Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
വയനാട്ടില്‍ വീണ്ടും കുരങ്ങ് പനി ഭീഷണി ഉയരുന്നു. ചെള്ളുകള്‍ വഴി പടരുന്ന വൈറസ് രോഗമാണ് കുരങ്ങുപനി. കൂടുതലും കുരങ്ങുകളിലാണ് ഈ പനി കണ്ട് വരുന്നതെങ്കിലും ചെള്ളുകള്‍ മനുഷ്യനെ കടിക്കുന്നതിലൂടെ മനുഷ്യനിലേക്കും ഈ രോഗം പകരാം. തുടര്‍ച്ചയായും ശക്തമായതുമായ പനിയും ഛര്‍ദ്ദിയും വയറിളക്കവും തലകറക്കവും കടുത്ത ക്ഷീണവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുന്‍ വര്‍ഷങ്ങളില്‍ കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിലവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് കുരങ്ങുപനി ഭീഷണി നിലനില്‍ക്കുന്നത്. വനവുമായി സമ്പര്‍ക്കം കൂടുതലുള്ളവര്‍ക്കാണ് ഈ അസുഖം വരാന്‍ സാധ്യത.
കാട്ടിലെ എല്ലാ ജീവജാലങ്ങളേയും ഇത് ബാധിക്കുമെങ്കിലും കുരങ്ങുകളിലും മനുഷ്യരിലും മാത്രമേ രോഗ ലക്ഷണങ്ങളോടുകൂടി വൈറസ് ബാധ ഉണ്ടാകുകയുള്ളു. കുരങ്ങുകള്‍ ചാകുന്നുണ്ടെങ്കില്‍ കുരങ്ങുപനിക്ക് സാധ്യതയുണ്ട്. കുരങ്ങുകളില്‍ വളരുന്ന ചെള്ളിലൂടെയാണ് കുരങ്ങ് പനിയുടെ വൈറസ് പകരുന്നത്. കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനോ ലാളിക്കാനോ വയനാട്ടില്‍ വരുന്ന വിനോദസഞ്ചാരികള്‍ മുതിരരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1957ല്‍ സലിം അലിയുടെ നേതൃത്വത്തില്‍ നടത്തിയ പക്ഷി നിരീക്ഷണത്തിനിടയിലാണ് കര്‍ണ്ണാടകത്തിലെ ഷിമോഗജില്ലയില്‍ പെട്ട ക്യാസന്നൂരില്‍ അജ്ഞാതപനി ബാധിച്ചു് കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നതു് ശ്രദ്ധയില്‍പെട്ടതു്. തുടര്‍ന്ന് പൂനയിലെ വൈറസ് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ. ടെല്‍ഫോര്‍ഡ് വര്‍ക്ക് ആണ് ഈ രോഗം കണ്ടെത്തുന്നത്. ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease- കെഎഫ്ഡി) എന്ന പേര് ഈ പനിക്കു ലഭിക്കാനുള്ള കാരണമിതാണ്. റഷ്യയില്‍ വസന്തകാലത്തും വേനല്‍കാലത്തും കണ്ടുവരാറുള്ള Spring Summer Encephalitis എന്ന വൈറസുമായി സാമ്യമുള്ളതാണ് കുരങ്ങുപനിയുടെ വൈറസുകള്‍.
അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ മറ്റു ജീവികളെ കടിക്കുമ്പോഴാണു് കുരങ്ങുകള്‍ക്കിടയില്‍ മരണംവിതച്ച കെഎഫ്ഡി വൈറസ് മറ്റു ജീവിവര്‍ഗ്ഗങ്ങളിലേക്കു് പടരുന്നതു്. കുരങ്ങുകളെ കൂടാതെ മുള്ളന്‍പന്നി, അണ്ണാന്‍, ചുണ്ടെലി തുടങ്ങിയ മൃഗങ്ങളെയും മനുഷ്യരെയുമാണു് ഈ വൈറസ് ബാധിക്കുക. ഈ വൈറസ് ഒരു മൃഗത്തില്‍ നിന്നു നേരിട്ടു മനുഷ്യരിലേക്കു പകരില്ല. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കും ഈ വൈറസ് പടരില്ല. കുരങ്ങുകളുടെ ശരീരത്തിലുള്ള ശൈശവദശയിലുള്ള ചെള്ള് മനുഷ്യരെ കടിക്കുന്നതിലൂടെ മാത്രമാണ് മനുഷ്യര്‍ക്ക് ഈ രോഗം പിടിപെടുന്നത്. കുരങ്ങന്മാര്‍ ധാരാളമുള്ള വനവുമായി നിരന്തര സമ്പര്‍ക്കമുള്ള ഇടങ്ങളില്‍ മാത്രമേ കുരങ്ങന്റെ ശരീരത്തിലെ ചെള്ള് വഴി ഇതു മനുഷ്യരെ ബാധിക്കൂ.
