Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ആശയവിനിമയത്തിന് ഏറ്റവുമധികം ആവശ്യമുള്ള ഒരു കാര്യമാണ് ഭാഷ. ഒന്നിലേറെ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവരെ സംബന്ധിച്ച് ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും അവര്‍ക്ക് ആശയവിനിമയം ഒരു പ്രശ്നമാകില്ല. കുഞ്ഞുന്നാള്‍ മുതല്‍ കുട്ടികളെ ഭാഷയുമായി പരിചിതരാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ ഭാഷയും വേണ്ട. കുറഞ്ഞപക്ഷം മാതൃഭാഷയിലെ വാക്കുകളിലെങ്കിലും അവര്‍ക്ക് അവഗാഹം ഉണ്ടാകണം. അതിന് പുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം വായിച്ചുകൊടുക്കുകകൂടി ചെയ്യുന്നത് നന്നായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബുദ്ധിയുറച്ചുതുടങ്ങുമ്പോള്‍ മുതല്‍ കുട്ടികള്‍ വാക്കുകള്‍ പഠിച്ചുതുടങ്ങും. ‘അമ്മ’യിലാണ് അത് പലപ്പോഴും തുടങ്ങുന്നത്. കേള്‍ക്കുന്ന വാക്കുകളാണ് കുട്ടികളുടെ മനസ്സില്‍ പതിയുന്നത്. അതാണ് അവര്‍ പറഞ്ഞുതുടങ്ങുന്നത്. അക്ഷരം എഴുതാനും വായിക്കാനും പഠിച്ചശേഷം മാത്രമേ അവര്‍ വായിച്ചുതുടങ്ങൂ. പഠിച്ചെടുത്ത വാക്കുകളാണ് അവര്‍ എഴുതിപ്പഠിച്ചു തുടങ്ങുന്നത്. അതുകൊണ്ടുതന്നെ കുരുന്നുകള്‍ കേട്ടുപഠിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ അവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കാനാണ് ഗവേഷകര്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.
ഫോണിലും ടി.വിക്കു മുന്നില്‍ ചെലവഴിക്കുന്നതിന്റെ പകുതി സമയം കുഞ്ഞുങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കാനായി ഉപയോഗിക്കുക. ദിവസവും അഞ്ചു പുസ്തകങ്ങളെങ്കിലും മാതാപിതാക്കളില്‍ നിന്ന് വായിച്ചുകേള്‍ക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് പലമടങ്ങ് വാക്കുകള്‍ അറിയാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വായിക്കാൻ പഠിക്കുന്നതിനും വളരെ മുൻപുതന്നെ ധാരാളം വാക്കുകളുമായി പരിചയത്തിലാകുന്ന ഇത്തരം കുഞ്ഞുങ്ങളുടെ പദസമ്പത്തിന് മറ്റുള്ള കുട്ടികളുടേതുമായി വലിയ അന്തരമുണ്ടാകുമെന്നാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.
പദാവലി, വായന എന്നിവ വികസിപ്പിച്ചെടുക്കുന്നതിൽ കുട്ടികളിൽ പ്രകടമായ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ പദസമ്പത്തിലുള്ള ഈ അന്തരം സഹായിക്കുമെന്നാണ് ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ പഠനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ജെസ്സിക്ക ലോഗൻ അഭിപ്രായപ്പെടുന്നത്. ജേർണൽ ഓഫ് ഡവലപ്മെന്റൽ ആന്റ് ബിഹേവിയറൽ പീഡിയാട്രിക്സിന്റെ വെബ്‌സൈറ്റിലാണ് പഠനം ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്, വൈകാതെതന്നെ അച്ചടിച്ച പതിപ്പും പ്രസിദ്ധീകരിക്കും.
"കൂടുതൽ പദങ്ങൾ കേൾക്കുന്ന കുട്ടികൾ സ്കൂളിൽ പ്രവേശിക്കുമ്പോൾ അച്ചടിച്ച ആ പദങ്ങളുമായി നേരത്തെതന്നെ പരിചയപ്പെട്ടിരിക്കും" ഒഹായോ സ്റ്റേറ്റ് സ്റ്റാൻഡേർഡ് ക്രെയിൻ സെന്റർ ഫോർ എർലി ചൈൽഡ്ഹുഡ് റിസർച്ച് ആൻഡ് പോളിസി അംഗമായ ലോഗൻ പറഞ്ഞു. "ഈ കുഞ്ഞുങ്ങൾ വേഗത്തിൽ വായനയുമായി ബന്ധപ്പെട്ട കഴിവുകൾ വികസിപ്പിച്ചെടുക്കും.
