുള്ളവരെപ്പോലെ അവകാശമുണ്ടെന്ന് എച്ച്. ഐ. വി. ആക്ട് 2017 വിലയിരുത്തുന്നു.
* യു.പി. എ ഗവണ്മെന്റിന്റെ കാലത്താണ് പാർലമെന്റിൽ ഈ ആക്ട് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ജൂലൈയിൽ എച്ച്. ഐ. വി. ആൻഡ് എയിഡ്സ് (പ്രിവെൻഷൻ ആൻഡ് കൺട്രോൾ) ആക്ട് 2014 ൽ നരേന്ദ്രമോദി ഗവണ്മെന്റ് ഭേദഗതികൾ കൊണ്ടുവന്നിരുന്നു.
* ഇന്ത്യയിലാകെ 21.17 ലക്ഷത്തിലധികം എച്ച്. ഐ. വി. ബാധിതരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2015 ൽ മാത്രം പുതുതായി 86000 ആളുകൾക്ക് എച്ച്. ഐ. വി. ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2000 ലെ കണക്കുകൾ അപേക്ഷിച്ച് പുതുതായി എച്ച്. ഐ. വി. ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ 66 ശതമാനം കുറവുകളുണ്ടെന്നാണ് 2015 ലെ കണക്കുകൾ കാണിക്കുന്നത് . ദേശീയതലത്തിൽ 2015 ൽ മാത്രം 68000 ആളുകളാണ് എച്ച്. ഐ. വി. ബാധിച്ച് മരിച്ചത്.
What is the HIV/AIDS Act 2017?