Posted By
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത ഘട്ടമാണ് താലൂക്ക് ആശുപത്രികളും ജനറല്‍ ആശുപത്രികളും. കേരളത്തിലെ ഒട്ടേറെ താലൂക്ക് ആശുപത്രികളും ജനറല്‍ ആശുപത്രികളും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചാലക്കുടിയിലേയും എറണാകുളത്തേയും ജനറല്‍ ആശുപത്രികളും പുനലൂര്‍ താലൂക്ക് ആശുപത്രിയും മറ്റും ഉദാഹരണങ്ങള്‍.
2005ല്‍ എന്‍ആര്‍എച്ച്എമ്മിന്റെ വരവോടെയാണ് ആരോഗ്യവകുപ്പില്‍ നവീകരണത്തിന്റെ ശ്രമങ്ങള്‍ ശക്തിപ്പെട്ടത്. പിന്നീട്, 2013ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും നഗര ആരോഗ്യ ദൗത്യവും സംയോജിപ്പിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിന് രൂപംകൊടുത്തു. ഇതിന്റെ കീഴിലും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ കീഴിലുമാണ് ഇപ്പോള്‍ പൊതുജനാരോഗ്യരംഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഇവയുടെ മെച്ചപ്പെട്ട ഏകോപനവും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
എറണാകുളത്തെ തുടക്കം
ജീവനക്കാരുടെ എണ്ണത്തിലെ വലിയ കുറവുതന്നെയായിരുന്നു കേരളത്തിലെ ആരോഗ്യരംഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ പിന്നോട്ടടിക്കാനുള്ള കാരണം. ആവശ്യകതയും കൈവശമുള്ളതും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരുന്നു. പരിമിതമായ ജീവനക്കാരെ വച്ച് ഈ വിടവു നികത്താനുള്ള ശ്രമമാണ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആദ്യം നടന്നത്. ആദ്യമൊക്കെ പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി വലിയ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുമാത്രമാണ് അന്ന് പദ്ധതി നടപ്പാക്കലിനു തുടക്കമായത്. അതിലൊന്നായിരുന്നു എറണാകുളം ജനറല്‍ ആശുപത്രി. ഗുണപരമായ സേവനം കൊണ്ടുവരാനുള്ള ആരോഗ്യവകുപ്പിന്റെ ആദ്യശ്രമം തുടങ്ങിയത് അവിടെനിന്നാണെന്നു പറയാം.
ഉണ്ടായിരുന്ന വിഭവങ്ങളൊക്കെ വച്ച് കഴിയുന്നത്ര നന്നാക്കുകയായിരുന്നു ലക്ഷ്യം. എന്‍ആര്‍എച്ച്എമ്മിന്റെ മുഴുവന്‍ ശക്തിയും ആ ഒരു സ്ഥാപനത്തില്‍ കേന്ദ്രീകരിക്കുകയാണുണ്ടായത്. അങ്ങനെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍എബിഎച്ച്) അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. നേരത്തേ സ്വകാര്യ ആശുപത്രികള്‍ക്കു മാത്രം ലഭിച്ചിരുന്ന അക്രഡിറ്റേഷനാണിത്. ഓരോ ജില്ലയിലേയും ഓരോ ആശുപത്രികള്‍ക്കെങ്കിലും ഈ അക്രഡിറ്റേഷന്‍ ലഭിക്കണമെന്ന് 2009-10 കാലയളവില്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുത്തിരുന്നതാണ്. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു പുറമേ പ്രാദേശികമായ വിഭവസമാഹരണവും സ്പോണ്‍സര്‍ഷിപ്പുകളുമെല്ലാം ഇതിനായി ഉപയോഗിച്ചു. ഗുണമേന്മയുള്ള സേവനാന്തരീക്ഷമുണ്ടാക്കാന്‍ സാധിക്കുമെന്നു തെളിയിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രി എറണാകുളം ജനറല്‍ ആശുപത്രിയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. അതൊരു വലിയ ഉണര്‍വ്വായിരുന്നു. പക്ഷേ, അത് ഏറ്റെടുത്ത് വ്യാപിപ്പിക്കാന്‍ പിന്നീട് അധികമാരും തയ്യാറായില്ല. എന്‍ആര്‍എച്ച്എമ്മിന്റെ പരിമിതികള്‍ തന്നെയായിരുന്നു പ്രധാന കാരണം. അതുകൊണ്ടുതന്നെ ആ ശ്രമങ്ങള്‍ അവിടെ മരവിച്ചു.
