Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
അവയവദാനം സംബന്ധിച്ച് കേരളത്തില്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളും മറ്റും ഈ മഹത്തായ കര്‍മത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. അവയവദാനത്തിനെതിരായ ദുഷ്പ്രചരണത്തിന്റെ സമീപകാല ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന അയവദാന പ്രക്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് മസ്തിഷ്ക മരണത്തിന് ഇരയായ അഭിഭാഷകന്റെ അവയവങ്ങള്‍ വില്‍പന നടത്തി ആശുപത്രി കോടികള്‍ സമ്പാദിച്ചുവെന്നായിരുന്നു പ്രചാരണം. അവയവദാനത്തിന്റെ നടപടിക്രമങ്ങളെപ്പറ്റിയോ രീതികളെപ്പറ്റിയോ അടിസ്ഥാനധാരണകള്‍ പോലുമില്ലാതെ പടച്ചുവിട്ട ഒന്നായിരുന്നു പ്രസ്തുത വാര്‍ത്ത. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന അവയവദാന പ്രക്രിയയുടെ വസ്തുതകള്‍ എന്താണെന്ന് വിശദീകരിച്ച് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഐഎംഎ ലൈവ് പുനഃപ്രസിദ്ധികരിക്കുന്നു .
അപകടത്തില്‍ മരിച്ച ഇരുപത് വയസുകാരന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തയ്യാറാണെന്ന് മാതാപിതാക്കൾ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതസഞ്ജീവനി എന്ന സർക്കാർ സംവിധാനത്തെ ഇക്കാര്യം അറിയിക്കുകയും അതിലെ ഒരു കരൾ ആസ്റ്റർമെഡിസിറ്റി ലഭിക്കുകയും ചെയ്തു. മറ്റ് അവയവങ്ങളായ കിഡ്നി പാൻക്രിയാസ് എന്നിവ സർക്കാർ ലിസ്റ്റിലുള്ള, പുതുജീവൻ പ്രതീക്ഷിച്ച് കഴിയുന്ന മറ്റ് ആശുപത്രികളിലെ, സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ളവർക്ക് നൽകുകയാണ് ചെയ്തത്.
കരള്‍ സിറോസിസ് ബാധിച്ച അൻപത് വയസ്സുകാരൻ ഫൈവ് യീർ സർവൈവൽ വളരെ താണ നിലയിൽ എന്ന് വിലയിരുത്തപ്പെട്ട രോഗിയായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സ തേടിയിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് കരൾ മാറ്റിവയ്ക്കാൻ ആസ്റ്റർ മെഡിസിറ്റി വിളിച്ചുവരുത്തി. തുടര്‍ന്ന് രോഗിയുടെ ഓപ്പറേഷൻ നടക്കുന്നു.
ഓപ്പറേഷന് ശേഷം ഓരോ സെക്കൻഡും നിരീക്ഷണ വിധേയനാക്കി ഇന്റൻസീവ് കെയർ യൂണിറ്റിൽ രോഗി കഴിയുന്നു. അവയവമാറ്റ ശസ്ത്രക്രിയ നിലവിലെ ഓപ്പറേഷനുകളിൽ ഏറ്റവും സങ്കീർണമായ ഒന്നാണ് എന്നു നാം അറിയണം. അപൂർവമായി സംഭവിക്കുന്ന തലച്ചോറിലെ അതീവ ഗുരുതരമായ രക്തസ്രാവം മൂലം രോഗി മരിക്കുന്നു. രോഗിയുടെ ബന്ധുക്കൾക്ക് ആശുപത്രി അധികൃതര്‍ എല്ലാവിധ ഓപ്ഷൻസും നൽകുന്നു .
വെന്റിലേറ്ററിൽ നിന്നു മാറ്റി രോഗിയെ വീട്ടിൽ കൊണ്ടുപോകാം. അല്ലെങ്കിൽ എല്ലാ അവയവങ്ങളും ദാനം ചെയ്ത് മറ്റ് അഞ്ച് പേരുടെ ജീവൻ രക്ഷിക്കാം. നല്ലവരായ രോഗിയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്ക മരണം സർട്ടിഫൈ ചെയ്യുവാനുള്ള എല്ലാ പ്രക്രിയകളും നടത്തുന്നു. വീഡിയോ റിക്കോർഡിങ് ഉൾപ്പെടെ, സർക്കാർ ഡോക്ടർ ഉൾപ്പെടെ, രണ്ട് പ്രാവശ്യം ആറ് മണിക്കൂർ ഇടവിട്ട് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്. പ്രസ്തുത രോഗിയുടെ അവയവങ്ങൾ സർക്കാർ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള രോഗികൾക്ക് നൽകാൻ തീരുമാനമെടുക്കുന്നു.
സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലേക്ക് അവയവങ്ങൾ നൽകുന്നു. ലിവർ മാത്രം, അതായത് വെച്ച് പിടിപ്പിച്ച ലിവർ മാത്രം, എടുക്കാൻ മറ്റ് ആശുപത്രികൾ വിസമ്മതിച്ചപ്പോൾ വിദഗ്ദ്ധനായ ഡോക്ടർ മാത്യു ആസ്റ്റർ മെഡിസിറ്റിയിലെ തന്നെ മറ്റൊരു രോഗിക്ക് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു കരൾ മാറ്റിവയ്ക്കുന്നു. ആ രോഗി സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് വരുന്നു.
അതീവ ദുഖത്തോടെ ആണെങ്കിലും സ്വന്തം ബന്ധുവിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ജീവൻ നൽകിയ ആശ്വാസത്തിൽ അഭിഭാഷകന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുന്നു. ഓർഗൻ ഡൊണേഷൻ പാക്കേജിൽ അടങ്ങിയ തുക മാത്രമാണ് ആദ്യം രോഗിയോട് അടയ്ക്കാൻ പറഞ്ഞിരുന്നത്. അതിലെ നല്ല ഒരു ശതമാനം തുകയും തിരികെ നൽകുകയും ചെയ്‌തു.
വസ്തുതകള്‍ ഇതായിരിക്കെ അവയവദാനത്തിനു സന്നദ്ധരാകുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാനും മാറ്റിവയ്ക്കാന്‍ അവയവം കാത്തുകഴിയുന്ന അനേകം രോഗികളെ മാനസ്സികമായി തളര്‍ത്താനും മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂ എന്ന് ഡോ. സുള്‍ഫിയുടെ ഫെയ്സ് ബുക് പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. അന്വേഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യംതന്നെയാണ് ഇതെന്നതാണ് വാസ്തവം.
ആസ്റ്റര്‍ മെഡിസിറ്റിയിലെ അവയവദാനത്തെ അവയവകച്ചവടമാക്കി | Fake news circulates in media against Aster medicity after Patient die post liver transplant surgery