Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
പരീക്ഷയ്ക്ക് ഇനി രണ്ടാഴ്ച കൂടിയേയുള്ളു. കുത്തിയിരുന്നു പഠിക്കുന്നതിനിടയിലാണ് ചെറിയ പനി പ്രത്യക്ഷപ്പെട്ടത്. തല്‍ക്കാലം പാരസെറ്റമോള്‍ കഴിച്ച് പ്രശ്നം പരിഹരിക്കാമെന്നു കരുതിയപ്പോള്‍ അവിടെവിടെയായി ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
സംഗതി ചിക്കന്‍പോക്സാണ്. കഴിഞ്ഞ ദിവസംകൂടി എഫ്.എം. റേഡിയോയിലെ ഒരു പരിപാടിയില്‍ കേട്ടതേയുള്ളു, വേനലാണ് ചിക്കന്‍ പോക്സ് പടര്‍ന്നു തുടങ്ങിയിരിക്കുന്നുവെന്ന്. പോരാത്തതിന് ഇതിന് ചികില്‍സയില്ലെന്നും അവര്‍ പറയുന്നതുകേട്ടു. തല്‍ക്കാലം വീട്ടില്‍തന്നെ വിശ്രമിക്കാമെന്നു കരുതിയതാണ്. ചികില്‍സയില്ലെങ്കില്‍ പിന്നെന്തിന് ഡോക്ടറെ കാണണം.
ഒടുവില്‍ രോഗവിവരമറിഞ്ഞ ചില കൂട്ടുകാരാണ് ഡോക്ടറെ കണ്ടേ പറ്റൂ എന്ന് നിര്‍ബന്ധിച്ചത്. മനസ്സില്ലാ മനസ്സോടെ ആശുപത്രിയിലെത്തിയപ്പോഴാണ് ചിക്കന്‍ പോക്സിനു ചികില്‍സയില്ലെന്ന വിവരം തെറ്റായിരുന്നുവെന്ന് മനസ്സിലാകുന്നത്. ചികില്‍സിച്ചു ഭേദമാക്കാമെന്നു മാത്രമല്ല ആധുനിക വൈദ്യാശാസ്ത്രത്തില്‍ ഈ രോഗത്തിന് വാക്സിനും ലഭ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്.
'വേരിസെല്ലസോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. അസുഖം പിടിപെട്ടയാളുടെ ചുമയും തുമ്മലും വഴി പുറത്ത് വരുന്ന വൈറസുകൾ വഴിയാണ് മറ്റൊരാളിലേക്ക് രോഗം പകരുക. വൈറസ് ബാധിച്ച് 15-16 ദിവസമാകുമ്പോഴാണ് ആദ്യ രോഗലക്ഷണം പ്രത്യക്ഷമാവുക. അതിനാൽത്തന്നെ ചികിത്സ വൈകുന്നത് സ്വാഭാവികമാണ്.
ലക്ഷണങ്ങൾ
കടുത്ത പനി
ശരീരത്തിൽ വൈറസ് പ്രവേശിക്കുന്നതോടെ അതിനെ പ്രതിരോധിക്കാനായി ശരീരതാപനില വർദ്ധിക്കുന്നു. 100 ഡിഗ്രിക്ക് മുകളിൽ വരെ താപനില ഉയർന്നേക്കാം.
തലവേദന
രോഗത്തിന്റെ അടയാളങ്ങൾ ശരീരത്തിൽ കാണപ്പെടുന്നതിനു മുന്നേ തലവേദന ആരംഭിക്കും. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
ചൊറിച്ചിലും ചുവന്ന പാടുകളും
വൈറസ് ബാധിച്ചതിനാൽ ശരീരത്തിൽ ചൊറിച്ചിലും ചുവന്ന പാടുകളും കാണപ്പെടുന്നു. ചൊറിച്ചിൽ ക്രമേണ രൂക്ഷമാകും. കുട്ടികളിൽ ചൊറിച്ചിൽ ചർമ്മത്തിലെ പ്രശ്നങ്ങൾക്കും കാരണമാകാം.