പിന്നീട് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലായിരുന്നു ഇതിനുള്ള ശ്രമങ്ങള്‍ നടന്നത്. പക്ഷേ, അതും വേണ്ടത്ര വിജയിച്ചില്ല. വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അന്നത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു സാധിച്ചില്ലെന്നതാണ് വസ്തുത.
കരവാളൂരിനെ കണ്ടുപഠിച്ച പുനലൂര്‍
അക്കാലത്താണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രചോദനമായതെന്ന് പുനലൂര്‍ ആശുപത്രിയുടെ ഇന്നത്തെ സര്‍വ്വതോന്മുഖമായ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡോ. ഷാഹിര്‍ഷാ പറഞ്ഞു. ആരോഗ്യ പോലീസ് സ്റ്റേഷന്‍ എന്ന സങ്കല്‍പമാണ് 2006ല്‍ കരവാളൂരില്‍ നടപ്പാക്കിയത്. ആ മേഖലയിലെ സകല ആരോഗ്യപ്രശ്നങ്ങളിലും ഇടപെടാന്‍ പിഎച്ച്സിക്ക് സാധിച്ചു. 25 ചതുരശ്ര കിലോമീറ്റര്‍ വരുന്നതും 25000നടുത്ത് ജനസംഖ്യയുള്ളതുമായ മേഖലയില്‍ ഒരു ഡോക്ടറും എട്ട് ആരോഗ്യപ്രവര്‍ത്തകരും വച്ച് എത്താന്‍ വലിയ പ്രയാസമായിരുന്നു. അങ്ങിനെയാണ് ഹെല്‍ത്ത് ആക്ഷന്‍ ടീം ഉണ്ടാക്കുന്നത്. നൂറില്‍പരം കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് ‘ആരോഗ്യദായകി’ എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി. ഇന്നത്തെ ആശാ വര്‍ക്കര്‍മാരുടെ പൂര്‍വ്വരൂപമായിരുന്നു അത്.
ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയുമൊക്കെ കണ്ടുതുടങ്ങുന്ന കാലമായിരുന്നു അത്. ഈ രോഗങ്ങളെ വലിയതോതില്‍ പ്രതിരോധിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഉള്ള വിഭവങ്ങളും പുറത്തുനിന്ന് സ്വീകരിക്കാവുന്നതും ഉപയോഗിച്ച് ഇത്തരമൊരു പരിപാടി നടത്താനായെന്നത് വലിയൊരു കാര്യമാണ്.
2010ല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവീകരണ ചര്‍ച്ചകള്‍ നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ആശുപത്രിക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എടുത്തുകൂടേ എന്ന ആശയത്തില്‍ നിന്നാണ് തുടക്കം. ഗുണനിലവാരത്തിന്റെ അവസാനവാക്കാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എന്ന് കരുതിയിരുന്ന കാലമാണത്. തുടര്‍ന്ന് ആശുപത്രിയെ പരിസ്ഥിതി സൗഹൃദ ആശുപത്രി എന്ന രീതിയിലേക്കു മാറ്റാമെന്ന ആലോചനയും ഉയര്‍ന്നു.
സമഗ്രമായ ആശുപത്രി സംവിധാനങ്ങളെപ്പറ്റി അന്ന് അധികമാര്‍ക്കുമറിയില്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ഏകീകൃത രൂപമോ സംവിധാനങ്ങളോ ഇല്ല. മാസ്റ്റര്‍ പ്ലാനുകള്‍ ധാരാളം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സമഗ്രമായ ഒരു പദ്ധതിയോടുകൂടി ആശുപത്രി കെട്ടിടം നമുക്കില്ലെന്നതാണ് വാസ്തവം. എറണാകുളം ജനറല്‍ ആശുപത്രി നേട്ടമുണ്ടാക്കിയതത്രയും പഴയ കെട്ടിടങ്ങള്‍ മിനുക്കിയെടുത്തു മാത്രമാണ്.
