Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
മാസമുറ ഒന്ന്
അടിവസ്ത്രത്തില്‍ അപ്രതീക്ഷിതമായ പടര്‍ന്ന രക്തവും അടിവയറ്റിലെ വേദനയുമായാണ് അവള്‍ അമ്മയെ സമീപിച്ചത്. അമ്മ ഒന്നും പറയാതെ, എന്തൊക്കെയോ പേടിയോടെ അവള്‍ക്ക് ഒരു പായ്ക്കറ്റ് സാനിട്ടറി നാപ്കിൻ കൈമാറുന്നു. ഇതിനി എല്ലാ മാസവും ഉണ്ടാകുമെന്നും വയറുവേദന വരുമ്പോള്‍ നാപ്കിനില്‍ ഒരെണ്ണം അടിവസ്ത്രത്തില്‍ വച്ച് രക്തമൊഴുക്ക് തടയാമെന്നും പറഞ്ഞുകൊടുക്കുന്നു. ഇതേപറ്റി ആരോടും സംസാരിക്കേണ്ടെന്നും ഇങ്ങിനെ സംഭവിക്കുന്ന ദിവസങ്ങളില്‍ അടുക്കളയില്‍ കയറരുത് തുടങ്ങി കുറേ അരുതുകളും പറഞ്ഞുകൊടുക്കുന്നു.
മാസമുറ രണ്ട്
ക്ലാസ്സിൽ സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങളെപറ്റി പഠിപ്പിക്കുന്ന അധ്യാപിക. ആകാംക്ഷയോടെ കേട്ടിരിക്കുന്ന കുട്ടികള്‍. അവരുടെ നേരേ നോക്കാനുള്ള ജാള്യതയോടെ പെട്ടെന്ന് പേജുകൾ വായിച്ചും വായിച്ചെന്നു വരുത്തിയും മറിച്ചുപോകുന്ന ടീച്ചർ.
ഒരു ശരാശരി പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന രണ്ടു കാഴ്ചകളാണ് മുകളിൽ പറഞ്ഞത്. ആർത്തവത്തെ പറ്റിയുള്ള തെറ്റായ ധാരണകളിലേക്ക് കുട്ടികളെ നയിക്കുന്നതും ഇതൊക്കെയാണ്. ഇത്തരം രീതികള്‍ അവരിൽ സ്വന്തം ശരീരത്തോട് അറപ്പും ഭയവും മാത്രം വളർത്താനാണ് ഉപകരിക്കുന്നത്.
ആർത്തവത്തെപ്പറ്റി അടക്കി സംസാരിച്ചും, നാപ്കിനുകൾ പേപ്പറിൽ പൊതിഞ്ഞുവാങ്ങിച്ചും കൗമാരം പിന്നിട്ട ഒരു തലമുറയാണ് ഇന്നത്തെ അമ്മമാർ. അല്‍പം മുതിര്‍ന്നവരാകട്ടെ, ആര്‍ത്തവ ദിനങ്ങളില്‍ അശുദ്ധിയുടെ പേരില്‍ വീടിനു പുറത്തുപോകേണ്ടിവന്നവര്‍ വരെയാണ്. വിലക്കുകളുടെ കാലമായിരുന്നു അവര്‍ക്കത്. സ്വന്തം ശരീരത്തിന്റെ പ്രായാനുസൃതമായ വളർച്ചയെപ്പറ്റിയോ വൃത്തിയായി ശരീരം സംരക്ഷിക്കേണ്ട രീതികളെപ്പറ്റിയോ അന്നെന്നല്ല ഇന്നും കൃത്യമായ അറിവുകള്‍ പകര്‍ന്നുകൊടുക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തില്‍ വിദ്യാസമ്പന്നര്‍ക്കിടയില്‍പ്പോലും ഇപ്പോഴും ആർത്തവസംബന്ധമായ തെറ്റിദ്ധാരണകൾ വ്യാപകമാണ്.
ഇന്റര്‍നെറ്റും നവമാധ്യമങ്ങളും ഉപയോഗിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ വളർച്ചാഘട്ടങ്ങളെപറ്റി (puberty) ആരോഗ്യകരമായ അറിവുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്ക് അവരുടെ വളരുന്ന ശരീരത്തെ പ്രതി അപകർഷതാ ബോധമോ ആർത്തവത്തെ സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള മിഥ്യാധാരണകളോ ഉണ്ടാകരുത്.