ശരീരത്തില്‍ കടന്ന് മൂന്നുമുതല്‍ എട്ടുദിവസം വരെയാണു് ഈ വൈറസിന്റെ വളര്‍ച്ചാകാലം (incubation period). അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മൂന്ന്- നാല് ദിവസം കൂടി കഴിയുമ്പോള്‍ കടുത്ത പേശീവേദന, ഛര്‍ദ്ദി, ദഹനവ്യവസ്ഥയിലെ തകരാറുകള്‍, മൂക്കില്‍ നിന്നും തൊണ്ടക്കുഴയില്‍ നിന്നും മോണകളില്‍ നിന്നും വയറിനുള്ളില്‍ നിന്നും രക്തസ്രാവം തുടങ്ങിയവ പ്രത്യക്ഷപ്പെടുകയും രോഗം വഷളാകുകയും ചെയ്യും. തീരെ താഴ്ന്ന രക്തസമ്മര്‍ദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും. ശ്വേത രക്താക്കണുക്കളുടെകുറവാണ് രോഗം നിര്‍ണയിക്കാനുള്ള പ്രധാന മാര്‍ഗം. പനി ബാധിക്കുന്ന രണ്ട് മുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ മരണപ്പെട്ടേക്കാമെന്നാണ് കണക്ക്.
രോഗം ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മിക്ക രോഗികളും അസുഖത്തില്‍ നിന്നു കരകയറുമെങ്കിലും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. ഈ കാലയളവില്‍ പേശീവേദനയും ശരീരത്തിനു് ബലക്കുറവും അനുഭവപ്പെടാം. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചെന്നുവരില്ല. പത്തു മുതല്‍ ഇരുപത് വരെ ശതമാനം രോഗികളില്‍ മൂന്നാമത്തെ ആഴ്ച വീണ്ടും പുതിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പനി, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കടുത്ത തലവേദന, മാനസിക ബുദ്ധിമുട്ടുകള്‍, കിടുകിടുപ്പ്, കാഴ്ചയില്‍ മങ്ങല്‍ തുടങ്ങിയവയാണു് ഈ ലക്ഷണങ്ങള്‍.
നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണു് സാധാരണയായി ഈ രോഗം പിടിപെടാറു്. പോളിമറൈസ്ഡ് ചെയ്ൻ റിയാക്ഷന്‍ (പിസിആര്‍) ഉപയോഗിച്ച് രക്തത്തില്‍ നിന്നു് വൈറസിനെ വേര്‍തിരിച്ച് പ്രാരംഭകാലത്തുതന്നെ വൈറസ് ബാധ കണ്ടെത്താനും ചികില്‍സിക്കാനും സാധിക്കും.
രോഗപ്രതിരോധം തന്നെയാണ് കുരങ്ങുപനിയെ നേരിടാനുള്ള ഏറ്റവും മികച്ച ഉപാധി. ചെള്ളുകളുടെ കടിയില്‍ നിന്ന് രക്ഷനേടുകയെന്നതാണ് ഇതില്‍ പ്രധാനം. ചെള്ളുകടിയേല്‍ക്കാന്‍ സാധ്യതയുള്ളിടത്ത് താമസിക്കുന്നവര്‍ പ്രത്യേകതരം ലേപനങ്ങളും മറ്റും കയ്യിലും കാലിലുമൊക്കെ പുരട്ടുന്നത് ഗുണം ചെയ്യും. കുരങ്ങു പനിക്ക് പ്രതിരോധ മരുന്ന് ലഭ്യമാണ്. സാധാരണയായി രണ്ടു ഡോസ് വാക്സിനേഷനാണു് നിര്‍ദ്ദേശിക്കപ്പെടുന്നതു്. രോഗബാധയ്ക്കുള്ള സാധ്യത കൂടിയ ഇടങ്ങളില്‍ ഡോസേജ് വ്യത്യാസപ്പെടാം. വയനാട്ടില്‍ ആരോഗ്യവകുപ്പു് നിലവില്‍ നിര്‍ദ്ദേശിക്കുന്നതു് അഞ്ചു ഡോസ് വാക്സിനേഷനാണു്. നാലുവര്‍ഷംകൊണ്ടു് വാക്സിനേഷന്‍ പൂര്‍ത്തിയാവുമെങ്കിലും രോഗസാധ്യത കൂടുതലുള്ള മേഖലകളില്‍ വര്‍ഷം തോറും ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
കടപ്പാട് : Dr G Arunkumar
Professor and Head of the Department, Manipal Centre for Virus Research
Monkey fever case confirmed in Wayanad, Kerala. Kyasanur Forest Disease (KFD) is a viral disease transmitted to humans through a species of ticks usually found on monkeys.