Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതിനെ തുടർന്ന് ടെറ്റനസ് ബാധിച്ച് പത്തുവയസ്സുകാരൻ മരിച്ചത്. കാലിൽ മരക്കൊമ്പ് കുത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയിൽ തുടക്കത്തിലേ ടെറ്റനസ് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഒരു കൂട്ടം ആളുകളുടെ അറിവില്ലായ്മ മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന ഈ ബാലൻ ഏവർക്കുമുള്ള സൂചനയാണ്. കൃത്യ സമയത്ത് കുത്തിവെപ്പുകൾ എടുക്കാത്തവർക്കുള്ള അപായ സൂചന. നാം വളരെ ഗൗരവത്തോടെ നോക്കി കാണേണ്ട ഒരു വിഷയമാണിത്. അറിവില്ലായ്മയും അജ്ഞതയും കാരണം ഇനിയും മരണങ്ങൾ ഉണ്ടാകരുത്.
എന്താണ് ടെറ്റനസ് ?
പ്രതിരോധകുത്തിവയ്പ്പുകൾ വഴി പൂർണ്ണമായി പ്രതിരോധിക്കാൻ കഴിയുന്ന ഒരു രോഗമാണ് ടെറ്റനസ്. മലിനമായതും, ആഴത്തിലുള്ളതുമായ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് രോഗകാരണം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാൽ ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തിട്ടില്ലാത്ത അമ്മയിൽ നിന്നും നവജാതശിശുവിലേക്ക്, ഈ രോഗം പകരാവുന്നതാണ്. നവജാതശിശുക്കൾക്കുണ്ടാകുന്ന ടെറ്റനസ് 60 മുതൽ 70 ശതമാനം വരെ കുഞ്ഞിന്റെ മരണത്തിൽ കലാശിക്കുന്നു.
മുറിവുകളിലൂടെ മാത്രമല്ല, തീപ്പൊള്ളൽ, മൃഗങ്ങളിൽ നിന്നുള്ള കടി, മലിനമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ, പല്ലിലും മോണയിലും ഉണ്ടാകുന്ന പഴുപ്പ് എന്നിവയിലൂടെയും ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത്തരത്തിൽ ശരീരത്തിൽ പ്രവേശിച്ച ബാക്ടീരിയ വൻകുടലിൽ പെരുകുന്നതിനോടൊപ്പം അത്യന്തം മാരകമായ ടെറ്റനോ സ്പാസ്മിൻ എന്ന ടോക്‌സിൻ അഥവാ ജൈവിക വിഷം പുറപ്പെടുവിക്കുന്നു. ഈ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ പാടേ തകരാറിലാക്കുന്നു. പേശികൾ ക്രമമായി സങ്കോചിക്കുകയും അയയുകയും ചെയ്യുന്നതാണ് നമ്മുടെ ശരീര വ്യവസ്ഥയുടെ നിലനിൽപ്പിനാധാരം. ഈ വിഷത്തിന്റെ മാരകമായ പ്രവർത്തനം മൂലം ശരീരപേശികൾ സങ്കോചിത അവസ്ഥയിൽ തന്നെ മിനുട്ടുകളോളം തുടരുന്നു. ഈ അവസ്ഥമൂലം രോഗിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ഈ ജൈവിക വിഷം പ്രധാന നാഡികളെ ബാധിക്കുമ്പോൾ ശ്വസനപേശികൾക്കും, അന്നനാളപേശികൾക്കും മുൻസൂചിപ്പിച്ച അവസ്ഥ നേരിടുകയും, രോഗി അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. 15 മുതൽ 55 ശതമാനം വരെയാണ് ഈ രോഗത്തിന് മരണസാധ്യത.
