Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
കേരളത്തിന്റെ ആരോഗ്യ മേഖലയെ വളരെ ഗുരുതരമായി ബാധിക്കുന്ന ,ചെറുകിട ആശുപത്രിളെ തകർക്കാൻ സാദ്ധ്യത ഉള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ സമഗ്രമായ ഉടച്ചു വാർക്കലിന് വിധേയമാക്കണം
കഴിഞ്ഞ കാലയളവുകളിൽ അധികാരത്തിൽ ഇരുന്ന സർക്കാരുകൾ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യ മേഖലക്ക് വിഹിതം നൽകിയിരുന്നുള്ളൂ. ഇത് കുറഞ്ഞ പക്ഷം 5 ശതമാനത്തിന് മുകളിൽ ആക്കുന്നവർക്ക് മാത്രം ഇത്തവണ വോട്ട് നൽകിയാൽ മതിയെന്നാണ് ഐ.എം.എയുടെ തീരുമാനം.
ഭാരതത്തിലെ 3 ലക്ഷം ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും വനിതാ മെമ്പര്‍മാരും മറ്റു മെഡിക്കല്‍ അസോസിയേഷനുകളുമായി ചേര്‍ന്നുകൊണ്ട് മറ്റൊരു അഞ്ചുലക്ഷം മെമ്പര്‍മാരുടെയും വോട്ടുകള്‍ സമാഹരിച്ചുകൊണ്ട് ആദ്യം ആരോഗ്യം എന്ന പ്രകടനപത്രികയില്‍ അധിഷ്ഠിതമായി ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുവാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തീരുമാനം. ആദ്യം ആരോഗ്യം എന്ന നയം അംഗീകരിക്കുന്നവര്‍ക്കായിരിക്കും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഡോക്ടര്‍മാരുടെയും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും, വനിതാ മെമ്പര്‍മാരുടെയും, ആശുപത്രിയുമായി ബന്ധപ്പെട്ടുകഴിയുന്ന ആള്‍ക്കാരുടെയും വോട്ടുകള്‍. ഇന്ത്യയിലാകമാനം നേരിട്ട് 8 ലക്ഷത്തോളം വോട്ടുകളും, പരോക്ഷമായി മറ്റൊരു 12 ലക്ഷം വോട്ടുകളും കേന്ദ്രീകരിച്ച് 20 ലക്ഷത്തോളം വോട്ടുകള്‍ സമാഹരിച്ച് ആദ്യം ആരോഗ്യം എന്ന നയം നടപ്പിലാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുക എന്ന നയമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വീകരിക്കുന്നത്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രധാനമായും 7 ആവശ്യങ്ങളാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉന്നയിക്കുന്നത്. 1) ആരോഗ്യ മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തുക 2) എല്ലാവര്‍ക്കും ആരോഗ്യം സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുക 3) സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടപ്പിലാക്കുക 4) പ്രാഥമികാരോഗ്യത്തിനും ഗ്രാമങ്ങളിലെ ആരോഗ്യമേഖലയിലും കൂടുതല്‍ ഊന്നല്‍ നല്‍കുക 5) ത്രിതല സംവിധാനത്തിലൂടെ പ്രാഥമിക-ദ്വിതീയ-മൂന്നാംഘട്ട കരുതല്‍ കൂടുതല്‍ ദൃഢമാക്കുക 6) ആരോഗ്യ രംഗത്തെ അക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുക 7) ഉന്നതനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസം സ്വയംഭരണ അനുമതിയോടുകൂടി നടപ്പിലാക്കുക എന്നിവയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യങ്ങള്‍.
ജി.ഡി.പി. ആരോഗ്യമേഖലയില്‍
ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഒരു ശതമാനത്തിനു ചുറ്റുവട്ടമാണ് ജി.ഡി.പി. അനുവദിച്ചിരിക്കുന്നത്. ഇത് 5 ശതമാനമാക്കി ഉയര്‍ത്തുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. ലോകാരോഗ്യ സംഘടനയും അത്തരമൊരു നിലപാട് സ്വീകരിച്ചുവെങ്കിലും അതിലേക്ക് കാലാകാലങ്ങളിലുള്ള സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തിയിട്ടില്ല. അതിനാല്‍ത്തന്നെ പ്രഥമിക ചികിത്സയ്ക്കും, രോഗപ്രതിരോധ ചികിത്സയ്ക്കും, മെഡിക്കല്‍ വിദ്യാഭ്യാസത്തിനും, മെഡിക്കല്‍ ഗവേഷണത്തിനും കൂടുതല്‍ ധനം സമാഹരിക്കേണ്ടതായിട്ടുണ്ട്. ഈ ധനം ആരോഗ്യമേഖലയ്ക്ക് നല്‍കുമ്പോള്‍ത്തന്നെ കൂടുതല്‍ രോഗികള്‍ വരുന്ന ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്കുതന്നെയാകണം പ്രാധാന്യം നല്‍കേണ്ടത്. അനുവദിക്കപ്പെടുന്ന തുക കൃത്യമായി ഉപയോഗിക്കുന്നുവെന്നും അതിന്റെ പരിണിത ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നുവെന്നും ഉറപ്പാക്കപ്പെടേണ്ടതായിട്ടുണ്ട്.