പുനലൂര്‍ താലൂക്ക് ആശുപത്രിയെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ആശുപത്രിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സപ്ലിമെന്ററി ബജറ്റില്‍ 18 കോടി രൂപ അനുവദിച്ചു. ബിഎസ്എന്‍എല്‍ സിവില്‍ വിഭാഗത്തിന് നിര്‍മാണചുമതല നല്‍കാനായിരുന്നു തീരുമാനം. പക്ഷേ, അതിന് സര്‍ക്കാര്‍ സാങ്കേതികാനുമതി നല്‍കിയില്ല. പിന്നീട് പലവിധ കാരണങ്ങളാല്‍ പുതിയ കെട്ടിടമെന്നത് സ്വപ്നമായി അവശേഷിച്ചു. പക്ഷേ, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. ഷാഹിര്‍ഷാ തളര്‍ന്നില്ല. ജീവനക്കാരെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് സ്വന്തം കാഴ്ചപ്പാടില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പടിപടിയായി പുനലൂര്‍ താലൂക്ക് ആശുപത്രിയെ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ പതിവ് ചട്ടക്കൂടുകളില്‍ നിന്ന് പുറത്തെത്തിച്ചു.
സേവനത്തിന്റെ ഗുണത്തിലാണ് കാര്യം
2011-12 മുതല്‍ മികച്ച താലൂക്ക് ആശുപത്രിക്കുള്ള പുരസ്കാരങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് ലഭിച്ചുതുടങ്ങി. പിരമിതമായ കെട്ടിടസൗകര്യങ്ങളിലാണ് അന്ന് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിട സൗകര്യങ്ങളിലല്ല കാര്യം, സേവനങ്ങളിലാണെന്ന് കാര്യമെന്ന് വ്യക്തമായത് അങ്ങനെയാണ്. ജീവനക്കാരുടെ സമീപനങ്ങളില്‍ കാര്യമായ മാറ്റം അക്കാലത്തുണ്ടായി. ഇന്നുവരെ പുതിയൊരു കെട്ടിടം അവിടെ ഉണ്ടാക്കിയിട്ടില്ല. 1930കളില്‍ പണിത കെട്ടിടങ്ങള്‍ മിനുക്കിയെടുത്തതാണ് പുനലൂര്‍ ആശുപത്രിയില്‍ ഇപ്പോഴുമുള്ളത്.
“ഡോക്ടര്‍മാര്‍ എല്ലായിടത്തും ചെയ്യുന്ന ജോലി സമാനമാണ്. ചെല്ലുക, രോഗിയെ പരിശോധിക്കുക, മരുന്ന് കുറിച്ചുകൊടുക്കുക. അതേസമയം രോഗിക്ക് ഏറ്റവും നല്ല രീതിയില്‍ ശുശ്രൂഷ നല്‍കുന്നത് പാരാ മെഡിക്കല്‍ ജീവനക്കാരാണ്. മരുന്നുകൊടുക്കുന്നിടത്തും എക്സ്റേ വിഭാഗത്തിലായാലും ലാബിലായാലും ബില്‍ അടയ്ക്കുന്നിടത്തായാലും ഒക്കെ അവരുടെ സേവനമാണ് പ്രധാനം. അവരുടെ സമീപനത്തില്‍ മാറ്റം വരുത്താനുള്ള നീക്കമാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രധാനമായും നടത്തിയത്. ഡോക്ടര്‍മാരുടേതിലുപരി പുനലൂര്‍ താലൂക്ക് ആശുപത്രി പാരാമെഡിക്കല്‍ ജീവനക്കാരുടേയും നഴ്സുമാരുടേയും ആശുപത്രിയാണെന്നു പറയുകയാകും ഉചിതം. അവരെ മാറ്റാനായിരുന്നു ശ്രമം. അവരതിന് തയ്യാറുമായിരുന്നു.”- ഷാഹിര്‍ഷാ ചൂണ്ടിക്കാട്ടുന്നു.