ലോകത്തുതന്നെ അയ്യായിരത്തിലധികം വാക്കുകളാണ് ആർത്തവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും ദൂരവ്യാപകവുമായ സാമൂഹികവിലക്കുകളും ആചാരങ്ങളും (taboo) ആർത്തവവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ആർത്തവത്തെക്കുറിച്ച് സംസാരിക്കാനുള്ള വിമുഖത വളരെ വ്യാപകമാണ്. ഇതു കാണിക്കുന്നത് ആർത്തവത്തെപ്പറ്റി നമുക്കുള്ള വികലമായ ബോധ്യത്തെയും വിദ്യാഭ്യാസ-ബോധവൽക്കരണങ്ങളുടെ ആവശ്യകതയേയുമാണ്. ഇന്ത്യയിലെ 120 ദശലക്ഷം വരുന്ന പെൺകുട്ടികളിൽ ബഹുഭൂരിപക്ഷവും തനിക്ക് സംഭവിക്കുന്ന വളർച്ചാമാറ്റങ്ങളെപറ്റിയോ ആർത്തവത്തിൽ പാലിക്കേണ്ട ശുചിത്വത്തെ പറ്റിയോ ബോധവതികളല്ല.
അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് തെക്കൻ ഏഷ്യയിലെ സ്കൂള്‍ കുട്ടികളില്‍ മൂന്നിലൊരാള്‍ക്ക് ആദ്യത്തെ ആർത്തവത്തിനു മുന്‍പ് അതേപ്പറ്റി യാതൊരു ധാരണയും ഇല്ലായിരുന്നു. മാത്രമല്ല 2.5% കുട്ടികൾക്ക് മാത്രമേ ആർത്തവരക്തം ഗർഭപാത്രത്തിൽനിന്നാണ് വരുന്നതെന്നുപോലും അറിയാമായിരുന്നുള്ളു.
ആർത്തവം തികച്ചും ജീവശാസ്ത്രപരമായ ഒരു മാറ്റമാണ്. അതിനെപ്പറ്റി നമ്മുടെ കുട്ടികളിലുള്ള അജ്ഞതയ്ക്ക് നമ്മളെതന്നെയാണ് പഴിക്കേണ്ടത്. സാമൂഹിക സംരംഭകരായ ഒരുകൂട്ടം യുവതീയുവാക്കൾ ഇത്തരം ആർത്തവ വിലക്കുകളെയും അജ്ഞതകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൂടാതെ ആർത്തവവിലക്കുകളും മിഥ്യധാരണകളും പ്രബലമായ ഇന്ത്യൻ സമൂഹത്തിൽ ആർത്തവത്തെപ്പറ്റി ആരോഗ്യപരമായ അവബോധം കൊണ്ടുവരാനുള്ള ശ്രമങ്ങൾ യുവജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. "Blood On My Hands" എന്ന മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ആർത്തവത്തെ 'രഹസ്യാത്മക'മായി നിലനിർത്തുന്ന വിവിധ ഐതിഹ്യങ്ങളും ആചാരങ്ങളെയും വ്യക്തികളുടെ അനുഭവങ്ങളിലൂടെ പുനർവിചാരണ ചെയ്യുകയാണ്. അഭിമുഖങ്ങൾ, വ്യക്തിഗത കഥകൾ എന്നിവയിലൂടെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലായി നിലനിൽക്കുന്ന ധാരാളം തെറ്റിദ്ധാരണകൾ ഈ ഡോക്യുമെന്‍ററി ഫിലിം എടുത്തുകാണിക്കുന്നു. കേരളത്തില്‍ സമീപനാളില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പോലുള്ള പരിപാടികളും വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ആര്‍ത്തവ ശരീരം പോലുള്ള പ്രദര്‍ശനങ്ങളും ഇതുസംബന്ധമായ തെറ്റിദ്ധാരണകള്‍ മാറാനും ആര്‍ത്തവത്തെപ്പറ്റിയുള്ള ശാസ്ത്രീയ അവബോധം വളരാനും ഉപകരിക്കുന്നവയാണ്.
