Posted By
ഓരോ വർഷവും ലോകത്ത് കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മാനവരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാൻസർ. ഈ വർഷം മാത്രം 90 ലക്ഷം പേർ അർബുദം കാരണം മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഇതിൽ തന്നെ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടാകുന്നത് ഏഷ്യയിലായിരിക്കും. പുതിയതായി ഈ വർഷം 18.1 ദശലക്ഷം പേർക്ക് അർബുദ ബാധ ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരവും കാൻസറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായിരുന്നു.അർബുദ ചികിത്സയിലെ ഗവേഷണത്തിന് അമേരിക്കക്കാരനായ ജയിംസ് പി. അലിസനും ജപ്പാൻകാരനായ തസാകു ഹോൻജോക്കുമാണ് പുരസ്കാരം ലഭിച്ചത്. അർബുദ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടിനുമായി ബന്ധപ്പെട്ട പഠനമാണ് അലിസനെ പുരസ്കാരത്തിന് അർഹനാക്കിയത്.അർബുദത്തിനെതിരായ പോരാട്ടത്തിൽ രോഗപ്രതിരോധ കോശങ്ങളിലെ പ്രോട്ടിൻ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഹോൻജോക്ക് പുരസ്കാരം. പ്രതിരോധത്തിലൂന്നി അർബുദം നേരിടാനുള്ള ശ്രമങ്ങളാണ് ഇരുവരും നടത്തിയത്.
കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകൾ ഉത്തേജിപ്പിക്കപ്പെടുമ്പോൾ അത് അർബുദത്തിന് കാരണമാകുന്നു. മറ്റ് കോശങ്ങളിലേക്കും കലകളിലേക്കും അവയവങ്ങളിലേക്കും ഇത് പടരുകയും ചെയ്യും. ശസ്ത്രക്രിയ, റേഡിയേഷൻ തുടങ്ങിയവയാണ് ചികിൽസാ മാർഗങ്ങൾ. അർബുദ ചികിൽസയുമായി ബന്ധപ്പെട്ടുള്ള കണ്ടുപിടിത്തങ്ങൾക്ക് നേരത്തെയും നോബൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈകി കണ്ടെത്തുന്നവയും മൂർച്ചിച്ചതുമായ അർബുദം ചികിൽസിച്ച് മാറ്റാൻ ബുദ്ധിമുട്ടാണ്. ഈ പശ്ചാത്തലത്തിലാണ് ശരീരശത്തിലെ പ്രതിരോധ സംവിധാനം വഴി അർബുദത്തെ അകറ്റി നിർത്താനുള്ള ഗവേഷണങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നത്.
കാൻസർ ചികിത്സ പരാജയപ്പെടുന്നതിന്റെ ഒരു കാരണം കാൻസറിന്റെ മൂലകോശങ്ങൾ നശിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ്. കാൻസർ കോശങ്ങളെ നേരിട്ട് ആക്രമിക്കുകയെന്നതാണു പരമ്പരാഗതമായ ചികിത്സാരീതി. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ കാൻസറിനെതിരായി സജജമാക്കുന്ന ഇമ്മ്യൂൺ തെറാപ്പിയാണ് ജയിംസ് പി. അലിസനും തസാകു ഹോൻജോവും മുന്നോട്ട് വെക്കുന്നത്.
രോഗപ്രതിരോധത്തിന് ശരീരത്തെ സഹായിക്കുന്നതാണ് ടി - സെല്ലുകൾ എന്ന ശ്വേത രക്താണു. 1995ൽ ടി - സെല്ലുകളെ സംബന്ധിച്ച നിർണ്ണായകമായ ഒരു കണ്ടെത്തൽ അലിസൺ നടത്തി. കാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ ടി -സെല്ലിന് കഴിയാത്ത വിധത്തിലുള്ള സിടിഎൽഎ - 4 എന്ന പ്രോട്ടീൻ തൻമാത്രയുടെ സാന്നിധ്യം വിശദമായ പഠനത്തിനിടെ അദ്ദേഹം കണ്ടെത്തി. സിടിഎൽഎ - 4നെ ഇല്ലാതാക്കിയാൽ കാൻസർ കോശങ്ങളുടെ മേൽ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രവർത്തിക്കാനാകും എന്നും അദ്ദേഹം കണ്ടുപിടിച്ചു. കാൻസർ ചികിൽസയിലെ നിർണ്ണായകമായ വഴിത്തിരിവായിരുന്നു ഇത്.
