Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
മാനസികാരോഗ്യത്തിന് ചികില്‍സിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണോ വേണ്ടയോ എന്ന ചോദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാനസികാരോഗ്യ ചികില്‍സയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കാനാകില്ലെന്ന നിലപാട് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടരുമ്പോള്‍ അത് നല്‍കിയേ തീരൂ എന്നാണ് ഡോക്ടര്‍മാര്‍ വാദിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 2017ല്‍ രൂപംകൊടുത്ത മാനസികാരോഗ്യ പരിരക്ഷാ നിയമപ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎ) ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മെഡിക്കൽ പോളിസികൾ സ്ഥിരമായി ഒഴിവാക്കിയിരിക്കുന്ന അസുഖങ്ങളുടെ പട്ടികയിലായിരുന്നു ഇത് വരെ മാനസിക രോഗങ്ങൾ.
ഐആർഡിഎയുടെ നടപടിക്ക് പൊതുജനാരോഗ്യമേഖലയില്‍ നിന്ന് വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പോളിസികൾ ഉടൻ നൽകി തുടങ്ങണമെന്നാണ് റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് നടത്തിയ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ ഏതാണ് 15 ശതമാനത്തോളം ആളുകള്‍ക്ക് മാനസികാരോഗ്യ പരിരക്ഷ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഉത്കണ്ഠയും വിഷാദവുമടക്കമുള്ള എല്ലാ തരത്തിലുള്ള മാനസിക വിഷമതകള്‍ക്കുമുള്ള ചികിത്സാച്ചെലവും മരുന്നുകളുമാണ് പോളിസിക്ക് കീഴില്‍ വരിക. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ലക്ഷം ആളുകൾക്ക് 0.3 സൈക്യാട്രിസ്റ്റുകളും 0.07 സൈക്കോളജിസ്റ്റുകളും 0.12 നഴ്സുമാരും മാത്രമാണുള്ളത്. 2016ൽ നടത്തിയ ദേശീയ മാനസികാരോഗ്യ സർവേ പ്രകാരം വിഷാദം പോലുള്ള പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ 85 ശതമാനം പേർക്കും കൃത്യമായ ശ്രദ്ധയോ ചികിൽസയോ ലഭിക്കുന്നില്ല. ഗുരുതരമായ മാനസിക പ്രശ്നങ്ങളുള്ള 73.6 ശതമാനം പേർക്കും ചികിൽസയോ മറ്റ് സേവനങ്ങളോ ലഭ്യമല്ല. മാനസിക ആരോഗ്യ സേവനങ്ങളിൽ പട്ടണ പ്രദേശങ്ങളിൽ ലഭിക്കുന്നത് പോലുള്ള സേവനങ്ങൾ ഗ്രാമീണ മേഖലകളിൽ കിട്ടാത്തതും വലിയ പ്രതിസന്ധിയാണ്. കേരളത്തില്‍ ഒന്‍പതു ശതമാനം പേരില്‍ സാധാരണ മാനസിക രോഗം ഉള്ളതായാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. സാധാരണ മാനസിക പ്രശ്‌നങ്ങള്‍ (സി.എം.ഡി) എന്ന പട്ടികയിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവരില്‍ മാത്രം 12.43 ശതമാനം പേര്‍ക്ക് മാനസിക രോഗം ഉള്ളതായി സര്‍വേ വ്യക്തമാക്കുന്നു.