അതുപോലെ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു വ്യക്തിത്വമാണ് ഇന്ത്യയുടെ പാഡ് മാൻ എന്നറിയപ്പെടുന്ന അരുണാചലം മുരുകാനന്ദത്തിന്റെ സംഭാവനകൾ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ഒരു ചെറിയ മുറിയിൽ നിന്ന് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ജയശ്രീ ഇൻഡസ്ട്രീസ് വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം സാനിറ്ററി നാപ്കിൻ ബ്രാൻഡുകൾക്കാണ് ജന്മം നൽകിയിട്ടുള്ളത്.
തന്റെ ഭാര്യയടക്കമുള്ളവർ ആർത്തവ സമയത്ത് വൃത്തിയില്ലാത്ത തുണികൾ കഴുകിയാണുപയോഗിക്കുന്നതെന്ന തിരിച്ചറിവാണ് കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിനുകൾ സൃഷ്ടിക്കാനും, സ്ത്രീകളെ ബോധവൽക്കരിക്കാനുമുള്ള ദൗത്യം ഏറ്റെടുക്കാൻ മുരുകാനന്ദത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യവസായം, ബോധവൽക്കരണപരിപാടികൾ, എന്തിന് അദ്ദേഹത്തെ കുറിച്ച് ഇറങ്ങിയ സിനിമ പോലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആർത്തവത്തെക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ ആരംഭിക്കുന്നതിൽ ഗൗരവകരമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ആർത്തവത്തെപ്പറ്റിയും മറ്റ് ശാരീരിക മാറ്റങ്ങളെപ്പറ്റിയും കുട്ടികൾക്ക് അവർക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതുമായ രീതിയിൽ പറഞ്ഞുകൊടുക്കുന്ന ഒരു കോമിക്ക് പുസ്തകം എന്ന ആശയവുമായി മുന്നോട്ടുവന്ന ഝാർഖണ്ഡ് സ്വദേശിയായ എൻജിനീയറിങ് ബിരുദധാരിയാണ് അദിതി ഗുപ്ത. അതാണ് മെന്‍സ്ത്രുപീഡിയ. ഒന്‍പത് വയസ്സും അതിൽ കൂടുതലുമുള്ള നമ്മുടെ പെണ്‍കുഞ്ഞുങ്ങൾക്ക് വായിച്ചു മനസ്സിലാക്കാവുന്നതരത്തില്‍ അൽപ്പം പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് മെൻസ്ട്രുപീഡിയ തയ്യാറാക്കിയിരിക്കുന്നത്.
മൂന്ന് പെൺകുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. മൂന്ന് പേരും ഓരോ പ്രായത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആർത്തവം തുടങ്ങിയിട്ടില്ലാത്ത, അതിനെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവരും, ആർത്തവം തുടങ്ങിയ എന്നാൽ അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളെപ്പറ്റിയും ധാരണകളെപ്പറ്റിയും കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ രസകരവും വിജ്ഞാനപ്രദവുമാണ് ഈ പുസ്തകം. ഇന്ത്യയിലാണ് ആദ്യമായി ഇറക്കിയതെങ്കിലും പിന്നീട് 11 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും അനേകം പാഠ്യപദ്ധതികളിലേക്ക് സ്വീകരിക്കപ്പെടുകയും ചെയ്തു. പുസ്തകം വാങ്ങാൻ കഴിയുന്നവർക്ക് ഓൺലൈനിലൂടെ ഇത് ലഭ്യമാണ്, അത് സാധ്യമല്ലാത്തവർക്ക് സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്.
ഇന്റർനെറ്റിന്റേയും മൊബൈൽഫോണിന്റേയും അതിപ്രസരമുള്ള ഈ കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ അറിവുകൾ പകർന്നുകൊടുക്കേണ്ടത് നമ്മുടെ കടമയാണ്. നവമാധ്യമങ്ങൾ വഴി അവർ അറിയുന്നതെല്ലാം സത്യമാവണമെന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളോ വിശ്വാസങ്ങളോ കാരണം നമ്മുടെ കുട്ടികൾ അപകർഷതാ ബോധത്തോടെയോ അപമാനത്തോടെയോ വളരരുത്. ചുറ്റുമുള്ള സമൂഹം പുരോഗമിക്കുമ്പോൾ നമ്മളും അതോടൊപ്പം നടക്കണം. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ അറിഞ്ഞു വളരട്ടെ. അതിനായി ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളെല്ലാം നാം ഉപയോഗിക്കുക തന്നെ വേണം.
The menstrual cycle is the regular natural change that occurs in the female reproductive system that makes pregnancy possible