Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
സ്മാർട്ട് ഫോണുകൾ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായിക്കഴിഞ്ഞു. എല്ലായ്പ്പോഴും കയ്യിൽ മൊബൈൽഫോൺ ഇല്ലാതെ വയ്യ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. പഠിക്കുമ്പോഴായാലും, ജോലി ചെയ്യുമ്പോഴായാലും എപ്പോഴും മൊബൈൽ കയ്യിൽ കരുതുന്ന ആളുകളാണ് നമ്മളെല്ലാവരും.
തുടർച്ചയായ മൊബൈൽഫോൺ ഉപയോഗം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നുവെന്ന് നമുക്കറിയാം. ഇത്തരത്തിൽ സ്മാർട്ട്ഫോൺ മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് നോമോഫാബിയ (NO MObile Phone PHOBIA)
എന്താണ് നോമോഫാബിയ?
സ്മാർട്ട് ഫോൺ കയ്യിൽ ഇല്ലെങ്കിലോ ബാറ്ററി തീർന്നാലോ ചിലർക്ക് ആകെയൊരു അസ്വസ്ഥതയാണ്. ഇതിനെയാണ് നോമോഫാബിയ അഥവാ സ്മാർട്ട് ഫോൺ സെപ്പറേഷൻ ആൻക്സൈറ്റി എന്നു വിളിക്കുന്നത്. ഫോണിനോടുള്ള അമിതമായ അടുപ്പം മൂലം സെപ്പറേഷൻ ആൻക്സൈറ്റി ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുന്നുവെന്നു ഗവേഷകരും വെളിപ്പെടുത്തുന്നു. സ്മാര്‍ട്ട് ഫോണുകളെ വിട്ടുപിരിയാനാകാത്ത അവസ്ഥയെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
സ്മാർട്ട് ഫോണുകൾ വ്യക്തിപരമായ ഓർമകളെ ഉണർത്തുന്നതിനാൽ ഇത് ഉപയോഗിക്കുന്നവർ തങ്ങളുടെ വ്യക്തിത്വത്തെ സ്മാർട്ടഫോണിലേയ്ക്ക് പരിവർത്തനം ചെയ്യുന്നു. ഫോണുകളെ തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി കാണുന്നതോടെ അകലാനാകാത്ത അടുപ്പത്തിലേയ്ക്ക് അത് നമ്മളെ നയിക്കുന്നു. ഫോണുകളിൽ ലഭ്യമായ സൗകര്യങ്ങൾ നമ്മെ അതിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയും, ഇത് ആശ്രിത മനോഭാവത്തിന് കാരണമാവുകയും ചെയ്യുന്നു. സ്മാർട്ട് ഫോണിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും വ്യാപകമാകുന്നു.
പരിഹാരം
നമ്മുടെ ഹൈടെക് ജീവിത രീതി നമുക്കു സമ്മാനിച്ച എല്ലാ ഉത്കണ്ഠകളെയും സാധാരണ ഭയങ്ങൾ (ഫോബിയ) പോലെതന്നെ കാണേണ്ടതാണെന്ന് വിദഗ്ധർ പറയുന്നത്.
താൽക്കാലികമായി എല്ലാ ടെക്നോളജികളും നിർത്തിവെയ്ക്കുന്ന എക്സ്പോഷർ തെറാപ്പി ഉത്കണ്ഠ കുറയ്ക്കാനും ഫോൺ ഇല്ലാത്തപ്പോഴും ആനന്ദത്തോടെ ഇരിക്കാനും സഹായിക്കുന്നു. സ്മാർട്ട് ഫോണുകളുടെ ഗുണം ഏറെയാണെങ്കിലും അമിതമായുള്ള ഉപയോഗം ആശ്രിതത്വം സമ്മാനിക്കുന്നു. ഇതിലൂടെ നോമോഫാബിയ എന്ന അവസ്ഥയിലേയ്ക്കും എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ ഘട്ടം ഘട്ടമായിട്ടാണെങ്കിലും ഇത്തരം സാങ്കേതിവിദ്യകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് പരിഹാര മാര്‍ഗം. അതിനാണ് എക്സ്പോഷര്‍ തെറാപ്പി ഉപയോഗിക്കുന്നത്.
Nomophobia is the fear of being without a mobile device, or beyond mobile phone contact