ശരീരത്തിലെ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്ന പിഡി - 1 തസാകു ഹോൻജോവും കണ്ടെത്തിയതോടെ ഈ മേഖലയിൽ വലിയ പുരോഗതി ഉണ്ടായി . ടി - സെല്ലുകളുടെ പ്രവർത്തനം ഇല്ലാതാക്കാന്നുവയാണ് പിഡി - 1 . കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് ടി - സെല്ലുകലെ തടയുകയാണ് പിഡി - 1 ചെയ്യുന്നത്. പിഡി- 1 നെ ഇല്ലാതാക്കിയാൽ ത്വക്ക് കാൻസർ, രക്താർബുദം, ശ്വാസകോശാർബുദം, വൃക്കയെ ബാധിക്കുന്ന കാൻസർ എന്നിവയെ നിയന്ത്രിക്കാം. ഇത്തരത്തിലുള്ള ഇമ്മ്യൂൺ തെറാപ്പി ബ്രെസ്റ്റ് കാൻസർ ചികിൽസക്കും ഏറെ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇമ്മ്യൂൺ തെറാപ്പിയും കീമോതെറാപ്പിയും യോജിപ്പിച്ചുള്ള ചികിൽസയാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് റോഷ് ഫാർമയുടെ ടെസെൻട്രിക്ക് പ്ലസ് കീമോ ബ്രെസ്റ്റ് കാൻസറിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കീമോ ഉപയോഗിക്കുന്നതിനേക്കാൾ രോഗം ഗുരുതരമാകാതെയിരിക്കാൻ പുതിയ ചികിൽസാ രീതി സഹായകരമാണെന്ന് കണ്ടെത്തി. പ്രതീക്ഷയോടെയാണ് പുതിയ പരീക്ഷണങ്ങളെ കാണുന്നതെന്നും രോഗനിയന്ത്രണത്തിൽ പുരോഗതിയുള്ളത് ഏറെ ആശാവഹമാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പക്ഷെ അതേ സമയം തന്നെ ഇതിന്റെ പാർശ്വഫലങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. സാധാരണ കീമോ ചെയ്യുന്ന രോഗികളിൽ മനംപിരട്ടൽ, ഛർദ്ദി, ബ്ലഡ് സെൽ കൗണ്ട് കുറയൽ എന്നിവ കാണാറുണ്ട്. എന്നാൽ ഇമ്മ്യൂൺ തെറാപ്പിയും കീമോതെറാപ്പിയും യോജിപ്പിച്ചുള്ള ചികിൽസയിൽ ഈ പാർശ്വഫലങ്ങൾ കൂടുതലാണെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തി. പല രോഗികളും ഇത് കാരണം ചികിൽസ നിർത്തി. പാർശ്വഫലങ്ങളെ തുടർന്നുള്ള ആറ് മരണങ്ങളിൽ മൂന്ന് മരണങ്ങൾ ഈ ചികിൽസാ രീതി കാരണമാണ് ഉണ്ടായതെന്ന ആരോപണങ്ങളും ഉയർന്നു
ചിലവാണ് മറ്റൊരു ആശങ്ക. ടെസെൻട്രിക്കിന് ഒരു മാസം 12500 ഡോളറാണ് ചിലവ്. ഒരു ഡോസ് മരുന്നിനും ഡോക്ടറുടെ ഫീസും ചേർത്ത് 3000 ഡോളർ രോഗികൾക്ക് ചിലവഴിക്കേണ്ടി വരുന്നു. പഴയ കീമോ മരുന്നുകൾക്ക് വില കുറവാണെങ്കിലും അലർജി ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടി സ്റ്റിറോയ്ഡ് ഉപയോഗിക്കേണ്ടി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Immunotherapy, also called biologic therapy, is a type of cancer treatment that boosts the body's natural defenses to fight cancer