Posted By
ലേഖകൻ:ഡോ. പി.എന്‍.സുരേഷ്കുമാര്‍
മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ആസക്തികളിലൊന്നാണ് പുകവലി. പ്രായഭദമന്യേ ഇന്ന് ആളുകൾ പുകവലിക്ക് അടിമകളാകുന്ന അവസ്ഥയാണ് ഉള്ളത്. അർബുദത്തിന്(Cancer) കാരണമാവുകയും പിന്നീട് വേദനസഹിച്ച് മരണത്തിന് വിധേയമാവുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പുകവലി കാരണമാകുന്നു.മാനവരാശിയുടെ ഏറ്റവും വലിയ ശത്രുവായി പുകയിലയെ നമുക്ക് വിശേഷിപ്പിക്കാം.മനുഷ്യജന്യ സാംക്രമിക രോഗങ്ങളില്‍ ഏറ്റവും ഗുരുതരമായത് പുകവലിയുമായി ബന്ധപ്പെട്ടവയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഈ ലോകത്ത് എവിടെയെങ്കിലും 8 സെക്കന്‍റില്‍ ഒരാള്‍ പുകവലിജന്യമായ രോഗങ്ങള്‍ക്കൊണ്ട് മരിക്കുന്നു.
അതായത് ഒരു വര്‍ഷത്തില്‍ 49 ലക്ഷം ജനങ്ങള്‍. പുകയിലയുടെ ഉപയോഗം ഇപ്പോഴുള്ളതുപോലെ തുടര്‍ന്നാല്‍ അടുത്ത25 വര്‍ഷത്തിനുള്ളില്‍ അത് മൂന്നിരട്ടിയായി വര്‍ദ്ധിക്കും. അതായത് 3 സെക്കന്‍റില്‍ ഒരാള്‍വീതം മരിക്കും. പുകവലി സാധാരണ തുടങ്ങുന്നത് 13 വയസിനും 18 വയസിനും ഇടയ്ക്കാണ്. 18 വയസുവരെ പുകവലി ശീലിക്കാത്തവര്‍ പുകവലിക്കാരനാകാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ഈ ശീലം കുരുന്നിലെ ഒഴിവാക്കുന്നതാണ് നല്ലത്. പുകയില ഏതെങ്കിലും രൂപത്തില്‍ ഉപയോഗിക്കുന്ന ഒരു സംസ്കാരം എല്ലാ രാജ്യങ്ങളിലുമുണ്ട്.
പുകയില കൂട്ടി മുറുക്കലും സിഗരറ്റ്, ബീഡി. ചുരുട്ട്, ഹുക്ക എന്നീ വിധങ്ങളിലുള്ള പുകവലി, മൂക്കുപൊടി എന്നിവ സര്‍വ്വസാധാരണമാണ്. ഈ അടുത്ത കാലത്ത് പ്രചാരണത്തിലായിട്ടുള്ളതാണ് പുകയില ചേര്‍ത്ത് ചവക്കുന്ന പല നിറത്തിലും മണത്തിലും പേരിലുമുള്ള പാന്‍മസാലകള്‍ (ഹാന്‍സ്,കൈനി എന്നിവ). ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള യുദ്ധങ്ങളില്‍ എത്രപേര്‍ മരിച്ചിട്ടുണ്ടോ അതില്‍ കൂടുതല്‍ ആളുകള്‍ ഇത്രയും കാലയളവില്‍ പുകയിലജന്യമായ രോഗങ്ങള്‍കൊണ്ട് മരിച്ചിട്ടുണ്ടാവണം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ(Indian Council of Medical Research) കണക്കുപ്രകാരം പുകയില ഉപയോഗംമൂലം 350 ലക്ഷം പേര്‍ക്ക് രോഗങ്ങള്‍ ഉണ്ടാകുന്നു.
