Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഒക്ടോബർ 20 ആണ് ലോക അസ്ഥിക്ഷയ ദിനമായി ആചരിച്ചു വരുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെ കട്ടി കുറഞ്ഞുവരികയും ബലം കുറയുകയും ചെയ്യുന്നതിനെയാണ് അസ്ഥിക്ഷയം എന്നു പറയുന്നത്. സാധാരണയായി സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് അസ്ഥിക്ഷയം
ഹൃദ്രോഗത്തെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് അസ്ഥിക്ഷയം ബാധിക്കുന്നവരുടെ എണ്ണം
അസ്ഥിക്ഷയം അഥവാ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടിവരുന്നു. 40 ശതമാനത്തോളം സ്ത്രീകളിലും അസ്ഥിക്ഷയം കാണപ്പെടുന്നുണ്ട്. ഹൃദ്രോഗത്തെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് അസ്ഥിക്ഷയം ബാധിക്കുന്നവരുടെ എണ്ണം. കണക്കുകള്‍ സൂചിപ്പിക്കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ രണ്ടിലൊരാള്‍ക്ക് ഓസ്റ്റിയോപൊറോസിസ് മൂലം അസ്ഥി ഒടിയുന്നുവെന്നാണ്. ഒരു സ്ത്രീയുടെ ഇടുപ്പെല്ല് ഒടിയാനുള്ള സാധ്യത അവര്‍ക്ക് സ്തന, ഗര്‍ഭാശയ, അണ്ഡാശയകാന്‍സറുകള്‍ ഉണ്ടാകാനുള്ള മൊത്തം സാധ്യതയ്ക്ക് സമാനമായി പറയപ്പെടുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ചെറുതും കട്ടികുറഞ്ഞതുമായ അസ്ഥികളായതിനാല്‍ പുരുഷന്മാരെക്കാള്‍ ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്.
ആർത്തവവിരാമവും ഓസ്റ്റിയോപൊറോസിസും
താമസിച്ച് ആര്‍ത്തവമാരംഭിച്ച സ്ത്രീകളിലും വളരെ നേരത്തെ ആര്‍ത്തവവിരാമമെത്തിയവരിലും കൂടുതല്‍ ഗര്‍ഭം ധരിച്ചവരിലും ഓസ്റ്റിയോപൊറോസിസ് കൂടുതലായി കണ്ടുവരുന്നു. ആര്‍ത്തവവിരാമത്തിനു ശേഷം അഞ്ചു മുതല്‍ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ 20 ശതമാനം വരെ അസ്ഥിസാന്ദ്രത കുറയുന്നു.വേഗത്തില്‍ അസ്ഥിസാന്ദ്രത കുറയുന്നവരില്‍
ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത ഏറെയാണ്. സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന്‍റെ അഭാവമാണ് ആര്‍ത്തവവിരാമത്തിന് ശേഷമുള്ള അസ്ഥിക്ഷയത്തിന് കാരണമാകുന്നത്.
എന്താണ് സെക്കന്‍ററി ഓസ്റ്റിയോ പൊറോസിസ് , ഇഡിയോപ്പതിക് ഓസ്റ്റിയോപൊറോസിസ്
ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത വ്യത്യസ്ത പ്രായങ്ങളിലും വംശങ്ങളിലും ഒരുപോലെയല്ല കാണപ്പെടുന്നത്. അതുപോലെ ആര്‍ത്തവവിരാമത്തിനു മുമ്പ് ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ അതിന്‍റെ കാരണം പലപ്പോഴും അന്തര്‍ലീനമായ ഒരു രോഗാവസ്ഥയോ അസ്ഥിനഷ്ടം ഉണ്ടാക്കാവുന്ന ഒരു മരുന്നിന്‍റെ ഉപയോഗമോ ആവാം. രോഗാവസ്ഥയോ മരുന്നിന്‍റെ ഉപയോഗം മൂലമുള്ള ഓസ്റ്റിയോപൊറോസിസിനെ സെക്കന്‍ററി ഓസ്റ്റിയോ പൊറോസിസ് എന്ന് വിളിക്കുന്നു. ചിലപ്പോള്‍ ആര്‍ത്തവവിരാമത്തിന് മുന്‍പായി അജ്ഞാതമായ കാരണങ്ങളാലും ഓസ്റ്റിയോ പൊറോസിസ് വരാറുണ്ട്. ഇതിനെ ഇഡിയോപ്പതിക് ഓസ്റ്റിയോപൊറോസിസ് എന്നുപറയുന്നു.
