Posted By
ലേഖകൻ : ഡോക്ടർ എ വി ജയകൃഷ്ണൻ
ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ഒരുപാട് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പത്തറുപത് കൊല്ലം മുന്‍പ് വരെ ഇത്തരം അണുബാധകള്‍ക്ക് തൃപ്തികരമായ മരുന്നുകള്‍ ലഭ്യമായിരുന്നില്ല. യുദ്ധകാലങ്ങളിലും മറ്റും നേരിട്ടു മരിക്കുന്നതിനേക്കാള്‍ ആളുകള്‍ മുറിവുകളേറ്റ് അത് പഴുത്ത് മരിക്കാനിടയായിരുന്നു. ഇന്‍ഫക്ഷന്‍ മരണകാരണമാകുന്ന ഭീതിദമായ കാലമായിരുന്നു അത്. പിന്നീട് ഇതിനെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തി. പക്ഷേ, ആ മരുന്നുകളോടും ബാക്ടീരിയകള്‍ പ്രതിരോധം നേടുന്നതും അവ ഫലിക്കാതെ വരുന്നതുമാണ് ലോക ആരോഗ്യരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പ്രശ്നം. എന്താണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന് മനസ്സിലാക്കാന്‍ ബാക്ടീരിയകളേയും ആന്റിബയോട്ടിക്കുകളേയും പറ്റിക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.
പെനിസുലിന്‍- ആദ്യത്തെ ആന്റിബയോട്ടിക്
സ്കോട്ടിഷ് ശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഫ്ലെമിംഗ് 1928ല്‍ പെനിസുലിന്‍ കണ്ടുപിടിച്ചതോടെയാണ് ആന്റിബയോട്ടിക്കുകള്‍ നിലവില്‍ വരുന്നത്. ആദ്യത്തെ ആന്റിബയോട്ടിക് ആണ് പെനിസുലിന്‍. ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മറ്റ് ജീവികള്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളായതിനാലാണ് ഇവയെ ആന്റിബയോട്ടിക് എന്നു വിളിക്കുന്നത്. റൊട്ടിയുടേയും മറ്റും പുറത്തുണ്ടാകുന്നതുപോലുള്ള പൂപ്പലിനെയാണ് പെനിസുലിന്‍ ഉല്‍പാദിപ്പിക്കുന്നത്.
പരീക്ഷണങ്ങള്‍ക്കായി ബാക്ടീരിയകളെ വളര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് അലക്സാണ്ടര്‍ ഫ്ലെമിംഗ് യാദൃശ്ചികമായി പെനിസുലിന്‍ കണ്ടുപിടിക്കുന്നത്. ബാക്ടീരിയകളെ വളര്‍ത്താന്‍ തയ്യാറാക്കി വച്ച പാത്രങ്ങളുടെ ചില ഭാഗത്ത് ഒരുതരം പൂപ്പലുകള്‍ വളരുന്നുണ്ടായിരുന്നു. അവിടെയും അതിനു ചുറ്റിലും ബാക്ടീരിയകള്‍ വളരുന്നില്ലെന്ന് ഫ്ലെമിംഗിന് മനസ്സിലായി. ഈ പൂപ്പലുണ്ടാക്കുന്ന എന്തോ ഒരു വസ്തു ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുന്നതിനാലായിരുന്നു അത്. അതെന്താണെന്നുള്ള പരിശോധനയിലാണ് ഈ പൂപ്പല്‍ ഉല്‍പാദിപ്പിക്കുന്ന പെനിസുലിയം നൊട്ടാറ്റം എന്ന രാസവസ്തുവിനെ തിരിച്ചറിയുന്നത്. അതിനെ വേര്‍തിരിച്ചെടുത്ത് മനുഷ്യനില്‍ പരീക്ഷിച്ചുനോക്കിയപ്പോള്‍ വിജയകരമായിരുന്നു. മനുഷ്യന് ഏതെങ്കിലും തരത്തില്‍ ഇത് ഹാനികരമാകുന്നില്ലെന്നുമാത്രമല്ല, ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഫ്ലെമിംഗിന് മനസ്സിലായി. അങ്ങിനെയാണ് ആദ്യത്തെ ആന്റിബയോട്ടിക് കണ്ടെത്തപ്പെടുന്നത്. പിന്നീട് പല കാലങ്ങളിലായി പലതരം പുതിയ ആന്റിബയോട്ടിക്കുകള്‍ ശാസ്ത്രലോകം കണ്ടെത്തി. ഇപ്പോള്‍ ധാരാളം ആന്റിബയോട്ടിക്കുകള്‍ ലഭ്യമാണ്.
മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍
എന്നാല്‍, ബാക്ടീരിയകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ചുറ്റിനുമുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറാനുള്ള കഴിവാണത്. പരിസരങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ രാസഘടനയില്‍ ബാക്ടീരിയകള്‍ സ്വയം മാറ്റം വരുത്തും. തുടര്‍ച്ചയായി ഒരു ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ ആ ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ബാക്ടീരിയകള്‍ ശേഷി നേടും. ഇതാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രശ്നം. പെനിസുലിനെ പ്രതിരോധിക്കാന്‍ ശേഷി നേടിയ ബാക്ടീരിയകളെ കണ്ടെത്തിയപ്പോള്‍ അവയെ നശിപ്പിക്കാനുതകുന്ന പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കേണ്ടിവന്നു. അവയോട് ബാക്ടീരിയികള്‍ പ്രതിരോധം നേടുമ്പോള്‍ വീണ്ടും മറ്റൊരു ആന്റിബയോട്ടിക് കണ്ടെത്തും. ബാക്ടീരിയകളും ശാസ്ത്രലോകവും തമ്മിലുള്ള ഈ മല്‍സരത്തിലൂടെ ധാരാളം ആന്റിബയോട്ടിക്കുകള്‍ ചികില്‍സാരംഗത്ത് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇത് ആന്റിബയോട്ടിക്കുകളുടെ ഉല്‍പാദനച്ചെലവ് വര്‍ധിക്കാന്‍ കാരണമായി. കഴിഞ്ഞ എട്ടു പത്തുവര്‍ഷമെങ്കിലുമായി പുതിയ ആന്റിബയോട്ടിക്കുകളൊന്നും ശാസ്ത്രരംഗത്ത് കണ്ടെത്തപ്പെട്ടിട്ടില്ല. പക്ഷേ, നിലവിലുള്ള ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി ബാക്ടീരിയകള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക്കുകളുമായി ബാക്ടീരിയകള്‍ക്ക് നിരന്തരസമ്പര്‍ക്കമുണ്ടാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. മനുഷ്യരുള്‍പ്പെടെയുള്ള ജീവികളില്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നാണ് ഇതിനു പറയുന്നത്. മൈക്രോബുകളും ബാക്ടീരിയകളാണ്. സ്വാഭാവികമായും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് വേണ്ടത്ര ഫലമുണ്ടാകാത്ത സ്ഥിതിയുണ്ടാകും.
അതിനെ തടയാന്‍ ആന്റിബയോട്ടിക്കിന്റെ ക്രമാനുസൃതമല്ലാത്ത ഉപയോഗം തടയുകയാണ് പ്രധാന മാര്‍ഗം. ആന്റിബയോട്ടിക്കുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ബുദ്ധിപൂര്‍വ്വം മാത്രമേ ഉപയോഗിക്കാവൂ. അതിനുവേണ്ടിയുള്ള ബോധവല്‍ക്കരണവും മാര്‍ഗനിര്‍ദ്ദേശങ്ങളും പരീശീലനങ്ങളും നല്‍കുകയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രോഗ്രാമിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചികില്‍സാരംഗത്തുമാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് ഇത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മനുഷ്യരുടേയും മൃഗങ്ങളുടേയും ചികില്‍സക്കാണ് ചികില്‍സാ രംഗത്ത് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുവരുന്നത്. അതേസമയം തന്നെ ഫാമിംഗ് രംഗത്ത് ഇത് വലിയതോതില്‍ ഉപയോഗിക്കുന്നുണ്ട്. മല്‍സ്യങ്ങളേയും കോഴികളേയും മറ്റും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ എന്തെങ്കിലും അണുബാധയോ മറ്റോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അവയ്ക്ക് കൂടുതല്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ ചിലയിനം ആന്റിബയോട്ടിക്കുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി കൊടുക്കും. വന്‍തോതില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അണുബാധയില്ലാത്തവയിലേക്കും ആന്റിബയോട്ടിക്കുകള്‍ എത്തിച്ചേരും. ഇത് പരിസ്ഥിതിയിലും അങ്ങനെ മനുഷ്യരിലുമെത്തും. അതോടെ ഇവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ കൂടുതലായി ഉണ്ടാകും.