അവ ഇപ്രകാരമാണ് ശ്വാസകോശ രോഗങ്ങള്‍ - 225 ലക്ഷം ഹൃദ്രോഗം - 60 ലക്ഷം കൈകാലുകളിലെ ധമനി രോഗങ്ങള്‍ - 40 ലക്ഷം തളര്‍വാതം - 5 ലക്ഷം കാന്‍സര്‍ - 5 ലക്ഷം മറ്റു രോഗങ്ങള്‍ - 15 ലക്ഷം പുകയിലയുമായി ബന്ധപ്പെട്ട ഇത്തരം രോഗങ്ങള്‍ മൂലം ഇന്ത്യയില്‍ ഓരോ വര്‍ഷവും 7 ലക്ഷം പേര്‍ മരിക്കുന്നു. ഇവയില്‍ ഏറ്റ വും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുന്നത് ശ്വാസകോശരോഗങ്ങള്‍ മൂലമാണ്. സിഗരറ്റിന്‍റെയും ബീഡിയുടെയും പുകയില്‍ ഏതാണ്ട് നാലായിരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ടാര്‍, നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രജന്‍ സൈനൈഡ്, ഹോര്‍മാള്‍ഡിഹൈഡ്,ഫിനോള്‍, പോളിഅരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍ എന്നിവയാണ്. ഇവയില്‍ നിക്കോട്ടിന്‍(Nikotin) ആണ് ഏറ്റവും വലിയ അപകടകാരി. 60 MG നിക്കോട്ടിന്‍ അകത്തുപോയാല്‍ മരണംവരെ സംഭവിക്കാം.
ഒരു സിഗരറ്റില്‍ 4 MG നിക്കോട്ടിന്‍(Nikotin) ഉണ്ട്. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ 1.5 MG നിക്കോട്ടിന്‍(Nikotin) അകത്തുപോകുന്നു. അത് ഹൃദയത്തില്‍ ശക്തമായ നാല് അഞ്ച് മര്‍ദ്ദം കൊടുത്തിട്ട് തലച്ചോറില്‍ പ്രവേശിക്കുന്നു. അപ്പോള്‍ അല്പസമയത്തേക്ക് ഒരു ഉന്മേഷം അനുഭവപ്പെടുന്നു. പിന്നീട് അത് കോസ്റ്റിനിന്‍ ആയി മൂത്രത്തില്‍ കൂടി വെളിയിലേക്ക് പോകുന്നു. നിക്കോട്ടിന്‍ (Nikotin)ദേഹത്തുനിന്നും വെളിയിലേക്ക് പോകുമ്പോള്‍ ഒരു അസ്വസ്ഥത അനുഭവപ്പെടാം. അപ്പോള്‍ പുകവലിക്കാരന്‍ അടുത്ത സിഗരറ്റ് കത്തിക്കുന്നു. കാരണം നിക്കോട്ടിന്‍ ആസക്തിയുണ്ടാക്കുന്ന ഒരു വസ്തുവാണ്. ഈ നിക്കോട്ടിന്‍ ആണ് ഹൃദ്രോഗങ്ങള്‍ക്കും തളര്‍വാതത്തിനും കാരണമാക്കുന്ന മുഖ്യപ്രതി. 50 വയസില്‍ താഴെയുള്ള പുരുഷന്മാരില്‍ ഹൃദ്രോഗം മൂലം മരണം ഉണ്ടാകുന്നതിന്‍റെ മുഖ്യകാരണം പുകയിലതന്നെയാണ്. പുകയിലയിലുള്ള ടാറില്‍ 40-ല്‍ അധികം രാസവസ്തുക്കള്‍ ഉണ്ട്. അവയില്‍ പലതും കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരം കാന്‍സര്‍ ശരീരത്തിന്‍റെ എല്ലാ അവയവങ്ങളെയും ബാധിക്കും. അവയില്‍ ഏറ്റവും അപകടകാരി ശ്വാസകോശ അര്‍ബുദങ്ങളാണ്(Cancer). ലോകത്താകമാനം ഉണ്ടാകുന്ന മരണത്തില്‍ 10% കാന്‍സര്‍ രോഗംമൂലമാണ്. പുരുഷന്മാരില്‍ 52% വും സ്ത്രീകളില്‍ 16%വും ഉണ്ടാകുന്ന കാന്‍സര്‍ പുകയില മൂലമാണ്. ഇപ്പോഴുള്ളതില്‍ മൂന്നിലൊന്ന് കാന്‍സര്‍ പുകയില ഉപയോഗം ഒഴിവാക്കിയാല്‍ തടയാന്‍ കഴിയും.