പാടുകളും മുറിവുകളും
ചൊറിച്ചിൽ തുടങ്ങി 12-14 മണിക്കൂറിനകം ചുവന്ന തിണർപ്പുകൾ ചുവന്ന കുരുക്കളോ പാടുകളോ ആയി മാറും. ഇവയുടെ മുകൾഭാഗം തീപ്പൊള്ളലേറ്റത് പോലെയാകും. ആദ്യം വയർ, മുഖം, പുറം, നെഞ്ച് എന്നിവിടങ്ങളിലാകും ഇവ പ്രത്യക്ഷപ്പെടുക. തുടർന്ന് കൈകൾ, കാൽ, തലയോട്ടി, നാക്ക്, വായ എന്നിവിടങ്ങളിലുമുണ്ടാകും. ഇതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ശരാശരി 200-250 കുരുക്കൾ ഇത്തരത്തിൽ ശരീരത്തിലുണ്ടാകും.
വിശപ്പില്ലായ്മ
ക്ഷീണവും ഛർദ്ദിയും മൂലം വിശപ്പ് കുറയും. ഇത് ശരീരഭാരം കുറയാനിടയാക്കും.
ക്ഷീണം
ഛർദ്ദിയും, വിശപ്പില്ലായ്മയും, രോഗപ്രതിരോധ ശേഷിക്കുറവും മൂലം കാര്യമായ ക്ഷീണം അനുഭവപ്പെടും.
രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ശരീരത്തിൽ കുരുക്കൾ പൊങ്ങി ആറ് മുതൽ പത്ത് ദിവസം വരെ രോഗം പരത്തുമെന്നതിനാൽ ഈ കാലയളവിൽ രോഗി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്.
2. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക
3.രോഗിയുടെ മൂക്കിലേയും വായിലേയും സ്രവങ്ങൾ മറ്റുള്ളവരിലേക്കെത്താതിരിക്കാൻ ശ്രദ്ധിക്കുക
4.കുരുക്കൾ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ പാടുകൾ ഒരുപാടുകാലം നിലനിൽക്കും.
ചികിത്സ
ചിക്കൻപോക്സിനെ പ്രതിരോധിക്കാൻ ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. ചിക്കന്‍ പോക്സിനുള്ള പ്രധാന പ്രതിരോധമരുന്നാണ് വെറിസെല്ല (Vericella). പ്രതിരോധ മരുന്ന് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചാല്‍പോലും അത് വളരെ ലഘുവായതും ഗുരുതരമായ പ്രശിനങ്ങള്‍ ഉണ്ടാക്കാത്തതുമായിരിക്കും. 12- 18 മാസം പ്രായമുള്ളപ്പോഴാണ് ആദ്യത്തെ വാക്സിന്‍ നല്‍കേണ്ടത്. നാലു മുതല്‍ ആറു വയസ്സുവരെയുള്ള സമയത്ത് രണ്ടാമത്തെ ഡോസ് നല്‍കാം. പക്ഷേ, അത് നിര്‍ബന്ധമില്ലതാനും. മുതിര്‍ന്നവര്‍ക്കും പ്രതിരോധ മരുന്ന് നേരത്തേ എടുത്തിട്ടില്ലാത്ത കുട്ടികള്‍ക്കും നാലു മുതല്‍ എട്ടു വരെ ആഴ്ചകളുടെ ഇടവേളയില്‍ രണ്ടു ഡോസ് വാക്സിന്‍ എടുക്കാവുന്നതാണ്.
രോഗലക്ഷണം കണ്ടുതുടങ്ങിയാൽ എത്രയും വേഗത്തിൽ മരുന്ന് കഴിക്കുന്നതാണ് നല്ലത്. രോഗം കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചു തുടങ്ങണം.
തുമ്മലിലൂടെയും ചുമയിലൂടെയും മറ്റും രോഗിയില്‍ നിന്ന് പുറത്തുവരുന്ന സ്രവങ്ങള്‍ രോഗം പരത്തുന്നതുപോലെതന്നെ രോഗികളുടെ മൂക്കിലേയും വായിലേയും ചിക്കന്‍ പോക്സ് മൂലമുള്ള കുമിളകളിലേയും മറ്റും സ്രവങ്ങള്‍ നേരിട്ട് സ്പര്‍ശിക്കുന്നതും രോഗം പകരാന്‍ കാരണമാകും.
ശരീരത്തിലെ കുമിളകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ രോഗികള്‍ക്ക് പിന്നീട് അണുബാധ ഭയക്കേണ്ടതില്ല. പനിയും മാറിയാല്‍ കുളിക്കാം. വെള്ളം ധാരാളം കുടിക്കണം. മുറിവുകള്‍ കരിയാന്‍ ലോഷനുകള്‍ ഉപയോഗിക്കാം.
Chickenpox is highly contagious skin infection caused by varicella-zoster virus