Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ജീവിതശൈലീ രോഗങ്ങളുടെ വര്‍ധനവ് മനുഷ്യരെ ഭക്ഷണശീലങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാക്കുന്നുണ്ട്. പക്ഷേ, ഈ ശ്രദ്ധ അതിശ്രദ്ധയായി മാറുമ്പോള്‍ ചില നിയന്ത്രണങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ രംഗത്തെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത് ഡയറ്റ് ഡ്രിങ്കുകളുമായി ബന്ധപ്പെട്ടാണ്.
നല്ല മധുരം, കാര്‍ബണേറ്റ് ചെയ്ത വെള്ളം, കുടിച്ചുകഴിഞ്ഞാല്‍ മുന്‍പില്ലാത്ത ഉന്മേഷം ഇതൊക്കെയാണ് എനര്‍ജി ഡ്രിങ്കുകള്‍ എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്ന കുപ്പിയിലടച്ച ശീതളപാനീയങ്ങളുടെ പ്രത്യേകത. ഇതിലെ മധുരവും ഉയര്‍ന്ന കലോറിയും പ്രമേഹം പോലുള്ള രോഗങ്ങളുള്ളവരിലും പൊണ്ണത്തടിക്കാരിലുമെല്ലാം ഏറെ പ്രശ്നങ്ങളുണ്ടാക്കും. അത്തരക്കാരെ സഹായിക്കാനായി വിപണിയിലെത്തിയിട്ടുള്ള ശീതളപാനീയങ്ങളാണ് ഡയറ്റ് ഡ്രിങ്ക് എന്നറിയപ്പെടുന്നത്. കൊക്കോ കോളയിലൂടെയും മറ്റും പ്രശസ്തമായ കമ്പനിയുടെ ഡയറ്റ് കോക് ആണ് ഇതില്‍ പ്രധാനം.
ഡയറ്റ് ഡ്രിങ്ക്
കലോറിയില്ലാത്ത സ്വാഭാവിക മധുരത്തിനുപകരം ‘ഷുഗര്‍ ഫ്രീ’ മധുരം ചേര്‍ത്ത കാര്‍ബണേറ്റ് ചെയ്ത പാനീയമാണ് ഇതിലുള്ളത്. കാര്‍ബോ ഹൈഡ്രേറ്റുകളും മറ്റും ശരീരത്തിലുണ്ടാക്കുന്ന അമിത വണ്ണവും പ്രമേഹവും പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് ഈ പാനീയങ്ങള്‍ മോചനം വാഗ്ദാനം ചെയ്യുന്നു. കുടവയറും പൊണ്ണത്തടിയും മറ്റും കുറയ്ക്കാന്‍ ഇത് ഉപകാരപ്പെടുമെന്നാണ് പരസ്യവാഗ്ദാനം.
പക്ഷേ, യാഥാര്‍ഥ്യമെന്താണ്?
1982ൽ ആദ്യമായി വിപണിയിലെത്തിയ ഡയറ്റ് സോഡകൾ അവയുടെ കലോറി-പഞ്ചസാരരഹിത സ്വഭാവം കൊണ്ട് പ്രമേഹരോഗികളുടെയും, ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെയും, കായികാഭ്യാസികളുടെയും ഒക്കെ ഇന്നത്തെ പ്രിയപ്പെട്ട പാനീയമാണ്. പതഞ്ഞൊഴുകുന്ന, കൃത്രിമമായി മധുരം ചേർത്ത ഡയറ്റ് സോഡകൾ പതിയെപ്പതിയെ സാധാരണക്കാരുടെയും ജീവിതത്തിന്റെ ഭാഗമായി മാറി.