ശ്വാസകോശ കാന്‍സര്‍ ഉണ്ടാകുന്നവരില്‍ 90% പേരും പുകവലിക്കാരാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ശ്വാസകോശ കാന്‍സറിന് കാര്യമായ ചികിത്സയൊന്നുമില്ലാത്തതുകൊണ്ട് മരണം നിശ്ചയമാണ്. വായില്‍ കാന്‍സര്‍ ഉണ്ടാകുന്നതിന് പ്രധാനകാരണം പുകയില കൂട്ടിയുള്ള മുറുക്കല്‍, ഹാന്‍സ്, പാന്‍മസാല എന്നിവയുടെ ഉപയോഗമാണ്. പുകയില ചവയ്ക്കുന്നവരിലെ വായിലെ കാന്‍സറിന്‍റെ ആദ്യത്തെ ലക്ഷണങ്ങള്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വെളുത്ത പാടാണ്. ഇതിനെ ലൂക്കോപ്ലേക്കിയ(Leukoplakia) എന്ന് പറയുന്നു. ഈ സമയത്ത് തന്നെ പുകയില ശീലം നിര്‍ത്തി മരുന്നുകള്‍ കഴിച്ചാല്‍ കാന്‍സര്‍ വരാതെ രക്ഷപ്പെടാന്‍ കഴിയും. എന്നാല്‍ പുകയില തുടര്‍ന്നു ഉപയോഗിച്ചാല്‍ ഈ വെളുത്ത പാട് കല്ലിച്ച് അരിമ്പാറ പോലെയാകും. അപ്പോഴും പുകയില ശീലം നിര്‍ത്തി മരുന്നു കഴിച്ചാല്‍ രക്ഷപ്പെടാം. അതു ചെയ്തില്ലെങ്കില്‍ വായിലും നാക്കിലും കവിളിലുമൊക്കെ കാന്‍സര്‍ വ്യാപിച്ച് വലിയ വേദന സഹിച്ച് മരിക്കേണ്ടിവരും.
സിഗരറ്റിലെ പുകയിലുള്ള മറ്റൊരു അപകടകാരിയാണ് കാര്‍ബണ്‍ മോണോക്സൈഡ്(Carbon monoxide).
രക്തത്തിന്‍റെ പ്രധാന ജോലി ശരീരത്തിന്‍റെ എല്ലാ അവയവങ്ങള്‍ക്കും പ്രാണവായു എത്തിക്കുക എന്നതാണ്. പുകയിലയിലുള്ള കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide)രക്തത്തിലെ പ്രാണവായുവിനെ നിര്‍വീര്യമാക്കുന്നു. രക്തത്തിന്‍റെ കട്ടി വര്‍ദ്ധിപ്പിച്ച് രക്തയോട്ടം കുറയ്ക്കുന്നു. അതുമൂലം കാലിലേയ്ക്കും കൈവിരലുകളിലേയ്ക്കുമുള്ള രക്തയോട്ടം നിലച്ച് ആ ഭാഗങ്ങള്‍ നിര്‍ജീവമാകുന്നു. അങ്ങനെ കാലുകള്‍ മുട്ടിന് താഴെവെച്ചും കൈവിരലുകളും മറ്റും മുറിച്ചുമാറ്റേണ്ട അവസ്ഥയില്‍ എത്തിച്ചേരുന്നു. ത്രോംബോ ആന്‍ജൈറ്റിസ് ഒബ്ലിറ്റരാന്‍സ്(Tromboma angry otitis) എന്നാണ് ഈ അവസ്ഥയെ പറയുന്നത്.
ഗര്‍ഭിണികള്‍ പുകവലിച്ചാല്‍
ഗര്‍ഭിണികള്‍ പുകവലിച്ചാല്‍ രക്തസ്രാവം, ഗര്‍ഭം അലസല്‍, മാസംതികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ്, വളര്‍ച്ചക്കുറവ്, ആരോഗ്യക്കുറവ്, പ്രതിരോധശേഷിക്കുറവ്, ശ്വാസകോശരോഗങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നതിനു പുറമേ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്,അമിത പിരുപിരുപ്പ് (എഡി.എച്ച്.ഡി.) തുടങ്ങിയവയും ഉണ്ടാകാം. പുകവലിക്കാര്‍ക്കെപ്പം കഴിയേണ്ടിവരുന്ന പുകവലിക്കാത്തവര്‍ക്കും ഈ പുക ശ്വസിക്കേണ്ടിവരുന്നതുകൊണ്ട് മേല്‍പറഞ്ഞ അസുഖങ്ങളൊക്കെ അവര്‍ക്കും പിടിപെടാം. ഇതിനെ നിഷ്ക്രിയ പുകവലി എന്ന് പറയുന്നു. ഈ കാരണംകൊണ്ടാണ് പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മറ്റും പുകവലി നിയമം വഴി നിരോധിച്ചിരിക്കുന്നത്. പുകവലിക്കാത്തവര്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം സംരക്ഷിക്കാനും അവരുടെ ആരോഗ്യം ഉറപ്പാക്കാനും ഈ നിയമം യഥാവിധി നടപ്പിലാക്കേണ്ടത് അതിപ്രധാനമാണ്.