കുട്ടികളുടെ ജനനം മുതൽ അഞ്ചാം പിറന്നാൾ വരെയുള്ള സമയത്ത് വായനകളിൽ കൂടിമാത്രം എത്ര പദങ്ങൾ കുഞ്ഞ് കേൾക്കുമെന്ന് ഗവേഷകർ കണക്കുകൂട്ടി. കുട്ടികൾ തങ്ങളുടെ മൂന്നാം ജന്മദിനം മുതൽ ബോർഡ് പുസ്തകവും അടുത്ത രണ്ട് വർഷം കൊണ്ട് ചിത്രകഥകളുടെ പുസ്തകവും വായിക്കുമെന്ന് ഗവേഷകർ അനുമാനിക്കുന്നു. കുട്ടികൾക്ക് വായിച്ചുകൊടുക്കുന്നില്ലായെന്ന് പറഞ്ഞ മാതാപിതാക്കള്‍പോലും ഓരോ മാസവും തങ്ങളുടെ കുട്ടികൾക്ക് ഒരു പുസ്തകമെങ്കിവും വായിച്ചുകൊടുക്കാറുണ്ടെന്ന് അവർ പഠനത്തിൽ കണ്ടെത്തി. ഇത്തരംകുട്ടികള്‍ എഴുതാന്‍ പഠിച്ചുതുടങ്ങുമ്പോഴേക്കും നൂറുകണക്കിന് പുതിയ പദങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാകും.
ഇത്തരത്തിലുള്ള പദസമ്പത്തിന്റെ വ്യത്യാസം, കുട്ടികൾക്ക് വ്യത്യസ്തമായ ഗുണങ്ങളുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. വീട്ടിലെ സാധാരണ സംസാരത്തിലുള്ളതിനേക്കാൾ വളരെ സങ്കീർണ്ണവും ബുദ്ധിപരവുമായ വാക്കുകളാണ് കുട്ടികൾ പുസ്തകങ്ങളിൽ നിന്ന് കേൾക്കുന്നത്. പുസ്തകങ്ങൾ കേൾക്കുന്ന കുട്ടികൾക്ക് വായിക്കാനും പഠിക്കുവാനും പൊതുവിൽ പ്രാവീണ്യം കൂടുതലായിരിക്കും.
ഉദാഹരണത്തിന്, കുട്ടികൾക്കായുള്ള ഒരു പുസ്തകം അന്റാർട്ടിക്കയിലെ പെൻഗ്വിനുകളെക്കുറിച്ചായിരിക്കാം. ദൈനംദിന സംഭാഷണത്തിൽ വരാൻ സാധ്യതയില്ലാത്ത വാക്കുകളും ആശയങ്ങളും ഈ പുസ്തകം അവർക്കുമുന്നിൽ അവതരിപ്പിക്കുന്നു.
പലപ്പോഴും കഥ വായിച്ചതിനുശേഷം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി വായിക്കുന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കും. ഈ "അധിക സംവാദം" കുട്ടികൾ കേൾക്കുന്ന പുതിയ പദസങ്കേതങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ വാക്കുകൾ അവതരിപ്പിക്കുകയും ചെയ്യും.
കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ പുസ്തകങ്ങൾ വായിച്ചുകൊടുക്കുന്നതിന്റെ പ്രാധാന്യം ഈ പഠനത്തിന്റെ ഫലങ്ങൾ എടുത്തുകാട്ടുന്നു. സമ്പന്നമായ നമ്മുടെ മലയാളസാഹിത്യത്തിൽ നിന്നോ ലോകസാഹിത്യത്തിൽ നിന്നോ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങൾ തിരഞ്ഞെടുത്തത് വായിച്ചുകൊടുക്കാൻ ഇനി മടിക്കരുത്. ഭാഷയെ അറിഞ്ഞ് നമ്മുടെ കുട്ടികൾ വളരട്ടെ.
Kids who are read five books a day will have a clear advantage over their peer's