ചികില്‍സാരംഗത്ത്, ഒരു അണുബാധ കണ്ടെത്തിയാല്‍ അത് കള്‍ച്ചര്‍ ചെയ്ത് ഏതുതരം ആന്റിബയോട്ടിക് ആയിരിക്കും അനുയോജ്യമെന്ന് കണ്ടെത്തിവേണം രോഗിക്ക് നല്‍കാന്‍. പക്ഷേ, പല സന്ദര്‍ഭങ്ങളിലും ഇതു ചെയ്യാറില്ല. രോഗിക്ക് ഒരു പ്രശ്നം വരേണ്ടതില്ലെന്നു കരുതി ഉയര്‍ന്ന ശേഷിയുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാരില്‍ ചിലര്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നല്‍കാറുണ്ട്. പ്രതിരോധ ശേഷി കൂടുതലുള്ള ബാക്ടീരിയകള്‍ക്കെതിരെ നല്‍കേണ്ട ആന്റിബയോട്ടിക് അതാവശ്യമില്ലാത്തവര്‍ക്ക് നല്‍കുകയും അവയുടെ ഉപയോഗം വ്യാപകമാകുകയും ചെയ്താല്‍ ബാക്ടീരിയകള്‍ അതിനേയും പ്രതിരോധിക്കാന്‍ കരുത്തുനേടും.
പുതിയ ഇനം ആന്റിബയോട്ടിക്കുകള്‍ വളരെ ചെലവുള്ളതുമാണ്. ഉദാഹരണം Colistin. പലയിനം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷി നേടിയിട്ടുള്ള അണുബാധകള്‍ക്ക് നല്‍കുന്ന, ഏറെ സൂക്ഷിച്ചുനല്‍കേണ്ട മരുന്നാണിത്. ഇതിന്റെ ഒരു ഡോസിന് 1500 രൂപ മുതല്‍ 2000 രൂപവരെയൊക്കെ വില വരും. എട്ടു മണിക്കൂര്‍ ഇടവിട്ട് പത്തുദിവസമൊക്കെ ഇത് ഒരു രോഗിക്ക് കൊടുക്കേണ്ടിവന്നേക്കാം. അപ്പോള്‍ എത്രയായിരിക്കും ചെലവെന്നത് ഊഹിക്കാവുന്നതേയുള്ളു. മനുഷ്യന് ഉപയുക്തമാകുംവിധത്തിലുള്ള ആന്റിബയോട്ടിക് ഔഷധം ആകുമ്പോഴാണ് ഇതിന് ഇത്രമാത്രം ചെലവു വരുന്നത്. അതേസമയം കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും മറ്റും കൊളിസ്റ്റിന്‍ ചാക്കുകണക്കിന് കൊണ്ടുവന്ന് ഭക്ഷണത്തില്‍ കലക്കിക്കൊടുക്കുന്ന രീതിയുണ്ട്. ഇത്തരത്തിലുപയോഗിക്കുന്ന കൊളിസ്റ്റിന് വലിയ ചെലവു വരില്ല. ഈ ആന്റിബയോട്ടിക്കിനോട് ബാക്ടീരിയകള്‍ പ്രതിരോധ ശേഷി നേടിയാല്‍ ചെലവേറിയ ഈ മരുന്നും ഫലിക്കാതെ വരികയും പുതിയ മരുന്നു കണ്ടെത്തേണ്ടി വരികയും ചെയ്യും. ഇത് ചെലവ് വീണ്ടും വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഉപയോഗം തടയേണ്ടതുണ്ട്.
ബോധവല്‍ക്കരണത്തിന് ഐഎംഎയും
വൈദ്യശാസ്ത്രരംഗത്തോടൊപ്പം തന്നെ ഫിഷറീസ്, മൃഗസംരക്ഷണം, കൃഷി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളു. പൗള്‍ട്രി മേഖലയിലേയും മറ്റും ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയും ചികില്‍സാരംഗത്ത് അവധാനതയോടെ ഇവ ഉപയോഗിക്കുകയും ചെയ്താല്‍ മാത്രമേ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു. അതിനുള്ള ബോധവല്‍ക്കണം അത്യാവശ്യമാണ്.