“എല്ലാ ആശുപത്രികളിലും രോഗികള്‍ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ വാര്‍ഡുകളിലും കോണിപ്പടിയുടെ ചുവട്ടിലാണെങ്കില്‍ പോലും ഭക്ഷണം കഴിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിക്കൊടുത്താല്‍ അവിടുത്തെ വലിയൊരു പ്രശ്നം മാറും. വീടുകളിലേതുപോലെ എല്ലാ ദിവസവും പുതിയൊരു ബഡ്ഷീറ്റും തലയിണയും കൊടുത്താല്‍ അവര്‍ക്ക് സന്തോഷമാകും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരുന്നു നല്‍കല്‍ മാത്രമല്ല രോഗീപരിചരണമെന്ന തെളിയിച്ചതാണ് പുനലൂരിന്റെ വിജയം. എല്ലാ രോഗികള്‍ക്കും ടി.വി. കാണാനും പാട്ടു കേള്‍ക്കാനും സൗകര്യം നല്‍കി. കിടപ്പിലായവരുടെ ദേഹം തുടച്ചുകൊടുത്തും കുളിപ്പിച്ചും നഴ്സിംഗ് ജീവനക്കാര്‍ ഒപ്പം നിന്നു. ആവശ്യമുള്ളവര്‍ക്ക് കുളിക്കാന്‍ ചൂടുവെള്ളം നല്‍കി, വൃത്തിയുള്ള ശുചിമുറികള്‍ നല്‍കി. വോളന്ററി സംവിധാനത്തിലൂടെ ഇതിനു തയ്യാറായി ധാരാളമാളുകള്‍ രംഗത്തുവന്നു. ഇതൊക്കെ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കുക തന്നെയായിരുന്നു. ജീവനക്കാരുടെ പിന്തുണയില്ലാതെ ഇതൊന്നും നടക്കില്ല. അവര്‍ക്ക് ഉടമസ്ഥതാ ബോധവും ഉണ്ടാകണം.
ഒരുമിച്ചു നിന്ന് ജീവനക്കാര്‍
എല്ലാ മാസവും രണ്ടുദിവസം ജീവനക്കാരെല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. ആദ്യമൊക്കെ കോണ്‍ട്രിബ്യൂട്ടറി ലഞ്ച് ആയിരുന്നു. വീടുകളില്‍ നിന്ന് കുറേപ്പേര്‍ ചോറു കൊണ്ടുവരും, വേറേ കുറേപ്പേര്‍ കറികള്‍ കൊണ്ടുവരും. എല്ലാവരും ചേര്‍ന്ന് പങ്കിട്ട് കഴിക്കും. ഒരു ദിവസം ആശുപത്രി വൃത്തിയാക്കാനും ചെടികള്‍ നട്ടുപിടിപ്പിക്കാനുമൊക്കെയായി ജീവനക്കാര്‍ സമയം കണ്ടെത്തി. ആശുപത്രി കലണ്ടര്‍ വരുമ്പോള്‍ ജീവനക്കാരുടെ ചിത്രങ്ങള്‍ വച്ച് കലണ്ടര്‍ രൂപകല്‍പന ചെയ്തു. ജീവനക്കാര്‍ അത് പണം കൊടുത്തുവാങ്ങി വീട്ടില്‍ കൊണ്ടുപോയി. സ്ഥാപനം തങ്ങളുടെ സ്വന്തമാണെന്ന ബോധം അങ്ങനെ ജീവനക്കാരില്‍ ഉണ്ടാക്കിയെടുത്തു. രോഗികളുള്‍പ്പെടെ തങ്ങളുടെ സ്വന്തക്കാരാണെന്ന ധാരണ ജീവനക്കാരില്‍ ഉണ്ടാക്കിയെടുത്തു.
