Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഡിസംബർ ഇരുപത്തിരണ്ട്. 2011-ൽ ഇതേ ദിവസമാണ് അനുജത്തിയുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഏഴു വർഷങ്ങൾ പിന്നിടുമ്പോൾ സന്തോഷവും സംതൃപ്തിയും മാത്രം.
കാലം കടന്നുപോകുമ്പോൾ ഏതൊരു ഗൗരവതരമായ കാര്യവും ഓർത്തു ചിരിയ്ക്കാനുള്ളതായി മാറും. മറ്റേതൊരു കാര്യവും പോലെ ഇതും ഇപ്പോളെനിയ്ക്കൊരു തമാശ പോലെയേ തോന്നുന്നുള്ളു.
ഈ പ്രക്രിയയെ ദാനമെന്നു വിളിയ്ക്കരുതെന്നാണ് എന്റെയൊരു ഇത്. എന്തു ദാനം ചെയ്തുവെന്നാണു പറയുന്നത്? ദാനം കിട്ടിയത് നമുക്കെല്ലാപേർക്കുമല്ലേ? കാഴ്ചശക്തിയുള്ള രണ്ടു കണ്ണുകൾ, ഗന്ധങ്ങൾ തിരിച്ചറിയാൻ പ്രാപ്തിയുള്ള ഒരു മൂക്ക്, സംസാരശേഷി, കൈകാലുകൾ... അങ്ങിനെയെന്തെല്ലാം അനുഗ്രഹങ്ങളോടെയാണ് നാമെല്ലാം ജനിച്ചത്! ഇതൊക്കെ ചോദിച്ചിട്ടു കിട്ടിയതാണോ? എന്നാൽ ഇതൊന്നുമില്ലാതെയും എത്രയെങ്കിലും പേർ ജനിയ്ക്കുന്നില്ലേ? അന്ധർ, ബധിരർ, മൂകർ, അങ്ങിനെയാരെല്ലാം! എന്തെല്ലാം! അവരൊക്കെ ആരോടാണു പരാതി പറയുക? അങ്ങിനെ ചിന്തിയ്ക്കുമ്പോൾ നമുക്കല്ലേ എല്ലാ അനുഗ്രഹങ്ങളും ദാനം കിട്ടിയത്?
ആരും ആർക്കും ഒന്നും ദാനമായി കൊടുക്കുന്നില്ല എന്നതാണ് ആദ്യത്തെ തിരിച്ചറിവ്. പ്രിയപ്പെട്ടൊരാൾക്ക് വേറൊരാൾ കരൾ പങ്കുവെച്ചു കൊടുക്കുന്നുവെന്നോ കരൾ പറിച്ചു കൊടുക്കുന്നുവെന്നോ മറ്റോ പറഞ്ഞാൽ അതാവും കൂടുതൽ ശരിയെന്നു തോന്നുന്നു.
ഒരു തവണ മാത്രം നേരിൽ കാണുകയും ഒരു തവണ മാത്രം ഫോണിൽ സംസാരിയ്ക്കുകയും ചെയ്തിട്ടുള്ള ഡോക്ടർ വിജയകുമാറിനെ ഈ അവസരത്തില്‍ ഓർത്തു പോകുന്നു. ശസ്ത്രക്രിയയ്ക്കു മുൻപ് എനിയ്ക്ക് ഉപദേശങ്ങൾ തന്നയാൾ. 2011ൽ അദ്ദേഹം തിരുവനന്തപുരത്തെ പ്രശസ്തമായൊരു സ്വകാര്യ ആശുപത്രിയിൽ ഗാസ്ട്രോ എൻട്രോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നേരിട്ടു കാണണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി. വീട്ടിൽ താൻ രോഗികളെ നോക്കാറില്ല എന്നായിരുന്നു മറുപടി. എന്റെ ഉദ്ദേശ്യം അറിയിച്ചപ്പോൾ രാത്രി എട്ടുമണിയ്ക്കു വീട്ടിലേയ്ക്കു ചെല്ലാൻ അനുവാദം കിട്ടി.
ഞാൻ ചെല്ലുമ്പോൾ ഡോക്ടർ വീടിന്റെ വരാന്തയിലിരിപ്പുണ്ട്.
"കയറി വരൂ, ഞാൻ കാത്തിരിയ്ക്കുകയായിരുന്നു" എന്നു പറഞ്ഞാണ് സംസാരം തുടങ്ങിയത്.
സത്യമാണത്, അദ്ദേഹം എനിയ്ക്കു വേണ്ടി കാത്തിരിയ്ക്കുക തന്നെയായിരുന്നു! എന്റെ സംശയങ്ങൾക്കൊക്കെയും വളരെ വിശദമായി മറുപടി തന്ന് എന്നെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
"ധൈര്യമായി മുന്നോട്ടു പോവുക, എല്ലാം നന്നായി വരും" എന്ന വാക്കുകൾ എനിയ്ക്കു നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല....
പിരിയാൻ നേരം, മുൻപൊരു പരിചയവുമില്ലെങ്കിലും ആ നല്ല മനുഷ്യൻ എന്റെ കൈകൾ ചേർത്തു പിടിച്ചു. നിശ്ശബ്ദമായൊരു പ്രാർത്ഥനയിൽ മുഴുകിപ്പോയ രണ്ടു ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിയ്ക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഊഷ്മളമായൊരു ഹസ്തദാനം പകർന്നു വെച്ച ചൂട് ഇപ്പോഴുമെന്റെ വലംകയ്യിലുണ്ട്, ഹൃദയത്തിലും. അരണ്ട വെളിച്ചത്തിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായിരുന്നില്ല. എങ്കിലും എന്തോ ഒരു മുജ്ജന്മബന്ധം ഞങ്ങളെ ചേർത്തു നിർത്തിയ പോലെ...