പുകവലിക്കുന്നവർക്ക് ആവർത്തിച്ചുള്ള ഹെർണിയ വരാൻ മറ്റുള്ളവരെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതൽ സാധ്യതയുണ്ട്. ശാരീരികാധ്വാനം മൂലമുണ്ടാകുന്ന ആയാസമാണ് ഹെർണിയയ്ക്ക്( Hernia)കാരണമാകുന്നത് . ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ, ചുമയ്ക്കുമ്പോൾ, മൂത്രമൊഴിക്കുമ്പോൾ, മലബന്ധമുണ്ടാകുമ്പോളെല്ലാം ഇത്തരത്തിൽ ആയാസം ഉണ്ടാകുന്നു. ദീർഘകാലമായി പുകവലിക്കുന്നവർക്ക് പതിവായി വരുന്ന ചുമ, ഹെർണിയയ്ക്ക്( Hernia) കാരണമാകുന്നു. പുകവലിമൂലമുണ്ടാകുന്ന അമിത കൊളാജൻ മെറ്റബോളിസം(Collagen metabolism) മൂലം ചർമ്മത്തിൽ ചുളിവുകൾ വരികയും മുറിവുകൾ ഉണങ്ങാൻ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍
പുകയില സമൂഹത്തില്‍നിന്നും ഒഴിവാക്കപ്പെടേണ്ട ഒരു വസ്തുതന്നെയാണ്
പുകയിലയുടെ വിവിധ രൂപത്തിലുള്ള ഉപയോഗത്തിന് അടിമപ്പെട്ടിട്ടുള്ളവര്‍ മരണത്തിന്‍റെ കരാളഹസ്തത്തില്‍ അമരാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ശാസ്ത്രീയമായി ചികിത്സക്ക് വിധേയരാകണം. പുകവലി പൊടുന്നനെ നിര്‍ത്തുമ്പോഴുള്ള അസ്വസ്ഥത കുറയ്ക്കുവാനും പുകയിലയോടുള്ള ആസക്തി കുറയ്ക്കുവാനുമുള്ള നിരവധി മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. എന്നിരുന്നാലും ഇത്തരം മരുന്നുകളുടെ ഒപ്പംതന്നെ രോഗിയുടെ ജീവിതശൈലിയും സ്വഭാവസവിശേഷതകളും കണക്കിലെടുത്ത് വ്യക്തിഗത കൗണ്‍സിലിങ്ങും, പെരുമാറ്റങ്ങള്‍ ശരിയാക്കിയെടുക്കാനുമുള്ള ബിഹേിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പിയും(Behavior Modification Therapy) നല്‍കേണ്ടതായിട്ടുണ്ട്. ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍
പുകയില സമൂഹത്തില്‍നിന്നും ഒഴിവാക്കപ്പെടേണ്ട ഒരു വസ്തുതന്നെയാണ് എന്നതാണ്. അതുകൊണ്ടുതന്നെ കേന്ദ്രഗവണ്‍മെന്‍റ് 2004 മെയ് മാസം ഒന്നാം തിയ്യതി മുതല്‍ ഇന്ത്യയിലൊട്ടാകെ പാര്‍ലമെന്‍റില്‍ പാസാക്കിയ ഒരു പുകയില നിയന്ത്രണ നിയമം നടപ്പാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും പുകവലി നിരോധിച്ചിട്ടുണ്ട്. പുകവലി ഉല്‍പന്നങ്ങളുടെ പരസ്യവും കലാകായിക സാംസ്കാരിക മേഖലകളില്‍ പുകയില കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പും നിരോധിച്ചിട്ടുണ്ട്. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്പനങ്ങള്‍ വില്‍ക്കുന്നതും കുറ്റമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ചു മാത്രമേ പുകയില ഉല്പന്നങ്ങള്‍ ലഭ്യമാവുന്ന കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്നും നിയമം അനുശാസിക്കുന്നു. ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ പുകയിലയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. അത്തരത്തില്‍ പുകയില വിമുക്തമായ ഒരു ലോകം ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ലോകാരോഗ്യ സംഘടനയും അതാണ് ആഗ്രഹിക്കുന്നത്.
Every cigarette you smoke is harmful. Smoking is the biggest cause of preventable deaths