കൃത്യമായ ചികിൽസ ലഭിക്കുന്നില്ല എന്നതിന് പുറമേ മാനസിക രോഗമുള്ളവർക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും സാധാരണമാണ്. ശരിയല്ലാത്ത ചികിൽസാ രീതികൾ, ബലം പ്രയോഗിച്ചുള്ള ചികിൽസ എന്നിവയും നടക്കുന്നു. ക്രൂരമായ ചികിൽസാ മുറകൾ കാരണം ജീവഹാനി സംഭവിച്ച രോഗികളും കുറവല്ല. മാനസികാരോഗ്യ പരിരക്ഷാനിയമം - 2017 ഇതിനെല്ലാം ഒരു അറുതി വരുത്തുമെന്നാണ് പ്രതീക്ഷ. ചികില്‍സയില്‍ ചില കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഈ നിയമം നൽകുന്നുണ്ട്. ഒരു മാനസിക രോഗിക്ക് ലഭിക്കുന്ന ചികിൽസ എത്തരത്തിലുള്ളതായിരിക്കണമെന്നും ചികിൽസകർ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയായിരിക്കണമെന്നും പുതിയ നിയമത്തിൽ നിർദ്ദേശങ്ങളുണ്ട്. തനിക്ക് ലഭിക്കേണ്ട ചികിൽസ എത്തരത്തിലുള്ളതായിരിക്കണം എന്ന് നിർദ്ദേശിക്കാൻ രോഗിക്ക് അർഹതയുണ്ട്. കൂടാതെ രോഗികളുടെ വ്യക്തിപരമായ സ്വകാര്യത ഹനിക്കപ്പെടരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. ക്രൂരമായ ചികിൽസാ രീതികൾ അനുവർത്തിക്കരുതെന്നും നിയമം വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തിൽ നിയമം ലംഘിക്കപ്പെടുകയോ ചികിൽസയിൽ പിഴവ് വരുത്തുകയോ ചെയ്യുകയാണെങ്കിൽ മാനസികാരോഗ്യ റിവ്യൂ ബോർഡിനെ അറിയിക്കാം.
ഈ നീക്കം ധൃതി പിടിച്ചുള്ളതാണെന്നും യാതൊരു ആസൂത്രണവുമില്ലാതെയുള്ള തീരുമാനങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് ഇതിനെതിരായ പ്രധാന വിമർശനം. പോളിസി സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ഏതൊക്കെ ചികിൽസക്ക് ഇൻഷുറൻസ് നൽകണമെന്ന കാര്യം പരാമർശിക്കപ്പെട്ടിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുടെ ആഴം എത്രത്തോളമാണെന്നത് അളക്കുന്നതിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ ചെയ്യുന്നു. മറ്റേതൊരു ശാരീരികാരോഗ്യ പ്രശ്നങ്ങളും പോലെ മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരരക്ഷ ആവശ്യമാണെന്നാണ് ലോക വ്യാപകമായിട്ടുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യ ലോകങ്ങളില്‍ മറ്റെല്ലാ രോഗങ്ങളേയും പോലെതന്നെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികില്‍സകള്‍ക്ക് പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള മനശ്ശാസ്ത്ര ചികില്‍സകള്‍ക്കും ഒരു നിശ്ചിത തുക ലഭ്യമാക്കിയിട്ടുണ്ട്. പലയിടത്തും മനശ്ശാസ്ത്ര ചികില്‍സികള്‍ക്ക് അമിതമായ തുക ഈടാക്കുന്നതിനാലാണ് അതിന് നിശ്ചിത പരിധി കല്‍പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പല ഇന്‍ഷുറന്‍സ് കമ്പനികളുടേയും നയങ്ങളില്‍ മാനസികാരോഗ്യത്തെ ഒഴിവാക്കിയിരിക്കുന്നത് ലോകവ്യാപകമായി വിമര്‍ശനത്തിന് ഇടയാക്കിയിരുന്ന സംഗതിയാണെന്ന് ഡോ. അരുണ്‍ പറഞ്ഞു. അതാണ് ഇപ്പോള്‍ മാനസികാരോഗ്യ പരിപാലന നിയമത്തിലൂടെ മറികടന്നുവരുന്നത്. ഇതില്‍ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടില്ല എന്നു ഇന്‍ഷുറന്‍സ് കമ്പനികളുടെ വിമര്‍ശനം തികച്ചും തെറ്റാണെന്ന് ഡോ. അരുണ്‍ സൂചിപ്പിച്ചു. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര രോഗ വര്‍ഗീകരണ സംഹിത പത്താം പതിപ്പില്‍ ഓരോ മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും കൃത്യമായ രോഗനിര്‍ണയ മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് രോഗനിര്‍ണയം നടത്തുകയും അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് ഇന്‍ഷുറന്‍സ് കൊടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതേസമയം പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് രോഗനിര്‍ണയവും ചികില്‍സയും നടത്തുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുറമേ നിന്ന് നിരീക്ഷിച്ച് അനായാസം മനസ്സിലാക്കാന്‍ പറ്റുന്ന ഒരു രോഗനിര്‍ണയമോ ടെസ്റ്റോ ഇല്ലെന്നതാണ് മാനസികാരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള മറ്റൊരു വിമര്‍ശനം. ഉദാഹരണത്തിന് പ്രമേഹത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ടെസ്റ്റ് റിസല്‍ട്ടിലൂടെ അനായാസം മനസ്സിലാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇരിക്കുന്ന മെഡിക്കല്‍ പശ്ചാത്തലമില്ലാത്ത ഒരാളിനും സാധിക്കും. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളില്‍ അത് സാധ്യമല്ല. മെഡിക്കല്‍ പശ്ചാത്തലമില്ലാത്ത ഇന്‍ഷുറന്‍സ് മേഖലയിലെ ഒരു ഉദ്യോഗസ്ഥന് ഡോക്ടര്‍ എഴുതിയിരിക്കുന്ന കാര്യം ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കാന്‍ നിര്‍വ്വാഹമില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുടെ രോഗനിര്‍ണയത്തിന് ഒരു സിന്‍ഡ്രോമിക് അപ്രോച്ച്, അല്ലെങ്കില്‍ ലക്ഷണ സാകല്യ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് കേവലം ഏതെങ്കിലും ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം നടത്താവുന്ന ഒരു രോഗനിര്‍ണയമല്ല. പക്ഷേ, ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷനും പോലെയുള്ള ഗവേഷണാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യുന്ന അന്താരാഷ്ട്ര സംഘടനകള്‍ തന്നെ വളരെ വ്യക്തമായ രോഗനിര്‍ണയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുള്ള സ്ഥിതിക്ക് പുറമേ നിന്നു നിരീക്ഷിക്കുന്ന തരത്തിലുള്ള ടെസ്റ്റുകളുടെ ആവശ്യം ഇതിനില്ല. ഇന്‍ഷുറന്‍സ് കമ്പനികളുടെ പരാതി അവര്‍ക്കിത് അനായാസം വായിച്ച് ശരിയോ തെറ്റോ എന്നു നിര്‍ണയിക്കാന്‍ പറ്റില്ലെന്നതാണ്. അപ്പോള്‍, മാനസികാരോഗ്യമേഖലയില്‍ ഉന്നതിവ്യാഭ്യാസമോ അനുഭവ സമ്പത്തോ ഉള്ള ഒരു അഡ്വൈസര്‍ അവര്‍ക്കാവശ്യമായി വരും. അവരുടെ സഹായത്തോടെ മാത്രമേ ക്ലെയിമിന്റെ ശരിതെറ്റുകള്‍ കൃത്യമായി നിരീക്ഷിച്ച് അഭിപ്രായം പറയാനാകൂ. അത്തരമൊരു അസൗകര്യം മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ളത്. അത്തരമൊരു അഡ്വൈസറെ ദക്ഷിണേന്ത്യ മൊത്തത്തില്‍ വച്ചാല്‍പോലും വരുന്ന ക്ലെയിമുകള്‍ മുഴുവനും പരിശോധിച്ച് തീര്‍പ്പുു കല്‍പിക്കാവുന്നതേയുള്ളു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി.
