Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ആരോഗ്യസംരക്ഷണകാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളോളം ജാഗരൂകരല്ലെന്ന് ആരോപണം ശക്തമാകുകയാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം വലിയതോതില്‍ വര്‍ധിച്ചുവരുന്നത് വിരല്‍ചൂണ്ടുന്നത് ഇക്കാര്യത്തിലേക്കാണ്. ഇതാകട്ടെ ആഗോളതലത്തില്‍തന്നെ കണ്ടുവരുന്ന പ്രത്യേകതയുമാണ്.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, 2015ൽ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 69 വയസും സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 74 വയസ്സുമാണ്. വ്യത്യാസം അഞ്ചു വയസ്സ്. ഇന്ത്യയിലാകട്ടെ 2016ല്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 66.9 വയസ്സും സ്ത്രീകളുടേത് 70.3 വയസ്സുമാണ്. വ്യത്യാസം 3.4 വയസ്സ്. അതേസമയം 1990ൽ ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം 58.3 വയസ്സും സ്ത്രീകളുടേത് 59.7 വയസ്സുമായിരുന്നു. വ്യത്യാസം വെറും 1.4 മാത്രം. പതിനാറ് വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം രണ്ടര ഇരട്ടി വര്‍ധിച്ചിരിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 1970 മുതൽ ആഗോളതലത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ആയുർദൈർഘ്യത്തിന്റെ വ്യത്യാസം ഏതാണ്ട് 30% വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്ന അതേതോതില്‍ പുരുഷന്മാരുടേത് വര്‍ധിക്കാത്തതിന്റെ കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ന് ലോകത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏതാണ്ട് ഒരേ രീതിയിലും തോതിലും തന്നെയാണ് ആരോഗ്യപരിരക്ഷ ലഭ്യമാകുന്നതെന്നതിനാല്‍ പ്രത്യേകിച്ചും. കാൻസർ, ഹൃദയരോഗങ്ങൾ, ആത്മഹത്യ, റോഡ് അപകടങ്ങൾ തുടങ്ങിയ കാരണങ്ങളാലുള്ള മരണങ്ങള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണരീതികൾ മുതലായവയും പുരുഷന്മാരിൽ കൂടുതലാണ്. പല രാജ്യങ്ങളിലും പല രോഗങ്ങൾക്കും, സ്ത്രീകളെ അപേക്ഷിച്ച് പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ നന്നായി ഉപയോഗിക്കുന്നതിൽ പുരുഷന്മാർ തുലോം പിന്നിലുമാണ്. ഇതൊക്കെയാണ് വ്യത്യാസം വര്‍ധിക്കാനുള്ള കാരണമെന്നു കരുതാം.
2017ലെ ലോക എയ്ഡ്സ് ദിനത്തിൽ പ്രസിദ്ധീകരിച്ച UNAIDSന്റെ ബ്ലൈന്റ് സ്പോട്ട് റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ പുരുഷൻമാർ എച്ച്ഐവി ടെസ്റ്റ് ചെയ്യാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സ്ത്രീകളെ അപേക്ഷിച്ച് ആന്റിറിട്രോവൈറൽ തെറാപ്പി, മരുന്നുകൾ എന്നിവ ലഭിക്കാതെ എച്ച്ഐവി മൂലം മരണമടയാനുള്ള സാധ്യതയും പുരുഷന്മാരിലാണ് കൂടുതല്‍. പുരുഷന്റെ ആരോഗ്യം നിലനിർത്തുന്നതിന് കൂടുതൽ വ്യവസ്ഥാപിത സമീപനം ആവശ്യമാണ് എന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്
Life expectancy longer for women than it is for men