2012ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ ആന്റിബയോട്ടിക് നയം പുറത്തിറക്കുകയുണ്ടായി. കേരളവും തുടര്‍ന്ന് ഇത്തരമൊരു നയമുണ്ടാക്കി. അതിന്റെ ചുവടുപിടിച്ചാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളും വിവിധ മേഖലകളിലുള്ളവരും ആന്റിബാക്ടീരിയല്‍ റെസിസ്റ്റന്‍സ് തടയാന്‍ കൈക്കൊള്ളേണ്ട മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ തുടക്കം മുതല്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരിപാടിയുടെ മുഖ്യപങ്കാളികളാണ്. ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം ഉള്‍പ്പെടെ അസോസിയേഷന്‍ നടത്തിവരുന്നുണ്ട്. ഈ നയത്തിലെ ഒട്ടേറെ കാര്യങ്ങള്‍ ഐഎംഎ സംഭാവനചെയ്തതാണ്. പ്രാഥമിക ഘട്ടത്തില്‍ ശക്തി കുറഞ്ഞ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയും തുടര്‍ന്ന് രോഗം ശക്തിപ്പെട്ടാല്‍ മാത്രം കൂടിയ ശേഷിയുള്ളവ ഉപയോഗിക്കുകയും ചെയ്യുക എന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിനാണ് ഐഎംഎ മുന്‍തൂക്കം നല്‍കുന്നത്.
നമുക്ക് ചെയ്യാവുന്നത്
ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമല്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കാതിരിക്കുകയാണ് ആളുകള്‍ പ്രധാനമായും ചെയ്യേണ്ടത്. പലരും പനിയോ തൊണ്ടവേദനയോ വരുമ്പോള്‍ ഏതെങ്കിലും മെഡിക്കല്‍ സ്റ്റോറില്‍ പോയി അവര്‍ നല്‍കുന്ന ആന്റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന പതിവുണ്ട്. ഇത് ഒഴിവാക്കേണ്ട കാര്യമാണ്. അതുപോലെ തന്നെ ഒരു രോഗത്തിന് ഡോക്ടര്‍ കുറിച്ചുകൊടുത്ത ആന്റിബയോട്ടിക് പിന്നീട് അതേ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പഴയ കുറിപ്പടി ഉപയോഗിച്ച് വാങ്ങുന്നതും ചിലരുടെ ശീലമാണ്. ഇതും പാടില്ല.
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ആന്റിബയോട്ടിക് നിശ്ചിത ഡോസ് നിശ്ചിത ദിവസം കഴിച്ചിരിക്കണം. രോഗത്തിന് ശമനം അനുഭവപ്പെട്ടെന്നു കരുതി ഇടയ്ക്കു വച്ച് മരുന്ന നിറുത്തരുത്. അതുപോലെ ഒരാളുടെ രോഗത്തിന് കുറിച്ചുകൊടുത്തിട്ടുള്ള ആന്റിബയോട്ടിക് മറ്റൊരാള്‍ക്ക് അതേ രോഗലക്ഷണം പ്രത്യക്ഷപ്പെട്ടാലും കൈമാറാന്‍ പാടില്ല. കൃത്യമായി കൈകള കഴുകുക, ആഹാരം സുരക്ഷിതമായി സൂക്ഷിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കത്തില്‍ ശ്രദ്ധപുലര്‍ത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കഴിയുന്നതും അണുബാധയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ശ്രദ്ധിക്കണം. മൃഗസംരക്ഷണ മേഖലയിലും മറ്റും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത് നിരുല്‍സാഹപ്പെടുത്തുകയും വേണം.
ഉയര്‍ന്ന ശേഷിയുള്ള ആന്റിബയോട്ടിക്കുകള്‍ രോഗികള്‍ക്ക് വില്‍ക്കുന്നതില്‍, മറ്റു പല മരുന്നുകള്‍ക്കുമുള്ളതുപോലെ ആന്റബയോട്ടിക്കുകള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനു ചെയ്യാനാകുന്ന കാര്യം. നിലവില്‍ ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടി പ്രകാരം നല്‍കേണ്ട ഷെഡ്യൂള്‍ഡ് മെഡിസിനില്‍ പെടുന്നുണ്ടെങ്കിലും ആരും അതത്ര കാര്യമാക്കാറില്ലെന്നതാണ് വസ്തുത. കര്‍ശനമായ നിബന്ധനകളിലൂടെ ഇവയുടെ വില്‍പന നിയന്ത്രിക്കേണ്ടതുണ്ട്.
Antibiotics work by killing the bacteria causing the infection, or by stopping the bacteria from growing and multiplying.