മാനസികാരോഗ്യപരിപാലന നിയമത്തില്‍ ഏതൊക്കെ ചികില്‍സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാമെന്ന് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്ന് ആരോപണത്തിലും അടിസ്ഥാനമില്ലെന്നാണ് ഡോ. അരുണിന്റെ അഭിപ്രായം. മരുന്നുകളുപയോഗിച്ചുള്ളതിനൊപ്പം മനശ്ശാസ്ത്ര, സാമൂഹിക ചികില്‍സാ രീതികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ കൊടുക്കേണ്ടിവരുമെന്നതാണ് മാനസികാരോഗ്യ പരിപാലന നിയമത്തില്‍ പറയുന്നത്. ഏതൊക്കെ രോഗത്തിനു കൊടുക്കണമെന്നതിന് ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര രോഗ വര്‍ഗീകരണ സംഹിതയെ അടിസ്ഥാനമാക്കാവുന്നതാണ്. എന്നാല്‍ എത്ര തുകവരെ പരിരക്ഷ നല്‍കാമെന്നതിന് മാനദണ്ഡങ്ങള്‍ വരേണ്ടതാണ്. കാരണം അമേരിക്കയിലും മറ്റും ഇതൊരു തര്‍ക്കവിഷയമായപ്പോള്‍ അവരതിന് മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിരുന്നു. മരുന്നു ചികില്‍സ മറ്റേതൊരു രോഗത്തിന്റേയും മരുന്നു ചികില്‍സ പോലെതന്നെയായതിനാല്‍ അതില്‍ പ്രത്യേകമായൊരു ബുദ്ധിമുട്ട് വരികയുമില്ല.
മാനസികാരോഗ്യപ്രശ്നങ്ങളുടെ ആഴം എത്രത്തോളമുണ്ടെന്ന് അളക്കുന്നതിന് പരിമിതികളുണ്ടെന്ന അസംബന്ധ ആരോപണവും ഇന്‍ഷുറന്‍സിനെതിരെ ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഡോ. അരുണ്‍ കുറ്റപ്പെടുത്തി. മാനസികാരോഗ്യ പ്രശ്നങ്ങളുടെ തീവ്രത കൃത്യമായി അളക്കാന്‍ കഴിയുന്ന വ്യക്തമായ പരിശോധനാരീതികള്‍, മനശ്ശാസ്ത്ര സങ്കേതങ്ങള്‍, ടെസ്റ്റുുകള്‍, റേറ്റിംഗ് സ്കെയിലുകള്‍ ഒക്കെ നിലവിലുണ്ട്. അവയെല്ലാം ഉപയോഗിച്ച് വളരെ അനായാസം മാനസികാരോഗ്യത്തിന്റെ തീവ്രത തീരുമാനിക്കാം. അതിനനുസരിച്ച് ചികില്‍സയും നിശ്ചയിക്കാം.
മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉള്ള വ്യക്തികളില്‍ വളരെ ചെറിയൊരു ശതമാനത്തിനു മാത്രം കൃത്യമായ ചികില്‍സ ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ കൊണ്ടുവരുന്നത് കൂടുതല്‍ വ്യക്തികള്‍ക്ക് ശാസ്ത്രീയ ചികില്‍സ ലഭിക്കാന്‍ സഹായകമാകുമെന്നതില്‍ ഡോ. അരുണിന് സംശയമില്ല. മാനസികാരോഗ്യ ചികില്‍സയേയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ കൊണ്ടുവന്ന് ഓരോ ചികില്‍സക്കും എത്ര രൂപ നല്‍കാമെന്നതിന് ചില ചട്ടങ്ങള്‍ രൂപീകരിച്ച് അത് നടപ്പാക്കേണ്ടത് പരിഷ്കൃത സമൂഹത്തില്‍ അത്യന്താപേക്ഷിതമാണെന്നും അത് നടപ്പാക്കാന്‍ വൈകുന്തോറും മാനസികപ്രശ്നങ്ങളുള്ളവരോടുള്ള നമ്മുടെ സമീപനം വികലമാണെന്ന ഒരു വിമര്‍ശനം മാത്രമായിരിക്കും ഉയരുകയെന്നും ഡോ. അരുണ്‍ ബി. നായര്‍ പറഞ്ഞു.
Health policies to cover mental illness in India