രോഗങ്ങളെയും അവയുടെ വ്യാപനത്തെയും കുറിച്ച് പഠിക്കുന്ന എപ്പിഡെമോളജിസ്റ്റുകൾ സമീപനാളില്‍ ഈ പാനീയങ്ങള്‍ ജീവിതത്തിലുണ്ടാകുന്ന സ്വാധീനത്തെ പറ്റി ഗവേഷണം നടത്തി. അവരുടെ പഠനഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അത് "സ്ട്രോക്ക്" എന്ന ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ, രണ്ടോ അതിലധികമോ ഡയറ്റ് പാനീയങ്ങൾ ഒരു ദിവസം കുടിക്കുന്നത് പക്ഷാഘാതത്തിനും ഹൃദ്രോഗങ്ങൾക്കും അകാല മരണത്തിനും വരെ കാരണമാകുന്നു എന്നായിരുന്നു ഗവേഷകർ കണ്ടെത്തിയത്. പഠനത്തിനായി 50നും 79നും ഇടയിൽ പ്രായമുള്ള 80,000 സ്ത്രീകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. സ്നാപ്പിൾ, വിറ്റാമിൻ വാട്ടർ, ക്രിസ്റ്റൽ ലൈറ്റ് മുതലായ ഡയറ്റ് ഡ്രിങ്കുകളും സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ, അകാല മരണം എന്നിവയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് ഗവേഷകർ കൂടുതലായി അറിയാൻ ശ്രമിച്ചത്. ഹൃദയാഘാതമോ ഹൃദ്രോഗമോ വരുത്താൻ സാധ്യതയുള്ള പുകവലി, പ്രമേഹം മുതലായ ഘടകങ്ങളെ നിയന്ത്രിച്ചതിനു ശേഷമാണ് ഗവേഷകർ ഈ പഠനം നടത്തിയത്. കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ രണ്ടോ അതിലധികമോ കുടിക്കുന്ന സ്ത്രീകളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 31 ശതമാനവും, ഹൃദ്രോഗ സാധ്യത 29 ശതമാനവും, അകലമരണത്തിനു സാധ്യത 16 ശതമാനവും വർധിച്ചതായാണ് പഠനം കണ്ടെത്തിയത്.
2017ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഒരു ദിവസം മൂന്ന് തവണ ഡയറ്റ് സോഡകൾ കുടിക്കുന്നവർക്ക് സ്ട്രോക്ക്, ഡിമെന്‍ഷ്യ മുതലായവ വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൃത്രിമ പഞ്ചസാരകളോ, അവ ചേർത്ത ഭക്ഷണമോ സ്‌ട്രോക്കിനോ ഡിമെന്‍ഷ്യക്കോ കാരണമാകുന്നുവെന്ന്, കൃത്യമായ ക്ലിനിക്കൽ പഠനങ്ങളുടെ അഭാവത്തിൽ നമുക്ക് ഉറപ്പിച്ചു പറയാനാകില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. അതായത് ഈ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഡയറ്റ് സോഡകൾ ശരീരഭാരം കുറയ്ക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല, മറിച്ച് കൃത്രിമമധുരം കഴിക്കുന്നത് കൂടുതൽ മധുരം കഴിക്കാൻ നമ്മുടെ മസ്തിഷ്കത്തെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുകയും ചെയ്യുന്നു. പ്രതിദിനം രണ്ടോ അധികലധികമോ ഡയറ്റ് സോഡകൾ കുടിക്കുന്നവർക്കാണ് കൂടുതൽ അപകടസാധ്യതകളുള്ളത്. അത്തരക്കാര്‍ ഈ പാനീയങ്ങള്‍ക്ക് അഡിക്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കൃത്രിമ മധുരങ്ങള്‍ ചേര്‍ക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുo
പൊണ്ണത്തടി, മെറ്റബോളിക് സിന്‍ഡ്രോം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനെന്ന പേരില്‍ ഭക്ഷ്യവസ്തുക്കളിലെ പ്രകൃതി ദത്ത പഞ്ചസാരയ്ക്കു പകരം കൃത്രിമ മധുരങ്ങള്‍ ചേര്‍ക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷനും മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കൃത്രിമമധുരം ചേർത്തതോ സംസ്കരിക്കാത്തതോ ആയ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന് നല്ലതെന്ന് എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ.
എങ്കിലും ഇടയ്ക്കിടെ ഡയറ്റ് പാനീയങ്ങൾ കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല, അമിതമായാൽ അമൃതും വിഷം എന്ന പഴമൊഴി ഓർത്താൽ മാത്രം മതി. അതെന്തായാലും, ഇത്തരം കൃത്രിമ പാനീയങ്ങളേക്കാള്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമം മധുരം ചേര്‍ക്കാത്ത ശുദ്ധമായ പഴച്ചാറുകള്‍ തന്നെയാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
A heart attack occurs when blood flow to a part of the heart is blocked, usually by a blood clot.