രോഗലക്ഷണങ്ങൾ
പനി
തലവേദന
രക്തസമ്മർദ്ദ വ്യതിയാനങ്ങൾ
കഠിനമായ ശരീരവേദന
പേശീസങ്കോചം
'ലോക്ക്‌ജോ' അഥവാ താടിയെല്ലുകൾ അനക്കുവാൻ വയ്യാത്ത അവസ്ഥ
ശ്വസനവ്യവസ്ഥയുടെയും അന്നനാളത്തിന്റെയും പേശികളിൽ തകരാറുകൾ
ചികിത്സ
ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ടോക്‌സിനെ പ്രതിരോധിക്കുന്ന ആൻറി ടോക്‌സിൻ ആണ് ചികിത്സയുടെ കാതൽ. അതോടൊപ്പം തന്നെ ആൻറി ബയോട്ടിക്‌സ്, പേശികളെ അയയുവാൻ സഹായിക്കുന്ന മരുന്നുകളും നൽകുന്നു. ശ്വസനം തകരാറിലായ രോഗികളെ വെറ്റിലേറ്ററിന്റെ സഹായത്തോടെ സംരക്ഷിക്കാവുന്നതാണ്.
ടെറ്റ്‌നസിനെ ചെറുക്കാൻ പ്രതിരോധ കുത്തിവയ്പ്പുകൾക്കാകുമോ?
പ്രതിരോധകുത്തിവയ്പ്പുകൾ വഴി ടെറ്റനസ് ബാധയെ പൂർണ്ണമായി തടയാം. നവജാത ശിശുക്കളിൽ 6,10,14 ആഴ്ചകളിലും തുടർന്ന് ശിശുക്കളിൽ 1,1/2 വയസിലും, പിന്നീട് 5 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട്(പെന്റാവാലന്റ്) ചേർത്ത് ടെറ്റനസ് വാക്‌സിൻ നൽകുന്നു. തുടർന്ന് 10 വയസിലും, പിന്നീട് 15 വയസിലും ടെറ്റനസ് വാക്‌സിൻ കുട്ടികൾക്ക് നൽകുന്നു. ഈ കുത്തിവയ്പുകൾ ടെറ്റനസ് ബാധയെ പ്രതിരോധിക്കാൻ ശരീരത്തെ സർവ്വസജ്ജമാക്കുന്നു.
ടെറ്റനസ് ബാധയെ പ്രതിരോധിക്കാൻ ശരീരത്തിന് ആവശ്യമായ ആൻറിബോഡിയുടെ അളവ് കൃത്യമായി നിലനിർത്താൻ തുടർന്ന് 10 വർഷത്തിലൊരിക്കൽ ഒരു ബൂസ്റ്റർ ഡോസ് കുത്തിവയ്പ്പ് മതിയാകും. പ്രതിരോധ കുത്തിവയ്പ്പുകൾ ശരിയായ ക്രമത്തിൽ എടുത്തിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാത്ത ആളുകളിൽ, ആഴത്തിലുള്ള മലിനമായ മുറിവുകൾ ഉണ്ടാകുന്ന അവസരങ്ങളിൽ പ്രതിരോധശേഷിക്കായി ഉടൻ തന്നെ ശരീരത്തെ സജ്ജമാക്കാൻ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ ആവശ്യമാണ്. ഭാവിയിലേക്കുള്ള മുറിവുകൾക്കുള്ള സുരക്ഷ എന്ന രീതിയിൽ ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പും നൽകാവുന്നതാണ്.
ഗർഭിണികളിൽ ടെറ്റനസ് കുത്തിവയ്പ്പുകൾ നൽകുന്നത് നവജാതശിശുക്കളിലെ ടെറ്റനസ് പൂർണ്ണമായി പ്രതിരോധിക്കുന്നു. ആദ്യ കുത്തിവയ്പ് ഗർഭം ധരിച്ചതായി അറിയുന്ന അവസരത്തിൽ തന്നെയും, അടുത്ത ഡോസ് മുപ്പതു ദിവസങ്ങൾക്കു ശേഷവും തുടർന്ന് പ്രസവത്തിന് രണ്ട് ആഴ്ച മുൻപായി അവസാന ഡോസും എടുക്കേണ്ടതാണ്. ഈ രീതിയിൽ കുത്തിവയ്പ്പുകൾ ലഭിച്ച ഒരു സ്ത്രീയ്ക്ക് അടുത്ത ഗർഭധാരണം മൂന്നുവർഷത്തിനുള്ളിൽ സംഭവിക്കുകയാണെങ്കിൽ, ആ ഗർഭകാലയളവിൽ ആദ്യം തന്നെ ഒരു ബൂസ്റ്റർ ഡോസ് മാത്രം എടുത്താൽ മതിയാകും.
Tetanus shots