Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ഇടമന്നയിൽ ജോണിന്റെ ഭാര്യ ലൈസാമ്മ (50)യുടെ ഹൃദയമുൾപ്പെടെ അഞ്ച് അവയവങ്ങൾ തമിഴ് നാട്ടിലും കേരളത്തിലുമായി അഞ്ചുപേരിലൂടെ ഇനിയും ജീവിക്കും.
കഴിഞ്ഞ ആറാം തീയതി ആശുപത്രിയിൽ പോകവെ ബസിൽ നിന്ന് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ലൈസാമ്മ. ശനിയാഴ്ച രാവിലെ നില ഗുരുതരമായി മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന് കീഴിൽ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെ എൻ ഒഎസിൽ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോർട്ടിസ് മലർ ആശുപത്രിയിലും ഒരു വൃക്കയും കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി.
കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രാൻസ്റ്റാൻ എന്ന അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ രോഗിക്ക് നൽകിയത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണതകൾ മറികടക്കേണ്ടതുണ്ടായിരുന്നു . ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും പ്രതിസന്ധികൾ തരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവർ സജീവമായി ഇടപെട്ടതോടെ അവയവദാന പ്രക്രിയ വിജയമായി.
മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങൾ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തൻ പ്രതീക്ഷയാകമെന്നും അത് കണ്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്ന് നേഴ്സ് കൂടിയായ മകൾ ജോഷ്ന പറഞ്ഞു.
Mrithasanjeevani website is a Kerala's Deceased Donor Organ Transplantation Program.a Kerala Government Initiative established on 12th August 2012.