Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും നിരോധിക്കാനുള്ള സർക്കാർ തീരുമാനം നമ്മളെല്ലാം അറിഞ്ഞതാണല്ലോ. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക ആരോഗ്യപ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് 2020 ജനുവരി ഒന്നു മുതൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്‌സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, ബൗൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്‌ളാഗുകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, കുടിക്കാനുള്ള പെറ്റ് ബോട്ടിലുകൾ (300 മില്ലിക്ക് താഴെ), പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പിവിസി ഫ്‌ളക്‌സ് മെറ്റീരിയൽസ്, പ്ലാസ്റ്റിക് പാക്കറ്റ്‌സ് എന്നിവയാണ് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശ്ശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ അവസരത്തിൽ പ്ലാസ്റ്റിക് എപ്രകാരമാണ് നമ്മെ ദോഷകരമായി ബാധിക്കുന്നതെന്നും, നിരോധനം എത്രമാത്രം പ്രായോഗികമാണ് എന്നും പരിശോധിക്കുകയാണിവിടെ.
എന്താണ് പ്ലാസ്റ്റിക് മലിനീകരണം?
വളരെ ലളിതമായി പറഞ്ഞാൽ വായു, ജലം, മണ്ണ് എന്നിവയുടെ സ്വാഭാവികതയെ പ്ലാസ്റ്റിക് നശിപ്പിക്കുകയും, അത് ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനെയാണ്‌പ്ലാസ്റ്റിക് മലിനീകരണം എന്ന് പറയുന്നത്. ദീർഘകാലമായി ഈ മലിനീകരണം തുടരുന്നുവെന്നും, ഭാവിയിലിത് വർധിച്ച് വരുമെന്നും ആവാസവ്യവസ്ഥ തകരുമെന്നുമുള്ളതിനാലാണ് പ്ലാസ്റ്റിക് നിരോധിക്കേണ്ടിവരുന്നത്.
നമ്മുടെ ചുറ്റുപാടും നോക്കുക, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളില്ലാത്ത ഏതെങ്കിലുമൊരു സ്ഥലം കണ്ടെത്താനാകുമോ? കുടിവെള്ളത്തിന്റെ ഒഴിഞ്ഞ ബോട്ടിലുകൾ, ഫാസ്റ്റ് ഫുഡിന്റെ കവറുകൾ, പാൽകവറുകൾ, ക്യാരിബാഗുകൾ, ഉപയോഗശൂന്യമായ പേനകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ എന്നിങ്ങനെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞുകവിഞ്ഞു കിടക്കുകയാണ്.അതുപോലെ തന്നെ ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന സിറിഞ്ച്, പ്ളാസ്റ്റിക് നിർമ്മിത ട്യൂബുകൾ മുതലായവയും പ്ളാസ്റ്റിക് മാലിന്യങ്ങളായി മാറുന്നു. അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക് മണ്ണിലെ നീരൊഴുക്കിനെയും വായുസഞ്ചാരത്തെയും തടസ്സപ്പെടുത്തും. ഭാഗികമായെങ്കിലും മണ്ണിലേക്ക് ചേരുന്ന പ്ലാസ്റ്റിക്കിലുള്ള രാസവസ്തുക്കൾ നിർവീര്യമാകാൻ. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നിനുപുറകെ ഒന്നായി അടിഞ്ഞുകൂടുമ്പോൾ ഇതിന് സാധിക്കുകയുമില്ല. ലോകത്താകമാനമുള്ള ലഭ്യതയും,വിലക്കുറവും, ഉപയോഗിക്കാനുള്ള എളുപ്പവും, ദീർഘകാലം നീണ്ടുനിൽക്കുമെന്നും ഉള്ളതിനാലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇത്രമാത്രം പെരുകുന്നത്. പ്‌ളാസ്റ്റിക് കത്തിക്കുന്നതും അപകടമാണ്. കത്തുമ്പോൾ സ്വതന്ത്രമാകുന്ന വാതകങ്ങൾ വായുമലിനീകരണത്തിനും കാരണമാകും. കടലിലുള്ള പ്ലാസ്റ്റിക് നിക്ഷേപം കടൽജലത്തേയും വൻതോതിൽ മലിനമാക്കുന്നു.