പച്ചക്കറി ഉല്‍പാദിപ്പിക്കലും മാലിന്യസംസ്കരണവുമെല്ലാം ജീവനക്കാര്‍ തന്നെയാണ് ചെയ്യുന്നത്. പുനലൂരിന്റെ ഈ മാതൃക മറ്റു പല ആശുപത്രികളും പിന്നീട് അനുകരിച്ചുതുടങ്ങി. ഏറ്റവുമധികം യോഗ്യതകളുള്ള ജീവനക്കാരാണ് ആരോഗ്യവകുപ്പിലുള്ളത്. പക്ഷേ, അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല. അതൊരുക്കിക്കൊടുക്കാന്‍ പലപ്പോഴും ആരോഗ്യവകുപ്പിന് സാധിക്കാറില്ലെന്നതാണ് പ്രശ്നമെന്ന് ഡോ. ഷാഹിര്‍ഷാ പറയുന്നു.
ഡയാലിസിസിന്റെ വിജയകഥ
2014ല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. അന്ന് മെഡിക്കല്‍ കോളജ് പോലെ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഡയാലിസിസ് യൂണിറ്റുകളുണ്ടായിരുന്നത്. രണ്ട് യൂണിറ്റുകള്‍ ആരോഗ്യ വകുപ്പ് നല്‍കിയപ്പോള്‍ നാലെണ്ണം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വാങ്ങി. രണ്ടെണ്ണം സുഹൃത്തുക്കള്‍ വാങ്ങിനല്‍കി. അങ്ങനെ എട്ടു യൂണിറ്റുകളുമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. നാലെണ്ണം വാങ്ങുമ്പോള്‍ അതിനുള്ള പണമൊന്നും കൈവശമില്ല. പക്ഷേ, ഇവയുടെ വില അടച്ചുതീര്‍ക്കാന്‍ നിശ്ചിത കാലയളവ് ലഭിക്കും. അത്രയുംനാള്‍ ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് ലഭിച്ച പണം കൊണ്ടാണ് വില നല്‍കിയത്.
ഡയാലിസിസ് യൂണിറ്റ് പരമാവധി പ്രവര്‍ത്തിപ്പിക്കുകയെന്നതായിരുന്നു പുനലൂരിലെ നയം. നാല് ഷിഫ്റ്റ് വരെ ഇത് പ്രവര്‍ത്തിപ്പിച്ചു. 50 രൂപയാണ് ഒരു ഡയാലിസിസില്‍ ലാഭം കിട്ടുന്നതെങ്കില്‍ അത് നാലിരട്ടിയാക്കാന്‍ ഇതിലൂടെ സാധിച്ചുവെന്ന് ഷാഹിര്‍ഷാ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള എല്ലാ സേവനങ്ങള്‍ക്കും അവിടെ പണം വാങ്ങുന്നുണ്ട്. പക്ഷേ, ഇതുമൂലം രോഗികള്‍ക്കുണ്ടാകുന്ന ഭാരം കുറയ്ക്കാന്‍ ആശുപത്രി അധികൃതര്‍തന്നെ സ്പോണ്‍സര്‍മാരെയും കണ്ടെത്തി. എല്ലാ ചെലവും ഉള്‍പ്പെടെ 700 രൂപയായിരുന്നു ഒരു ഡയാലിസിസിന്റെ നിരക്ക്. ഇതില്‍ 650 രൂപയും ചെലവാണ്. സ്വകാര്യമേഖലയെ അപേക്ഷിച്ച് വലിയ കുറവാണ് ഈ നിരക്കെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ഇതും വലിയ ഭാരമാണ്. രോഗികള്‍ക്ക് വണ്ടിക്കൂലി മാത്രമേ ചെലവു വരുന്നുള്ളുവെന്നോര്‍ക്കണം. പക്ഷേ, ആ ഭാരവും അവരെക്കൊണ്ട് ചുമപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറല്ലായിരുന്നു.
സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഈ പ്രശ്നം പരിഹരിച്ചത്. ഓരോ ഡയാലിസിസിന്റെയും ഫീസ് സ്പോണ്‍സര്‍മാര്‍ നല്‍കും. അതോടെ രോഗി ഒരു രൂപപോലും മുടക്കേണ്ടതില്ലെന്നു വന്നു. മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി 1000 സൗജന്യ ഡയാലിലിസിന് പദ്ധതിയുണ്ടാക്കി. ഏതെങ്കിലും സ്പോണ്‍സര്‍ഷിപ്പിലൂടെ സൗജന്യം കിട്ടാതെ പോകുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ അതില്‍പെടുത്തി. പണമുള്ളവര്‍ പണം നല്‍കി ഡയാലിസിസ് നടത്തി. ഈ പദ്ധതി ജനകീയമായി മാറിയത് അങ്ങനെയാണ്. ആ അനുഭവത്തില്‍ നിന്നാണ് പല താലൂക്ക് ആശുപത്രികളും ഉയര്‍ത്തെഴുന്നേറ്റത്.
പുനലൂരിന്റെ സന്ദേശം
താലൂക്ക് ആശുപത്രികളില്‍ പരമിതമായ സ്റ്റാഫ് പാറ്റേണ്‍ മാത്രമാണുള്ളത്. ഒരു ഫിസിഷ്യന്‍, ഒരു സര്‍ജന്‍, ഒരു അനസ്തിസ്റ്റ് എന്നതൊക്കെയാണ് സ്ഥിതി. ആ അവസ്ഥയിലും കാര്യക്ഷമമായി ഇതൊക്കെ ചെയ്യാനാകുമെന്ന് പുനലൂര്‍ താലൂക്ക് ആശുപത്രി കാണിച്ചുകൊടുത്തു.
വേദനരഹിത പ്രസവത്തോടൊപ്പം പ്രസവമുറിയില്‍ ഒരാളെകൂടി പ്രവേശിപ്പിക്കാനുള്ള അനുവാദം ആദ്യം നല്‍കിയതും പുനലൂര്‍ താലൂക്ക് ആശുപത്രിയാണ്. ഓരോമാസവും പത്തുപതിമൂന്നു പേരെങ്കിലും അവരുടെ ബന്ധുക്കളുടെ പ്രസവത്തിന് ദൃക്സാക്ഷിയാകുന്നുണ്ട്. ഭര്‍ത്താക്കന്മാര്‍ മാത്രമല്ല, അമ്മായിയമ്മമാരും നാത്തൂന്മാരുമൊക്കെ ഇങ്ങിനെ വരുന്നുണ്ട്.
ആശുപത്രികളില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടെങ്കില്‍ അതിനു കാരണം അവിടെ വരുന്ന രോഗികള്‍ക്ക് അര്‍ഹമായതെന്തോ നിഷേധിക്കപ്പെടുന്നതുകൊണ്ടാണെന്നാണ് ഡോ. ഷാഹിര്‍ഷാ പറയുന്നത്. അവര്‍ക്കാവശ്യമായതൊക്കെ കൊടുത്തുകഴിഞ്ഞാല്‍പിന്നെ പ്രശ്നമില്ല. പുനലൂര്‍ നല്‍കുന്ന സന്ദേശമിതാണ്.
ആത്മാര്‍ഥമായി ജോലി ചെയ്ത ജീവനക്കാരോട് സര്‍ക്കാരും ആത്മാര്‍ഥത കാണിച്ചു. രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കെട്ടിടം പുനലൂരില്‍ വരികയാണ്. നേരത്തേ പണിയാനുദ്ദേശിച്ച് ഉപേക്ഷിച്ച അതേ സംഗതി. പുനലൂര്‍ താലൂക്ക് ആശുപത്രിയെ ഏറ്റവും മികച്ച ചികില്‍സാകേന്ദ്രമായി മാറ്റാനാണ് ശ്രമം. അതിന്റെ പണി തുടങ്ങിക്കഴിഞ്ഞു
There are many taluk hospitals and general hospitals in Kerala with modern facilities