ചെറുതല്ലാത്തൊരു തുക, കൺസൾട്ടേഷൻ ഫീ, ഒരു കവറിലാക്കി ഞാനദ്ദേഹത്തിന്റെ മേശപ്പുറത്തു വച്ചിരുന്നു. ഡോക്ടർ ഒരു ചെറുപുഞ്ചിരിയോടെ അതെടുത്ത് എന്റെ ഷർട്ടിന്റെ പോക്കറ്റിലേയ്ക്കു തന്നെ തിരുകി വച്ചുതന്നു.
"ഈ തുക വാങ്ങിയാൽ ഞാനൊരു മനുഷ്യനല്ലാതായിപ്പോവും..." എന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞത് ഇന്നലെയെന്നോണം ഓർക്കുന്നു...
ആദ്യമേ സൂചിപ്പിച്ചതു പോലെ, ഏഴു വർഷങ്ങൾക്കിപ്പുറംനിന്നു തിരിഞ്ഞു നോക്കുമ്പോൾ സന്തോഷവും സംതൃപ്തിയും മാത്രം. ഒരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും, രണ്ടാൾക്കും, ഇതുവരെയുമില്ല. എല്ലാത്തരം ഭക്ഷണവും ഇഷ്ടം പോലെ കഴിയ്ക്കാറുണ്ട്. ഇപ്പോഴും ഷട്ടിലും ക്രിക്കറ്റും കളിയ്ക്കാറുണ്ട്. രാവിലെ ഒരു മണിക്കൂർ നടക്കാറുണ്ട്. മഴയും വെയിലും കൊള്ളാറുണ്ട്. നേരത്തെ എങ്ങിനെയായിരുന്നുവോ, അതുപോലെ തന്നെ. ഒരു വ്യത്യാസവുമില്ലാതെ...
കൂടെ നിന്ന കുറെപ്പേരെയും കൂടി ഓർക്കാതെ വയ്യ. എത്രയെങ്കിലും ദിവസം അവധിയെടുത്തു ഞങ്ങൾക്കു കൂട്ടിരുന്ന മൂന്നു സഹോദരങ്ങൾ, പരിപൂർണ്ണമായും പിന്തുണച്ചു കൂടെ നിന്ന ഭാര്യയും മകളും, അമേരിക്കയില്‍ നിന്ന് നിത്യേനയെന്നോണം എന്നെയും ഡോക്ടർ സുധീന്ദ്രനെയും വിളിച്ചു കാര്യങ്ങളന്വേഷിച്ചിരുന്ന ഡോക്ടർ എസ്.എസ്.ലാൽ, ഏഴു കടലുകൾക്കുമപ്പുറത്തു നിന്ന് അവധിയെടുത്ത് എന്നെക്കാണാനെത്തിയ പ്രിയ സുഹൃത്ത് മോഹൻ, എല്ലാ ആഴ്ചയിലും വീട്ടിൽ വന്ന് ഓറഞ്ചു വിപ്ലവം നടത്തിയ പ്രൊഫ. ശ്രീലത, നീന... (ഓറഞ്ചു കഴിച്ച് ഞാനൊരു വഴിയായി.... വലിയ ചെയ്ത്തായിപ്പോയീട്ടാ...)
അവയവ കൈമാറ്റ ശസ്ത്രക്രിയകൾക്ക് നമ്മുടെ രാജ്യത്ത് വേണ്ടത്ര പ്രചാരം കിട്ടിയിട്ടുണ്ടോ എന്നൊരു സംശയം. തട്ടിപ്പുകളും സർവ്വസാധാരണമായിട്ടുണ്ടെന്നു തോന്നുന്നു. സർക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഒരു സ്വയം പരിശോധന നടത്തുന്നത് നന്നായിരിയ്ക്കും. അവയവ കൈമാറ്റ ശസ്ത്രക്രിയകൾ കൂടുതൽ ആരോഗ്യത്തോടെ, കൂടുതൽ സന്തോഷത്തോടെ, കൂടുതൽ സംതൃപ്തിയോടെ ജീവിയ്ക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന് നാമോരോരുത്തരും തിരിച്ചറിയണം. അനുഭവസ്ഥൻ എന്ന നിലയിൽ എനിയ്ക്കതു നെഞ്ചിൽ കൈവെച്ചു തന്നെ സാക്ഷ്യപ്പെടുത്താനാവും. ഈക്കാര്യത്തിൽ മനുഷ്യസമൂഹത്തിന് കൂടുതൽ അവബോധമുണ്ടാകട്ടെ.
ശരിയായ നേരത്തെടുക്കുന്ന ശരിയായൊരു തീരുമാനത്തിന്, ഒരാളെക്കൂടി അനിശ്ചിതത്വത്തിന്റെ അന്ധകാരത്തിൽ നിന്ന് ജീവിതത്തിന്റെ പ്രകാശത്തിലേയ്ക്കു കൈ പിടിച്ചു കൂട്ടിക്കൊണ്ടു വരാനാകുമെങ്കിൽ, അതിലും ധന്യമായി വേറെന്ത്?
Organ transplantation is a medical method in which an organ is removed from one body and placed in the body of a recipient, to replace a damaged or missing organ.