പ്ലാസ്റ്റിക് പ്രകൃതിയെ നശിപ്പിക്കുന്നതിങ്ങനെ
ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അവസാനം എത്തിച്ചേരുക കടലിലായിരിക്കും. കടലിലെ പ്ലാങ്ടണുകളെ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ നശിപ്പിക്കുന്നതുകൊണ്ട് ഭക്ഷണത്തിനായി അവയെ ആശ്രയിക്കുന്ന വലിയ ജീവികളുടെ നിലനിൽപ് ഭീഷണിയിലാകുന്നു.നാം നിത്യേനയെന്നോണം ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ശരീരത്തിലുമെത്തുന്നുണ്ട്. ജലത്തിലേക്ക് പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് ലയിച്ചുചേരുന്ന രാസവസ്തുക്കൾ ജലാശയങ്ങളെ മലിനമാക്കുമ്പോൾ മണ്ണിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് ഊറിയിറങ്ങുന്ന രാസവസ്തുക്കൾ കിണറിലെ വെള്ളത്തെയും മലിനമാക്കും. ഭൂഗർഭജലത്തിൽവരെ ഇത്തരം രാസവസ്തുക്കൾ എത്തിച്ചേരും.
മറ്റൊരു ഗുരുതര പ്രശ്‌നം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷപ്പുകയാണ്. ഈ വിഷപ്പുക മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ ശ്വസിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉടലെടുക്കുക. ഭക്ഷണമാമെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഡോൾഫിനും പക്ഷികളുമടക്കമുള്ള ജന്തുജാലങ്ങളും ചത്തൊടുങ്ങുകയാണ്. ആവാസവ്യവസ്ഥയെ തകർക്കുന്ന പ്ലാസ്റ്റിക് ഏത് രീതിയിൽ കൈകാര്യം ചെയ്യണമെന്നത് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒന്നുതന്നെയാണ്.
നിരോധനം പ്രായോഗികമാണോ?
ഇതുവരെ ലോകത്ത് ഉത്പാദിച്ചതിൽ 9 ശതമാനം പ്ലാസ്റ്റിക്ക് മാത്രമാണ് റീസൈക്കിൾ ചെയ്തിട്ടുള്ളതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. 12 ശതമാനം മാത്രമാണ് കത്തിച്ചുകളഞ്ഞത്. 79 ശതമാനം പ്ലാസ്റ്റിക്ക് നശിപ്പിക്കപ്പെടാതെ മണ്ണിൽ അടിഞ്ഞും മാലിന്യമായും ശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക് വ്യക്തമാക്കുന്നു അതിനാൽത്തന്നെ പ്രകൃതിയെ ഇത്രത്തോളം നശിപ്പിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കണമെന്ന കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതാണ് ഉയർന്നുവരുന്ന സംശയം.
രാജ്യത്താകമാനം പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയാൽ 2530,000 കോടി രൂപയുടെ നഷ്ടം സമ്പദ്ഘടനയ്ക്ക് ഉണ്ടാകുമെന്നാണ് നിലവിലെ കണക്ക്. ഇത് 22,000 കമ്പനികളെ നേരിട്ട് ബാധിക്കും. ഭക്ഷണ നിർമ്മാണ കമ്പനികൾ, മിൽമ, വസ്ത്ര നിർമ്മാണ മേഖല അടക്കമുള്ളവയുടെ പ്രവർത്തനം ഇത് പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും പ്ലാസ്റ്റിക് വരുംതലമുറയെ രോഗികളാക്കുമെന്നതിനാൽ നിരോധിക്കുക തന്നെ വേണം. പക്ഷേ ബദൽ മാർഗ്ഗങ്ങൾ തേടുക എന്നത് ശ്രമകരമാണ്.
Kerala needs a strategic direction on single-use plastics