എല്ലാവര്‍ക്കും ആരോഗ്യം
എല്ലാവര്‍ക്കും ആരോഗ്യം എന്ന നയം നടപ്പിലാക്കുമ്പോള്‍ സാമ്പത്തിക-സാമൂഹ്യ സ്ഥിതിവിശേഷങ്ങള്‍ക്കപ്പുറമുള്ള കാഴ്ചപ്പാടുകള്‍ ഉണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഭാരതത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇത്തരം ആരോഗ്യ പദ്ധതികള്‍ക്ക് ഒരു തടസ്സാമാകാന്‍ പാടില്ല. 2025-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുവാനായി ആരോഗ്യമേഖലയിലേക്ക് ഇടനിലക്കാരില്ലാതെ സാമ്പത്തിക സഹായം ഏത്തിച്ചേരേണ്ടതായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും പ്രഗത്ഭരായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും ഇതില്‍ ഉറപ്പാക്കേണ്ടതായിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയെ ആരോഗ്യമേഖലയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ നേരിട്ട് ആരോഗ്യമേഖലയില്‍ ഇടപെടണമെന്നുമുള്ളത് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഈ മേഖലയില്‍ ആരോഗ്യം പ്രാഥമിക അവകാശമായി മാറ്റപ്പെടേണ്ടതായിട്ടുണ്ട്.
പ്രാഥമികാരോഗ്യവും ഗ്രാമീണമേഖലയിലെ ചികിത്സയും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പതിനായിരം ആള്‍ക്കാര്‍ക്ക് ഒന്ന് എന്നുള്ള രീതിയില്‍ സബ് സെന്ററുകളും ഗ്രാമാന്തരങ്ങളിലും ഉള്‍നാടന്‍ മേഖലയിലും അയ്യായിരം ആള്‍ക്കാര്‍ക്ക് ഒരു സബ് സെന്ററും ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് മൂവായിരം പേര്‍ക്ക് ഒരു സബ്‌സെന്ററും ഉണ്ടാകേണ്ടതായിട്ടുണ്ട്. വെല്‍നെസ് സെന്റര്‍ എന്നുള്ള ആശയം തന്നെ മാറ്റിമറിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യമേഖലയിലുണ്ടാകുന്ന ഇത്തരം വെല്‍നെസ് സെന്ററുകളില്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് പൊതുജനാരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. ആരോഗ്യമേഖലയില്‍ രോഗ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുജനാരോഗ്യത്തിലെ പൊതുവായ ഉന്നമനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. സുരക്ഷിതമായി കുടിവെള്ളം ലഭ്യമാക്കുക സമീകൃതാഹാരം ആരോഗ്യപരമായ ചുറ്റുപാടുകളില്‍ എത്തിക്കുക, സാനിട്ടേഷന്‍ രംഗത്ത് ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുക, വ്യക്തമായ ആഹാരനയം നടപ്പിലാക്കുക എന്നിവ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആഹാരത്തിലെ മായംകലര്‍ത്തലും ഒഴിവാക്കപ്പെടേണ്ടതാണ്. ആരോഗ്യത്തിന് ജങ്ക് ഫുഡ്ഡുകള്‍ക്കും, സിഗററ്റിനും, മദ്യത്തിനും ഹെല്‍ത്ത് ടാക്‌സ് നടപ്പിലാക്കുക, ശാസ്ത്രീയമായിട്ടുള്ള സ്ലോട്ടര്‍ ഹൗസുകള്‍ ഉണ്ടാക്കുക, കീടനാശിനികള്‍ ഉപയോഗിക്കുന്നതില്‍ ശാസ്ത്രീയത ഉറപ്പാക്കുക എന്നിവ അടിസ്ഥാനപരമായി നടപ്പിലാക്കേണ്ടതായിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസം
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കേരളത്തില്‍ പുതിയ മെഡിക്കല്‍കോളേജുകള്‍ ആവശ്യമില്ല എന്നിരിക്കിലും, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് നിലവിലുള്ളതിനാല്‍ അത്തരം സംസ്ഥാനങ്ങളില്‍ മാത്രം പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുക എന്ന നയം സ്വീകരിക്കേണ്ടതായിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിര്‍ണ്ണയ രീതികളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകേണ്ടിയിരിക്കുന്നു. അതാതു സംസ്ഥാനങ്ങള്‍ സ്വന്തം സംസ്ഥാനങ്ങളിലുള്ള ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം കണക്കിലാക്കുകയും അതിന് അനുസൃതമായ രീതിയില്‍ പുതിയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കേണ്ടതും ആവശ്യമാണ്. ശാസ്ത്രീയപരമായ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് അശാസ്ത്രീയമായ മറ്റു ചികിത്സാരീതികളെ ഉള്‍പ്പെടുത്തുക എന്നുള്ളത് പൊതുജനാരോഗ്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുക എന്നുള്ളത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
മെഡിക്കല്‍ രംഗത്തെ ഗവേഷണം
മെഡിക്കല്‍ ഗ്രാന്റ്‌സ് കമ്മീഷന്‍ നിലവിലാക്കിക്കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ഗവേഷണത്തിനും കൂടുതല്‍ തുക അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ചെലവ് നിയന്ത്രിക്കുവാനായി മരുന്നുകളുടെയും ഇംപ്ലാന്റുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വില നിയന്ത്രിക്കുകയും അതിനുള്ള നികുതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു മരുന്നിന് ഒരു വില എന്നുള്ള നയം പൊതുവേ സ്വീകരിക്കപ്പെടേണ്ടതുമാണ്.