അസ്ഥിക്ഷയം എങ്ങനെ തിരിച്ചറിയാം
അസ്ഥിക്ഷയം ബാധിച്ചവരില്‍ എല്ല് ഒടിയാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണ്. പ്രായം, ലിംഗഭേദം, ജന്മനാ ഉള്ള തൂക്കക്കുറവ് എന്നിവ ശാരീരികമായി മാറ്റാന്‍ പറ്റാത്ത വിധത്തില്‍ അപകടഘടകങ്ങളാണെങ്കിലും വ്യായാമമില്ലാത്ത ജീവിതരീതി, പുകവലി, മദ്യപാനം, കാത്സ്യത്തിന്‍റെയും വൈറ്റമിന്‍ഡിയുടെ അഭാവവും
അസ്ഥിക്ഷയത്തിന് കാരണമാകുന്നു. അസ്ഥിക്ഷയം ശരീരത്തിന് മൊത്തത്തിലുള്ള വേദനയുണ്ടാക്കിയേക്കും. അതു പോലെ നട്ടെല്ല്, ഇടുപ്പ്, മുഴങ്കൈ എന്നിവയ്ക്ക് ക്ഷതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഒടിവ് സംഭവിച്ചാല്‍ അത് ചലനാത്മകതയെ ബാധിക്കുകയും രോഗിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് പ്രയാസമുണ്ടാ ക്കുകയും ചെയ്യും. പൊതുവെ അസ്ഥിക്ഷയവും ക്ഷതവും കണ്ടെത്താന്‍ അസ്ഥിസാന്ദ്രതാ പരിശോധന, രക്തപരിശോധന, ലാബ് ടെസ്റ്റുകള്‍,എക്സറേ എന്നീ മാര്‍ഗങ്ങളാണ് സ്വീകരിച്ച് വരുന്നത്. ഒരു വ്യക്തിയുടെ ഇടുപ്പ്, നട്ടെല്ല്, മറ്റ് എല്ലുകള്‍ എന്നിവയില്‍ എത്രമാത്രം അളവില്‍ അസ്ഥിയുണ്ടെന്ന് പരിശോധിക്കുന്നതാണ് അസ്ഥിസാന്ദ്രതാ പരിശോധന.
അസ്ഥിക്ഷയം എങ്ങനെ തടയാം
ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ അസ്ഥിസാന്ദ്രതാ പരിശോധന ക്രമമായി നടത്തുവാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അസ്ഥിക്ഷയത്തിന്‍റെ ചികിത്സ ലക്ഷ്യമിടുന്നത് അസ്ഥിസാന്ദ്രത സുസ്ഥിരമാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുക, ക്ഷതത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, അസ്ഥിവൈകല്യം ശരിയായ സ്ഥിതിയിലാക്കുക, രോഗിയുടെ ചലനവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുക എന്നിവയാണ്.അസ്ഥിക്ഷയത്തിന് ശരിയായ മുന്‍കരുതലുകളെടുക്കുന്നത് വളരെ ഗുണം ചെയ്യും. ആവശ്യത്തിന് കാല്‍സ്യവും വൈറ്റമിന്‍ ഡിയുമടങ്ങിയ ഭക്ഷണം കഴിക്കുക, വ്യായാമവും പുകവലിയും മദ്യപാനവും എന്നിവ ഉപേക്ഷിക്കുന്നതിലൂടെയും അസ്ഥിക്ഷയത്തെ നമുക്ക് അകറ്റി നിര്‍ത്താം.
ഡോ. ഗോപാലകൃഷ്ണന്‍ എം എല്‍
a condition characterized by a loss of bone mass and density — as mainly a health problem for older women