ആരോഗ്യമേഖലയിലെ അക്രമണങ്ങള്‍ ഏറെക്കാലമായി തുടര്‍ന്നുവരികയാണ്. കേന്ദ്രനിയമം കൊണ്ടുവരികയും, ആശുപത്രിയും ആരോഗ്യസ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ചികിത്സാരംഗത്തേക്ക് കടന്നുവരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതുല്‍ പ്രോത്സാഹനം നല്‍കുകയും ഇത്തരക്കാര്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കുന്ന തരത്തിലുള്ള നയങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ആരോഗ്യമേഖലയിലെ മരണങ്ങള്‍ക്ക് ക്രിമിനല്‍ കേസുകള്‍ ഉണ്ടാകുന്നത് ഒട്ടുംതന്നെ ഗുണകരമാവില്ല.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളെ ഒരുമിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുവാനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ സേവനം ക്ഷയരോഗ ചികിത്സയില്‍ ഉണ്ടായിട്ടുള്ളതുപോലെ ഏകീകരിക്കേണ്ടതാണ്. ആയുഷ്മാന്‍ ഭാരത്
പ്രോഗ്രാമിലുള്ള ഒട്ടും പ്രായോഗികമല്ലാത്ത ചികിത്സാ നിരക്കുകള്‍ ഒഴിവാക്കിക്കൊണ്ട്, ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഇതില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് ചികിത്സാരംഗം ഉടച്ചുവാര്‍ത്തുകൊണ്ടിരിക്കുകയാണ്. ബ്രിഡ്ജ് കോഴ്‌സുകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും വിവിധ ചികിത്സാരീതികളെ സങ്കര ചികിത്സാരീതിയിലേക്ക് കൊണ്ടെത്തിക്കുന്നതിനുള്ള നയങ്ങളും പരിപൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ്. ചെറുകിട ആശുപത്രികള്‍ കേരളത്തിലെയും ഭാരതത്തിലെയും ചികിത്സാരംഗത്തിന് നല്‍കിയിരുന്ന സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് അവയെ നിലനിര്‍ത്തുന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമായി പരിഗണിക്കപ്പെടേണ്ടതാണ്. ചെറുകിട ആശുപത്രികള്‍ക്ക് നികുതി നിരക്കുകളില്‍ ഇളവ് നല്‍കുകയും അവയെ പ്രോത്സാഹിപ്പിക്കുവാനുള്ള മറ്റ് നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മെഡിക്കല്‍ പ്രൊഫഷനെ മൊത്തത്തില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റൂളില്‍ നിന്നും മാറ്റിക്കൊണ്ട് ചികിത്സാരംഗത്തെ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. നയരൂപീകരണ വേളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള ശക്തമായ സംഘടനകളുടെ പങ്ക് ഉറപ്പാക്കേണ്ടതായിട്ടുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും വയോജനങ്ങളുടെയും ചികിത്സയിലും ആരോഗ്യപരിപാലനത്തിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു.
ഡോ.എം.ഇ.സുഗതൻ
(ഐ എം.എ.സംസ്ഥാന പ്രസിഡന്റ്)
ഡോ.എൻ.സുൾഫി
( ഐ.എം. എ. സംസ്ഥാന സെക്രട്ടറി)
IMA has decided to vote for the political party which will promise to improve Indian healthcare